Monday, October 15, 2012

'മുറിഞ്ഞു പോയ ജപമാല'
'മുറിഞ്ഞു പോയ ജപമാല'-ഈ വാക്കുകള്‍ എത്ര ഉദാത്തമാണ്. അടുത്തകാലത്ത് വായിച്ച വരികള്‍ക്കിടയില്‍ നിന്നും ഈ വാക്കുകള്‍ മാത്രം എന്തോ എന്റെ മനസില്‍ ഉടക്കി നില്‍ക്കുന്നു.
എന്തിലോ, ഏതിലോ തട്ടിയുടക്കി പൊട്ടിപോയൊരു പാവം ജപമാല. സാറാജോസഫിന്റെ 'ഒതപ്പ്' എന്ന നോവലിലെ നായിക മര്‍ഗലീത്തയെ വിശേഷിപ്പിക്കാന്‍ ഇതിലും നല്ല വാക്കെവിടെ....?.'ആലാഹയുടെ പെണ്‍മക്കള്‍', 'മാറ്റാത്തി' എന്നീ നോവലുകളുടെ ചക്രം പൂര്‍ത്തിയായത് 'ഒതപ്പി'ലാണെന്ന് ചിലര്‍ പറയുന്നു. എന്നാല്‍ എന്റെ വായനയില്‍ ആ ചക്രം ഇനിയും പൂര്‍ത്തിയായിട്ടില്ല. 'ഊരുകാവലി'ലും, 'ആതി'യിലും അത് വികസിക്കുന്നു. ഒട്ടും സങ്കീര്‍ണ്ണമല്ലത്. ഭൂമിയിലെ എല്ലാ ഗര്‍ഭപാത്രങ്ങളുടെയും മിടിപ്പ് അതിലറിയാം. ആഴങ്ങളില്‍ നിന്നും ഒരുറവ പൊട്ടുന്നത് പോലെ സ്വഭാവികവും നൈസര്‍ഗികവുമായ ഒരു പ്രതിഭാസം. പ്രകൃതിയും പ്രേമവും മനുഷ്യസ്നേഹവും രാഷ്ട്രീയവും ലിംഗനീതിയും സ്വയം മുദ്ര പതിപ്പിച്ച, ചവിട്ടിക്കുഴച്ച മണ്ണ്. അതില്‍ എന്തും മുളപൊട്ടും. ഭിന്നസ്വരങ്ങള്‍ കൂടികുഴഞ്ഞ്, അതിസാന്ദ്രമായൊരു മറുഭാഷ ഈ കൃതികളില്‍ ഉരുവപ്പെടുന്നു....മര്‍ഗലീത്തയും ഫാ. റോയ് ഫ്രാന്‍സീസ് കരീക്കനും യോഹന്നാന്‍ കശീശയും അഗസ്റ്റിനും കണ്ടെത്തുന്ന ലോകങ്ങള്‍ എത്ര അന്തരപ്പെട്ടിരിക്കുന്നു...അനുരാഗം ആനന്ദമാണെന്നും ആനന്ദമാര്‍ഗം ദൈവത്തിന്റെ വഴിയാണെന്നും തിരിച്ചറിയുന്നു. സ്ഥാപനവല്‍ക്കരിക്കപ്പെട്ട ഒന്നിനും  ആ ഭൂമികയില്‍ ഇടമില്ല. ഗര്‍ഭജലത്താലെന്ന പോലെ സര്‍വ്വവും ജ്ഞാനസ്നാനപ്പെടുന്ന സ്നേഹത്തിന്റെ പറുദീസയാണിത്. അരുവികള്‍ സ്നേഹയാനം തുടരുമ്പോള്‍, വിത്തുകള്‍ പലതും മൂളക്കത്തോടെ പൊട്ടി വിടരുമ്പോള്‍, കിളികള്‍ സങ്കീര്‍ത്തനം പൊഴിക്കുമ്പോള്‍ കലാപങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും അസമത്വങ്ങള്‍ക്കും പൂര്‍ണ വിരാമം കുറിക്കപ്പെടുന്നു. മണ്ണില്‍ ചാലിച്ച് പൂര്‍ണത കൈവന്ന വിശുദ്ധി എത്ര ഉദാത്തമാണ്....

Saturday, June 23, 2012


ചേച്ചിപൂച്ചകള്‍
ഞാനും ചേച്ചിയും ഒന്നിച്ചാണ് സ്കൂളില്‍ പോയിരുന്നത്. ഞാന്‍ പഠിച്ചിരുന്നത് കെവിആര്‍ ഹൈസ്കൂള്‍ ഷൊര്‍ണ്ണൂരിലും അവള്‍ പഠിച്ചിരുന്നത് സെന്റ് തെരേസാസ് ഗേള്‍സ് ഹൈസ്കൂളിലുമായിരുന്നു. രണ്ടു സ്കൂളുകളോടും എനിക്കിഷ്ടമാണ്. വെള്ള ഷര്‍ട്ടും നീല പാന്റസുമണിഞ്ഞ് ഞാനും (ഏഴാം ക്ളാസിന് ശേഷം, അഞ്ചിലും ആറിലും ട്രൌസേഴ്സ്) ക്രീം ഷര്‍ട്ടും പച്ച പവാടയും അണിഞ്ഞ്, പച്ച റിബ്ബണ്‍ കൊണ്ട് മുടി പിന്നികെട്ടി അവളും അവരവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തുന്നതിനിടയില്‍ ആരുമറിയാതെ ഞങ്ങള്‍ക്കിടയില്‍ ഒന്നും രണ്ടും മൂന്നും മഹായുദ്ധങ്ങള്‍ കഴിഞ്ഞിരിക്കും. എന്റെ കൈത്തണ്ടയില്‍ നിറയെ രക്തം പുരണ്ട ചന്ദ്രകലകള്‍ ഉദിച്ചിരിക്കും. പൂച്ച കൈപടം നിലത്തമര്‍ത്തുമ്പോള്‍ നീളുന്ന കൂര്‍ത്തനഖങ്ങള്‍ തന്നെയായിരുന്നു അവള്‍ക്കുമുണ്ടായിരുന്നത്. എനിക്ക് അവളെ പേടിയായിരുന്നു. നാലു വയസ് മൂപ്പുണ്ടെങ്കിലും ചേച്ചി എന്ന് വിളിക്കാന്‍ എനിക്ക് മടിയായിരുന്നു. അത് ഇന്നും തുടരുന്നു. ഇടംകൈയ്യന്‍ സ്പിന്‍ബോളര്‍ ബിനോയിയോ സിക്സറടിച്ച്, മുന്നോട്ട് വീണ മുടി പിന്നിലേക്ക് മാടിയൊതുക്കുന്ന സഞ്ജയ്യോ അവളെ കല്യാണം കഴിക്കണമെന്ന് ഞാന്‍ ആശിച്ചു. എന്നാല്‍ കൂര്‍ത്തനഖങ്ങളെ പേടിച്ച് അവളോട് അത് പറഞ്ഞില്ല. 
മടക്കയാത്രകളില്‍ അവളുടെ കൂട്ടുകാരികളും ഉണ്ടാവും. ആസന്നമായ പരീക്ഷകളും പുതിയ ബോളിവുഡ് സിനിമകളും സഹപാഠികളെ കുറിച്ചുള്ള കുശുമ്പ് വര്‍ത്തമാനങ്ങളുടെയും ശബ്ദരേഖയായിരുന്നു ആ മടക്കയാത്രകള്‍. എന്ത് കേട്ടാലും അതെല്ലാം മുന്‍പേ അറിയാമെന്ന് ഭാവിക്കുന്ന സഹപാഠിയെ പറ്റിക്കാനായി 'ചിക്പഗ്' എന്ന ചോക്ളേറ്റ് കഴിച്ചിട്ടുണ്ടോ എന്ന് ചോദിച്ചതും കഴിഞ്ഞ തവണ അച്ഛന്‍ വിദേശത്ത് നിന്ന് വന്നപ്പോള്‍ ഒരു പെട്ടി 'ചിക്പഗ്' കൊണ്ടുവന്നിരുന്നെന്ന് അവള്‍ തിരിച്ചടിച്ചതും പറഞ്ഞ് അവര്‍ പൊട്ടിചിരിച്ചപ്പോള്‍ ഞാനും അതില്‍ പങ്കാളിയായി. ഒരോ കണക്ക് പരീക്ഷയും കഴിഞ്ഞ് അവരുടെ പക്കല്‍ നിന്ന് മോറല്‍സയന്‍സ് ടെക്സ്റ്റും സ്നേഹസേനയും ലൈബ്രറി പുസ്തകങ്ങളും കിട്ടിയിരുന്നു. ഒരോ കണക്കുപരീക്ഷയിലും വഴികണക്ക് തെറ്റി വലഞ്ഞ് സെന്റ്തെരേസാസില്‍ എത്തുന്ന എന്റെ സങ്കടക്കടല്‍ ഏറ്റുവാങ്ങിയതും അവരാണ്.അവരില്‍ ചിലരെ ഫെയ്സ്ബുക്കില്‍ നിന്ന് ഞാന്‍ കണ്ടെടുത്തിരിക്കുന്നു. എല്ലാവരും കുട്ടികളും കുടുംബങ്ങളുമായി സുഖമായിരിക്കുന്നു.
ഒരുനാള്‍ സ്കൂളില്‍ നിന്ന് മടങ്ങുന്നതിനിടയില്‍ 'ടര്‍ട്ടില്‍സ്' എന്നെഴുതിയ എന്റെ ബാഗിന്റെ പിന്നിലെ വള്ളി നിര്‍ത്തിയിട്ടിരുന്ന ഒരു ലോറിയുടെ വശത്തെ കൊക്കില്‍ കുടുങ്ങിയതും, നിലതെറ്റി  റോഡിലേക്ക് വീണതും, ഒട്ടോ എന്നെ തട്ടിയിട്ടതും  ഓര്‍മ വരുന്നു. തല പൊട്ടിയ എന്നേയും കൊണ്ട് ആശുപത്രിയിലേക്ക് ഓട്ടോ കുതിക്കുമ്പോള്‍  അവളുടെ കണ്ണുകളില്‍ നീര്‍ പൊടിയുന്നത് ഞാന്‍ കണ്ടു. എനിക്ക് അതില്‍ ആഹ്ളാദം തോന്നി.
ആശുപത്രിയിലെ തണുത്ത ഇടനാഴിയില്‍ എന്റെ കൈത്തണ്ടയിലേക്ക് അമ്മ കരുതലോടെ വെച്ച നവജാതശിശുവിന്റെ നെറ്റിയില്‍ നിറയെ കുരുന്ന് രോമങ്ങളുണ്ടായിരുന്നു. തിരിതുണി പോലെ കുഴഞ്ഞ കൈത്തണ്ടയിലെ വിരലുകളിലെ കുഞ്ഞുനഖങ്ങള്‍  എന്നെ ആഹ്ളാദിപ്പിച്ചു. ഒരോ വര്‍ഷവും എന്നെ ഭയപ്പെടുത്തുന്നു. മനസിന്റെ അടിത്തട്ടിലുള്ള ഏതോ ചില ഓര്‍മകള്‍ കൂടി മാഞ്ഞു പോകുന്നതിന്റെ അവ്യക്തമായ ആശങ്കയാണത്. ചേച്ചിപൂച്ചകളെ കുറിച്ചുള്ള ഓര്‍മചിത്രങ്ങള്‍ക്കും ബാധകമാണ് ഈ പ്രകൃതിനിയമം.
'നരക' പാര്‍ടി
അമല്‍നീരദ് ഈ കൊച്ചുകേരളത്തില്‍ ജനിക്കേണ്ട ആളായിരുന്നില്ല. അദ്ദേഹം ജീവിച്ചിരിക്കേണ്ട കാലഘട്ടവും ഇതാകേണ്ടിയിരുന്നില്ലെന്ന് പുതിയ സിനിമ 'ബാച്ച്ലര്‍ പാര്‍ടി' വ്യക്തമാക്കുന്നു. ചിലിയിലോ മെക്സികോയിലോ ഹോങ്കോങ്ങിലോ ചൈനയിലോ കുറഞ്ഞപക്ഷം ഹോളിവുഡിലോ ജനിച്ചിരുന്നെങ്കില്‍ മികച്ച ചിത്രത്തിനുള്ള ഓസ്ക്കാര്‍ പുരസ്ക്കാരം 'ബാച്ച്ലര്‍ പാര്‍ടി' നേടിയേനെ. ചിത്രം കാണുമ്പോഴും പുറത്തിറങ്ങുമ്പോഴും പ്രേക്ഷകര്‍ വിളിക്കുന്ന തെറിവിളികള്‍ കൂട്ടികിഴിച്ചാലും അടുത്തകാലത്തിറങ്ങിയ കലാപസൃഷ്ടികളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് 'ബാച്ച്ലര്‍ പാര്‍ടി' തന്നെ. 'ബിഗ്ബി', 'സാഗര്‍ ഏലിയാസ് ജാക്കി', 'അന്‍വര്‍' തുടങ്ങി മലയാളസിനിമാചരിത്രത്തില്‍ കള്‍ട്ട് ക്ളാസിക് പദവി നേടിയെടുത്ത ചിത്രങ്ങള്‍ക്ക് ശേഷമാണ് അമല്‍ ബാച്ചിലര്‍മാരുടെ പാര്‍ടിയുമായി എത്തിയത്. 'ലൈഫ് ഈസ്‌ എ ബോറിംഗ് ഹൈവേ, ജസ്റ്റ്‌ ഓഫ്‌ റോഡ്‌ ഇറ്റ്‌ ' എന്ന പരസ്യവാചകവുമായി ഇറങ്ങിയ സിനിമ കണ്ടിരിക്കേണ്ട സൌഭാഗ്യമുണ്ടായ പ്രേക്ഷകര്‍ ഹൈവേ പോയിട്ട് ഒരു വെട്ടുവഴിയിയെങ്കിലും മുന്നില്‍ കണ്ടിരുന്നെങ്കില്‍ ഇറങ്ങി ഓടിയേനെ. ഒരു പക്ഷേ 30 കൊല്ലങ്ങള്‍ക്ക് ശേഷം മലയാളസിനിമയിലെ അമൂല്യ സൃഷ്ടികളില്‍ ഒന്നായി ബാച്ച്ലര്‍ പാര്‍ടി വിലയിരുത്തപ്പെട്ടേക്കാം.
'വാളെടുത്തവന്‍ വാളാല്‍' എന്ന ബൈബിള്‍ വാചകമാണ് ചിത്രത്തിന്റെ മൂലം. അധോലോകവുമായി പൊക്കിള്‍ കൊടി ബന്ധമുള്ള നായകന്‍മാര്‍, അരയിലും, ഷൂസിലും ബെല്‍റ്റിനടിയിലും തോക്കുകളും ഗ്രനേഡുകളും ഒളിപ്പിച്ച് നടക്കുന്ന സ്ഫോടകശേഷിയുള്ള നായകന്‍മാര്‍, 'വാലാട്ടി പക്ഷികളെ' പോലെ എല്ലാം കുലുക്കി നടക്കുന്ന ഐറ്റംഗേളുകള്‍, 'അണ്ടര്‍വേള്‍ഡിനെ അണ്ടര്‍വെയറിനടിയില്‍' കൊണ്ടുനടക്കുന്ന പ്രതിനായകന്‍മാര്‍, അമല്‍നീരദ് ചിത്രങ്ങളുടെ ട്രേഡ്മാര്‍ക്കായ സ്ലോമോഷനുകള്‍......എല്ലാം ഈ പാര്‍ടിയില്‍ മോരും മുതിരയും പോലെ ഒത്തുചേര്‍ന്നിരിക്കുന്നു. 'ദി എക്സൈല്‍' എന്ന ഹോങ്കോങ്ങ് ചിത്രത്തിന്റെ കോപ്പിക്യാറ്റാണ് അമലിന്റെ പാര്‍ടിയെന്ന് ചില ദോഷൈകദൃക്കുകള്‍ പ്രചരിപ്പിക്കുന്നത് ഞാന്‍ വിശ്വസിച്ചിട്ടില്ല. കലാഭവന്‍മണി (അയ്യപ്പന്‍), ഇന്ദ്രജിത്ത് (ഗീവര്‍ഗീസ്), ആസിഫലി (ടോണി), ഫക്കീര്‍ (വിനായകന്‍), റഹ്മാന്‍ (ബെന്നി) എന്നീ ക്വട്ടേഷന്‍ സംഘങ്ങള്‍ മാറി മാറി പിടിക്കുന്ന ക്വട്ടേഷനുകളും അതിനിടയിലുണ്ടാകുന്ന പൊല്ലാപ്പുകളാണ് ചിത്രത്തിന്റെ പ്രമേയം. ക്ളൈമാക്സില്‍ മൂന്നാംലോക മഹായുദ്ധത്തെ അനുസ്മരിപ്പിക്കുന്ന വെടിവെപ്പില്‍ എല്ലാ നായകന്‍മാരും കൊല്ലപ്പെടുന്നു. നരകത്തിലെത്തുന്ന നായകന്‍മാരും വില്ലന്‍മാരും നേരത്തെ അവിടെ സീറ്റ് ബുക്ക് ചെയ്ത നടി പത്മപ്രിയയുമായി 'കപ്പാ കപ്പാ കപ്പപുഴുക്ക്...' എന്ന പാട്ടും പാടി നൃത്തമാടുന്നതോടെ ചിത്രം കലാശിക്കുന്നു. വെള്ളിത്തിരയ്ക്ക് തീപിടിക്കുന്നു. നാട്ടുകാര്‍ ഇറങ്ങിയോടുന്നു. കൊട്ടക മുഴുവന്‍ കത്തി നശിക്കുന്നു....!!!!!!
ടുജി സ്പെക്ട്രം അഴിമതിയില്‍ നിന്നുള്ള കോടികണക്കിന് രൂപയുമായി കേരളം വഴി കടന്നുപോയ ട്രക്കിലെ അതികായനായ സെക്യൂരിറ്റിഗാര്‍ഡായി പൃഥ്വിരാജുമുണ്ട് ബാച്ച്ലര്‍ പാര്‍ടിയില്‍. സ്വന്തം കൈയ്യില്‍ നിന്ന് കാശു മുടക്കിയാണ് അമല്‍ ബാച്ച്ലര്‍ പിടിച്ചിരിക്കുന്നത്. അന്‍വറിന് പണമിറക്കിയ സഖറിയാസ് ബ്രദേഴ്സ് പിന്നീട് പതം പറഞ്ഞ് കേരളം മുഴുവന്‍ നടന്നത് ഓര്‍മിച്ചായിരിക്കണം അമല്‍ നിര്‍മാതാവിന്റെ കുപ്പായമണിഞ്ഞത്. ചിത്രത്തിന് തിരക്കഥയെഴുതിയ ആര്‍ ഉണ്ണിയും സന്തോഷ് എച്ചിക്കാനവും ഒരു 100 നല്ല കഥ എഴുതിയാലേ ഈ 'തിരക്കഥാപാപം' അവരുടെ തലയില്‍ നിന്നും മാറുകയുള്ളു. രമ്യാനമ്പീശന്റെ ന്യൂജനറേഷന്‍ യാത്ര എങ്ങോട്ടാണെന്ന് ഞാന്‍ വിസ്മയിക്കുന്നു. വ്യത്യസ്ത സ്റ്റൈലിലുള്ള മധുപാന-ധൂമപാന രംഗങ്ങള്‍ ഒരുപിടിയുണ്ട് ചിത്രത്തില്‍. കത്രികയുമായി നോക്കിയിരിക്കുക മാത്രമാണ് സെന്‍സര്‍ ബോര്‍ഡ് ചെയ്ത സേവനമെന്ന് വേദനയോടെ തിരിച്ചറിയുന്നു. രാഹുല്‍രാജ്- റഫീഖ് അഹമ്മദ് ടീമിന്റെ ഗാനങ്ങളാണ് ഏക ആശ്വാസം. വിവേക് ഹര്‍ഷന്റെ എഡിറ്റിങ്ങും നിലവാരം പുലര്‍ത്തി.  തുടര്‍ന്നും ഇത്തരത്തിലുള്ള ചിത്രങ്ങള്‍ പ്രതീക്ഷിച്ച് കൊണ്ട് സുഹൃത്ത് അമല്‍നീരദിനെ ഇടനെഞ്ചോടു ചേര്‍ത്ത് പിടിച്ച് അഭിവാദ്യം ചെയ്യുന്നു.

Monday, June 18, 2012

നിറയുന്ന മധുചഷകങ്ങള്‍....

മദ്യപാനികളെ ക്ളാസ്-1, 2,3 എന്നിങ്ങനെ തരംതിരിക്കുകയാണ് രഞ്ജിതിന്റെ പുതിയ ചിത്രമായ 'സ്പിരിറ്റ്'. അഞ്ച് ലോക ഭാഷകള്‍ സംസാരിക്കുകയും ലോകം മുഴുവന്‍ ചുറ്റിസഞ്ചരിക്കുകയും ലോകക്ളാസിക്കുകള്‍ എല്ലാം മനഃപാഠമാക്കുകയും ചെയ്ത രഘുനന്ദനന് കുടി ഒരലങ്കാരമാണ്. കുടിയന്റെ ആര്‍ഭാടങ്ങളും ആലഭാരങ്ങളും അയാള്‍ക്ക് ഇണങ്ങും. കവിയായ സമീറിന്റെ മദ്യപാനം സര്‍ഗാത്മകതയുടെ ഉണര്‍വിന് വേണ്ടിയാണ്. സ്വയം എരിഞ്ഞടങ്ങി കവിതയുടെ പൂക്കള്‍ വിടര്‍ത്തുന്നവന്റെ മദ്യപാനവും സിനിമയില്‍ പലയിടത്തും ന്യായീകരിക്കപ്പെടുന്നുണ്ട്. പ്ളംബര്‍ മണിയന്‍ ജീവിതത്തിലെ പുറമ്പോക്കുകാരനാണ്. ബീവറേജസ് ക്യൂവില്‍ മഴയും വെയിലും കൊണ്ട് കുത്തിനിന്ന് കുപ്പികള്‍ വാങ്ങുകയും ടോയിലറ്റിലെ വെള്ളം മിക്സ് ചെയ്ത് അടിക്കുകയും ഭാര്യയെയും മക്കളെയും കണക്കിന് പൂശുകയും ചെയ്യുന്ന മണിയന്റെ മദ്യപാനം ആഗോളപ്രശ്നമാണ്.
ബുദ്ധിജീവിയായ രഘുനന്ദനന് 25 കൊല്ലത്തെ മദ്യപാനം ഒറ്റ ഗാനരംഗം കൊണ്ട് തുടച്ചെറിയാന്‍ കഴിഞ്ഞപ്പോള്‍ പ്ളംബര്‍ മണിയന് റീഹാബിലേഷന്‍ സെന്ററില്‍ അഭയം തേടേണ്ടി വരുന്നു. മദ്യപാനത്തിന് എതിരെയുള്ള സന്ദേശം പ്രചരിപ്പിക്കുന്ന ചിത്രത്തില്‍ ഗ്ളോറിഫൈഡ് മധുപാന രംഗങ്ങളാണ് ഹൈലൈറ്റ്. 'വീഞ്ഞ് കുപ്പിയിലാക്കിയ കവിതയാണെന്നും' മറ്റുമുള്ള ബുദ്ധിജീവി വചനങ്ങള്‍ മേമ്പോടിയാവും. ലോകോത്തര മദ്യങ്ങളുടെ ബോട്ടിലുകളെല്ലാം ഷോകേസില്‍ നിരത്തി വെച്ച്, ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി, മഞ്ഞ ടൈപ്പ്റൈറ്ററിന് മുന്നിലിരുന്ന്, തന്റെ മരണത്തോടെ മാത്രം പൂര്‍ത്തിയാവുന്ന 'സ്പിരിറ്റ്' എന്ന നോവല്‍ ടൈപ്പ് ചെയ്യുകയാണ് രഘുനന്ദന്‍. ഒ വി വിജയനും മാര്‍കേസും ബോബ് മാര്‍ളിയും ആരാധനാപാത്രങ്ങള്‍. ഈഗോയുടെ മൂര്‍ത്തിയാണ് അദ്ദേഹം. രാവിലെ കട്ടന്‍ചായ ഒഴിച്ച് രണ്ടെണ്ണം പിടിച്ചില്ലെങ്കില്‍ കൈ വിറയ്ക്കുന്ന ക്രോണിക് മദ്യപാനി. ചാനലില്‍ സെലിബ്രിറ്റി ചാറ്റ്ഷോ അവതരിപ്പിച്ച് പ്രേക്ഷകരെ ആനന്ദതുന്ദിലാരാക്കുന്നതിലും രഘുനന്ദന്‍ മുന്നിലാണ്. 'കള്ളു കുടിച്ചാല്‍ വയറ്റില്‍ കിടക്കണമെന്നും മറ്റുള്ളവരുടെ പുറത്ത് കയറി നിരങ്ങരുതെന്നു'മാണ് രഞ്ജിത്തിന് പറയാനുള്ളത്. 'ദിവസം രണ്ടെണ്ണം നീറ്റായി അടിച്ച് വീട്ടില്‍ പോകുന്നത് ആരോഗ്യത്തിനും ബുദ്ധിയ്ക്കും സര്‍ഗാത്മകതയ്ക്കും അത്യുത്തമമാണെന്ന്' വ്യംഗ്യം.
നായകന്‍മാര്‍ മറ്റുള്ളവരെ നന്നാക്കുന്ന പരിപാടി 'പ്രാഞ്ചിയേട്ടന്‍' മുതലാണ് രഞ്ജിത്ത് തുടങ്ങിയത്. പ്രാഞ്ചിയിലെ ബിജുമേനോന്‍ അവതരിപ്പിച്ച മയക്കുമരുന്ന് അഡിക്റ്റിന് പകരം നന്ദുവാണ് ലോക്കല്‍ കുടിയന്‍ പ്ളംബര്‍ മണിയനാവുന്നത്. മണിയന്റെ കണ്ണുകള്‍ രഘുനന്ദനന്‍ തുറപ്പിക്കുന്നതോടെ ചിത്രത്തിന് തിരശീല വീഴുന്നു.
മോഹന്‍ലാലാണ് സ്പിരിറ്റില്‍ സ്പിരിറ്റ് നിറയ്ക്കുന്നത്. തനിക്ക് എളുപ്പത്തില്‍ താദാത്മ്യം പ്രാപിക്കാന്‍ കഴിയുന്ന കഥാപാത്രത്തിനെ മള്‍ട്ടി ഡൈമന്‍ഷണല്‍ ആക്കിയത് ലാലിന്റെ മിടുക്കാണ്. കൈയും മനസും വിറയ്ക്കുന്ന അസല്‍ മദ്യപാനിയായി ലാല്‍ എല്ലാ ഫ്രെയിമിലും നിറഞ്ഞു. എടുത്തു പറയേണ്ട മറ്റൊരു പ്രകടനം നന്ദുവിന്റേതാണ്. ഇഴഞ്ഞു നീങ്ങുന്ന രണ്ടാം പകുതി മുഴുവന്‍ നന്ദുവിന്റെ ചുമലിലാണ്. 90 ശതമാനം സീനുകളും ഇന്‍ഡോര്‍ ആയതിനാല്‍ മടുപ്പിക്കാത്തതിന്റെ ക്രെഡിറ്റില്‍ പാരി ക്യാമറാമാന്‍ വേണുവിന്. റഫീക്ക് അഹമ്മദിന്റെ വരികളും ഷഹബാസിന്റെ സംഗീതവും ഹൃദ്യം. തിരക്കഥയുടെ കാര്യത്തില്‍ രഞ്ജിത്ത് പിന്നിലേക്ക് പോയിരിക്കുന്നു. മധുവും ശങ്കര്‍രാമകൃഷ്ണനും ലെനയും കനിഹയും തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ചു. നാലുകാലില്‍ ഇഴയുന്ന ഒരു സമൂഹത്തിന് ലഹരിയില്‍ മുങ്ങിയ പാരിതോഷികമാണ് സ്പിരിറ്റ്.

Wednesday, June 13, 2012

'shanghai'- കാലഘട്ടത്തിന്റെ സ്വരം...
ദിബാകര്‍ ബാനര്‍ജിയുടെ 'ഷാങ്ങ്ഹായ്' ഇന്ത്യന്‍ സിനിമ കണ്ടിട്ടുള്ളതില്‍ വെച്ച് മികച്ച രാഷ്ട്രീയ സിനിമകളില്‍ ഒന്നാണ്. 12 കോടി നിര്‍മാണത്തിന് മുടക്കുകയും 8 കോടി മാര്‍ക്കറ്റിങ്ങിന് വേണ്ടി ചെലവിടുകയും ചെയ്ത 'ഷാങ്ങ്ഹായ്' ഈ കാലഘട്ടത്തിന്റെ കഥയാണ് പറയുന്നത്. സമകാലീന ഇന്ത്യന്‍ അവസ്ഥയുടെ മുഖത്ത് കരിഓയില്‍ ഒഴിക്കുന്ന നിരവധി രംഗങ്ങളുള്ള ഈ സിനിമ ജനാധിപത്യത്തിന്റെ മൂല്യശോഷണത്തെ കുറിച്ചുള്ള സംവിധായകന്റെ വിയോജനകുറിപ്പാണ്.
'ഭാരത്നഗര്‍' എന്ന സാങ്കല്‍പ്പികനഗരത്തെ ആഡംബരത്തിന്റെ പര്യായമായ 'ഷാങ്ങ്ഹായ്' പറുദീസയായി മാറ്റിയെടുക്കാന്‍ കോര്‍പറേറ്റുകളും രാഷ്ട്രീയകക്ഷികളും കൈകോര്‍ത്തുണ്ടാക്കിയ അവിശുദ്ധസഖ്യം നടത്തുന്ന ഹീനമായ ചതുരംഗകളിയാണ് സിനിമ പ്രമേയവല്‍കരിക്കുന്നത്. എല്ലാ സ്വര്‍ഗത്തിനും കൊടുക്കേണ്ട വില ഇവിടെയും ജനങ്ങള്‍ കൊടുക്കേണ്ടി വരും. വീട്, ഭൂമി, സ്വാതന്ത്രം,ഉപജീവന മാര്‍ഗങ്ങള്‍. അങ്ങനെ 'ഷാങ്ങ്ഹായ്ക്ക്' വേണ്ടി പലതും ജനങ്ങള്‍ ത്യജിക്കേണ്ടി വരുമെന്ന് ചൂണ്ടികാണിച്ച് പ്രൊഫ. അഹമ്മദിയെ (പ്രൊസെന്‍ജിത്ത്) പോലുള്ള സാമൂഹ്യപ്രവര്‍ത്തകര്‍ രംഗത്തിറങ്ങുന്നതോടെ രക്തം മുക്കി എഴുതേണ്ട ചില രാഷ്ട്രീയചലനങ്ങള്‍ക്കാണ് കാലം വഴിയൊരുക്കിയത്.
ഇന്റര്‍നാഷണല്‍ ബിസിനസ് പാര്‍ക്കിന്റെ നേതൃത്വത്തില്‍ തുടങ്ങുന്ന പദ്ധതിയ്ക്ക് എതിരെ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ സംസാരിച്ച ശേഷം പ്രൊഫ. അഹമ്മദി ഓഡിറ്റോറിയത്തിന് പുറത്തേക്കിറങ്ങിയപ്പോള്‍ പാഞ്ഞു വന്ന ട്രക്ക് അദ്ദേഹത്തെ ഇടിച്ചുതെറിപ്പിക്കുന്നു. നൂറുകണക്കിനാളുകളും പൊലീസും നോക്കി നില്‍ക്കുമ്പോഴാണ് ട്രക്ക് അഹമ്മദിയെ ഇടിച്ച്തെറിപ്പിച്ച് ഇരുളിലേക്ക് മറഞ്ഞത്. അഹമ്മദിയ്ക്ക് നേരേയുണ്ടായത് കൊലപാതക ശ്രമമാണ് തെളിയിക്കാന്‍ അദ്ദേഹത്തിന്റെ വിദ്യാര്‍ഥിനിയായ ശാലിനിയും (കല്‍ക്കി), ആ രാത്രിയിലെ നിര്‍ണ്ണായകമായ വീഡിയോ ഫൂട്ടേജ് കൈയ്യില്‍ വന്നു പെട്ട നീലചിത്ര ഛായാഗ്രാഹകനായ ജോഗിന്ദര്‍ പാര്‍മറും (ഇമ്രാന്‍ ഹഷ്മി), സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി നിയമിച്ച ടി എ കൃഷ്ണന്‍ (അഭയ് ഡിയോള്‍)  അന്വേഷണ കമ്മീഷനും രംഗത്ത് എത്തുന്നതോടെ ഷാങ്ങ്ഹായ് വേഗം കൈവരിക്കുന്നു.
മികച്ച ഒരുപിടി രംഗങ്ങളുണ്ട് ഈ സിനിമയില്‍- പ്രൊഫ. അഹമ്മദിയ്ക്ക് നേരേയുണ്ടായ കൊലപാതകശ്രമത്തെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കുന്ന കൃഷ്ണന്‍ കമ്മീഷന്റെ മുറിയുടെ ഒത്തനടുക്ക് തൊട്ടടുത്ത മൈതാനത്ത് നിന്നും കുട്ടികള്‍ എറിഞ്ഞ ബാസ്ക്കറ്റ്ബോള്‍ വന്നു വീണപ്പോള്‍ ഉണ്ടായ നിശബ്ദതയ്ക്ക് മാനങ്ങള്‍ പലതാണ്. പ്രകൃതിയേയും പരിസ്ഥിതിയേയും ചൂഷണം ചെയ്ത് കീശ വീര്‍പ്പിക്കുന്ന ചോരകുടിയന്‍ നേതാക്കള്‍ ഫോണ്‍ എടുത്ത ഉടനെ 'ജയ് പ്രകൃതി' എന്ന് അഭിസംബോധന ചെയ്യുന്നത് രസകരമാണ്. എത്ര കഴുകിയാലും വൃത്തിയാകില്ലെന്ന പോലെ സര്‍ക്കാര്‍ ഓഫീസുകള്‍ അടിച്ച്തുടക്കുന്ന ശിപായികള്‍ മിക്കവാറും ഫ്രെയിമുകളില്‍ നിറയുന്നതും ശ്രദ്ധേയം. അഹമ്മദിയ്ക്ക് നേരേയുണ്ടായ ആക്രമണങ്ങളെ കുറിച്ചുള്ള കൃഷ്ണന്‍ കമ്മീഷന്റെ ചോദ്യങ്ങള്‍ക്ക് 'for every action, there is an equal and opposite reaction' എന്ന മോഡി വചനമാണ് ഉന്നത പൊലീസുദ്യോഗസ്ഥന്‍ മറുപടിയായി നല്‍കുന്നത്.

നാടകീയതയില്ല. അതി വൈകാരികതയല്ല. ഇമ്രാന്‍ഹഷ്മിയും അഭയ് ഡിയോളും പ്രൊസെന്‍ജിത്ത് ചാറ്റര്‍ജിയും ഉള്‍പ്പടെയുള്ള താരനിര ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വെച്ചത്. വാസ്ലിസ് വസ്ലിക്കോസിന്റെ 'z' എന്ന നോവലിനെ അാവലംബിച്ച് സംവിധായകന്‍ ഒരുക്കിയ തിരക്കഥ മികച്ചതാണ്. നമ്രതാറാവുവിന്റെ എഡിറ്റിങ്ങും നിക്കോസ് ആന്‍ഡ്രിസാകിസിന്റെ ക്യാമറയും വിശാല്‍ ശേഖറിന്റെ സംഗീതവും ചിത്രത്തിന് മാറ്റുകൂട്ടുന്നു. ഭരണവര്‍ഗവും പ്രതിപക്ഷവും കൈകോര്‍ത്ത് പിടിച്ച കറുത്ത ഇടനാഴികളില്‍ ചീഞ്ഞളിയുന്ന ജനാധിപത്യത്തിന്റെ ജാതകമാണ് 'ഷാങ്ങ്ഹായ്'...

Friday, June 1, 2012





ഡയമണ്ട് നെക്ലേസ്.
കണ്ടിരിക്കാന്‍ സുഖമുള്ള സിനിമയാണ് ലാല്‍ജോസിന്റെ 'ഡയമണ്ട് നെക്ലേസ്'. ചെറുകഥയുടെ ഒതുക്കമുള്ള മൂലകഥ, നല്ല തിരക്കഥ, നിലവാരമുള്ള സംഗീതം, അഭിനേതാക്കളുടെ മോശമല്ലാത്ത പ്രകടനം...തുടങ്ങി വാണിജ്യസിനിമയ്ക്ക് അനിവാര്യമായ ഘടകങ്ങള്‍ എല്ലാം കോര്‍ത്തിണക്കി കൊണ്ടാണ് ലാല്‍ജോസ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. ഒപ്പം ജോയ് ആലുക്കാസിന്റെയും മാക്സ് സൂപ്പര്‍മാര്‍ക്കറ്റിന്റെയും പരസ്യങ്ങള്‍ സിനിമയ്ക്കുള്ളിലേക്ക് ഫലപ്രദമായി സംയോജിപ്പിച്ച് കുറച്ച് 'തുട്ട്' ലാഭിക്കുകയും ചെയ്തു.
ദുബായില്‍ ഓങ്കോളജിസ്റ്റായ ഡോ. അരുണിന്റെ (ഹഫദ്ഫാസില്‍) അച്ചടക്കമില്ലാത്ത സാമ്പത്തികജീവിതം അനിവാര്യമായും അയാളെ കൊണ്ടെത്തിച്ച സാമ്പത്തികപ്രതിസന്ധികളാണ് 'ഡയമണ്ട് നെക്ലേസ്'. 'പ്ളാസ്റ്റിക് മണി'യുടെ ആഘോഷങ്ങളിലും ആര്‍ഭാടങ്ങളിലും മതിമറക്കുന്ന അരുണിനെയും കൂട്ടരെയും നേരിട്ട് അവതരിപ്പിക്കുന്ന ഗാനത്തിലൂടെ സിനിമ തുടങ്ങിയത് നന്നായി. ക്രെഡിറ്റ് കാര്‍ഡുകളുടെ ചീട്ടുകൊട്ടാരം തകര്‍ന്നത് പെട്ടെന്നായിരുന്നു. ബുര്‍ജ് ഖലീഫയിലെ ഫ്ളാറ്റില്‍ നിന്നും ലേബര്‍ക്യാമ്പിലേക്കുള്ള പതനം അയാള്‍ അര്‍ഹിച്ചതായിരുന്നു. ഹോസ്പിറ്റലിലെ നേഴ്സായ ലക്ഷ്മിയുമായി (ഗൌതമിനായര്‍) മാനസികമായും ശാരീരികമായും അയാള്‍ അടുത്തിരുന്നു. എന്നാല്‍ നാട്ടിലെത്തി അമ്മയുടെയും സാഹചര്യങ്ങളുടെയും നിര്‍ബന്ധത്തിന് വഴങ്ങി അയാള്‍ മറ്റൊരു വിവാഹം കഴിക്കുന്നു. മായയുമായി (സംവൃത) അയാള്‍ അടുക്കുന്നത് ഡോക്ടറും രോഗിയുമെന്ന നിലയിലാണെങ്കിലും ആ ബന്ധം മറ്റ് ചില തലങ്ങളിലേക്ക് അവരറിയാതെ വളരുന്നു. ബാങ്കുകള്‍ അരുണിന്റെ മേലുള്ള പിടി മുറുക്കുയാണ്. ഈ പ്രതിസന്ധിയിലാണ് 'ഡയമണ്ട് നെക്ലേസ്' ചിത്രത്തിലേക്ക് കടന്നുവരുന്നത്.
ബംഗാളി ഷോര്‍ട്ട്ഫിലിമാണ് ചിത്രത്തിന് പ്രചോദനം. 'സ്പാനിഷ് മസാല'യ്ക്ക് ശേഷം തകര്‍ന്നടിഞ്ഞ ലാല്‍ജോസിന്റെ മടങ്ങിവരവാണ് ഈ ചിത്രം. ഇഖ്ബാല്‍ കുറ്റിപ്പുറത്തിന്റെ തിരക്കഥയ്ക്ക് ഇന്റര്‍വെല്‍ വരെയെങ്കിലും ഒഴുക്കുണ്ട്. തിരക്കഥയിലെ 'ഫ്രെഷ്നസ്' എടുത്തു പറയേണ്ട ഘടകമാണ്. 'ന്യൂജനറേഷന്‍ സിനിമ' എടുക്കണമെന്ന് കരുതിക്കൂട്ടിയാണ് 'ഡയമണ്ട് നെക്ലേസ്' ഒരുക്കിയിരിക്കുന്നത്. ന്യായീകരിക്കാവുന്നതും അല്ലാത്തതുമായ ശാരീരിക വിട്ടുവീഴ്ച്ചകളും പുരുഷ വീക്ഷണത്തിന്റെ (മെയില്‍ ഗെയ്സ്) അതിപ്രസരമുള്ള സന്ദര്‍ഭങ്ങളും ഡയമണ്ട് നെക്ലേസിന്റെ മാറ്റുകുറയ്ക്കുന്നതും അതുകൊണ്ടാണ്. മായ എന്ന കഥാപാത്രത്തെ പൂര്‍ണ്ണമായി വികസിപ്പിക്കാന്‍ തിരക്കഥാകൃത്തിനായിട്ടില്ല. അതോടൊപ്പം ലക്ഷ്മിയുടെ അമ്മയുടെ ഹോസ്പിറ്റല്‍ കെട്ടാനുള്ള നെട്ടോട്ടം അവിശ്വസനീയം. മനുഷ്യത്വമുള്ള കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മലയാളത്തില്‍ ശ്രീനിവാസന്‍ മാത്രമേ ജീവിച്ചിരിക്കുന്നുള്ളുവെന്ന ചിലരുടെ മുന്‍ധാരണ ഊട്ടി ഉറപ്പിക്കുന്നു സിനിമയിലെ 'വേണുവേട്ടന്‍'. പൊങ്ങച്ചക്കാരികളായ കൊച്ചമ്മമാരും നാട്ടിന്‍പുറത്തെ നന്‍മയും ഒരിക്കല്‍ കൂടി അഭ്രപാളിയിലെത്തിക്കാന്‍ ലാല്‍ജോസ് മറന്നില്ല.
'മലയാളത്തിന്റെ ഇമ്രാന്‍ ഹാഷ്മി' ഹഫദ്ഫാസില്‍ ചില 'ജെസ്റ്റുകള്‍' കൊണ്ടാണ് ഡോ. അരുണിനെ ഹൃദ്യമാക്കിയത്. പുതിയ കാലഘട്ടത്തില്‍ ഭാവങ്ങള്‍ വാരിവിതറി നാട്ടുകാരെ വെറുപ്പിച്ചിട്ട്കാര്യമില്ലെന്ന ബോധോദയമാണ് ഹഫദിനെ മുന്നോട്ടുനയിക്കുന്നത്. ഗൌതമിയുടെ വലിയ കണ്ണുകളും അവര്‍ക്ക് നല്‍കിയിരിക്കുന്ന ശബ്ദവും മനോഹരമാണ്. കലാമണ്ഡലം രാജ്ശ്രീയായി അനുശ്രീയുടെ പ്രകടനം പുതുമുഖ നടിയെ സംബന്ധിച്ച് സ്വപ്നതുല്യമായ അരങ്ങേറ്റമാണ്. ഇടയ്ക്കിടക്ക് മാല പിടിച്ച് നേരേയിടുന്ന നവവധുവിന്റെ ചേഷ്ടയും സംഭാഷണങ്ങളും ഓര്‍മ്മയില്‍ നില്‍ക്കുന്നു. "ആരോ മാന്ത്രികവടിയാല്‍ സൃഷ്ടിച്ച മായാനഗരം''-എന്ന് അരുണ്‍ വിശേഷിപ്പിച്ച ദുബായുടെ സൌന്ദര്യം മുഴുവന്‍ സമീര്‍താഹിറിന്റെ ദൃശ്യങ്ങളിലുണ്ട്. അതത് കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് സിനിമയെടുക്കാനുള്ള ലാല്‍ജോസിന്റെ വിജയമായേ ഡയമണ്ട് നെക്ലേസിനെ കണക്കാക്കേണ്ടതുള്ളു. പുതുതലമുറയുടെ തരംഗത്തിനൊത്ത് ലാല്‍ മാറിയോ എന്ന് കാത്തിരുന്ന് കാണേണ്ട കാഴ്ച്ചയാണ്.

Sunday, May 27, 2012

'റോസാദലങ്ങളും കുപ്പിചില്ലുകളും'
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'റോസാദലങ്ങളും കുപ്പിചില്ലുകളും' എന്ന പുസ്തകത്തിലൂടെ വിശ്വസാഹിത്യത്തില്‍ തനിക്കുള്ള അനുഭവപരിചയവും സൈന്‍ പ്രസിദ്ധീകരിച്ച 'എന്റെ പ്രദക്ഷിണ വഴികള്‍' എന്ന പുസ്തകത്തിലൂടെ പത്രപ്രവര്‍ത്തനത്തിലെ വിശാലമായ ഇടപെടലുകളും വിവരിച്ച എസ് ജയചന്ദ്രന്‍ നായര്‍ ഈ രണ്ട് മേഖലയ്ക്കും ചേരാത്ത ഇടപെടലിലൂടെയാണ് ഇപ്പോള്‍ ചരിത്രത്തിലിടം പിടിച്ചിരിക്കുന്നത്.
പത്രാധിപരുടെ കത്രിക ഉപയോഗിച്ച് ഒരു എഴുത്തുകാരനും അദ്ദേഹത്തിന്റെ വായനക്കാരും തമ്മിലുള്ള പൊക്കിള്‍കൊടി ബന്ധം മുറിച്ചു നീക്കിയ അദ്ദേഹത്തിന് താന്‍ ചരിത്രപരമായ ഒരു ഇടപെടല്‍ നടത്തിയതായി തോന്നിയിരിക്കണം. സര്‍ഗപരമായ ശേഷിയ്ക്ക് മുകളില്‍ രാഷ്ട്രീയമായ പക്ഷങ്ങള്‍ നോക്കി ചില പത്രാധിപന്‍മാര്‍ ഇടപെട്ടിരുന്നെങ്കില്‍ മലയാളസാഹിത്യത്തിന്റെ ചരിത്രം ഇതല്ലാതാവുമായിരുന്നു. പല മികച്ച കൃതികളും കാലത്തിന്റെ ചവറ്റുകുട്ടയില്‍ വീഴുമായിരുന്നു. കൈയെഴുത്ത് പ്രതികള്‍ക്ക് മേല്‍ പരന്ന് കിടന്ന് 'ഒരുപാട് ചാമ്പലുകള്‍ ഊതി യകറ്റി പ്രതിഭയുടെ കനല്‍'-കണ്ടെത്തുന്ന ഹര്‍ഷം എംടിയെ പോലെ മലയാളം ഓര്‍മ്മിക്കുന്ന ചില പത്രാധിപന്‍മാര്‍ കുറിച്ചിട്ടത് ഓര്‍ക്കുന്നു. രാഷ്ട്രീയത്തിന്റെയും ജാതിയുടെയും പക്ഷപാതപരമായ ഭൂതകണ്ണാടിയിലൂടെ നോക്കി ശീലിക്കുമ്പോഴാണ്  ചില പത്രാധിപന്‍മാര്‍ സങ്കുചിതത്വത്തിന്റെ മേച്ചില്‍പ്പുറങ്ങളില്‍ അഭയം കണ്ടെത്തുന്നത്. തികച്ചും നിഷ്പക്ഷമെന്ന് സ്വയം വിലയിരുത്തി എഴുതുന്ന വരികള്‍ക്കിടയില്‍ ഇത്തരക്കാര്‍ അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധത്തിന്റെ വെടിമരുന്ന് നിറയ്ക്കും.
'വാക്കിന്റെ സദാചാരമെന്ന' പേരില്‍ ദേശാഭിമാനിയില്‍ കവി എഴുതിയ ലേഖനമാണ് വാരികയുടെ പത്രാധിപരെ ചൊടിപ്പിച്ചത്. 'വിഖ്യാതമായ കൊലപാതകത്തെ' ന്യായീകരിക്കുന്ന ഒറ്റ വരി പോലും ഇല്ലാത്ത ആ ലേഖനം പക്ഷേ പത്രാധിപരുടെ കണ്ണടയിലൂടെ വായിച്ചപ്പോള്‍ 'കണ്ണില്‍ചോരയില്ലാത്ത' പക്ഷം പിടിക്കലായി. ചരിത്രത്തോട് നീതി പുലര്‍ത്താന്‍ താന്‍ ഇത്രയെങ്കിലും ചെയ്യേണ്ടേ...?- എന്ന അടിക്കുറിപ്പോടെ അദ്ദേഹം കാവ്യത്തെ അച്ചുകൂടത്തില്‍ നിന്നും തിരിച്ചുവിളിച്ചു. വിശാലമായ വായനാനുഭവമുള്ള പത്രാധിപരെന്നാണ് 'പച്ചകുതിര'യില്‍ എഴുതിയ പുസ്തകപരിചയത്തില്‍ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ പി ജി ഈ പത്രാധിപരെ വിശേഷിപ്പിച്ചത്. എന്നാല്‍ ആ വായനപരിചയത്തിന്റെ വെട്ടത്തില്‍ കാര്യങ്ങളെ നോക്കികാണാന്‍ അദ്ദേഹം തയാറായില്ല. സ്റ്റാലിനിസ്റ്റ് റഷ്യയെ കുറിച്ചും ബുള്‍ഗകോവിനെ കുറിച്ചും കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പിനെ കുറിച്ചും വാചാലനായ പത്രാധിപര്‍ക്ക് ന്യായീകരണമില്ലാത്ത ഈ സെന്‍സര്‍ഷിപ്പില്‍ അഭിമാനം കൊള്ളുന്നു. താന്‍ തന്റെ ദൌത്യം നിറവേറ്റിയെന്ന് ആശ്വസിക്കുന്നു. സ്വതന്ത്രവും നിഷ്പക്ഷവും എന്ന് പത്രാധിപര്‍ വിശേഷിപ്പിക്കുന്ന അദ്ദേഹത്തിന്റെ വാരികയ്ക്കും ഇതിന്റെ ഖ്യാതി ചരിത്രം വീതിച്ചു നല്‍കട്ടെ  എന്ന് ആശംസകളോടെ
തന്റെ രാഷ്ട്രീയ കാഴ്ച്ചപ്പാടിന് അനുസരിച്ച് എഴുതിയില്ലെങ്കില്‍ കവിതകളും കഥകളും ലേഖനങ്ങളും ഈ വിലാസത്തിലേക്ക് അയക്കേണ്ടതില്ല- പത്രാധിപര്‍ എന്ന ഒരു ചെറുകുറിപ്പ് അടുത്ത ലക്കം വാരികയില്‍ പ്രതീക്ഷിക്കുന്നു......ഒരു  വായനക്കാരന്‍
punch ഇല്ലാത്ത ഹീറോ...
വിനോദ് ഗുരുവായൂരിന്റെ രചന, ഗോപിസുന്ദറിന്റെ സംഗീതം, കനല്‍ കണ്ണന്റെ സംഘട്ടനരംഗങ്ങള്‍, ഇവയെ എല്ലാം ഏകോപിപ്പിക്കുന്ന ദീപന്റെ സംവിധാനം ഈ ഘടകങ്ങള്‍ ഒത്തിണങ്ങിയപ്പോള്‍ പൃഥ്വിരാജിന്റെ പുതിയ സിനിമ 'ഹീറോ' ശരാശരിയ്ക്കും താഴെ ഒതുങ്ങി പോയി.
പൃഥ്വിരാജിന്റെ തടിമിടുക്കിനും അനൂപ്മേനോന്റെ മികച്ച പ്രകടനത്തിനും യാമി ഗൌതമിന്റെ സൌന്ദര്യത്തിനും ചിത്രത്തെ രക്ഷിക്കാനായില്ല.
ഇന്ത്യന്റുപ്പിയ്ക്ക് ശേഷം രണ്ടുനേരം വര്‍ക്ക്ഔട്ട് ചെയ്ത് പ്രതിദിനം 30 മുട്ടകള്‍ വിഴുങ്ങി ഒപ്പിച്ചെടുത്ത സ്റ്റാമിന മതിയായില്ല പൃഥ്വിയ്ക്ക് ഈ സിനിമയെ രക്ഷിക്കാന്‍. പുതിയ മുഖത്തിന് ശേഷം ചെറുപ്പക്കാരെ കോരിത്തരിപ്പിക്കാന്‍ 'ആക്ഷന്‍ പാക്ക്ഡ് സിനിമ' എന്ന ലക്ഷ്യവുമായി ഇറങ്ങിയ ദീപന് പിഴച്ചത് അതിനൊത്ത ഒരു കഥ തെരഞ്ഞെടുക്കുന്നതിലാണ്. സ്റ്റണ്ട് സീനുകളില്‍ ഡ്യൂപ്പ് കളിച്ച് നടന്ന ഒരാള്‍ സിനിമയിലെ ഹീറോയാകുന്നു എന്ന കഥാതന്തു ഒരു പക്ഷേ രസിപ്പിക്കുന്ന എന്റര്‍ടെയ്നര്‍ക്കുള്ള എല്ലാ വിഭവങ്ങളും കോര്‍ത്തിണക്കുന്ന സിനിമയാക്കി മാറ്റാമായിരുന്നു. പക്ഷേ വിനോദ് ഗുരുവായൂരിന്റെ സ്ക്രിപ്റ്റില്‍ അതിനുള്ള വെടിമരുന്നില്ലാതെ പോയി.
ആലയില്‍ ചുട്ടുപഴുത്ത ഇരുമ്പ് പോലെ രൂപാന്തരം സംഭവിച്ച പൃഥ്വിയാണ് 'ഹീറോ'യില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഈ ചെറുപ്പക്കാരന്റെ ധൈര്യവും ചെയ്യുന്ന തൊഴിലിനോടുള്ള ആത്മാര്‍ഥതയും ഒരിക്കല്‍ കൂടി പ്രശംസിക്കേണ്ടിയിരിക്കുന്നു. പക്ഷേ, അത് മാത്രം പോരല്ലോ ഒരു സിനിമയെ വിജയിപ്പിക്കാന്‍. ചിത്രത്തില്‍ സംവിധായകന്റെ വേഷത്തിലെത്തിയ അനൂപ് മേനോന്റെ പെര്‍ഫോമന്‍സ് അസാധ്യം എന്ന് മാത്രം വിലയിരുത്താവുന്ന ഒരു ഇന്നിങ്ങ്സാണ്. കെട്ടഴിച്ചു വിട്ട അനൂപ്മേനോന്‍ വീണ്ടും വിസ്മയങ്ങള്‍ സൃഷ്ടിച്ചു. കണ്ടിരിക്കാം എന്ന ഒരൊറ്റ ഗുണമേ നായിക യാമി ഗൌതമിനുള്ളു. ചിത്രത്തിലെ പ്രതിനായകനായി എത്തിയ തമിഴ്നടന്‍ ശ്രീകാന്ത് തന്റെ ഭംഗിയും അഭിനയസാധ്യതയും ധൂര്‍ത്തടിച്ചു കളഞ്ഞു. 'പുതിയ മുഖം' തിരിച്ചടിക്കാന്‍ നിര്‍ബന്ധിതനായ ഒരു ചെറുപ്പക്കാരന്റ കഥയാണ്. എന്നാല്‍ ഹീറോയിലെ ടാര്‍സണ്‍ ആന്റണിയെ ആ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ദീപനായില്ല. ഗോപീസുന്ദറിന്റെ ബാക്ക്ഗ്രൌണ്ട് സംഗീതം അസഹനീയം എന്നേ വിലയിരുത്തനാവൂ. കനല്‍കണ്ണന്റെ സംഘട്ടന രംഗങ്ങളും നന്നായില്ല. തലൈവാസല്‍ വിജയ്, ടിനിടോം, ജാഫര്‍ ഇടുക്കി, നെടുമുടി വേണു എന്നിവര്‍ ശരാശരി പ്രകടനം നടത്തി.

Sunday, May 20, 2012


അരികെ so close............
ഒരിക്കല്‍ പോലും പ്രണയിച്ചിട്ടില്ലാത്തവരാണോ പ്രണയത്തെ കുറിച്ച് കൂടുതല്‍ ആകുലരാകുന്നത്..?. ശ്യാമപ്രസാദിന്റെ 'അകലെ' കണ്ടിറങ്ങിയപ്പോള്‍ തോന്നിയതാണിത്.വെറും ശാരീരികമായ ആകര്‍ഷണം മാത്രമാണോ പ്രണയം?, അടുത്തിരിക്കുമ്പോഴാ അകന്നിരിക്കുമ്പോഴാ പ്രണയത്തിന് മാറ്റേറുന്നത്...?, ഒരു വ്യക്തിയെ പൂര്‍ണ്ണമായും മറ്റൊരു വ്യക്തിയിലേക്ക് പകരാനോ പകര്‍ത്താനോ കഴിയുമോ....?. പുറമേക്ക് ലളിതം. എന്നാല്‍ അതിസങ്കീര്‍ണ്ണമായ ചോദ്യങ്ങള്‍.
'അരികെ' ഒരു ത്രികോണ പ്രണയകഥയാണ്. ലിംഗ്വിറ്റിക്സ് ഗവേഷകനായ ശന്തനു(ദിലീപ്), അയാളുടെ പൂര്‍വ്വവിദ്യാര്‍ഥിനി  കല്‍പ്പന (സംവൃത), അവളുടെ അത്മാര്‍ഥ സുഹൃത്ത് അനുരാധ (മംമ്ത) എന്നിവരാണ് ത്രികോണത്തെ പൂരിപ്പിക്കുന്നത്.
കല്‍പ്പനയുടെയും ശന്തനുവിന്റെയും പ്രണയത്തിന് ഇടനിലക്കാരി അനുരാധയാണ്.കൌമാരത്തിലെ ഒരു മോശം അനുഭവം അനുരാധയെ പ്രണയ വിരോധിയാക്കുന്നു. 'ലോകത്തെ അവസാനത്തെ കാമുകനും കാമുകിയുമെന്ന്' ശന്തനുവിനെയും കല്‍പ്പനയെയും വിശേഷിപ്പിക്കുന്ന അനു ഇവരുടെ പ്രണയം വിജയിപ്പിക്കാന്‍ വേണ്ടി എന്ത് ത്യാഗം ചെയ്യാനും തയാറാണ്. പ്രണയസാഫല്യത്തിന് വേണ്ടി ഓടിനടക്കുന്ന ശന്തനുവിന് കല്‍പ്പനയുടെ ആത്മാര്‍ഥതയില്‍ സംശയം തോന്നുമ്പോള്‍ 'ഉറപ്പിനായി' അയാള്‍ ആശ്രയിക്കുന്നത് അനുരാധയെയാണ്. കല്‍പ്പനയുടെയും ശന്തനുവിന്റെയും സമാഗമങ്ങളിലും സംഭാഷണങ്ങളിലും അനുവും പങ്കാളിയാണ്. എങ്കിലും, കല്‍പ്പനയെ പൂര്‍ണ്ണമായും മനസിലാക്കുന്നതില്‍ അനുരാധയും ശന്തനുവും പൂര്‍ണ്ണമായും പരാജയപ്പെട്ടു.  തൊട്ടടുത്ത് നിന്നപ്പോഴും ശന്തനുവിനും അനുരാധയ്ക്കും പരസ്പരം തോന്നിയ പ്രണയം കൈമാറുന്നതില്‍ അവര്‍ ഒരിക്കല്‍ കൂടി പരാജയപ്പെട്ടു. 
സുനില്‍ ഗംഗോപദ്ധ്യായയുടെ കഥയ്ക്ക് ശ്യാമപ്രസാദ് തന്നെയാണ് തിരക്കഥ ഒരുക്കിയത്. ടെന്നസി വില്യംസിന്റെ ഗ്ളാസ്ഹൌസ് നാടകത്തിന്റെ ചലചിത്രഭാഷ്യമായ 'അകലെ'യുമായി താരതമ്യം ചെയ്യുമ്പോള്‍ 'അരികെ' എത്രയോ പിന്നിലാണ്. സിനിമ ഡീറ്റെയിലിങ്ങിന്റെ കലയായതിനാല്‍ തിരക്കഥയിലും വിശദാംശങ്ങളില്‍ ശ്രദ്ധിക്കണമെന്ന് ശ്യാമപ്രസാദിന് അറിയാതെ അല്ല. പക്ഷേ 'അരികെ'യുടെ തിരക്കഥയില്‍ നിരവധി പോരായ്മകളുണ്ട്. ബംഗാള്‍ സിനിമയുടെ സുവര്‍ണ്ണകാല പാരമ്പര്യത്തിന്റെ ഊര്‍ജവും ആര്‍ജവവും ഉള്‍കൊണ്ടാണ് ശ്യാമപ്രസാദ് മുന്നോട്ടുനീങ്ങുന്നത്. അതിന്റെ പുതുമ 'അരികെ'യ്ക്കുണ്ട്. കഥാപാത്രങ്ങളെ ഉള്‍കൊള്ളുന്നതില്‍ മംമ്തയും സംവൃതയും വിജയിച്ചു. എല്ലാ സീനുകളിലും ഉണ്ടെന്ന് പറയാവുന്ന റോളാണ് മംമ്തയ്ക്ക്. സിനിമയെ താങ്ങി നിര്‍ത്തുന്ന പ്രകടനമാണ് അവരുടേത്. സംവൃതയുടെ അമ്മായിയായി എത്തിയ ഗായിക ചിത്രാഅയ്യരുടെ മികച്ചപ്രകടനമാണ് എടുത്തു പറയേണ്ട മറ്റൊരു ഘടകം. പതിഞ്ഞ താളത്തില്‍ പോകുന്ന സിനിമയ്ക്ക് ചിത്ര നല്‍കുന്ന ചടുലത ആസ്വാദ്യമാണ്. ഇന്നസെന്റ്, ഊര്‍മ്മിള ഉണ്ണി, വിനീത്, മാടമ്പ് കുഞ്ഞുകുട്ടന്‍ തുടങ്ങി മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചവരും നന്നായി. അഴഗപ്പന്റെ ദൃശ്യങ്ങളും ഔസേപ്പച്ചന്റെ ഈണവും പതിവുപോലെ സിനിമയ്ക്ക് മാറ്റ് കൂട്ടി. ശ്യാമപ്രസാദിന്റെ മികച്ച ചിത്രമെന്ന് വിലയിരുത്താന്‍ കഴിയില്ലെങ്കിലും എന്തോ ചില കാരണങ്ങളാല്‍ ഇഷ്ടം തോന്നുന്ന ഒരു സിനിമയാണിത്. 'അകലങ്ങളിലേക്ക് വേര്‍പിരിഞ്ഞു പോകുന്നവരുടെ അനുഭൂതിയാണ് 'അകലെ'. എന്നാല്‍ തൊട്ടടുത്ത് ഇരിക്കുമ്പോഴും  തിരിച്ചറിയാതെ പോകുന്നവരുടെ കഥയാണ് 'അരികെ' എന്ന സംവിധായകന്റെ വാക്കുകള്‍ 50 ശതമാനമെങ്കിലും ശരിയായത് കൊണ്ടായിരിക്കാം അതെന്ന് തോന്നുന്നു.

Saturday, April 28, 2012


 എന്റെ പാപ്പ.....
hemingwayയുടെ ലോകത്ത് നിന്ന് എന്നോ ഇറങ്ങിവന്ന കഥാനായകനെയാണ് അദ്ദേഹം പലപ്പോഴും അനുസ്മരിപ്പിച്ചത്. ആകാരവും ഉള്‍കാമ്പും മാനദണ്ഡമാക്കി താരതമ്യം ചെയ്യുമ്പോള്‍ ചിലപ്പോള്‍ നുരയുന്ന മധുചഷകവുമായി മുന്നിലിരിക്കുന്നത് സാക്ഷാല്‍ hemingway തന്നെയാണോ എന്ന മതിഭ്രമം എനിക്കുണ്ടായി. കൊച്ചി നഗരം എനിക്ക് സമ്മാനിച്ച ഏറ്റവും വലിയ പാരിതോഷികമാണ് ഈ ബന്ധമെന്ന് മനസ് വീണ്ടും മന്ത്രിച്ചു. ഗുരുവാണോ സുഹൃത്താണോ സഹപാഠിയാണോ ഏറ്റവുമടുത്ത ബന്ധുവാണോ...?. ചില ചോദ്യങ്ങള്‍ക്ക് ജീവിതത്തില്‍  പ്രസക്തിയില്ലെന്ന് വീണ്ടും തിരിച്ചറിയുന്നു. 
മഴ തകര്‍ത്തുപെയ്യുമ്പോള്‍ ഞങ്ങള്‍ ബസിന്റെ പിന്‍സീറ്റിലാണ്. ഫോര്‍ഷോര്‍ റോഡിലൂടെ കുലുങ്ങികുലുങ്ങി ബസ് പായുന്നു. കായല്‍തിരകള്‍ അഞ്ഞടിക്കുന്നുണ്ട്. ദൂരെ അപരിചിത നഗരങ്ങള്‍ പോലെ കപ്പലുകള്‍. 'നഗരമേ നിന്റെ വൈദ്യുതാലിംഗനം...'-എന്ന് ഉറക്കെ പാടാനുള്ള അദമ്യമാനന്ദം ഞാന്‍ ഉള്ളിലടക്കി. കൊച്ചിയുടെ ഈണത്തില്‍ അദ്ദേഹം എന്നോട് സംസാരിക്കുകയാണ്. അവിചാരിതമായ കപ്പല്‍ച്ചേതങ്ങളില്‍ മനസ് തകര്‍ന്നടിയുമ്പോള്‍ ആശ്രയിക്കാവുന്ന പേശീബലമുള്ള ആശ്രയം. 
"ജീവിതത്തില്‍ ഒന്നിനോടും commitment ഇല്ലാത്തവനെ പേടിക്കണം. അവനവനോട് മാത്രം   commitment    ഉള്ളവനെ അതിനേക്കാളും പേടിക്കണം''- അദ്ദേഹം പറഞ്ഞു. മനസിലെ താളില്‍ ആ വാക്കുകള്‍ ബോധത്തിന്റെ പെന്‍സില്‍ കുറിച്ചിട്ടു. 
ശാന്തസമുദ്രത്തിലൂടെ സൌമ്യയാനം നടത്തുന്ന ഏതോ ചെറിയകപ്പലില്‍ മലര്‍ന്ന് കിടന്ന് ആകാശത്തെ നോക്കുകയാണ് ഞാനെന്ന് ഞാന്‍ സങ്കല്‍പ്പിച്ചു. പായ്മരത്തില്‍ ഭാരമുള്ള, പേരറിയാത്ത ഒരു കടല്‍പക്ഷി വന്നിരുന്നതും, അതിന്റെ നിഴല്‍ എന്റെ നെഞ്ചില്‍ ഭൂപടം വരച്ചിട്ടതും ഞാന്‍ സ്വപ്നം കണ്ടു. കപ്പല്‍പായ കാറ്റുവളയ്ക്കുന്നതിന്റെ ഇരമ്പം കാതുകളില്‍ ചൂളംകുത്തി. 
എപ്പോഴാണ് നാം ഒരാളെ നമ്മുക്ക് വേണ്ടപ്പെട്ടയാളെന്ന് മുദ്രകുത്തുന്നത്?. പ്രക്ഷുബ്ധമായ മനസുമായി ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവുമിരുന്ന് സംസാരിക്കുമ്പോള്‍ നമ്മുടെ പ്രശ്നങ്ങള്‍ ഒരോന്നും പറയാതെ അറിഞ്ഞ്, അതിനെ കുറിച്ച് സംസാരിക്കുന്ന ഒരാള്‍ എനിക്ക് വേണ്ടപ്പെട്ടവനാണ്. എന്നാല്‍, ഒരു മനസുകളെ മറിച്ചിട്ട മനശാസ്ത്രജ്ഞന്റെ ഹര്‍ഷം അവരുടെ കണ്ണുകളില്‍ ഉണ്ടാവില്ല. "നീ അതിനെ കുറിച്ചൊന്നും ഇപ്പോള്‍ ചിന്തിക്കേണ്ട കേട്ടോ. നിന്നെ കൊണ്ട് സാധിക്കും.''- അദ്ദേഹം പറഞ്ഞു. 
കഴിഞ്ഞ നാലുവര്‍ഷമായി ഞാന്‍ കൊച്ചിയിലാണ്. ജന്‍മനാടിനേക്കാള്‍ പൊക്കിള്‍ക്കൊടി ബന്ധം ഈ നാടുമായിട്ടാണ്. രക്തബന്ധത്തേക്കാള്‍ ആഴമുള്ള എന്റെ ചില ബന്ധങ്ങളും ഇവിടെയാണ്. രക്തബന്ധമുള്ളവര്‍ക്ക് കൂടുതല്‍ അറിയാമെന്ന കുഴപ്പമുണ്ട്. നമ്മുടെ പ്രശ്നങ്ങളെ അവര്‍ ലഘൂകരിക്കും. 'ഓ..ഇവനെ എനിക്കറിയില്ലേ...?'- എന്ന മുന്‍വിധി അവരുടെ വിലയിരുത്തലുകളില്‍ ചിലന്തിവല നെയ്യും. എന്നാല്‍ അപരിചിത സ്ഥലികളെ കുറിച്ച് ചോദിച്ചറിയാനും കണ്ടറിയാനും കേട്ടറിയാനുമുള്ള സുഹൃത്തുക്കളുടെ ആഗ്രഹമാണ് ഒരോ സൌഹൃദത്തിനും ആഴമേകുന്നത്. ചില സുഹൃത്തുക്കള്‍ എന്നെ വഞ്ചിച്ചപ്പോള്‍ നിര്‍ണ്ണായകസന്ദര്‍ഭങ്ങളില്‍ ആകസ്മികമായി ചിലര്‍ എന്നെ താങ്ങി നിര്‍ത്തി. അതിലൊന്നാണ് ഈ സാന്തിയാഗോ* യുമായുള്ള ബന്ധം. ഒരുപാട് സ്ഥലങ്ങള്‍ കാണിച്ചുതന്നു. ഒരുപാട് പേരെ പരിചയപ്പെടുത്തി. രാത്രികളില്‍ ലഹരിയുടെ തിരകളില്‍ ഞങ്ങളുടെ കപ്പല്‍ അപരിചിതഭൂഖണ്ഡങ്ങള്‍ തേടി. "ജനലും വാതിലും തുറന്നിട്ടാല്‍ കൊറേ വെളിച്ചം കയറു''-മെന്ന് അയാള്‍ പറഞ്ഞത് വീടിനെ കുറിച്ചല്ല എന്റെ മനസിനെ കുറിച്ചായിരുന്നു. കൊച്ചിയുടെ വശ്യമായ വന്യത അയാളുടെ ധമനികളില്‍ ഒഴുകുന്നുണ്ടെന്ന് ചിലപ്പോള്‍ എനിക്ക് തോന്നും. ഹെമിങ്ങ്വേയുടെ ചെല്ലപ്പേര് പാപ്പയെന്നാണ്. എന്റെ പാപ്പയാണ് കൊച്ചി എനിക്ക് സമ്മാനിച്ച ഏറ്റവും വലിയ സമ്മാനം. ജീവന്റെ രസമുകുളങ്ങളെ അംഗീകരിക്കാനും ആസ്വദിക്കാനും എന്നെ പഠിപ്പിച്ചത് പാപ്പയാണ്. ഉപ്പ്രുചിയുള്ള കടല്‍ക്കാറ്റ് എന്റെ മനസിന് നല്‍കിയ സാന്ദ്രതയാണത്. 
* അദ്ദേഹം സാങ്കല്‍പ്പികകഥാപാത്രമല്ല. 
* സാന്തിയോഗോ,  hemingway യുടെ  കടല്‍ക്കിഴവന്‍. 

Tuesday, April 24, 2012

പുസ്തകവില്‍പ്പനക്കാരന്‍
മുറിയിലെ പുസ്തകങ്ങള്‍ എല്ലാം വില്‍ക്കാന്‍ തീരുമാനിച്ചു. പലരും ചോദിച്ചു-"എന്തിനാണ് പുസ്തകങ്ങള്‍ വില്‍ക്കുന്നത്?. ഇത്രയും കഷ്ടപ്പാടായോ?.വീട്ടില്‍ തന്നെ നല്ലൊരു ലൈബ്രറി തുടങ്ങികൂടേ..?''.പക്ഷേ, ഈ ചോദ്യങ്ങള്‍ക്കൊന്നും എന്റെ ഉറപ്പിനെ അലിയിക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ മൂന്ന് കൊല്ലകാലമായി കൊച്ചിയില്‍ നിന്നും ഞാന്‍ വാങ്ങികൂട്ടിയ പുസ്തകങ്ങളാണ്. ലോകക്ളാസിക്കുകളും പള്‍പ്പ്ഫിക്ഷനും മെഡിക്കല്‍സയന്‍സും ഫോറന്‍സിക് വിജ്ഞാനവും അക്കൂട്ടത്തിലുണ്ട്. കട്ടിലിന് മുന്നിലെ ജനല്‍പടിയില്‍ എല്ലാം പല നിലകളായി കൂട്ടി വെച്ചിരിക്കുന്നു. രാവിലെ കണികാണാനും രാത്രി ഗുഡ്നൈറ്റ് പറയാനും എനിക്ക് പുസ്തകങ്ങള്‍ മാത്രമേ ഉള്ളു. ജനല്‍ പാളികള്‍ തുറന്നിട്ടാല്‍ പുസ്തകനിലകള്‍ക്ക് മുകളില്‍ ചിലപ്പോള്‍ നിലാവുദിക്കുന്നത് കാണാം.
ഉമ്പര്‍ട്ടോഎക്കോയും കാല്‍വിനോയും പാമുക്കും യോസയും നബാക്കോവും സി വി രാമന്‍പിള്ളയും ചന്തുമേനോനും വൈലോപ്പിള്ളിയും ഒത്തൊരുമിച്ച് ഈഗോയുടെ പിടിയിലകപ്പെടാതെ ഇവിടെ ഒരുമിച്ച് കഴിയുന്നു. കുറച്ച് പുസ്തകങ്ങള്‍ എന്റെ സഹപ്രവര്‍ത്തകന്റെ നാട്ടിലെ ലൈബ്രറിയ്ക്കായി കൊടുത്തു. പുസ്തകങ്ങളെല്ലാം പഴയ ബാഗില്‍ അടുക്കി വെക്കുമ്പോള്‍ ഞാന്‍ എന്തോ അമ്മയെ കുറിച്ചോര്‍ത്തു. കൈയ്യിലെ കാശ് മുഴുവന്‍ പുസ്തകം മേടിച്ച് കളയുന്നതിന് അവര്‍ പറയുന്ന ശകാരങ്ങളുടെ 'ലോഹലായിനി' ഇപ്പോഴും എന്റെ ചെവിയില്‍ തിളയ്ക്കുകയാണ്. പക്ഷേ പുസ്തകങ്ങള്‍ വില്‍ക്കാന്‍ പോകുന്നെന്ന് ഭീഷണി മുഴക്കിയാല്‍ അവരുടെ മട്ട് മാറും- "ഇനിയിപ്പോ അത് വിറ്റിട്ട് വേണം കഞ്ഞികുടിക്കാന്‍. അല്ലാതെ ഒറക്കം വരില്ല...''.കൈയ്യില്‍ പെട്ടെന്ന് പുനത്തിലിന്റെ 'മരുന്ന്' തടഞ്ഞു. അതൊന്ന് മറിച്ചുനോക്കിയപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു. ഒരുപാട് പുസ്തകശാലകള്‍ കയറിയിറങ്ങി, ഏറ്റവും പ്രിയപ്പെട്ട പെണ്‍കുട്ടിയെ തേടിയലഞ്ഞ് കണ്ടെത്തുന്നത് പോലെയാണ് ഉമ്പര്‍ട്ടോഎക്കോയുടെ 'ഇന്‍ ദി നെയിം ഓഫ് റോസ്' ഞാന്‍ കണ്ടെത്തിയത്. അത് കണ്ടെത്തിയപ്പോള്‍ എനിക്കുണ്ടായ സന്തോഷം ഓര്‍ത്തെടുക്കാന്‍ ഞാന്‍ ശ്രമിച്ചു. പോകുന്നിടത്തെല്ലാം പുസ്തകങ്ങള്‍ ചുമക്കുന്നത് പ്രയാസമുള്ള കാര്യമാണ്. എല്ലായിടത്തും അതിനുള്ള സ്ഥലമോ സൌകര്യമോ കാണണമെന്നില്ല. വീട്ടിലാണെങ്കില്‍ ഇപ്പോള്‍ പുസ്തകങ്ങള്‍ വെക്കാന്‍ ഇടമില്ല. എല്ലാ ഷെല്‍ഫുകളിലും പുസ്തകങ്ങളാണ്. അവയെല്ലാം പൂപ്പല്‍ പിടിച്ച് നശിക്കുന്നു. ഈ വസ്തുതകളെല്ലാം ചൂണ്ടികാണിച്ച് ഞാന്‍ മനസിനെ ശാന്തമാക്കി.
പുസ്തകങ്ങള്‍ വാങ്ങാന്‍ ചെല്ലുമ്പോഴും വില്‍ക്കാന്‍ ചെല്ലുമ്പോഴും വായനക്കാരന് യാതൊരു പരിഗണനയുമില്ല. നല്ല പുസ്തകങ്ങള്‍ക്ക് വേണ്ടി ഞാന്‍ ആരോടും വിലപേശാറുമില്ല.(പൈറേറ്റഡ് കോപ്പി വില്‍ക്കുന്നവരോടൊഴിച്ച്). 
'രണ്ടാംകൈ' പുസ്തകശാലയില്‍ തിരക്ക് കുറവാണ്. കിതച്ച്, വിയര്‍ത്ത് ഞാന്‍ പുസ്തകബാഗ് പെണ്‍കുട്ടിയുടെ ടേബിളിന് പുറത്ത് വെച്ചു. 'എന്തെല്ലാമുണ്ട് കാണട്ടേ...?' എന്ന ധാര്‍ഷ്ട്യം അവരുടെ മുഖത്ത് നിറഞ്ഞു. മുതലാളിയുമായി ഫോണില്‍ സംസാരിച്ച് അവര്‍ വിളംമ്പരം ചെയ്ത വില വളരെ കുറവാണ്. എന്നാലും ഞാന്‍ പുസ്തകങ്ങള്‍ വിറ്റു. ഓര്‍ഹന്‍ പാമുക്കിന്റെ 'ബ്ളാക്ക്ബുക്ക്',  ഫോക്നറുടെ 'സൌണ്ട് ആന്‍ഡ് ഫ്യുറി', തുടങ്ങിയ പുസ്തകങ്ങള്‍ അവസാനനിമിഷം വില്‍പ്പനയില്‍ നിന്നും പിന്‍വലിച്ചു. ഫോക്നറുടെ 'ലൈറ്റ് ഓഫ് ഓഗസ്റ്റ്' വാങ്ങി. അതിന്റെ വില കിഴിച്ചുള്ള തുക കൈയ്യില്‍ വാങ്ങി. സാന്റിയാഗോറൊണ്‍ക്ളാഗിയോലോയുടെ 'റെഡ് ഏപ്രില്‍' വേണോ വേണ്ടയോ എന്ന സംശയത്തിലാണ് വില്‍പ്പനക്കാരി. പുസ്തകം വാങ്ങാന്‍ വന്ന ചെറുപ്പക്കാരന്റെ കണ്ണുകള്‍ അതിലുടക്കി. 'ഞാനെടുക്കുന്നു..'-അവന്‍ പറഞ്ഞു. അവന്‍ എന്നെ നോക്കി പുഞ്ചിരിച്ചു. പുസ്തക വില്‍പ്പനക്കാരിക്ക് അത്ഭുതം. കാലിയായ ബാഗെടുത്ത് ഞാന്‍ പുറത്തേക്ക് നീങ്ങി. കഴിഞ്ഞ മൂന്ന് വര്‍ഷമായി സന്തോഷത്തോടെ ഞാന്‍ പുസ്തകം വായിച്ചിട്ടില്ല. ജോലിയുടെ ഭാഗമായും സഹജമായ കുരുത്തക്കേട് കാരണവും വളരെ വൈകി കൂടണയുകയും വളരെ വൈകി മാത്രം ഉണരുകയും ചെയ്യുന്ന ഒരാളെ സംബന്ധിച്ചിടത്തോളം വല്ലാതെ 'ഉത്തേജിതനാകുന്ന' സന്ദര്‍ഭത്തില്‍ മാത്രമാണ്  വായന നടക്കുന്നത്. എന്നാലും വായനക്കാരനും പുസ്തകവും തമ്മിലുള്ള അദൃശ്യസംവാദത്തെ കുറിച്ച് എനിക്ക് ബോധ്യമുണ്ട്. വായിക്കാനല്ലെങ്കിലും പുസ്തകങ്ങള്‍ ഞാന്‍ വാങ്ങികൂട്ടുന്നു. എന്നെങ്കിലും അവ വായിക്കാതിരിക്കാന്‍ എനിക്ക് കഴിയില്ലെന്ന വിശ്വാസമാണ് അതിന് കാരണം. ആ വിശ്വാസമാണ് എന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതും...

Thursday, April 19, 2012


ലിജോ-പ്രതീക്ഷകളുടെ സംവിധായകന്‍....
മലയാളികളുടെ പ്രിയങ്കരനായ നടന്‍ ജോസ്പെല്ലിശേരിയുടെ മകന്‍ ലിജോ മലയാളത്തിലെ ഏറ്റവും മികച്ച പുതുതലമുറ സംവിധായകരില്‍ ഒരാളാണ്. അര്‍ഹിച്ച അംഗീകാരമോ ജനപ്രീതിയോ അയാള്‍ക്ക് ഇനിയും കിട്ടാത്തത് ഒരാസ്വാദകന്‍ എന്ന നിലയില്‍ എന്നെ സങ്കടപ്പെടുത്തുന്നു. ആഷിക്ക്അബു, അമല്‍നീരദ്, അന്‍വര്‍റഷീദ്, അരുണ്‍കുമാര്‍ അരവിന്ദ് തുടങ്ങി മികച്ച സംവിധായകരുടെ പട്ടികയില്‍ ഇടം കണ്ടെത്തിയ സംവിധായകരുമായി താരതമ്യപ്പെടുത്തിയാല്‍ ലിജോ ഇവരേക്കാള്‍ എത്രയോ മികച്ച സംവിധായകനാണെന്ന് അദ്ദേഹത്തിന്റെ രണ്ട് ചിത്രങ്ങള്‍ 'നായകന്‍'(2010), സിറ്റിഓഫ് ഗോഡ് (2011) സാക്ഷ്യപ്പെടുത്തുന്നു. അതുല്യമായ 'ഫ്രെഷ്നസ്' ഈ സിനിമകളുടെ ഒരോ ഘടകത്തിലും നിറഞ്ഞുനില്‍ക്കുന്നു. ആഖ്യാനശൈലിയിലും ഫ്രെയിം കമ്പോസിഷനിലും അപാരമായ കൈയ്യടക്കവും പക്വതയും കൈമുതലായുള്ള ഈ ചെറുപ്പക്കാരനെ നമ്മുടെ സിനിമ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ച അധികം വൈകാതെ കാണാന്‍ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ.
കഥകളി വേഷക്കാരനും അധോലോക നായകനുമായ വരദനുണ്ണിയുടെ കഥ പറയുന്ന 'നായകന്‍' പാടിപഴകിയ പ്രതികാരകഥ എത്ര വശ്യമായി അവതരിപ്പിക്കുന്ന സിനിമയാണ്. കണ്ടുപഴകിയ കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും മിടുക്കനായ ഈ സംവിധായകന്റെ വീക്ഷണകോണില്‍ പുതുമയുടെ മാസ്മരികപരിവേഷം നേടിയെടുക്കുന്നതിന് സാക്ഷിയാവുന്നത് വിസ്മയകരമായ അനുഭൂതിയാണ്. ആഖ്യാനത്തിന്റെ അടരുകളിലെല്ലാം ഇയാള്‍ തന്റെ കൈയ്യൊപ്പ് ചാര്‍ത്തിയിരിക്കുന്നു. ഈ സിനിമ ടിവിയിലാണ് ഞാന്‍ കണ്ടത്. തിയറ്റര്‍ സ്ക്രീനില്‍ 'നായകന്‍' കാണാന്‍ കഴിയാത്തതിന്റെ സങ്കടം കുറെനാള്‍ എന്നെ വേട്ടയാടി. 'പുറപ്പാടി'ല്‍ നിന്നും തുടങ്ങി 'കലാശ'ത്തില്‍ സമാപിക്കുന്ന ഈ സിനിമ ഒരു നവാഗത സംവിധായകനെ സംബന്ധിച്ചിടത്തോളം 'ഡ്രീം ഡെബ്യൂട്ട്' എന്ന് മാത്രം വിശേഷപ്പിക്കാന്‍ സാധിക്കുന്ന  കലാസംരഭമാണ്. ലാറ്റിനമേരിക്കന്‍ സിനിമകളുടെ ഊര്‍ജപ്രവാഹവും ക്ളാസിക്കല്‍ കഥന പാരമ്പര്യത്തിന്റെ ചിട്ടവട്ടങ്ങളും വിളക്കിചേര്‍ത്ത് ഉരുവപ്പെടുത്തിയ ഈ സിനിമ മലയാളത്തിലിറങ്ങിയ ഏറ്റവും മികച്ച കൊമേഴ്സ്യല്‍ സിനിമകളില്‍ ഒന്നാണ്. നിഴലും വെളിച്ചവും കെട്ടുപിണയുന്ന കഥകളിയരങ്ങുകളും പ്രതിനായകന്റെ (സിദ്ദിഖ്) സഞ്ചാരവഴികളിലെ 'ഡീറ്റൈയില്‍ഡ് വിഷ്വലൈസേഷനും' ഈ സിനിമയുടെ ചൈതന്യം ഇരട്ടിയാക്കുന്നു. അച്ഛനും സഹോദരിയും കൊല്ലപ്പെട്ട വൃത്താന്തമറിഞ്ഞ് നാട്ടിടവഴിയിലൂടെ വരദന്‍ (ഇന്ദ്രജിത്ത്) ഓടിയടുക്കുന്ന സീനിന് ഇപ്പോഴും മനസില്‍ മങ്ങലേറ്റിട്ടില്ല.
മള്‍ട്ടിപ്പിള്‍ നരേഷന്റെ സാധ്യതകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തിയ 'സിറ്റിഓഫ് ഗോഡ്' ബോക്സ്ഓഫീസ് പരാജയമായതിന്റെ പേരില്‍ അതിന്റെ പിന്നില്‍ സഹകരിച്ച അണിയറപ്രവര്‍ത്തകരുടെ തീരാദുഃഖത്തില്‍ ഞാനും പങ്കാളിയാവുന്നു. കമ്പ്യൂട്ടര്‍ സ്ക്രീനില്‍ ഈ സിനിമ കാണാനായിരുന്നു എന്റെ ദുര്യോഗം. കാരണം ആശിച്ച്,പിടിച്ച് തിയറ്ററില്‍ എത്തിയപ്പോള്‍ സിനിമാപോസ്റ്ററുകള്‍ മാറിയിരുന്നു. മൂന്നടരുകളായി ഒഴുകിയ ജീവിതകാഴ്ച്ചകളെ ബന്ധിപ്പിച്ച് സിനിമയുടെ എല്ലാ സാധ്യതകളും വിളക്കിചേര്‍ത്ത് ലിജോ 'സിറ്റി ഓഫ് ഗോഡ്' ഒരുക്കി. സിനിമാനിരൂപകരെല്ലാം വാഴ്ത്തിപാടിയെങ്കിലും മലയാളികള്‍ക്ക് പുതുമയുടെ ഈ നിറക്കൂട്ട് വായ്ക്ക് പിടിച്ചില്ല. 2011ലെ ഏറ്റവും മികച്ച സിനിമകളുടെ പട്ടികയില്‍ സിറ്റി ഓഫ് ഗോഡ് ഇടം കണ്ടെത്തി.
സിനിമ ചെയ്യാന്‍ ഡീറ്റൈയില്‍ഡ് ആയിട്ടുള്ള ഒരു കഥയോ നോവലോ ആവശ്യമില്ല. ദൃശ്യങ്ങളുടെ കലൈഡോസ്കോപ്പ് തിരിയുമ്പോള്‍ ചിലപ്പോള്‍ കഥയുടെ മാതൃക അതില്‍ തെളിഞ്ഞ് വന്നേക്കാം. പറഞ്ഞ് പറഞ്ഞ് 'ഓല പൊട്ടിയ' സിനിമാകഥകള്‍ പോലും ലിജോ ജോസ് പെല്ലിശേരിയ്ക്ക് ഒരു ഉജ്വല സിനിമയാക്കി മാറ്റാന്‍ സാധിക്കും. സംവിധായകന്‍ എന്ന നിലയില്‍ അയാള്‍ നേടിയെടുത്ത പാഠങ്ങളുടെയും സങ്കല്‍പ്പത്തിന്റെയും വിജയമാണത്. എനിക്ക് സംശയമില്ല, ഒരു നാള്‍ മലയാളസിനിമ ഈ ചെറുപ്പക്കാരന്റെ മുന്നില്‍ ശിരസ് നമിക്കും. അതിന് ഇനി താമസമില്ല. ലിജോയുടെ അടുത്ത സിനിമയ്ക്കായി സസ്നേഹം കാത്തിരിക്കുന്നു..................

Wednesday, April 18, 2012




am not a virgin...
"can i have sex with you...?''- പതിഞ്ഞ സ്വരത്തില്‍ ഹെഗ്ഡേ 22 വയസുള്ള കോട്ടയംകാരി പെണ്‍കുട്ടി ടെസാ കെ എബ്രഹാമിനോട് ചോദിച്ചു. കുടിക്കാന്‍ അത്യാവശ്യമായി ഒരു ഗ്ളാസ് വെള്ളം ചോദിക്കുന്നത് പോലെ. ഇരയെ കീഴ്പ്പെടുത്താന്‍ ബോണ്‍സായ് പൂച്ചെട്ടി ഹെഗ്ഡേ അവളുടെ തലയില്‍ ആഞ്ഞടിച്ചു. തറയിലൂടെ വലിച്ചിഴച്ച് കിടക്കയിലിട്ട് ബലാല്‍ത്സംഗം ചെയ്തു. 
ആഗ്രഹം അടങ്ങിയപ്പോള്‍ പിന്നെ ഭ്രാന്തടക്കാനായി ഹെഗ്ഡേയുടെ അടുത്തശ്രമം. വീണ്ടും ടെസയെ അയാള്‍ ബലാല്‍ത്സംഗം ചെയ്തു. ടെസയുടെ കാമുകന്‍ സിറിളാണ് അവളെ ഹെഗ്ഡേയുടെ ഭ്രാന്തമായ കാമനകളുടെ കുരിശില്‍ തറയ്ക്കാന്‍ കൂട്ടുനിന്നത്. ആഷിക്ക് അബുവിന്റെ പുതിയ ചിത്രം-'22 ഫീമെയില്‍ കോട്ടയം' ഒരു പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും കഥ പറയുന്നു. ബംഗലൂരുവില്‍ നേഴ്സായ, കാനഡ എന്ന വാഗ്ദത്ത ഭൂമിക സ്വപ്നം കാണുന്ന കോട്ടയംകാരി ടെസയുടെ കഥയാണിത്. 
ഹെഗ്ഡേ (  പ്രതാപ് പോത്തന്‍ ) രണ്ടാമതും പീഡിപ്പിക്കാനെത്തുമ്പോള്‍ ക്രിസ്തുവിന്റെ ചിത്രം തൂങ്ങുന്ന ചുവരിനോട് ടെസ (റീമാകല്ലിങ്കല്‍) ചേര്‍ന്നിരിക്കുമ്പോള്‍ ചിത്രത്തിന്റെ ഇടവേളയാണ്. 'കര്‍ത്താവേ, കഴിയുമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നും അകറ്റേണമേ..'-എന്ന വാക്കുകള്‍ സ്ക്രീനില്‍ തെളിയുമ്പോള്‍ വല്ലാത്ത അസ്വസ്ഥത നമ്മളെ പൊതിയും. 
"അവളുടെ ശരീരം നിറയെ കടിയേറ്റ പാടുകളാണ്. രണ്ട് വിരളുകള്‍ ഒടിഞ്ഞിട്ടുണ്ട്''-ടെസയുടെ കൂട്ടുകാരി സിറിളിനോട് പറഞ്ഞു. ഹോസ്പിറ്റല്‍ ബെഡില്‍ കനല്‍കിടക്കയിലെന്ന പോലെ നീറി കിടക്കുന്ന ടെസയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നതും,അവളുടെ ഒടിയാത്ത വിരളുകള്‍ സിറിളിനെ നോക്കി 'എന്തോ പറയാനെന്ന പോലെ' ചലിക്കുന്നതിനൊപ്പം റെക്സ് വിജയന്റെ സാന്ദ്രസംഗീതം ചേര്‍ന്നപ്പോള്‍ അത് വല്ലാത്ത വൈകാരികത സൃഷ്ടിച്ചു. റിമയുടെയും സിറിളിനെ അവതരിപ്പിച്ച ഫഹദിന്റെയും ഏറ്റവും നല്ല അഭിനയമുഹൂര്‍ത്തങ്ങളാണ് നാം കണ്ടത്. എട്ടുവയസുകാരിയെ വരെ റേപ്പ് ചെയ്ത് കൊന്ന, മാനിയാക്കായ ഹെഗ്ഡേയെ അവതരിപ്പിച്ച പ്രതാപ് പോത്തന്‍ സ്ഫുലിംഗങ്ങള്‍ കെട്ടടങ്ങില്ലെന്ന് ബോധ്യപ്പെടുത്തി. 'ഒന്നും വെറുതെ കിട്ടില്ലാ ടെസാ..'-എന്ന് പറഞ്ഞ ഡി കെ (സത്താര്‍), 'ഭൂമി ഒരു സ്വര്‍ഗമാണെന്നും നീയതിലെ മാലാഖയാണെന്നും' ടെസയോട് പറഞ്ഞ ശയ്യാവലംബിയായ വൃദ്ധന്‍ (ടി ജി രവി) ഒരുപിടി നല്ല കഥാപാത്രങ്ങള്‍. 
ഈ പറഞ്ഞ ഗുണങ്ങളെല്ലാം ചേര്‍ന്ന് നില്‍ക്കുമ്പോഴും ഈ സിനിമ ഒരു കൊമേഴ്സ്യല്‍ ത്രില്ലര്‍ എന്ന് വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. പ്രതികാരം ചെയ്യാനുള്ള ടെസയുടെ നീക്കങ്ങള്‍ 'ലോജിക്കിനെ' പൂര്‍ണ്ണമായും തൃപ്തിപ്പെടുത്തുന്നില്ല. ശരാശരി തിരക്കഥയില്‍ ആഷിക്ക്അബു എന്ന യുവസംവിധായകന്റെ പ്രതിഭ സൃഷ്ടിച്ച ലോകമാണ് '22 എഫ്കെ' എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ഫെമിനിസത്തിന്റെയോ ലിംഗസമത്വത്തിന്റെയൊ താരതമ്യപഠനങ്ങള്‍ നമ്മളെ നിരാശപ്പെടുത്തിയേക്കും. ആഴമേറിയ ദൈവവിശ്വാസത്തില്‍ നിന്നാണോ ഈ പെണ്‍കുട്ടി പ്രതികാരത്തിനുള്ള ഊര്‍ജം കണ്ടെത്തിയതെന്ന സംശയം എന്നെ ഇപ്പോഴും മഥിക്കുന്നു. ജയില്‍രംഗങ്ങള്‍ പലതും 80കളില്‍ പുറത്തിറങ്ങിയ ബാലുമഹേന്ദ്രയുടെ 'യാത്ര'യില്‍ നിന്നും പുരോഗമിച്ചിട്ടില്ല. ഇതിലും കടുത്ത ശിക്ഷയില്ലെന്ന് ആലോചിച്ചുറപ്പിച്ചാണ് 'ആ ശിക്ഷ' ടെസ സിറിളിന് നല്‍കുന്നത്. എന്നാലും ജയിച്ചത് സിറിള്‍ തന്നെയല്ലേ എന്ന് തോന്നും അവസാന സീനുകളില്‍. 'ഐ അയാം നോട്ട് എ വിര്‍ജിന്‍' എന്ന ടെസ തുറന്ന് പറഞ്ഞത് കൊള്ളാമെങ്കിലും മറ്റ് പല സംഭാഷണങ്ങളും ഒന്നാന്തരം കല്ലുകടികളാണ്. നാലോ അഞ്ചോ കോട്ടുവായകള്‍ വിട്ടാലേ ക്ളൈമാക്സ് കഴിഞ്ഞുകിട്ടുകയുള്ളു. ശ്രീരാം രാഘവന്റെ 'ഏക് ഹസീനാ ദി' എന്ന ബോളിവുഡ്ചിത്രത്തില്‍ നിന്നും സിനിമ പ്രചോദനം ഉള്‍കൊണ്ടിട്ടുണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ സൂചിപ്പിച്ചിട്ടുണ്ട്.
 'സ്പിറ്റ് ഓണ്‍ ദി ഗ്രേവ്' സിനിമയില്‍ നിന്നാണ് ക്ളൈമാക്സ് കടം കൊണ്ടതെന്നുംചിലര്‍ ഇതിനോടകം പറഞ്ഞിട്ടുണ്ട്. മറുപാതികളോട് ഒരുപറ്റം മനോരോഗികള്‍ നടത്തുന്ന നരകീയ പീഡനങ്ങളെ ആഴത്തില്‍ തിരിച്ചറിയാനും അത് പ്രതിരോധിക്കാനും പറഞ്ഞ ഒരു ചിത്രമെന്ന നിലയില്‍ ഈ സിനിമ ഞാന്‍ ഇഷ്ടപ്പെടുന്നു. 

Monday, April 16, 2012

വരാന്‍ പോകുന്ന നല്ല നാളുകള്‍......

വിവേകമുള്ള ആസ്വാദകര്‍ കാത്തിരുന്ന സുമുഹൂര്‍ത്തം ഇതാ ആഗതമായി. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ രണ്ട് ചക്രവാളങ്ങളില്‍ മാത്രം ഉദിക്കുകയും അസ്തമിക്കുകയും ചെയ്തിരുന്ന മലയാളസിനിമ പുതിയ ആകാശങ്ങള്‍ തേടി തുടങ്ങിയിരിക്കുന്നു. പതിറ്റാണ്ടുകളോളം രംഗം അടക്കിഭരിച്ച താരശരീരങ്ങള്‍ സ്വഭാവ കഥാപാത്രങ്ങളിലേക്ക് കൂടുമാറി നല്ല സിനിമയുടെ ഭാഗഭാക്കായി തീരേണ്ട അനിവാര്യതയാണ് ഇടവേളയ്ക്ക് ശേഷം നാം കാണാന്‍ പോകുന്നത്. അവരെ സംബന്ധിച്ചിടത്തോളം ജന്‍മം കൊണ്ടും കര്‍മ്മം കൊണ്ടും നേടിയെടുത്ത പ്രതിഭ ഇമേജിന്റെ അതിര്‍വരമ്പുകളില്ലാതെ പ്രേക്ഷകര്‍ക്ക് സമ്മാനിക്കാന്‍ സഹായിക്കുന്ന രീതിയിലുള്ള കഥാഗതിയിലെ നിര്‍ണ്ണായകമായ വഴിത്തിരിവാകും അത്.  രാജേഷ് പിള്ളയുടെ ട്രാഫിക്, ആഷിക്ക്അബുവിന്റെ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, 22 ഫീമെയില്‍ കോട്ടയം, സമീര്‍താഹിറിന്റെ ചാപ്പാക്കുരിശ്, അരുണ്‍കുമാര്‍ അരവിന്ദിന്റെ ഈ അടുത്തകാലത്ത്,വി കെപ്രകാശിന്റെ ബ്യൂട്ടിഫുള്‍ തുടങ്ങി കലാപരമായും വാണിജ്യപരമായും വിജയിച്ച ഒരുപിടി സിനിമകളുടെ പ്രവാഹമാണ് ഈ അനിവാര്യമായ മാറ്റത്തിന് വേഗമേകുന്നത്.
ഈ അടുത്തകാലത്തിറങ്ങിയ പല സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളുടെയും ബോക്സ് ഓഫീസ് കളക്ഷന്‍ നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രമാണ് പറയുന്നത്. നഗരങ്ങളിലെ മള്‍ട്ടിപ്ളെക്സുകളെയും ന്യൂജനറേഷനെയും തൃപ്തിപ്പെടുത്തുന്ന സിനിമകള്‍ എന്ന് ഒരുപറ്റം നിരൂപകന്‍മാര്‍ വിമര്‍ശിക്കുമ്പോഴും ആ ഘടകം തന്നെയാണ് ഇനിയങ്ങോട്ട് മലയാളസിനിമയുടെ ജാതകം തിരുത്തികുറിക്കാന്‍ പോകുന്നതെന്ന തിരിച്ചറിവുള്ള ഒരുപറ്റം കലാകാരന്‍മാരാണ് ഈ കടപുഴക്കി എറിയലിന് ചുക്കാന്‍ പിടിക്കുന്നത്. മികച്ച ഒന്നോ രണ്ടോ വിജയങ്ങള്‍ കനിഞ്ഞനുഗ്രഹിച്ചില്ലെങ്കില്‍ വമ്പന്‍താരങ്ങള്‍ മണ്‍മറഞ്ഞു പോയേക്കുമെന്ന വൃത്താന്തമാണ് മലയാളം സിനിമാലോകത്ത് നിന്ന് അറിയാന്‍ സാധിച്ചത്. അടുത്തെങ്ങും അതിനുള്ള സാധ്യതയില്ലെന്നാണ് നിരീക്ഷകരും പറയുന്നത്.
നല്ല സിനിമയല്ലെങ്കില്‍ സൂപ്പര്‍താരങ്ങളെ ആവശ്യമില്ലെന്ന നിലപാടാണ് യുവതലമുറയ്ക്കുള്ളത്. സിനിമകള്‍ തിയറ്ററില്‍ പോയി കാണുന്നതും അവരാണ്. കണ്ട ഉടനെ സിനിമയെ കുറിച്ചുള്ള വിലയിരുത്തലുകള്‍ എസ്എംഎസ്, സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളിലൂടെ ജ്വരം പോലെ പടര്‍ന്നുപിടിക്കുന്നു. "ഹൌ ഈസ് ...........? ഫ്രണ്ട്സ്...''- എന്ന് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്ത് അതിന് കിട്ടുന്ന കമന്റുകള്‍ തുലനം ചെയ്ത് വീട്ടില്‍ നിന്നോ ഓഫീസില്‍ നിന്നോ തിയറ്ററിലേക്ക് തിരിക്കുന്നവരാണ് പലരും. സിനിമ അടിച്ചുമാറ്റിയതാണെങ്കില്‍ മൂന്നോ നാലോ ദിവസത്തിനുള്ളില്‍ അത് അങ്ങാടി പാട്ടാകും. പുതിയ സിനിമകള്‍ അരങ്ങ് തകര്‍ക്കുന്നതിന്റെ അലോസരം ശ്രീനിവാസനെ പോലുള്ള തലമുതിര്‍ന്ന (!) ബുദ്ധിജീവികള്‍ പോലും തുറന്ന് പ്രകടിപ്പിക്കുന്നു- "മിക്ക സിനിമകളും കൊറിയന്‍ സിനിമകളില്‍ നിന്ന് അടിച്ച് മാറ്റിയതാണെന്ന്''- അങ്ങോര്‍ ഒരു ടെലിവിഷന്‍ ചാനലില്‍ തട്ടിവിടുന്നത് കണ്ടപ്പോള്‍ സത്യത്തില്‍ എനിക്ക് ആ മനുഷ്യനോട് പുച്ഛം തോന്നി. മാറുന്ന കാലത്തിന്റെ മിടിപ്പെടുക്കാന്‍ മിനക്കെടാതെ, തന്റെ ധാര്‍ഷ്ട്യങ്ങളും ജല്‍പ്പന്നങ്ങളും തിരക്കഥയില്‍ വിളക്കി ചേര്‍ത്ത് ഇലയറിയാതെ വിളമ്പിവിടുന്ന ഇത്തരക്കാരുടെ ചരമഗീതം കൂടിയാകും ഇനിയുള്ള സിനിമകള്‍ പാടാന്‍ പോകുന്നത്.
മാറാന്‍ തയാറാല്ലാത്ത എല്ലാവരും പടിയിറങ്ങേണ്ടി വരും. ഷാജി കൈലാസ്, സിബിമലയില്‍, സത്യന്‍ അന്തിക്കാട്, കമല്‍, ഫാസില്‍ തുടങ്ങി ഇതിനോടകം പേരെടുത്തവര്‍ ആ പേര് സൂക്ഷിച്ചു വെക്കുന്നതാണ് നല്ലതെന്ന് സമീപകാല സൃഷ്ടികള്‍ ബോധ്യപ്പെടുത്തി. പുതിയ ചെറുപ്പക്കാരുടെ ഊര്‍ജ്ജം അവരോട് സംസാരിക്കുമ്പോള്‍ അറിയാം. അവര്‍ക്ക് അവരുടെ സിനിമയെ കുറിച്ച് വ്യക്തമായ കാഴ്ച്ചപാടുണ്ട്. അത് ആരോടാണ് സംവദിക്കേണ്ടത് എന്നും വ്യക്തമായ ധാരണയുണ്ട്. എന്തെങ്കിലും നന്‍മയുണ്ടെങ്കില്‍ ആ ചിത്രത്തെ സ്നേഹിക്കുന്ന മലയാളികളുടെ പാരമ്പര്യത്തിന് ഇളക്കം തട്ടിയിട്ടില്ല. ഉദയ്കൃഷ്ണ-സിബി കെ തോമസ് ഉള്‍പ്പടെയുള്ള ചില്ലറ എഴുത്തുകാരും സുരാജ് വെഞ്ഞാറമ്മൂടിനെ പോലെയുള്ള ഇന്‍സ്റ്റന്റ് പാലടകളും  കൂടി കടന്നുപോകുന്നതോടെ ഈ വീട് ഇനിയും പച്ച പിടിക്കും....

Wednesday, April 11, 2012


സിനിമയിലെ പത്രക്കാരും പൊലീസുകാരും 

സുരേഷ്ഗോപി നായകനായി അശോകന്‍ സംവിധാനം ചെയ്ത 'ആചാര്യന്‍' എന്ന സിനിമയില്‍ ജഗതി പത്രപ്രവര്‍ത്തകന്റെ റോളിലാണ് എത്തിയത്. കടപ്പുറത്ത് അടിഞ്ഞ ശവത്തിന് ചുറ്റും നൂറുകണക്കിനാളുകള്‍ കൂടി നില്‍ക്കുന്നു. പൊലീസും മറ്റ് അധികൃതരും പ്രാഥമിക നിഗമനങ്ങള്‍ നടത്തുമ്പോള്‍ വാര്‍ത്ത ശേഖരിക്കാന്‍ ജഗതി അവിടെ എത്തുന്ന ഒരു രംഗമുണ്ട്. കമിഴ്ന്നു കിടക്കുന്ന മൃതദേഹം തലങ്ങും വിലങ്ങും പരിശോധിച്ച ശേഷം മാറി നില്‍ക്കുന്ന ഒരു മത്സ്യതൊഴിലാളിയുടെ ചെവിയില്‍ ഒച്ച താഴ്ത്തി ജഗതി- "ശവത്തിന്റെ അപ്പുറത്ത് കിടക്കുന്ന മീന്‍ ഫ്രീയായിട്ട് കൊടുക്കുമോ...?'' എന്ന് ചോദിക്കുന്നു. താഴ്ന്ന സ്വരത്തില്‍ "സോറി സാര്‍...അത് സിഐ സാര്‍ പറഞ്ഞ് വെച്ചിരിക്കുകയാ..''-എന്ന് മത്സ്യതൊഴിലാളി മറുപടി കൊടുക്കുന്നു. പൊലീസുകാരെയും പത്രക്കാരെയും ഒരുപോലെ 'പൂശുന്ന' മറ്റൊരു രംഗം മലയാളസിനിമയിലില്ല. 
ചില പത്രക്കാരും പൊലീസുകാരും അങ്ങനെയാണ്. 
"ഹൈവേയില്‍ ലോറി കയറി ചത്തവന്റെ അണ്ടര്‍വെയര്‍ തപ്പാന്‍ ഏത് മുഴുത്ത പൊലീസുകാരനും ഒന്നറയ്ക്കും. പക്ഷേ താന്‍ അത് ചെയ്യും''- എന്നാണ് കെ മധു സംവിധാനം ചെയ്ത 'നരിമാന്‍' എന്ന സിനിമയില്‍ സുരേഷ്ഗോപി അവതരിപ്പിച്ച അശോക്നരിമാന്‍ സ്ഫടികം ജോര്‍ജ് അവതരിപ്പിക്കുന്ന മേലാപ്പീസറോട് പറയുന്നുണ്ട്. വില്ലന്‍മാരുടെ പാതിരാത്രി ദര്‍ബാറുകളില്‍ പങ്കെടുത്ത ശേഷം അവശേഷിക്കുന്ന മദ്യം ന്യൂസ്പേപ്പറില്‍ പൊതിഞ്ഞെടുത്ത് വില്ലന് സലാം വെച്ച് പോകുന്ന 'ദി കിങ്ങിലെ' മോണിങ്ങ് ബേര്‍ഡ് തങ്കച്ചനെ (അസീസ്) പോലുള്ള കഥാപാത്രങ്ങള്‍ മുഖ്യധാരസിനിമയില്‍ ധാരാളം വന്നിട്ടുണ്ട്. 
പൊതുജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ബാധ്യതയുള്ള പൊലീസും അവര്‍ക്ക് സത്യസന്ധമായ വാര്‍ത്തകളും വസ്തുതകളും എത്തിച്ചു കൊടുക്കേണ്ട പൊലീസുകാരനും പത്രക്കാരനും രാഷ്ട്രീയക്കാരുടെ ഏറാന്‍മൂളികളായും ഉപജാപകസംഘത്തിലെ 'എലൈറ്റ്' പ്രതിനിധികളായും തരംതാഴുമ്പോള്‍ സംഭവിക്കുന്ന മൂല്യശോഷണം വലുതാണ്. മാന്യമായി തൊഴിലെടുത്ത് ജീവിക്കുന്ന പത്രക്കാര്‍ക്കും പൊലീസുകാര്‍ക്കും അഭിമാനക്ഷതമുണ്ടാക്കുന്ന പുഴുകുത്തുകള്‍ പൊതുസമൂഹത്തിലെ എല്ലാ മേഖലകളിലുമെന്ന പോലെ ഇവര്‍ക്കിടയിലുമുണ്ട്. 
ഇത്തരക്കാരെ തുറന്നുകാണിക്കാന്‍ 90കളിലെ ഫയര്‍ബ്രാന്‍ഡ് സിനിമകള്‍ക്ക് സാധിച്ചിട്ടുണ്ട്. പെരുമഴ പോലെ പെയ്ത് തോര്‍ന്ന ഇത്തരം സിനിമകള്‍ക്ക് ഭാവിയില്‍ എന്തെങ്കിലും പ്രസക്തിയുണ്ടാക്കാന്‍ 'എരിവിനും പുളിയ്ക്കും വേണ്ടി' തയാറാക്കിയ ഇത്തരം സന്ദര്‍ഭങ്ങളും സംഭാഷണങ്ങളും സഹായിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. വില്ലന്‍മാര്‍ക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ക്കെല്ലാം അപ്പപ്പോള്‍ കണക്ക് പറഞ്ഞ് എണ്ണി വാങ്ങുന്നരാണ് ഇത്തരം സിനിമകളിലെ പൊലീസുകാരും പത്രക്കാരും. ടൌണിലെ കണ്ണായ ഇടത്തുള്ള ഹൌസിങ്ങ് പ്ളോട്ടിനോ പുതിയ കാറിനോ അഡ്വാന്‍സ് കൊടുക്കുക, വീടിന് രണ്ടാം നില പണിയുക, തുടങ്ങിയ ചില്ലറ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കാശ് മേടിക്കുന്നത്. റിയല്‍എസ്റ്റേറ്റ്, ബ്യൂട്ടിപാര്‍ലര്‍, ടൂറിസ്റ്റ് ബസ്- ടാക്സി, കാപ്പിതോട്ടം, ചെമ്മീന്‍കെട്ട് നേട്ടങ്ങള്‍ നിരവധിയാണ്. വാങ്ങിച്ച കാശിനുള്ള പണി കൃത്യമായി, ആരും മോശം പറയാനിടയാക്കാതെ ഇവര്‍ ചെയ്ത് തീര്‍ക്കും. ദേവന്‍, സ്ഫടികം ജോര്‍ജ്, എന്‍ എഫ് വര്‍ഗീസ്, രാജന്‍ പി ദേവ്, അസീസ് എന്നിവരെയാണ് ഇത്തരം റോളുകളില്‍ അധികവും കണ്ടിട്ടുള്ളത്. ചില പൊലീസുകാരുടെ ഫോണ്‍ ബില്‍ പോലും കൊടുക്കുന്നത് വില്ലനായിരിക്കും. ജോഷി സംവിധാനം ചെയ്ത 'പ്രജ'യില്‍ ബാബുരാജിന്റെ എസ്പി കഥാപാത്രത്തോട് ഷമ്മിതിലകന്‍ അവതരിപ്പിച്ച കൊണാരക് ബലരാമന്‍ ഗര്‍ജ്ജിക്കുന്നു- "ഞാന്‍ വിളിക്കുമ്പോള്‍, വിളിക്കുന്ന ഇടത്ത് നിന്നെ കിട്ടാനാണെടാ ഫൂള്‍, നിന്റെ രണ്ട് ഫോണിന്റെയും ബില്‍ എന്റെ കമ്പനി കൊടുക്കുന്നത്''. 
"എന്ത് വന്നാലും എനിക്ക് സര്‍ക്കുലേഷന്‍ കൂട്ടണം കൂടുതല്‍ പത്രം അടിക്കണം''- എന്ന ധാര്‍ഷ്ട്യപ്പെടുന്ന പത്രമുതലാളിമാര്‍ (പത്രം), "ഈ ഐപിഎസ് കിരീടം പോണെങ്കില്‍ പോട്ടെ, തനിക്ക് ഞാന്‍ മറ്റൊരു കിരീടം വെച്ച് തരും സാമന്തരാജാവിന്റെ കിരീടം''- എന്ന രാഷ്ട്രീയ പുംഗവന്റെ ഡയലോഗ് കേട്ട് കോള്‍മയിര്‍ കൊള്ളുന്ന കമ്മീഷണര്‍ (കിങ്ങ്), "കൂട്ടത്തിലൊള്ള ഒരുത്തനെയും നമ്പരുതെന്ന് പറഞ്ഞ്''- നീറ്റായി വില്ലന് രഹസ്യങ്ങള്‍ ചോര്‍ത്തി കൊടുക്കുന്ന ഡിവൈഎസ്പി (എഫ്ഐആര്‍)...പൊലീസുകാരുടെയും പത്രക്കാരുടെയും സഹായത്തോടെ എത്ര കൊള്ളരുതായ്മകളാണ് സിനിമകളില്‍ വില്ലന്‍മാര്‍ ചെയ്തുകൂട്ടിയത്. അതിന്റെ പകുതിയെങ്കിലും യഥാര്‍ഥജീവിതത്തിലുണ്ടെന്നതാണ് സത്യം.
പത്രപ്രവര്‍ത്തകന്‍ കൂടിയ രഞ്ജിപണിക്കര്‍ തയാറാക്കിയ തിരക്കഥകള്‍ഇത്തരക്കാരെ തുറന്നുകാണിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ജോഷി സംവിധാനം ചെയ്ത 'പത്രം' സിനിമയില്‍ ജാഗ്രത പോലെ നട്ടെല്ലുള്ള ഒരു പത്രത്തെയും ശേഖരനെ പോലെ അന്തസുള്ള എഡിറ്ററെയും രഞ്ജി വരഞ്ഞിട്ടുണ്ട്. 
ഡെന്നീസ് ജോസഫ് തിരക്കഥ എഴുതിയ 'നിറക്കൂട്ടില്‍'പ്രശസ്തനായ ഒരാളെ തട്ടികൊണ്ടുപോകുന്നതിന് ദൃക്സാക്ഷിയായ ശേഷം അത് പത്രത്തില്‍ കൊടുക്കാതെ അയാളെ രക്ഷിക്കാന്‍ നേതൃത്വം കൊടുത്ത റിപ്പോര്‍ട്ടറെ (ഉര്‍വശി) പത്രാധിപര്‍ (ജോസ്പ്രകാശ്) ശകാരിക്കുന്നത്്- "സാമൂഹ്യസേവനം നടത്തുന്നതിനല്ല നെനക്ക് ഞാന്‍ ശമ്പളം തരുന്നത്''- എന്നാണ്. മാനഭംഗപ്പെട്ട പെണ്‍കുട്ടിയെ കുറിച്ച് വാര്‍ത്ത നല്‍കാന്‍ ശ്രമിച്ച ജി കൃഷ്ണമൂര്‍ത്തിയെ ഭ്രാന്തനെന്ന് മുദ്രകുത്തി ജയിലില്‍ അടക്കാന്‍ രാഷ്ട്രീയക്കാരും പത്രാധിപരും പൊലീസുകാരും ചേര്‍ന്ന് ഒരുക്കിയ തിരക്കഥയാണ് 'ന്യുഡല്‍ഹി'യെ ശ്രദ്ധേയമാക്കിയത്. 
 സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത സമൂഹം സിനിമയില്‍ അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ തൂലികാനാമത്തില്‍ പത്രത്തില്‍ പ്രസിദ്ധീകരിക്കുന്ന തികച്ചും സാധാരണക്കാരനായ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി ശ്രീനിവാസന്‍ വേഷമിട്ടുണ്ട്. "ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ ഹിന്ദുവിനും മുസ്ളീമിനും ക്രിസ്ത്യാനിക്കും വീതം വെച്ച് കൊടുക്കാനുള്ളതാണ് വാര്‍ത്തയെന്ന് ആരെങ്കിലും പറഞ്ഞു പഠിപ്പിച്ചാല്‍ അത് ചെവികൊള്ളരുതെന്നാണ് പത്രത്തില്‍ നന്ദഗോപാല്‍ (സുരേഷ്ഗോപി) ഗര്‍ജ്ജിക്കുന്നത്. "ജനങ്ങളെ രക്ഷിച്ചുപിടിക്കാനാണ് പൊലീസെന്നും അതാവണം പൊലീസെന്നും'' ഗര്‍ജ്ജിക്കുകയാണ് രൌദ്രത്തിലെ നരേന്ദ്രന്‍ (മമ്മൂട്ടി). ഈ രീതിയില്‍ നേരിട്ട് ഇവന്‍മാരുടെ മുഖത്ത് നോക്കി പത്ത് പറയാന്‍ സാധിക്കാത്ത ജനങ്ങളുടെ തരിപ്പ് തീര്‍ത്ത് നൂറും ഇരുന്നൂറും തികച്ചോടിയിരുന്ന സിനിമകള്‍ ചരിത്രത്തിന്റെ ഭാഗമായി. ഇനി അത്തരം സിനിമകള്‍ പടച്ചുവിട്ടാല്‍ നിര്‍മ്മാതാവിനുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് തിരക്കഥാകൃത്തും സംവിധായകനും മാത്രമായിരിക്കും ഉത്തരവാദിത്വം.

ലാസ്റ്റ്വേര്‍ഡ്- അഴിമതിയും അരാജത്വവും കൈകോര്‍ക്കുമ്പോള്‍ ഉപജാപക സംഘങ്ങള്‍ ജനിക്കുന്നു. ഇവര്‍ക്കെതിരെ ഈ ഒറ്റയാന്റെ പോരാട്ടം പ്രതിവിധിയാകുന്നില്ല. എങ്കിലും........

Monday, April 9, 2012

തീവണ്ടികഥ.....

റെയില്‍വേ സ്റ്റേഷനില്‍ ഇരിക്കുന്നത് പ്രയാസമുള്ള ജോലിയാണ്. ആഴ്ച്ചപതിപ്പുകളോ ബാഗില്‍ കരുതിയ പുസ്തകമോ നൂറു രൂപയ്ക്ക് കിട്ടുന്ന ചേതന്‍ഭഗതിന്റെ നോവലുകളോ കാത്തിരിപ്പ് എളുപ്പമാക്കുന്നില്ല. വളരെ പഴയ കാര്യങ്ങളില്‍ ചിലത് ഓര്‍മിക്കുന്നത് തടയാനാവില്ല. പ്ളാറ്റ്ഫോമിനെ അടിമുടി കുളിപ്പിക്കുന്ന മഴയോ ഇളംവെയിലില്‍ ട്രാക്കില്‍ നിന്നുയരുന്ന പ്രാവുകളോ ഉണ്ടായിരുന്നെങ്കില്‍ ഓര്‍മകളില്‍ നിന്നും ചിന്തകളില്‍ നിന്നും രക്ഷപ്പെടാമായിരുന്നെന്ന് ഉള്ളിലിരിക്കുന്നവന്‍ പറയും. കണ്‍വയര്‍ ബെല്‍റ്റിലെന്ന പോലെ മുന്നിലൂടെ പോകുന്ന യാത്രക്കാരെ നോക്കി നില്‍ക്കുന്നതും മടുപ്പുളവാക്കും.
പിന്നില്‍ നിന്ന് നമ്മുക്ക് പരിചയമുള്ള എന്നാല്‍ ദീര്‍ഘകാലമായി എസ്എംഎസ് പോലും അയക്കാത്ത ഒരു സുഹൃത്ത് പേര് നീട്ടി വിളിച്ചിരുന്നെങ്കില്‍ എന്നാശിച്ചു പോകും. അത് പെണ്‍കുട്ടിയായാല്‍ അത്രയും നല്ലത്. എന്നാല്‍ അവരോട് ഇപ്പോള്‍ എങ്ങനെ പെരുമാറുമെന്ന് മുന്‍കൂട്ടി നിങ്ങളോട് പറയാന്‍ സാധിക്കാത്തത് കഷ്ടമാണെന്ന് എനിക്കറിയാം. നല്ല പരിചയമുള്ള പെണ്‍സുഹൃത്ത് വഴിയരികില്‍ കണ്ടപ്പോള്‍ ചിരിച്ച്, അടുത്ത് വന്ന് സംസാരിച്ചപ്പോള്‍ മിഴിച്ചു നോക്കി നിന്ന ദൃശ്യം മനസിലുണ്ട്. "എന്തായിത്...? എന്നെ മനസിലായില്ലേ...?''-എന്നവള്‍ ദയനീയമായി ചോദിച്ചപ്പോള്‍ ദയനീയമായി നിഷേധാര്‍ത്ഥത്തില്‍ തലയാട്ടിയത് എന്നെ ഇന്നും വേദനിപ്പിക്കുന്നു. ദേഷ്യപ്പെട്ട് അവള്‍ നടന്ന് കാണാമറയത്തായപ്പോഴാണ് എനിക്ക് ആളെ പിടികിട്ടിയത്.
പാളങ്ങള്‍ക്കപ്പുറത്ത് പരസ്യപലകകള്‍ 'ആരെടാ..' എന്ന ഭാവത്തില്‍ നെഞ്ചും വിരിച്ച് നില്‍പ്പുണ്ട്. കൊച്ചിയില്‍ എത്തിയാല്‍ എന്നെ അടിമുടി ഉലക്കാറുള്ളത് പരസ്യപലകകളാണ്. പല രൂപത്തില്‍, പല ഭാവത്തില്‍ 'നിന്നെ കൊണ്ട് നോക്കിപ്പിച്ചേ അടങ്ങുള്ളുടാ...''- എന്ന മട്ടില്‍ പ്രലോഭിപ്പിക്കുന്ന വേഷമിട്ട് പോകുന്ന പെണ്‍കുട്ടിയെ പോലെയാണ് അവര്‍. ഇപ്പോള്‍ കണ്‍മുമ്പില്‍ കൂടിയും അത്തരം പെണ്‍കുട്ടികള്‍ കടന്നുപോകുന്നുണ്ട്. ഈ പൊരിഞ്ഞ ചിന്തകള്‍ക്കിടയിലും അവരെയെല്ലാം നോക്കി മനസില്‍ ഞാന്‍ ചിലത് കണക്കുകൂട്ടുന്നുമുണ്ട്.

 എംടി

ഒരിക്കല്‍ പ്ളാറ്റ്ഫോമിലൂടെ എംടി കടന്നുപോയി. "പോടാ.. പോയി പരിചയപ്പെടെടാ...''-ഏഴാംക്ളാസുകാരന്റെ ചുമലില്‍ തട്ടി ചേച്ചി പറഞ്ഞു. ബഷീര്‍ പറഞ്ഞത് പോലെ പഴയ നൂലന്‍ വാസുവൊന്നുമല്ല...ഒരു ഗഡാഗഡിയന്‍ നായര്‍ പ്രമാണിയാണ് മുന്നിലൂടെ കടന്നുപോകുന്നത്. വാല്യക്കാരും കരയിലെ മറ്റ് ചില പ്രമാണിമാരും വഴി തെളിക്കുന്നുണ്ട്. ചുവന്ന ഫ്രെയിമുള്ള കണ്ണാടിയില്‍ ട്യൂബ്ലൈറ്റ് പ്രതിഫലിച്ചു. വാ തുറന്നാല്‍ എംടിയും രണ്ടാമൂഴവും മാത്രം ഉരുവിട്ട് നടന്നത് കൊണ്ടാണ് ചേച്ചി എന്നെ പ്രചോദിപ്പിച്ചത്. പക്ഷേ ധൈര്യമുണ്ടായില്ല. പ്ളാറ്റ്ഫോമുകളിലെ ഹിഗിന്‍ബോതംസിന്റെയും മാതൃഭൂമിയുടെയും പുസ്തകശാലകളില്‍ കറങ്ങിയടിച്ച് ലോകക്ളാസിക്കുകള്‍ ചൂണ്ടിയെടുത്തിരുന്ന കഥയും എംടിയാണ് പറഞ്ഞത്. പക്ഷേ ഇപ്പോള്‍ ലോകക്ളാസിക്കുകള്‍ പോയിട്ട് ഗുണമുള്ള ഒരു എഞ്ചുവടി പോലും കിട്ടാനില്ല.

ഒരു പഴയകഥ

നിര്‍വഹണത്തിന്റെ ആനന്ദം മാത്രമാണ് ഉഴുന്നുവട കഴിച്ച് ചായ കുടിച്ചപ്പോള്‍ കിട്ടിയത്. പണ്ട് ലേഡീസ് കംമ്പാര്‍ട്ട്മെന്റിലായിരുന്നു നാട്ടിലേക്ക്   (ന്ന് വെച്ചാല്‍ തിരുവന്തോരത്തേക്ക്) യാത്ര. ഏഴാംക്ളാസ് വരെ ഞാന്‍ ബര്‍ത്തുകളില്‍ പമ്മി കിടന്ന് അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്തു. മറ്റുള്ള കംമ്പാര്‍ട്ട്മെന്റില്‍ കയറാന്‍ എനിക്ക് പേടിയായിരുന്നു. അമ്മയുടെ നിഘണ്ടുവില്‍ റിസര്‍വേഷന്‍ പോലുള്ള പദങ്ങള്‍ അന്നും ഇന്നും കയറി പറ്റിയിട്ടില്ല. ഒരിക്കല്‍ തിരുവന്തോരത്ത്  നിന്ന് കയറിയപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ചില പെണ്‍കുട്ടികളുമുണ്ടായിരുന്നു. അമ്മയ്ക്കും ചേച്ചിയ്ക്കും താഴത്തെ സീറ്റുകളില്‍ 'തിരക്കില്‍ അല്‍പ്പം ഇടം' കിട്ടി. ഞാന്‍ 'ആള്‍ക്കൂട്ടത്തില്‍ തനിയെ' ഭാവത്തില്‍ അങ്ങനെ നിന്നപ്പോള്‍ 'ഇത് എന്താ ഈ ചെക്കന്‍ ഈടെ' എന്ന ഭാവം അമ്മയുടെ അടുത്തിരുന്ന ഒരു വല്യമ്മയുടെ കണ്ണുകളില്‍ തെളിഞ്ഞു. അത് ചോദ്യമായി മാറുന്നതിന് മുമ്പ് "മോനു.. ഇവിടെ കയറികൊള്ളു...'' എന്ന് ഒരു ശബ്ദമുയര്‍ന്നു. തല ഉയര്‍ത്തി നോക്കിയപ്പോള്‍ മുകളിലെ ബര്‍ത്തില്‍ ചുരുണ്ട മുടിയും ചാരകണ്ണുകളുമുള്ള ഒരു ചേച്ചിയാണ്. ഞാന്‍ ചാടികയറി ഇരിപ്പുറപ്പിച്ചു. എന്റെ കൈയ്യില്‍ 'രണ്ടാമൂഴം' ഇരിപ്പുണ്ട്. ഗദയും ചുഴറ്റി 'ഞാന്‍ റെഡി' എന്ന ഭാവത്തില്‍ നില്‍ക്കുന്ന ഭീമനാണ് എന്റെ ഐശ്വര്യം മട്ടില്‍ പുസ്തകം നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരുന്നത് കണ്ട ചുരുണ്ട മുടി ചേച്ചി- "മോന്‍വായിക്കുമോ...ഇതാ ഈ ചേച്ചി കവിത എഴുതും''എന്നടിച്ചു. അപ്പോഴാണ് ഞങ്ങള്‍ക്ക് പിറകില്‍ ഒരു ദേഹം കിടപ്പുണ്ടെന്ന കാര്യം തിരിച്ചറിഞ്ഞത്. ചുവന്ന ചുരിദാറിട്ട ഒരു സുന്ദരി ചേച്ചി കവിയുടെ ഗൌരവമുള്ള പുഞ്ചിരി എനിക്ക് നേരേ എറിഞ്ഞു.
അങ്ങനെ ആ രാത്രി ഞങ്ങള്‍ പലതും പറഞ്ഞിരുന്നു. ഇടയ്ക്കിടക്ക് താഴെ നോക്കുമ്പോള്‍ എന്റെ ചേച്ചി മുകളിലോട്ട് പാളിനോക്കുന്നത് കാണാമായിരുന്നു. 'മൊത്തം സെറ്റപ്പ് എനിക്കത്ര പിടിച്ചില്ല' എന്ന ഭാവം അവളുടെ കണ്ണുകളില്‍ മിന്നിമാഞ്ഞു. 'നീ പോടീ' എന്ന നോട്ടം ഞാനും നിന്ദയോടെ ചുരുട്ടി താഴേക്കിട്ടു.
പറഞ്ഞു വന്നപ്പോള്‍ ചുരുണ്ടമുടി ചേച്ചിയുടെ വീട് നമ്മുടെ അതിരാണിപാടത്തിനടുത്താണ്. "അതായത് എസ് കെ പൊറ്റക്കാടിന്റെ ദേശത്തിന്റെ കഥയുടെ ഒന്നാമത്തെ അദ്ധ്യായമായ-ഓര്‍മകളുടെ സംഭരണി- ന്ന് വെച്ചാല്‍ വലിയ വാട്ടര്‍ ടാങ്കിന്റെ തൊട്ടടുത്താണ് എന്റെ വീട്''-ചുരുണ്ടമുടി ചേച്ചി പറഞ്ഞു. എനിക്ക് സന്തോഷം കൊണ്ട് ഇരിക്കാന്‍ വയ്യെന്നായി. ചേച്ചിയോട് ചേര്‍ന്നിരുന്ന് ഞാന്‍ ചോദിച്ചു- "ശരിക്കും...?''. ഷൊര്‍ണ്ണൂരില്‍ ഇറങ്ങാന്‍ നേരത്ത് കൈയ്യില്‍ തടഞ്ഞ പോക്കറ്റ് ഡയറിയിലെ താള്‍ പറിച്ച് ചേച്ചി പേരും മേല്‍വിലാസവും നമ്പറും എഴുതി തന്ന്- "ഇടയ്ക്ക് വിളിക്കണംട്ടോ..'' എന്ന് പറഞ്ഞ് കവിളിള്‍ തട്ടിയ ശേഷം ബര്‍ത്തിലേക്ക് ചാഞ്ഞിരുന്ന് മയക്കമായി. കവയത്രി ചേച്ചി പൂണ്ട ഉറക്കത്തിലായിരുന്നു. ഉറക്കം പുളിക്കുന്ന കണ്ണുകളുമായി പ്ളാറ്റ്ഫോമിലേക്ക് ഇറങ്ങിയപ്പോഴും ഷൊര്‍ണ്ണൂര്‍ പ്രഭാതം പബ്ളിക് ലൈബ്രറിയില്‍ നിന്നെടുത്ത രണ്ടാമൂഴത്തിലെ ഭീമന്‍ കണ്ണിമ ചിമ്മാതെ ഗദ ചുഴറ്റി പ്രാക്ടീസ് ചെയ്യുകയായിരുന്നു.

Saturday, April 7, 2012


മനുഷ്യനെ മടുപ്പിക്കുന്ന ചില കാര്യങ്ങള്‍...
സിനിമ കാണിക്കാമെന്നോ മിഠായിയോ പേരക്കയോ തരാമെന്നോ ഉള്ള ചെറുപ്രലോഭനങ്ങളുടെ ചൂണ്ടയില്‍ കുരുക്കി കൊച്ച് ഇരകളെ തങ്ങളുടെ മാളങ്ങളിലേക്ക് വിളിച്ച് വരുത്തുന്നവരാണ് മിക്കരും. 
ചിലര്‍ വേട്ടക്കാരന്റെ മകളുടെ സഹപാഠിയോ കളിക്കൂട്ടുകാരിയോ ആവും. നരകീയപീഡനം കഴിഞ്ഞ് കഴുത്തിറുക്കി കൊലപ്പെടുത്തി മരങ്ങളുടെ വിടവിലോ സെപ്റ്റിക് ടാങ്കിലോ പണി തീരാത്ത വീട്ടിനുള്ളിലെ ചാക്കിലോ ഒളിപ്പിക്കുന്നു. ഇതിന് ശേഷം പിന്നീട് അവന്‍ കുഞ്ഞിനെ തപ്പി അലയുന്ന വീട്ടുകാരുടെ നൊമ്പരത്തില്‍ പങ്കാളിയാവുന്നു. അന്വേഷിച്ചലയുന്ന നാട്ടുകാരുടെ കൂട്ടത്തിന് മുന്നില്‍ ചൂട്ടും കത്തിച്ച് മുന്നില്‍ നടക്കുന്നു. ചിലപ്പോള്‍ ദൃക്സാക്ഷികളില്‍ ആരെങ്കിലും ചൂണ്ടികാണിക്കുമ്പോള്‍ അവന്റെ പൊയ്മുഖം അഴിഞ്ഞ് വീഴുന്നു. നാട്ടുകാര്‍ അരിശം തീരുന്നത് വരെ പട്ടിയെ പോലെ തല്ലിചതയ്ക്കുമ്പോള്‍ അവന്‍ മനുഷ്യനെ പോലെ നിലവിളിക്കുന്നു.
ജനിച്ച് വീണ കുഞ്ഞിന്റെ ഓമനതുടയ്ക്കിടയിലും സുഖത്തിന്റെ പറുദീസ കാണുന്ന മനോരോഗികള്‍ നമ്മുക്കിടയില്‍ പതുങ്ങിയിരിക്കുന്നുണ്ട്. ഏറ്റവും ഒടുവില്‍ കേട്ടത് നിലമ്പൂരിലെ കഥയാണ്. കൊച്ചുകുട്ടികളുടെ മൃതദേഹം എവിടെ നിന്നെങ്കിലും കിട്ടിയെന്ന് വാര്‍ത്തകള്‍ വരുമ്പോള്‍ തന്നെ മനസിന്റെ അലാറം ശബ്ദിക്കുന്നു- 'മൃഗയാ വിനോദത്തിനിടയില്‍ വീണ ഒരു ഇരയാവും' എന്ന്. സ്വന്തം കുട്ടിയുടെ കവിളുകള്‍ തലോടി, നെറ്റിയില്‍ ഉമ്മ വെക്കുമ്പോള്‍ വാത്സല്യം മാത്രം തോന്നുന്നവന് അന്യന്റെ കുട്ടിയെ കാണുമ്പോള്‍ അരക്കെട്ട് തരിക്കുന്നത് മാനസിക വൈകല്യം മാത്രമായി പരിഗണിക്കാനാവില്ല. എല്ലാ മാതാ-പിതാക്കള്‍ക്കും എല്ലാ സമയവും സ്വന്തം കുട്ടികള്‍ക്ക് ചുറ്റും ജാഗ്രതയുടെ വലയം തീര്‍ക്കാന്‍ കഴിയില്ല. മാനായി വന്ന മാരീചനെ പോലെയാണ് പലപ്പോഴും വേട്ടക്കാര്‍ അവതരിക്കുക. അച്ഛനെയോ ചേട്ടനെയോ നോക്കികാണുന്നത് പോലെ തന്നെയാണ് കുഞ്ഞികണ്ണുകള്‍ അയല്‍പക്കത്തെ ചേട്ടനെയും കാണുന്നത്. ഒരു മനുഷ്യായുസിനെ നെടുകെ പിളര്‍ക്കുന്നവര്‍ക്ക് കുഞ്ഞിചിരിയോ കണ്‍പീലിയോ ഓര്‍മയുടെ ഏഴയലത്ത് പോലും എത്താറില്ലെന്നാണ് അവരുടെ പ്രവൃത്തികള്‍ സാക്ഷ്യപ്പെടുത്തുന്നത്.
സ്വന്തം മക്കളെ പീഡിപ്പിച്ച അച്ഛന്‍മാരും (!) വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. മരവിച്ച ജഡം പോലെ മുറ്റത്ത് കിടന്ന ഒരു പത്രത്തില്‍ പത്രത്തില്‍ പട്ടാമ്പിയിലെ റെജികുമാര്‍ സ്വന്തം ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി സെപ്റ്റിക്ടാങ്കില്‍ തള്ളിയ വാര്‍ത്തയുമുണ്ടായിരുന്നു. മടവാളു കൊണ്ട് വെട്ടികൊലപ്പെടുത്തുകയായിരുന്നു. മരിക്കുന്നതിന് മുമ്പ് സ്വന്തം മകളെ അയാള്‍ പലവട്ടം ലൈംഗികമായി പീഡിപ്പിച്ചിരുന്നു. അയാള്‍ ഇപ്പോള്‍ തൂക്കുകയര്‍ കാത്ത് കഴിയുകയാണെന്ന് തോന്നുന്നു. ഒരു തരത്തിലുള്ള മാനസിക വിഭ്രാന്തിയുമില്ലാത്ത ആളാണ് അയാളെന്ന് ചില അയല്‍ക്കാരും സഹപ്രവര്‍ത്തകരും ചാനലുകളോട് പറഞ്ഞത് എനിക്ക് ഓര്‍മ്മയുണ്ട്. 

പെണ്‍കുട്ടിയെ കൊന്ന് ജഡം മരത്തിന്റെ വിടവില്‍ തിരുകി രക്ഷപ്പെട്ട 10 വയസുകാരന്റെ പ്രചോദനം വീട്ടില്‍ അച്ഛന്‍ കണ്ടിരുന്ന നീലചിത്രങ്ങളായിരുന്നു. മൊബൈലുകളില്‍ സഞ്ചരിക്കുന്ന നീലപ്രവാഹം  ജിംനാസ്റ്റിക്സോ എയറോബിക്സോ പോലെയുള്ള കായിക ഇനമായി സെക്സിനെ കാണാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നവയാണ് അവയില്‍ മിക്കതും. ഉപയോക്താക്കളില്‍ അധികവും കൌമാരക്കാരാണ്. ലൈംഗിക വിദ്യഭ്യാസമെന്നാല്‍ രഹസ്യഭാഗങ്ങള്‍ ചൂണ്ടികാണിച്ച് പാഠങ്ങള്‍ നല്‍കുന്നതാണെന്ന് അറച്ച് അത് പടിക്ക് പുറത്ത് നിര്‍ത്തേണ്ടതാണെന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കില്‍ എത്രയോ തവണ അവരുടെ മനസ് മാറാന്‍ കേരളത്തിലെ ദൈംദിന വാര്‍ത്തകള്‍ സഹായിക്കേണ്ടതാണ്.
പലയിടത്തും വിദ്യാര്‍ത്ഥികള്‍ക്ക് നടത്തുന്ന കൌണ്‍സിലിങ്ങിലൂടെയാണ് മൃഗയാവാര്‍ത്തകള്‍ പുറത്തുവരുന്നത്. അതുവരെ സമൂഹത്തില്‍ മാന്യന്‍മാരായി ഒളിച്ചുകളി നടത്തിയിരുന്ന പലരും അഴിക്കുള്ളിലാവുന്നത് നാട്ടുകാര്‍ക്ക് കൌതുകമായി. പശ്ചിമകൊച്ചിയില്‍ ഒരിടത്ത് മോഹന്‍ലാലിന്റെ സിനിമകള്‍ കാണിക്കാമെന്ന് പ്രലോഭിപ്പിച്ച് വീട്ടില്‍ കൊണ്ടുവന്ന കുട്ടികളെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. കാലം മാറും തോറും വാര്‍ത്തകള്‍ ക്രൂരവും നിഷ്ഠൂരവുമാകുന്നു. എല്ലായിടത്തും വേട്ടക്കാര്‍ മറഞ്ഞിരിക്കുന്നു. കവി എഴുതിയത് പോലെ ഒരു കത്തിയോ തേറ്റയോ അവര്‍ കരുതി വെച്ചിട്ടുണ്ട്. കന്‍മഷമില്ലാത്ത ആകാശങ്ങളെ പിളര്‍ക്കാന്‍ അവര്‍ക്ക് തെല്ലും മടിയില്ല..

Thursday, March 29, 2012

പാതിരാത്രിയുടെ നിറം...
ഒരാനയുടെ തുമ്പികൈയില്‍ ചാരിനിര്‍ത്തി ഒരു പെണ്ണിനെ ഭോഗിക്കണമെന്ന കുട്ടിയപ്പന്റെ വിചിത്രസ്വപ്നം (ലീല), ബാല്യവിസ്മയത്തിന്റെ വര്‍ണ്ണത്തില്‍ മാത്രം ലോകം കാണാന്‍ ശീലിച്ച 12കാരി ആലീസിന്റെ അവിഹിത ഗര്‍ഭം (ആലീസിന്റെ അത്ഭുതലോകം), പാതിരാത്രി നടക്കാനിറങ്ങിയ വൃദ്ധന് 'ബാദുഷ' എന്ന് പേര് പറഞ്ഞത് കൊണ്ടുമാത്രം പൊലീസ് സ്റ്റേഷനില്‍ നേരിടേണ്ടി വന്ന നരകപീഡനം (ബാദുഷ എന്ന കാല്‍നടയാത്രക്കാരന്‍), ഒഴിവുദിനത്തിന്റെ ആലസ്യമകറ്റാന്‍ കള്ളനും പൊലീസും എഴുതി കളിച്ച മൂന്ന് സുഹൃത്തുക്കള്‍   'കള്ളനായ' കൂട്ടുകാരന് വിധിച്ച മരണശിക്ഷ (ഒഴിവുദിവസത്തെ കളി), കവലയിലെ കപ്പേളയിലെ ഉണ്ണീശോ മഴ നനയുന്നത് കണ്ട് സഹിക്കാനാവാതെ അവനെ വീട്ടിലേക്ക് എടുത്ത കുഞ്ഞേട്ടന്‍ (കോട്ടയം-17), നീലചിത്രത്തിലെ നായിക ഫിലിം റെപ്രസന്‍റ്റേറ്റീവുമായി നടത്തുന്ന ദീര്‍ഘസംഭാഷണം (നീലചിത്രം)- ആര്‍ ഉണ്ണിയുടെ കഥാലോകം അങ്ങനെ ഇങ്ങനെ നീണ്ട് വിശാലമായി കിടക്കുന്നു......
കനത്ത പാതിരാത്രിയുടെ നിറമാണ് അവയ്ക്ക്. ഉന്‍മാദത്തിന്റെ ചതുപ്പിലേക്ക് ഏത് നിമിഷവും വഴുതിയേക്കാവുന്ന സ്വബോധത്തെ ചേര്‍ത്ത് പിടിച്ച്, ആയാസപ്പെട്ട് ഒരാള്‍ എഴുതുന്ന കഥകളാണല്ലോ ഇതെന്ന് ചില വായനക്കാര്‍ക്ക് തോന്നിയേക്കും. പരേതാത്മാക്കള്‍ നിറഞ്ഞ തീവണ്ടി കംമ്പാര്‍ട്ട്മെന്റ് പോലെ അതങ്ങനെ സഞ്ചരിക്കുന്നു. വിചിത്രമായ ശീലങ്ങളും ചിന്തകളും മിക്ക കഥാപാത്രങ്ങള്‍ക്കുമുണ്ട്. എലികളും പൂച്ചകളും കാക്കകളും മുണ്ടികളും അണ്ണാനും ഇവിടെ ഇടമുണ്ട്. അവയെല്ലാം ചിന്തിക്കുന്നു. പെരുമാറുന്നു.
"പിള്ളേച്ചാ...എനിക്കൊന്ന് ഭോഗിക്കണം''-പാതിരാത്രി വാതിലില്‍ മുട്ടി പിള്ളേച്ചനെ വിളിച്ചുണര്‍ത്തി മുറ്റത്തെ ചാമ്പയ്ക്ക് ചോട്ടിലേക്ക് മാറ്റി നിര്‍ത്തി കുട്ടിയപ്പന്‍ 'ലീല'യില്‍ ഉണര്‍ത്തിക്കുന്നു. ആവര്‍ത്തനത്തെ വെറുക്കുന്നവനാണ് കുട്ടിയപ്പന്‍. ചരിത്രത്തിന്റെ ശിരസറ്റ ജഡങ്ങളും തകര്‍ക്കപ്പെട്ട വിശ്വാസങ്ങളും അവന്റെ ഉള്ളിലുണ്ട്. അഴിച്ചുവെച്ച നെറ്റിപ്പട്ടം പോലെ ആനയുടെ കൊമ്പില്‍ ചാരി നില്‍ക്കുന്ന പെണ്‍കുട്ടിയെ ആനകൊമ്പില്‍ പിടിച്ച് ഭോഗിച്ചാല്‍ കുട്ടിയപ്പന്റെ പ്രശ്നങ്ങള്‍ ഒടുങ്ങുമോ...?. ചര്‍ച്ച ചെയ്യേണ്ട വിഷയമാണിത്. എന്നാല്‍ കുട്ടിയപ്പനെ കാണുമ്പോള്‍ മുഖമാകെ ചുവന്ന് തുടുക്കുന്ന ഉഷയും, ദാസപാപ്പി പറഞ്ഞ ബിന്ദുവും കുട്ടിയപ്പന്‍ നല്‍കിയ സുഖത്തെ കുറിച്ച് പറയുന്നില്ല. ഉടുത്തിരുന്നതെല്ലാം ഉരിഞ്ഞിട്ട ശേഷം, മേലാസകലം എണ്ണതേച്ച്, ടേപ്പ് റെക്കോഡറിട്ട് കളിച്ചോളാനാണ് കുട്ടിയപ്പന്‍ ഉഷയോട് പറഞ്ഞതെന്ന് ഉഷ തന്നെ പറയുന്നു. വെള്ള വിരിച്ച്, സാമ്പ്രാണിയും ചന്ദനതിരിയും കത്തിച്ച് വെച്ച്, ശവം പോലെ കിടക്കുന്ന തന്നെ അപ്പനാണ് മരിച്ച് കിടക്കുന്നതെന്ന് വിചാരിച്ച്, നെഞ്ചത്തടിച്ച് നിലവിളിക്കാനാണ് ബിന്ദുവിനോട് കുട്ടിയപ്പന്‍ പറഞ്ഞത്. ലീലയുടെ അപ്പന്‍ തങ്കപ്പനോട് കുട്ടിയപ്പന്‍ പറയുന്നത് കൊച്ചുകുട്ടികളെ ധൈര്യം കിട്ടാന്‍ ആനയ്ക്കടിയിലൂടെ നടത്തിക്കുന്നത് പോലെ കരുതിയാല്‍ മതിയെന്നാണ്. അവസാനം നഗ്നയായ ലീലയെ തുമ്പികൈയില്‍ ചാരി നിര്‍ത്തിയ ശേഷം നെറ്റിയില്‍ ഒരുമ്മ കൊടുക്കുക മാത്രമാണ് കുട്ടിയപ്പന്‍ ചെയ്തത്. കുട്ടികളുടെ അപ്പനാണോ ഉണ്ണിയുടെ കുട്ടിയപ്പന്‍...?. ആര്‍ക്കറിയാം...?.
പാതിരാത്രി പെയ്ത്ത് വെള്ളം ഇളകികിടന്ന ഓടിലൂടെ ഒലക്കവണ്ണത്തില്‍ 'അവന്റെ' തലയില്‍ വീഴുന്നത് കണ്ട് സഹിക്കാന്‍ വയ്യാഞ്ഞിട്ടാണ് കുഞ്ഞേട്ടന്‍ കപ്പേളയിലെ ഉണ്ണീശോയെ  വീട്ടിലെ ചായ്പ്പില്‍ കയറ്റികിടത്തിയത്. ഞായറാഴ്ച നേരം വെളുത്തപ്പോള്‍ തന്നെ ഭാര്യ അവനെ കൊട്ടയിലിട്ട് എടുത്ത സ്ഥലത്ത് കൊണ്ടുവെക്കാന്‍ കുഞ്ഞേട്ടനോട് പറഞ്ഞു. പക്ഷേ നാട്ടുകാര്‍ എല്ലാം അറിഞ്ഞിരുന്നു. 'ഭാര്യയ്ക്ക് ചെന പിടിയ്ക്കാത്തതാണ് പ്രശ്നമെങ്കില്‍ മാറ്റി കെട്ടിനോക്കെടാ..'- എന്നായിരുന്നു നാട്ടുകാരുടെ ആക്രോശം. പള്ളിക്കമ്മിറ്റി കൂടി പള്ളിയില്‍ നിന്ന് വിലക്കുകയും ചെയ്തു. പക്ഷേ ചായ്പ്പില്‍ കണ്ട അറ്റ് വീണ ചെറുവിരല്‍ ആരുടേതാണോ...? എന്ന അന്ധാളിപ്പില്‍ കുഞ്ഞേട്ടനും ഭാര്യയും നില്‍ക്കുന്ന ദൃശ്യത്തിലാണ് 'കോട്ടയം-17' എന്ന കഥ സമാപിച്ചത്.
ഒഴിവുദിവസത്തില്‍ നന്ദാവനം ലോഡ്ജിലെ 70ാം നമ്പര്‍ മുറിയില്‍ കൂടിയ നാലുപേര്‍ വിരസതയകറ്റാനാണ് കള്ളനും പൊലീസും എഴുതി കളിക്കാന്‍ തീരുമാനിച്ചത്. ധര്‍മ്മപാലനാണ് രാജാവായി തെരഞ്ഞെടുക്കപ്പെട്ടത്. ജയറാംപടിക്കലിന്റെ ആരാധകനായ ധര്‍മ്മപാലന്‍ അടിയന്തിരാവസ്ഥകാലത്ത് ഇന്ദിരാഗാന്ധിയുടെ പടം പോക്കറ്റിലിട്ട് നടന്നവനാണ്. നാല് പെഗ് നല്‍കിയ ലഹരിയുടെ പൊയ്ക്കാലില്‍ രാജാവായി സ്വയം അവരോധിച്ച ധര്‍മ്മപാലന്‍ മേശപ്പുറത്തിരുന്ന കുപ്പി പൊട്ടിച്ച് കള്ളന്റെ നറുക്ക് കിട്ടിയ അശോകന്റെ പള്ളയ്ക്ക് കയറ്റുന്ന വിചിത്രദൃശ്യത്തിലാണ് ഉണ്ണി 'ഒഴിവ്ദിവസത്തെ കളി' ഫ്രീസ് ചെയ്യുന്നത്.
'നീലചിത്ര'ത്തില്‍ പെട്ടിയില്‍ നിന്ന് പുറത്ത് വന്ന് ഫിലിം റെപ്രസന്‍റ്റേറ്റീവുമായി സംഭാഷണത്തിലേര്‍പ്പെടുന്ന നായിക മെലിഞ്ഞുണങ്ങിയ സാധാരണ പെണ്‍കുട്ടിയാണ്. യാഥാര്‍ഥ്യവും പൊയ്കാഴ്ച്ചകളും തമ്മിലുള്ള ഹിമാലയന്‍ വ്യത്യാസമാണ് ഈ കഥയില്‍ വിടര്‍ന്നത്.
ഉപ്പുകാറ്റിന്റെ രുചി നുകര്‍ന്ന് കക്കയും ചിപ്പിയും പെറുക്കി ശുദ്ധവായു ശ്വസിച്ച്, നക്ഷത്രങ്ങളോട് സംസാരിച്ച് നടന്ന വൃദ്ധനെ പൊലീസ് തടഞ്ഞതും 'ബാദുഷ' എന്നയാള്‍ പേര് പറഞ്ഞതോടെ മുഖമടച്ച് ഒരടി വീണതും, പൊലീസ് സ്റ്റേഷനില്‍ ഭൂമിയിലെ നരകത്തെ അയാള്‍ നേരിട്ട് കാണുന്നതും 'ബാദുഷ എന്ന കാല്‍നടയാത്രക്കാരന്‍' കഥയെ നൊമ്പരപ്പെടുത്തുന്ന അനുഭവമാക്കുന്നു.
'മനുഷ്യാലയചന്ദ്രിക' എന്ന കഥയില്‍ മനുഷ്യകഥാപാത്രങ്ങളില്ല. അച്ഛനെയും അമ്മയെയും കണ്ടന്‍ പൂച്ച തിന്നതോടെ അനാഥനായ ഒരു പാവം ചുണ്ടെലിയാണ് കേന്ദ്രകഥാപാത്രം.ആള്‍പാര്‍പ്പില്ലാത്ത വീട്ടിലെ കട്ടിലും കസേരയും ചുവന്നപുതപ്പും ചുവരിലെ കരയുന്ന തോക്കും ഉപകഥാപാത്രങ്ങള്‍. ഇവരുടെ രസലോകം തകര്‍ത്ത് ഒരുനാള്‍ താഴുകള്‍ തുറക്കപ്പെടുന്നതും ഷൂസുകളും ചെരുപ്പുകളും തറയിലൂടെ നടന്ന് നീങ്ങുന്നതും, വീട് പൊളിക്കുന്നതോടെ കണ്ടന്‍ പൂച്ചയുടെ മുന്നില്‍ ചെന്ന് മരണം ഇരക്കാമെന്നും ചുണ്ടന്‍ തീരുമാനിക്കുന്നതോടെ കഥ സമാപ്തം.
മാര്‍കേസിന്റെ 'ചൊവ്വാഴ്ച്ചത്തെ മരണം' പോലെ സുന്ദരമാണ്  'മൂന്ന് യാത്രക്കാര്‍' എന്ന കഥ. നാരായണഗുരുവിന്റെ ചരിത്രത്തിലിടം പിടിക്കാത്ത ഭാര്യയുടെ ആത്മകഥയായ 'കാളിനാടകം', മധ്യവയസിന്റെ തീരാനോവുകള്‍ക്കിടയിലും സന്തോഷങ്ങള്‍ തിരിച്ചുപിടിക്കാന്‍ ഒരുപറ്റം സ്ത്രീകള്‍ നടത്തുന്ന ശ്രമം പറയുന്ന 'ആനന്ദമാര്‍ഗം', അന്ധയായിട്ടും എസ് കെ പൊറ്റെക്കാടിന്റെ സഞ്ചാരസാഹിത്യ കൃതികള്‍ കൊച്ചുമോളെ കൊണ്ട് വായിപ്പിച്ച്്, പറമ്പിനപ്പുറത്തുള്ള കുന്നുകളെയും പാലങ്ങളെയും ഇടവഴികളെയും  ലണ്ടനെന്നും ആഫ്രിക്കയെന്നും മെക്കയെന്നും പേരിട്ട് വിളിച്ച്  അവിടം സന്ദര്‍ശിക്കുന്ന ഉമ്മച്ചിയുടെ കഥ പറയുന്ന 'തോടിനപ്പുറം പറമ്പിനപ്പുറം', 'മുദ്രാരാക്ഷസം' തുടങ്ങി ഉണ്ണിയുടെ ഈ സമാഹാരത്തിലെ മിക്ക കഥകളും വലിയ ലോകങ്ങള്‍ തേടുന്നവയാണ്.

Wednesday, March 28, 2012

ജനകീയനായ ദാമോദരന്‍
അടിമുടി ജനങ്ങളില്‍ വിശ്വാസമര്‍പ്പിച്ചിരുന്ന ഒരു കലാകാരന്‍ കൂടി യാത്രാമൊഴി പറഞ്ഞിരിക്കുന്നു. ടി ദാമോദരന്റെ തിരക്കഥകളുടെ ഏറ്റവും വലിയ സവിശേഷത അതിലുടനീളം വേരോടിയിരുന്ന ജനകീയതയുടെ സചേതനപ്രവാഹമാണ്. രാഷ്ട്രീയം അതിശക്തമായ അന്തര്‍ധാരയായി ഒഴുകിയ ആദ്യപാദം. ചിലപ്പോള്‍ അരാഷ്ട്രീയതയിലേക്കും 90 കള്‍ക്ക് ശേഷം മൃദുഹൈന്ദവ നിലപാടുകളിലേക്കും  എഴുതപ്പെട്ട ദൃശ്യങ്ങള്‍ വഴിമാറി സഞ്ചരിച്ച രണ്ടാംപാദം, എന്നിങ്ങനെ ടി ദാമോദരന്റെ തിരക്കഥാലോകത്തെ രണ്ടായി വേര്‍തിരിക്കാം. ശരാശരി മധ്യവര്‍ഗ മലയാളിയുടെ ചാപല്യമായിരുന്നു അത്.
ഗാന്ധിസവും രാമരാജ്യവും ഓര്‍മകളിലേക്ക് വിടവാങ്ങിയതിന് ശേഷം നിലനിന്ന രാഷ്ട്രീയസാഹചര്യത്തില്‍ ഗാന്ധിയുടെ പിന്‍ഗാമികള്‍ എന്ന് പ്രഖ്യാപിച്ചവര്‍ അധികാരസോപാനത്തില്‍ അമര്‍ന്നിരിക്കാന്‍ എന്ത് വൃത്തികേടും ചെയ്യാന്‍ മടിക്കാത്ത ഉപജാപകസംഘങ്ങളായി അധഃപതിച്ചതിന്റെ ആശങ്ക അദ്ദേഹത്തിന്റെ എഴുത്തില്‍ നിറഞ്ഞുനിന്നു. അതോടൊപ്പം തന്റെ വീക്ഷണകോണില്‍ അനുഭവപ്പെട്ട വിപ്ളവപ്രസ്ഥാനത്തിന്റെ ശൈഥില്യങ്ങളും തീവ്രവിപ്ളവ പ്രസ്ഥാനത്തിനോട് അനുഭവപ്പെട്ട ആകര്‍ഷണീയതയും ടി ദാമോദരന്റെ പൊളിറ്റിക്കല്‍-മസാല എന്റര്‍റ്റെയ്നറുകളില്‍ നിറഞ്ഞുതുളുമ്പി. "സത്യരാജ്..നിന്നെ ശിക്ഷിക്കാന്‍,നീതിപീഠത്തിന് ഭയമായിരിക്കും. പക്ഷേ, എനിക്കതില്ല..''- എന്ന് പ്രഖ്യാപിച്ച് അന്ത്യവിധി നടപ്പാക്കുന്ന 'ആവനാഴി'യിലെ നായകന്‍ രാജ്യത്ത് നിലനില്‍ക്കുന്ന നീതി-ന്യായ വ്യവസ്ഥിതികളോടുള്ള അവിശ്വാസം കൂടിയാണ് രേഖപ്പെടുത്തിയത്. ഈ അവിശ്വാസം പിന്നീട് മുഖ്യധാരാസിനിമകളുടെ മുഖമുദ്രയായി. "തീവ്രവിപ്ളവ പ്രസ്ഥാനക്കാരോട് നിങ്ങള്‍ക്ക് പുച്ഛമാണല്ലോ....?''-എന്ന് 'അടിമകള്‍ ഉടമകള്‍' സിനിമയില്‍ മുകേഷ് അവതരിപ്പിച്ച കഥാപാത്രം മമ്മൂട്ടിയുടെ രാഘവനോട് ചോദിക്കുമ്പോള്‍, "ഇല്ല, സുഹൃത്തേ..അത് നിങ്ങളുടെ ധാരണയാണ്. എനിക്കവരുടെ ത്യാഗത്തോട് ആദരവാണ്.''-എന്ന് സൂചിപ്പിക്കുന്ന ഡയലോഗാണ് അയാള്‍ മറുപടി നല്‍കിയത്. ഒരര്‍ഥത്തില്‍ അത് ടി ദാമോദരന്‍ എന്ന തിരക്കഥാകൃത്തിന്റെ കൂടി നിലപാടാണ്. ചാട്ടുളി പോലെ തുളയ്ക്കുന്ന സംഭാഷണങ്ങളുടെ പേരിലാണ് ദാമോദരന്‍ അധികവും അറിയപ്പെടുന്നത്. "ആര്‍ത്തിരമ്പി വരുന്ന ജനക്കൂട്ടത്തിനെ നേരിടാന്‍ ഒടിയാറായ ലാത്തിയും ചട്ടയുമായി നില്‍ക്കേണ്ടി വരുന്ന പൊലീസുകാരനും മനുഷ്യനാണെന്നും അയാള്‍ക്കും കുടുംബമുണ്ടെന്നും''-മന്ത്രിയുടെ മുഖത്ത് നോക്കി വിളിച്ച് പറയുന്ന ഇന്‍സ്പെക്ടര്‍ ബാലുവാണ് ഓര്‍മ്മയില്‍ ഓടിയെത്തുന്നത്.  പക്ഷേ, ഒരോദിവസവും തള്ളി നീക്കാന്‍ പെടാപാട് പെടുന്ന തൊഴിലാളികളും അവരെ ചൂഷണം ചെയ്ത് ലാഭം കൊയ്യുന്ന ഇടനിലക്കാരും ഇടനിലക്കാര്‍ക്ക് കൂട്ട് നില്‍ക്കുന്ന അധികാരി വര്‍ഗത്തിന്റെയും കാഴ്ച്ചകള്‍ മുഖ്യധാരസിനിമയുടെ വിരുന്ന്മേശയിലേക്ക് വിളമ്പി വെച്ചതിന്റെ പേരിലാകും ദാമോദരന്‍ ഭാവിയില്‍ ഓര്‍മ്മിക്കപ്പെടുക.
കാറോടിക്കുന്ന, വിലകൂടിയ സിഗരറ്റ് വലിക്കുന്ന, കൂളിങ്ങ്ഗ്ളാസ്വെക്കുന്ന, സുഗന്ധലേപനങ്ങള്‍ പൂശി പറന്ന് നടക്കുന്ന മുതലാളിമാര്‍ക്കും കൊച്ചുമുതലാളിമാര്‍ക്കും വിശപ്പടക്കാന്‍ അപ്പം കിട്ടുന്നത് റിക്ഷവലിക്കുന്നവരുടെയും കൂലികളുടെയും വിയര്‍പ്പില്‍ നിന്നും രക്തത്തില്‍ നിന്നുമാണെന്ന് ഉദ്ഘോഷിക്കുന്ന അങ്ങാടിയിലെ ജയന്റെ ആ വിഖ്യാത ഡയലോഗ്- "മേ ബി വീ ആര്‍ പുവര്‍, ടോളിപുള്ളേഴ്സ്....ബട്ട് വീ ആര്‍ നോട്ട് ബെഗേഴ്സ്...'' കേള്‍ക്കാന്‍ മാത്രം 27 തവണ ആ സിനിമ കണ്ടവരുണ്ട്. ഉപനയനത്തിന്റെ പുണ്യവും വേദമന്ത്രങ്ങളുടെ പവിത്രതയും കൈമുതലായുള്ള നായകന്‍മാര്‍ തൊഴിലില്ലായ്മയുടെ പത്മവ്യൂഹത്തില്‍ പെടുന്ന അഭിമന്യുകുമാരന്‍മാരാണെന്നും ഭൂപരിഷ്കരണവും, സംവരണവും താഴ്ന്ന വര്‍ഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളുമാണെന്ന് ഇതിന് വളംവെച്ചതെന്നും പറയാതെപറയുന്ന പ്രതിലോമകരമായ നിലപാടുകള്‍ പിന്നീട് ഈ തിരക്കഥാകൃത്ത് തന്നെ കൈകൊണ്ടിട്ടുണ്ട്. അനില്‍ സംവിധാനം ചെയ്ത 'അടിവേരുകള്‍'സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന തൊഴിലില്ലാത്ത സവര്‍ണ്ണ കഥാപാത്രം ഫോറസ്റ്റ് റേഞ്ചറും സുഹൃത്തും പിന്നോക്ക വിഭാഗക്കാരനുമായ മുകേഷിന്റെ കഥാപാത്രത്തോട് ഇത് പച്ചയ്ക്ക് പറയുന്നുമുണ്ട്. മലയപുലയന്റെ വാഴക്കുല മോഷ്ടിച്ച മകന്റെ പാപം തീര്‍ക്കാന്‍ അത് ചുമന്ന് പുലയന്റെ വീട്ടുമുറ്റത്തെത്തിച്ച് അയാളോടും കുടുംബത്തോടും മാപ്പ് പറയുന്നുണ്ട് ദാമോദരന്റെ നമ്പൂതിരി (ആര്യന്‍) . ഷാജികൈലാസിന്റെ മഹാത്മയിലും ജാതിയുടെ രാഷ്ട്രീയം നിര്‍ലജ്ജം അദ്ദേഹം വാരിവിതറിയിട്ടുണ്ട്.
ഇങ്ങനെ ഭിന്നമുഖങ്ങളുള്ള ഒരു തിരക്കഥാകൃത്താണ് വിടപറഞ്ഞിരിക്കുന്നത്. ഈനാട്, ഇനിയെങ്കിലും, മീന്‍, ആര്യന്‍, അഭിമന്യു, കരിമ്പന, വാര്‍ത്ത, തുഷാരം, നാണയം, കാറ്റത്തെകിളിക്കൂട്, ഇത്തിരിപ്പൂവേ ചുവന്നപൂവേ,മേഘം, ആനവാല്‍മോതിരം തുടങ്ങി യെസ്യുവര്‍ ഓണര്‍ വരെ നീണ്ട തിരക്കഥകള്‍ക്ക് വിരാമം കുറിച്ച് ജനകീയനായ തിരക്കഥാകൃത്ത് എന്ന മേല്‍വിലാസത്തോടെ ദാമോദരന്‍ മടങ്ങുമ്പോള്‍ അങ്ങാടിയിലെ ഒരു രംഗമാണ് ഓര്‍മ്മിക്കുന്നത്. തൊഴിലാളി നേതാവായ ജയന്റെ കഥാപാത്രത്തെ സ്വാധീനിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട പുതുപണക്കാരനായ സുകുമാരന്റെ ഗോപി ചോദിക്കുന്നു-"നിനക്ക് എന്താണുള്ളത്...?. നീ, എന്ത് നേടി..?''. ക്യാമറ നീളുന്നത് ആര്‍ത്തിരമ്പുന്ന കോഴിക്കോട് അങ്ങാടിയിലേക്കാണ്.കൈചൂണ്ടി കൊണ്ട് ജയന്‍ പറയുന്നു-"എനിക്കവരില്ലേ....അവരുടെ സ്നേഹമില്ലേ...''. അതെ തെറ്റുകള്‍ തിരുത്താനും മുന്നേറാനുമുള്ള ജനങ്ങളുടെ കരുത്തിലാണ് ടി ദാമോദരന്‍ വിശ്വസിച്ചിരുന്നത്.

Sunday, March 25, 2012

ടുത്തകാലത്ത്, പിന്നല്ല................


  • മുരളി ഗോപി തല പുകച്ച് എഴുതിയ തിരക്കഥ, അങ്ങനെ എഴുതിയ തിരക്കഥയിലെ കേന്ദ്രകഥാപാത്രമായ അജയ് കുര്യനെ അദ്ദേഹം തന്നെ വിസ്മയിപ്പിക്കും വിധം അവതരിപ്പിച്ചതിന്റെ ഓര്‍മ, അരുണ്‍കുമാര്‍ അരവിന്ദിന്റെ മികച്ച സംവിധാനം, 'ഈ അടുത്ത കാലത്ത്' എന്ന സിനിമയെ ഇഷ്ടപ്പെടാനുള്ള കാരണങ്ങള്‍ ഇവയാണ്.
    അവിഹിതം, പോര്‍ണോ സിനിമാപിടുത്തം, ദാദാഗിരി, ഒറ്റപ്പെട്ട വാര്‍ധക്യജീവിതങ്ങള്‍, ലൈവ് ടെലികാസ്റ്റിങ്ങിന്റെ കുണ്ടാമണ്ടികള്‍, മാലിന്യപ്രശ്നങ്ങള്‍, യെല്ലോ ജേണലിസം, ലൈംഗിക പ്രശ്നങ്ങള്‍, ലിംഗപ്രശ്നങ്ങള്‍, നാഗരികജീവിതകാഴ്ച്ചകള്‍ ഇവയെല്ലാം കോര്‍ത്തിണക്കി ഒരു സീരിയല്‍ കില്ലറെ നടുക്ക് പ്രതിഷ്ഠിച്ച് ഒരുക്കിയ ചിത്രം ജനങ്ങളെ വിനോദിപ്പിക്കുന്നുണ്ടെന്നാണ് തിയറ്റുകളിലെ പ്രതികരണങ്ങള്‍ തെളിയിക്കുന്നത്. റൂബിക്സ് ക്യൂബിന്റെ മാതൃകയിലാണ് ചിത്രം ഒരുക്കിയതെന്ന് അണിയറക്കാര്‍ പറയുന്നുണ്ടെങ്കിലും എനിക്ക് അങ്ങനെ അനുഭവപ്പെട്ടില്ല.
    തിരുവനന്തപുരം നഗരത്തിലെ പ്രശസ്തമായ സ്വകാര്യ ആശുപത്രിയുടെ എംഡി അജയ്കുര്യന്‍ (മുരളി ഗോപി), അയാളുടെ ഭാര്യയും പഴയ ബോളിവുഡ് സോഫ്റ്റ്-പോണ്‍ സിനിമകളിലെ നായികയുമായ മാധുരി (തനുശ്രീഘോഷ്), മാധുരി-അജയ് ദമ്പതികളുടെ
    ദാമ്പത്യത്തിലെ പാളിച്ചകള്‍ മുതലെടുത്ത് മാധുരിയെ വളയ്ക്കാനും, അത് വഴി ഒരു ബ്ളൂഫിലിം സിഡി ഒരുക്കാനും കച്ചകെട്ടിയിറങ്ങിയ ഉത്തരേന്ത്യന്‍ ചെത്ത്പയ്യന്‍ രുസ്തം (നിഷാന്‍), മാലിന്യ കുമ്പാരത്തില്‍ തപ്പി നടന്ന്, മാലിന്യങ്ങളില്‍ നിന്ന് കൌതുകവസ്തുക്കള്‍ നിര്‍മ്മിക്കാന്‍ ഒരുമ്പെട്ട് പായുന്ന വിഷ്ണു (ഇന്ദ്രജിത്ത്), അയാളുടെ ഭാര്യ രമണി (മൈഥിലി), നഗരത്തെ നടുക്കിയ പരമ്പര-കൊലപാതകിയെ തപ്പി ക്ഷീണിച്ചവശനായ സ്കോട്ട്ലാന്‍ഡ് യാര്‍ഡ് പരിശീലനം നേടിയ പൊലീസ് സിങ്കം കമ്മീഷണര്‍ ടോം ചെറിയാന്‍ (അനൂപ്മേനോന്‍), അയാളുടെ പ്രതിശ്രുതവധുവും 'ബര്‍ക്കദത്ത്' മോഡല്‍ ടിവി റിപ്പോര്‍ട്ടറുമായ രൂപ (ലെന), ആവശ്യമില്ലാതെ തെറി വിളിച്ച് നടക്കുന്ന ദാദ വാട്ട്സണ്‍ (ബൈജു, വേയ്സ്റ്റ് കഥാപാത്രം) തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങള്‍. ലൊട്ടുലൊടുക്ക്, ഗുലുഗുലുമാല്‍ കഥാപാത്രങ്ങള്‍ വേറെയുമുണ്ട് ഒരുലോഡ്....
    അജയ്കുര്യന്‍-മാധുരി ദമ്പതികളുടെ ദാമ്പത്യതകര്‍ച്ചയാണ് പ്രധാന വിഷയം. ഒരിക്കല്‍ ഗഡാഗഡിയന്‍ 'വുമണൈസര്‍' ആയിരുന്ന അജയ്കുര്യന്‍ ഹൈദരാബാദിലെ ഒരു പബ്ബില്‍ വെച്ച് ഒരു കിടിലന്‍ സര്‍ദാര്‍ജിയുടെ കിടു ഭാര്യയുടെ ചന്തിയ്ക്ക് പിടിക്കുകയും  കോപാകുലനായ സര്‍ദാര്‍ജി ഒറ്റചവിട്ടിന് അജയ്കുര്യന്റെ 'ഫിലമെന്റ്'ചവിട്ടി പൊട്ടിക്കുകയും ചെയ്ത ശേഷം (ഈ കഥ സത്യമാണോ എന്നറിയില്ല അജയ് അയാളുടെ ഡോക്ടറോട് പറഞ്ഞ ഈ കഥയ്ക്ക് ഒരു കറുത്ത നുണക്കഥയുടെ എല്ലാ നിറവുമുണ്ട്) 'ഇംപൊട്ടന്റ്' ആയ അജയ് സുന്ദരിയും മദാലസയുമായ ഭാര്യയ്ക്ക് മുന്നില്‍ പുരുഷകേസരിയാണെന്ന് തെളിയിക്കാന്‍ നടത്തുന്ന നാടകങ്ങളാണ് ഒന്നാംപകുതിയെ സജീവമാക്കിയത്. ഹോസ്പിറ്റലില്‍ സ്റ്റാഫിലെ സുന്ദരിയായ യുവതിയെ കൊണ്ട് 15 മിനിറ്റ് കൂടുമ്പോള്‍ പ്രണയ എസ്എംഎസ് സെല്ലിലേക്ക് അയപ്പിക്കുകയും ഭാര്യയെ കൊണ്ട് അത് വായിപ്പിക്കുകയും 'എന്തായിതെന്ന്...?' അവള്‍ അമ്പരക്കുമ്പോള്‍ "ഓ...ഈ പിള്ളേരുടെ ഒരു കാര്യം..ഇന്‍ഫാക്ചേഷന്‍..'' എന്ന് മൊഴിയുകയും ചെയ്യുന്ന അജയ് കുര്യനായി മുരളി സ്വയം പകര്‍ന്നിരിക്കുന്നു. ഭാര്യയെ ദേഷ്യം പിടിപ്പിക്കാന്‍ ഏതോ മാഗസിനിലെ അര്‍ദ്ധനഗ്നയായ മോഡലിന്റെ ഫോട്ടോഗ്രാഫില്‍ ആസക്തിയോടെ വിരലോടിക്കുകയും "ഇന്ന് ഇനി ഉഷാറായി ഒന്ന് കുളിക്കണം..''-എന്ന് അശ്ളീലചുവയില്‍ അവളോട് പറഞ്ഞ ശേഷം ടോയ്ലെറ്റില്‍ കയറി 'എന്തോ നടക്കുന്നു' എന്നറിയിക്കാന്‍ ശബ്ദമുണ്ടാക്കുകയും ചെയ്യുന്ന സൈക്കിക് കഥാപാത്രം അജയ്കുര്യന് മലയാളസിനിമയില്‍ പൂര്‍വ്വ മാതൃകകളില്ല.
    അജയ് കുര്യന്റെ പെരുമാറ്റത്തില്‍ നിരാശയായ മാധുരി രുസ്തത്തിന്റെ വലയില്‍ വീഴുന്നു. അവര്‍ ഒരുമിച്ച് മാധുരിയുടെ വീട്ടില്‍ (അവിടെ തളര്‍ന്ന് കിടക്കുന്ന അവളുടെ അമ്മ മാത്രമാണ് ഉള്ളത്)ഒരു രാത്രി കൂടാനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ ആ വീട് കൊള്ളയടിക്കാനുള്ള പ്ളാനുമായി വിഷ്ണു അവിടെ ഓടി കയറുകയും ചെയ്യുന്നു. രുസ്തവും വിഷ്ണുവും തമ്മില്‍ നടക്കുന്ന സംഘട്ടനത്തിനിടയില്‍ പലതും സംഭവിക്കുന്നു. ഇടവേള വരെ ഇങ്ങനെ നീങ്ങുന്നു സിനിമ.
    'മള്‍ട്ടിലീനിയര്‍ നരേഷന്‍' ഈ സിനിമയ്ക്ക് ആവശ്യമായിരുന്നോ എന്ന് സംശയിക്കുന്നവരുണ്ട്. എന്നാല്‍ അത് കൊണ്ട് പ്രത്യേകിച്ച് ദോഷമൊന്നും പറ്റിയിട്ടില്ലെന്നാണ് എനിക്ക് തോന്നിയത്. 'രസികന്‍' എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിയ മുരളി എഴുത്തിലെ തന്റെ രണ്ടാമൂഴം വേസ്റ്റാക്കിയില്ല. "ഹേ...ചേച്ചി..'' എന്ന് കാതരമായി വിളിച്ച് മാധുരിയുടെ പിറകേ നടക്കുന്ന രുസ്തവും, മല വന്ന് മുന്നില്‍ നിന്നാലും 'പിന്നല്ല.....''- എന്ന് പറയുന്ന ഇന്ദ്രജിത്തും നല്ല കഥാപാത്രങ്ങളാണ്. മാധുരിയുടെ കുമ്പസാരം കേള്‍ക്കാന്‍ കുമ്പസാരകൂടിനുള്ളില്‍ നൊട്ടിനുണഞ്ഞിരുന്ന പുരോഹിതന്‍ തുറന്ന് പറയാന്‍ കരുത്തില്ലാതെ അവള്‍ നടന്ന് നീങ്ങിയപ്പോള്‍ ഹതാശനായി നോക്കിനില്‍ക്കുന്നത് നല്ല മുഹൂര്‍ത്തമാണ്. കടക്കാരില്‍ നിന്ന് ഓടി രക്ഷപ്പെടുന്ന വിഷ്ണുവിനെ രണ്ട്വട്ടം രക്ഷിച്ചത് ശാഖ നടത്തുന്ന ആര്‍എസ്എസുകാരാണ് എന്ന് സൂചിപ്പിച്ചത് കല്ലുകടി.
    ഷെഹ്നാദ് ജെലാലിന്റെ ദൃശ്യങ്ങളും കൊള്ളാം. ശരിയുടെയും തെറ്റിന്റെയും കള്ളികളില്‍ ഒതുക്കി നിര്‍ത്താനാവാത്ത കഥാപാത്രങ്ങളാണ് ഈ സിനിമയില്‍ ഉള്ളത്. അപ്രതീക്ഷിത്മായ വളവ് തിരിവുകള്‍ അവരെ നയിക്കുന്നു. പക്ഷേ.. എല്ലാം നഷ്ടപ്പെട്ട് ഒതുങ്ങാന്‍ അവര്‍ക്കാവില്ല. ചാരത്തിനിടയില്‍ അവര്‍ ജീവിതം വാരികൂട്ടുന്നു. വീണ്ടും ജീവിക്കുന്നു. ഇന്ദ്രജിത്ത് വളരെ മനോഹരമായി അവതരിപ്പിച്ച 'പിന്നല്ല.........''- എന്ന സംഭാഷണം ഇതിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും ഇണങ്ങുന്നു.