Sunday, December 18, 2011

ഗ്ളോറിഫൈഡ് കൊമേഡിയന്...... '
സലീംകുമാര്‍ അബുവിന്റെ പണപെട്ടിയുമായി...
  • സിനിമയിലെ കൊമേഡിയന്‍മാരുടെ ജീവിതം യഥാര്‍ത്ഥത്തില്‍ ട്രാജഡിയാണെന്ന് ചരിത്രം പറയും. നിമിഷാര്‍ദ്ധങ്ങള്‍ കൊണ്ട് പൊട്ടിച്ചിരിയുടെ രസതന്ത്രം സൃഷ്ടിക്കുന്ന നടന്‍മാര്‍ വെള്ളിത്തിരയെന്ന ദീര്‍ഘചതുരത്തിന് അപ്പുറം ചിരി മറന്നവരാണ്. താന്‍ കരയുന്നത് ആരും കേള്‍ക്കാതിരിക്കാനായി മഴയത്ത് നടക്കുന്നുവെന്ന് പറഞ്ഞ ചാപ്ളിന്റെ വാക്കുകള്‍ ഓര്‍മ വരും നമ്മുടെ ചില കൊമേഡിയന്‍മാരെ കാണുമ്പോള്‍. ജനശ്രദ്ധ തങ്ങളില്‍ പതിയുമ്പോഴും അര്‍ഹതയുള്ള  അംഗീകാരങ്ങള്‍ തങ്ങളെ തേടി വരാത്തതില്‍ നൊമ്പരമുള്ളവരാണ് മിക്കവരും.
  • പ്രേക്ഷകനെ ചിരിപ്പിക്കാനായി എന്ത് വിക്രിയയും കാണിക്കാന്‍ മടിയില്ലാത്ത അടൂര്‍ ഭാസിയും മണവാളന്‍ ജോസഫും ആലുമ്മൂടനും മറ്റും ആടിത്തിമിര്‍ത്ത വേദികളില്‍ മാറ്റം വരുന്നത് പത്മദളാക്ഷന്‍ എന്ന പപ്പുവിലൂടെയായിരുന്നു. പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ നിറഞ്ഞ പപ്പുവിന്റെ നൈസര്‍ഗികഗമായ അഭിനയശേഷി മലയാളികള്‍ക്ക് പുതിയ അനുഭവമായിരുന്നു.
  • ഭാവാഭിനയങ്ങളുടെ സൂക്ഷ്മാംശങ്ങളിലും സ്വാഭാവികമായ ഡയലോഗ് ഡെലിവറിയിലും ഹാസ്യത്തിന്റെ ചരടുകള്‍ മുറുക്കുന്ന ജഗതി ശ്രീകുമാറും പരിമിതികള്‍ക്കുള്ളില്‍ നിന്ന് മാളയും കുഞ്ചനും മലയാളികളുടെ ചുണ്ടുകളില്‍ ചിരി വിടര്‍ത്തി. മിമിക്രി വേദികളില്‍ നിന്നുള്ള കൊമേഡിയന്‍മാരുടെ കുത്തൊഴുക്ക് പിന്നീടായിരുന്നു. ജയറാം, ദിലീപ്, സൈനുദീന്‍, കലാഭവന്‍മണി, സലീംകുമാര്‍, നാദിര്‍ഷ തുടങ്ങി നീണ്ടൊരു ചിരിപട തന്നെ മലയാളസിനിമയിലെത്തി. ആ ചിരിപടയില്‍ ഒരാള്‍  ഇന്ത്യയിലെ മുഴുവന്‍ നായകന്‍മാരുടെ നെറുകയിലെത്തിയിരിക്കുന്നു. നവാഗതനായ സലീം അഹമ്മദ് സംവിധാനം ചെയ്ത 'അദാമിന്റെ മകന്‍ അബു'എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയപുരസ്ക്കാരം നേടിയ സലീംകുമാര്‍ അവാര്‍ഡ് നേട്ടം അറിഞ്ഞ ശേഷം ആദ്യം നടത്തിയ പ്രതികരണങ്ങളിലൊന്ന് ഇതായിരുന്നു- 'മിമിക്രിയില്‍ നിന്നും വന്നവര്‍ മറ്റുള്ളവരെ അനുകരിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് നമ്മുടെ ചില ബുജികള്‍ പറയുന്നു. മിമിക്രിയില്‍ നന്നായി അഭിനയിച്ചാലും ഇവര്‍ പറയും കോപ്രാട്ടിയാണെന്ന്. അഭിനയിക്കറിയാവുന്ന എല്ലാ മിമിക്രി താരങ്ങള്‍ക്കും ഞാന്‍ എന്റെ അവാര്‍ഡ് സമര്‍പ്പിക്കുന്നു. തന്റെ വാക്കുകള്‍ അഹങ്കാരമായി കണക്കാക്കരുതെന്നും അടിച്ചമര്‍ത്തപ്പെട്ടവന്റെ ആത്മനൊമ്പരം മാത്രമായി വിലയിരുത്തണമെന്നും ചെറുചിരിയോടെ സലീംകുമാര്‍ തന്നെ പറയുകയുണ്ടായി. 'വാസന്തിയും ലക്ഷ്മിയും ഞാനും' എന്ന സിനിമയിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് നിര്‍ണ്ണയത്തിന്റെ അവസാനഘട്ടത്തിലെത്തിയതും അവാര്‍ഡ് കിട്ടാത്തതിനെ തുടര്‍ന്ന് തളര്‍ന്ന് വീണതും കണ്ണ് മുകളിലേക്ക് പിടിച്ച് അന്ധനെ അനുകരിക്കുക മാത്രമാണ് മണി ചെയ്തതെന്ന് ചില സിനിമാനിരൂപകര്‍ അഭിപ്രായപ്പെട്ടതും പെട്ടെന്ന് ആരും മറക്കാത്ത സംഭവങ്ങളാണ്. ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലെ അത്തര്‍ കച്ചവടക്കാരനായ മുസല്‍മാനെ അഭിനയിക്കാന്‍ തനിക്ക് പൂര്‍വ മാതൃകകളൊന്നും ഇല്ലായിരുന്നെന്ന് സലീം പറഞ്ഞു. പറവൂറുകാരനായ തന്റെ ബാല്യകൌമാരങ്ങളിലും പിന്നീട് മുതിര്‍ന്ന ശേഷം മിമിക്രി താരമായി എറണാകുളത്ത് ചുറ്റി നടന്നപ്പോഴും അത്തരം ഒരു കഥാപാത്രത്തെ താന്‍ കടന്നുപോയതായി സലീം ഓര്‍ക്കുന്നില്ല. മക്കയ്ക്ക് പോവണം എന്ന ജീവിതാഭിലാഷം മാത്ര ം കൊണ്ടു നടക്കുന്ന വടക്കന്‍ മലബാറുകാരനായ അബുവിനെ സലീംകുമാര്‍ സ്വയം നിര്‍ണ്ണയിക്കുകയായിരുന്നു. 'ഒരിക്കല്‍ പോലും ചിത്രത്തില്‍ അബു കരയരുതെന്ന കാര്യത്തില്‍ മാത്രം എനിക്ക് വാശി ഉണ്ടായിരുന്നു. സംവിധായകനോട് ഞാന്‍ പറഞ്ഞു ഒരു തുള്ളി കണ്ണീര്‍ പോലും അബുവിന്റെ കണ്ണില്‍ നിന്നും പൊടിയില്ല. ചിത്രത്തില്‍ ചിലയിടത്ത് വൈകാരികമായ ചില സന്ദര്‍ഭങ്ങളില്‍ അബു കരഞ്ഞേ പറ്റൂ എന്ന് സംവിധായകന്‍ വാശിപിടിച്ചു. പക്ഷേ ഞാന്‍ സ്നേഹപൂര്‍വ്വം അദ്ദേഹത്തോട് കലഹിച്ചു.' ദു:ഖങ്ങളും അവഗണിക്കലുകളും ഉള്ളില്‍ അമര്‍ത്തിപിടിച്ചുള്ള അഭിനയത്തിന് ഉള്‍ച്ചൂട് കൂടുമെന്ന് സലീംകുമാര്‍ എന്ന 'ഗ്ളോറിഫൈഡ് കൊമേഡിയന് 'അറിയാമായിരുന്നു. കണ്ണീരും പതംപറച്ചിലും മെലോഡ്രാമാറ്റിക്ക് ആയി അധ:പതിക്കുന്നതിനെ സലീംകുമാര്‍ തന്നെ പലസിനിമകളിലും രൂക്ഷമായി അനുകരിച്ച് വിമര്‍ശിച്ചിട്ടുണ്ട്. ഷാഫി സംവിധാനം ചെയ്ത പുലിവാല്‍ കല്യാണത്തിലെ മണവാളന്‍ എന്ന കഥാപാത്രം സ്വന്തം അച്ഛനാണെന്ന് തെറ്റിദ്ധരിച്ച് ഒരാളെ ഭേദ്യം ചെയ്യുന്ന രംഗത്തില്‍ 'അച്ഛനാണത്രെ...അച്ഛന്‍..' എന്ന് തുടങ്ങുന്ന സംഭാഷണത്തില്‍ പഴയ ഉത്സവപറമ്പ് സെറ്റപ്പുകളെ സലീം കണക്കിന് പൂശുന്നുണ്ട്.
  • ജോസ്പ്രകാശ്, ബാലചന്ദ്രമേനോന്‍ തുടങ്ങിയ കഥാപാത്രങ്ങളുടെ ചില അംശങ്ങളും വഷളാക്കാതെ സ്വന്തം ശൈലിയിലേക്ക് സലീം കുമാര്‍ ചിലപ്പോള്‍ വിളക്കി ചേര്‍ക്കാറുണ്ട്. അച്ഛനുറങ്ങാത്ത വീട്ടിലെ ഹതാശനായ പിതാവിന്റെ വേഷത്തില്‍ എത്തിയപ്പോഴെ സലീം തന്റെ റേഞ്ച് വ്യക്തമാക്കിയിരുന്നു. മുരളിയെ പോലുള്ള മികച്ച നടന്‍മാരുടെ ഒപ്പമുള്ള കോമ്പിനേഷന്‍ സീനുകളിലൊന്നും സലീം താഴെ പോയില്ല. പക്വതയുള്ള അഭിനയത്തിലൂടെ ജീവിതത്തിലെ ചില അനിവാര്യമായ ദുരന്ത മുഖങ്ങള്‍ അദ്ദേഹം ആവിഷ്കരിച്ചു. പിന്നീട് കമലിന്റെ പെരുമഴക്കാലത്ത് എന്ന സിനിമയില്‍ എല്ലാവരെയും വെറുപ്പിക്കുന്ന എളാപ്പയായി സലീംകുമാര്‍ യാത്രയുടെ ചെറുസൂചനകള്‍ തന്നു. ഒടുവില്‍ ആദാമിന്റെ മകനായ അബുവിലൂടെ സലീംകുമാറിന്റെ അഭിനയജീവിത്തതിലെ ഒരു ഘട്ടം പൂര്‍ത്തിയാവുന്നു.
  • ചിത്രത്തില്‍ കഷ്ടപ്പെട്ട് ഹജ്ജിനുള്ള കാശൊപ്പിക്കുന്ന അബുവിന്റെ ചെറിയ ഇരുമ്പ്പെട്ടി ഷൂട്ടിങ്ങ് കഴിഞ്ഞ് പോരുമ്പോള്‍ സലീംകുമാര്‍ കൂടെ എടുത്തു. ചില്ലറയും മുഷിഞ്ഞനോട്ടുകളുമൊക്കെ കൂട്ടിയാല്‍ 1600 രൂപയോളം ആ പാത്രത്തിലുണ്ട്. അബുവിന്റെ ഓര്‍മയ്ക്കായി ആ പാത്രം എന്നും തന്റെ വീടായ 'ലോഫിങ്ങ്വില്ല'യില്‍ സൂക്ഷിക്കുമെന്ന് സലീം പറഞ്ഞു. ബെസ്റ്റ് ആക്ടറിന്റെ ഷൂട്ടിങ്ങ് നടക്കുമ്പോള്‍ മമ്മൂട്ടിയുടെ കാരവാനില്‍ വെച്ചാണ് ആദാമിന്റെ മകന്‍ അബു എന്ന കഥയുടെ രണ്ടു വരി സംവിധായകന്‍ സലീം അഹമ്മദ് സലീംകുമാറിനോട് പറഞ്ഞത്. മമ്മൂട്ടിയുടെ കാരവാന്‍ പോലും രാശിയുള്ളതാണെന്ന് ഭാവിയില്‍ സലീം പറയും. സ്നേഹിതരോടും സുഹൃത്തുക്കളോടും നന്ദി പറയുമ്പോള്‍ സലീമിന്റെ കണ്ണുകളില്‍ നിറഞ്ഞ ചെറു നനവിനപ്പുറത്ത് തെളിഞ്ഞ് നില്‍ക്കുന്ന 'തിരുത്തിയില്ലേ...? ഞാന്‍ ചില ധാരണകളൊക്കെ തിരുത്തിയില്ലേ..?' എന്ന ചോദ്യം പെട്ടെന്ന് ശ്രദ്ധയില്‍ പെടുന്നതായിരുന്നു.

No comments: