Sunday, December 11, 2011

ബിജിയുടെ ലോകം.....
ബിജിബാല്‍ ആല്‍ബര്‍ട്സിലെത്തി മാസങ്ങളായി. തന്നെ താനാക്കിയ കോളേജിനെ മനഃപൂര്‍വം മറന്നതല്ല. അതിരുകളില്ലാത്ത സൗഹൃദമാണ് ആല്‍ബര്‍ട്സ് തനിക്കു സമ്മാനിച്ചതെന്ന് ബിജിബാല്‍ പറയും. കോളേജ് മാനേജ്മെന്റ് അന്യായമായി പിരിച്ചുവിട്ട സെബാസ്റ്റ്യന്‍ സാറിനുവേണ്ടിയുള്ള ബിജിയുടെയും കൂട്ടുകാരുടെയും പോരാട്ടം ചിലരെയെങ്കിലും ചൊടിപ്പിച്ചിരുന്നു. "ബാന്‍ഡ് ഓഫ് പ്രൊട്ടസ്റ്റ്" എന്ന പരിപാടിയിലൂടെ പ്രതിഷേധത്തിന് സംഗീതത്തിന്റെ ഉള്‍ക്കരുത്തു പകരുകയായിരുന്നു ബിജി. "അന്യായം കാണുമ്പോള്‍ അതിനെ ചോദ്യംചെയ്യാതെ വയ്യ. അനീതിയോട് പ്രതിഷേധിക്കാനുള്ള മാര്‍ഗം സംഗീതമാണ്"- ബിജി പറയുന്നു. 1990ലാണ് ബിജിബാല്‍ എന്ന പയ്യന്‍ പ്രീഡിഗ്രിക്കാരനായി ആല്‍ബര്‍ട്സ് കോളേജിലെത്തുന്നത്. സംഗീതവും സാഹിത്യവും നാടകവും രാഷ്ട്രീയവും സിനിമയുമെല്ലാം ചര്‍ച്ചചെയ്യുന്ന ചെറിയ ചെറിയ കൂട്ടങ്ങള്‍ ക്യാമ്പസില്‍ അവിടെയും ഇവിടെയുമെല്ലാം ചിതറിക്കിടപ്പുണ്ടാവും. ക്യാമ്പസ്കാലം ബിജി ഓര്‍ത്തെടുത്തു. രാഷ്ട്രീയ സംഘട്ടനങ്ങളും സമരങ്ങളുംവഴി ആല്‍ബര്‍ട്സ് കൊച്ചിയിലെ ഏറ്റവും മോശം കോളേജാണെന്ന് ആളുകള്‍ക്ക് തോന്നിത്തുടങ്ങിയ കാലത്താണ് ബിജി ആല്‍ബര്‍ട്സിലെത്തുന്നത്. ആല്‍ബര്‍ട്സില്‍ ബിജി പഠിച്ചിരുന്ന കാലത്ത് മഹാരാജാസില്‍ അമല്‍ നീരദും അന്‍വര്‍ റഷീദും എത്തി. പിന്നീട് ആഷിക് അബുവും മഹാരാജാസില്‍ ഹാജരായി. മൂവരും ഇന്ന് സിനിമാ സംവിധായകര്‍ . പാട്ടിന്റെ വഴിയാണ് തന്റേതെന്ന നിശ്ചയത്തോടെയുള്ള സഞ്ചാരമാണ് ബിജിബാല്‍ എന്ന സംഗീതസംവിധായകനെ സൃഷ്ടിച്ചത്. കോളേജിലെ സുഹൃത്ത് രാജശേഖരനുമായി കൊച്ചിയില്‍ സ്റ്റുഡിയോ തുടങ്ങിയതും പരസ്യങ്ങളുടെ ജിങ്കിളുകളും ആല്‍ബങ്ങളുംവഴി അറബിക്കഥയിലെത്തുന്നതും ഒടുവില്‍ മലയാളികള്‍ ഓര്‍മയില്‍ സൂക്ഷിക്കുന്ന ഒരുപിടി നല്ല ഗാനങ്ങളൊരുക്കിയതും എല്ലാം സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ . 
വര്‍ഷങ്ങള്‍ക്കുശേഷം കോളേജിലെത്തിയപ്പോള്‍ അതൊരു കോണ്‍വെന്റായോ എന്ന സംശയമാണ് ബിജിക്കുണ്ടായത്. രാഷ്ട്രീയമില്ല, മുദ്രാവാക്യമില്ല, സര്‍ഗാത്മകതയുടെ തളിരുകളില്ല. എന്നാലും പഴയ ആല്‍ബര്‍ട്ട് തന്റെ ഉള്ളിലുണ്ടെന്ന് ബിജി. ആല്‍ബര്‍ട്ട്സ് ജീവിതത്തെ കുറിച്ച് ബിജിയ്ക്ക് പിന്നെയും ഓര്‍മ്മകളുണ്ട്. ബിജിയും സംഘവും മടങ്ങിയതിന് ശേഷമാണ് ആല്‍ബര്‍ട്ട്സില്‍ പാദസരകിലുക്കങ്ങളെത്തുന്നത്. ഇപ്പോള്‍ കോളേജിലേക്ക് മടങ്ങിയെത്തുമ്പോള്‍ തനിക്ക് പഴയ സുഖം കിട്ടുന്നില്ലെന്നാണ് ബിജിയുടെ പക്ഷം അതിന് കാരണമായി ബിജി നിരത്തുന്ന ന്യായമിതാണ്- "പെണ്‍കുട്ടികളുള്ള ലോകത്ത് ആണുങ്ങള്‍ തന്ത്രശാലികളാവും. ഞാനൊക്കെ പഠിച്ചിരുന്ന സമയത്ത് ആല്‍ബര്‍ട്ട്സില്‍ശുദ്ധ സൌഹൃദത്തിന്റെ പച്ചപ്പുണ്ടായിരുന്നു...''
പഴയ പാട്ടുകളെ റീമിക്സ്ചെയ്ത് കുളമാക്കുന്ന വര്‍ത്തമാനകാലത്ത് ജയരാജിന്റെ ലൗഡ്സ്പീക്കറില്‍ ജോബ് മാസ്റ്ററുടെ "അല്ലിയാമ്പല്‍ കടവില്‍" എന്ന പാട്ട് ബിജി റീമിക്സ്ചെയ്തിരുന്നു. ഓര്‍മകള്‍ക്ക് പോറലേല്‍ക്കാതെ സംഗീതത്തിന്റെ ചെറിയ വിരല്‍സ്പര്‍ശംമാത്രം നല്‍കിയ ആ ഗാനം ഏറെ ശ്രദ്ധ നേടി. ലൌഡ് സ്പീക്കറിലെ ഗൃഹാതുര സന്ദര്‍ഭത്തിനായി രണ്ട് പാട്ടുകളാണ് സംവിധായകന്‍ ജയരാജ് നിര്‍ദേശിച്ചത്. 'ആമ്പല്‍ പൂവേ, അണിയന്‍ പൂവേ..', 'അല്ലിയാമ്പല്‍ കടവിലന്ന് അരയ്ക്ക് വെള്ളം'എന്നീ രണ്ട് പാട്ടുകള്‍. മെലഡിയുടെ സ്പര്‍ശം കൂടുതലുള്ളത് കൊണ്ട് ജോബ് മാസ്റ്ററുടെ മാസ്റ്റര്‍ പീസായ 'അല്ലിയാമ്പല്‍ കടവിലന്ന്' ഗാനം ബിജി തെരഞ്ഞെടുത്തു. സംഗീതത്തിന്റെ ചെറു സ്പര്‍ശത്താല്‍ ആ പാട്ടിന് പുതിയൊരു ഭാവം പകരാന്‍ ബിജിയ്ക്ക് കഴിഞ്ഞു. തിയറ്ററില്‍ ഈ പാട്ട് ആസ്വദിച്ച് പ്രേക്ഷകര്‍ കൈയ്യടിക്കുന്ന സാഹചര്യം വരെയുണ്ടായി. ഓര്‍മ്മകളുടെ റീമിക്സിങ്ങില്‍ അസാമാന്യമായ കൈയ്യടക്കം പുലര്‍ത്തുന്ന ബിജി 'വെനീസിലെ വ്യാപാരി' എന്ന ചിത്രത്തിന് വേണ്ടി ബിച്ചു തിരുമല-ശ്യാം ടീമിന്റെ സൂപ്പര്‍ഹിറ്റ് ഗാനം 'കണ്ണും കണ്ണും...' റീമിക്സ് ചെയ്തിട്ടുണ്ട്. ഭാവം നഷ്ടപ്പെടാതെ പാട്ടിന് ഒരു പുതു ചിറക് നല്‍കാന്‍ റീമിക്സിങ്ങിനാവുമെന്നാണ് ഈ ചെറുപ്പക്കാരന്റെ വിശ്വാസം. 'സോള്‍ട്ട് ആന്‍ഡ് പെപ്പര്‍' എന്ന സിനിമയിലെ എല്ലാ പാട്ടുകളും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതിന്റെ ആഹ്ളാദത്തിലാണ് ബിജിബാല്‍. റോക്കും മെലഡിയും സമന്വയിപ്പിച്ച 'ചെമ്പാവ് പുന്നെല്ലിന്‍ ചോറ്' എന്ന പാട്ട് ഹിറ്റ്ചാര്‍ട്ടില്‍ തുടരുന്നുണ്ട്.

No comments: