Wednesday, April 18, 2012




am not a virgin...
"can i have sex with you...?''- പതിഞ്ഞ സ്വരത്തില്‍ ഹെഗ്ഡേ 22 വയസുള്ള കോട്ടയംകാരി പെണ്‍കുട്ടി ടെസാ കെ എബ്രഹാമിനോട് ചോദിച്ചു. കുടിക്കാന്‍ അത്യാവശ്യമായി ഒരു ഗ്ളാസ് വെള്ളം ചോദിക്കുന്നത് പോലെ. ഇരയെ കീഴ്പ്പെടുത്താന്‍ ബോണ്‍സായ് പൂച്ചെട്ടി ഹെഗ്ഡേ അവളുടെ തലയില്‍ ആഞ്ഞടിച്ചു. തറയിലൂടെ വലിച്ചിഴച്ച് കിടക്കയിലിട്ട് ബലാല്‍ത്സംഗം ചെയ്തു. 
ആഗ്രഹം അടങ്ങിയപ്പോള്‍ പിന്നെ ഭ്രാന്തടക്കാനായി ഹെഗ്ഡേയുടെ അടുത്തശ്രമം. വീണ്ടും ടെസയെ അയാള്‍ ബലാല്‍ത്സംഗം ചെയ്തു. ടെസയുടെ കാമുകന്‍ സിറിളാണ് അവളെ ഹെഗ്ഡേയുടെ ഭ്രാന്തമായ കാമനകളുടെ കുരിശില്‍ തറയ്ക്കാന്‍ കൂട്ടുനിന്നത്. ആഷിക്ക് അബുവിന്റെ പുതിയ ചിത്രം-'22 ഫീമെയില്‍ കോട്ടയം' ഒരു പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും കഥ പറയുന്നു. ബംഗലൂരുവില്‍ നേഴ്സായ, കാനഡ എന്ന വാഗ്ദത്ത ഭൂമിക സ്വപ്നം കാണുന്ന കോട്ടയംകാരി ടെസയുടെ കഥയാണിത്. 
ഹെഗ്ഡേ (  പ്രതാപ് പോത്തന്‍ ) രണ്ടാമതും പീഡിപ്പിക്കാനെത്തുമ്പോള്‍ ക്രിസ്തുവിന്റെ ചിത്രം തൂങ്ങുന്ന ചുവരിനോട് ടെസ (റീമാകല്ലിങ്കല്‍) ചേര്‍ന്നിരിക്കുമ്പോള്‍ ചിത്രത്തിന്റെ ഇടവേളയാണ്. 'കര്‍ത്താവേ, കഴിയുമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നും അകറ്റേണമേ..'-എന്ന വാക്കുകള്‍ സ്ക്രീനില്‍ തെളിയുമ്പോള്‍ വല്ലാത്ത അസ്വസ്ഥത നമ്മളെ പൊതിയും. 
"അവളുടെ ശരീരം നിറയെ കടിയേറ്റ പാടുകളാണ്. രണ്ട് വിരളുകള്‍ ഒടിഞ്ഞിട്ടുണ്ട്''-ടെസയുടെ കൂട്ടുകാരി സിറിളിനോട് പറഞ്ഞു. ഹോസ്പിറ്റല്‍ ബെഡില്‍ കനല്‍കിടക്കയിലെന്ന പോലെ നീറി കിടക്കുന്ന ടെസയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നതും,അവളുടെ ഒടിയാത്ത വിരളുകള്‍ സിറിളിനെ നോക്കി 'എന്തോ പറയാനെന്ന പോലെ' ചലിക്കുന്നതിനൊപ്പം റെക്സ് വിജയന്റെ സാന്ദ്രസംഗീതം ചേര്‍ന്നപ്പോള്‍ അത് വല്ലാത്ത വൈകാരികത സൃഷ്ടിച്ചു. റിമയുടെയും സിറിളിനെ അവതരിപ്പിച്ച ഫഹദിന്റെയും ഏറ്റവും നല്ല അഭിനയമുഹൂര്‍ത്തങ്ങളാണ് നാം കണ്ടത്. എട്ടുവയസുകാരിയെ വരെ റേപ്പ് ചെയ്ത് കൊന്ന, മാനിയാക്കായ ഹെഗ്ഡേയെ അവതരിപ്പിച്ച പ്രതാപ് പോത്തന്‍ സ്ഫുലിംഗങ്ങള്‍ കെട്ടടങ്ങില്ലെന്ന് ബോധ്യപ്പെടുത്തി. 'ഒന്നും വെറുതെ കിട്ടില്ലാ ടെസാ..'-എന്ന് പറഞ്ഞ ഡി കെ (സത്താര്‍), 'ഭൂമി ഒരു സ്വര്‍ഗമാണെന്നും നീയതിലെ മാലാഖയാണെന്നും' ടെസയോട് പറഞ്ഞ ശയ്യാവലംബിയായ വൃദ്ധന്‍ (ടി ജി രവി) ഒരുപിടി നല്ല കഥാപാത്രങ്ങള്‍. 
ഈ പറഞ്ഞ ഗുണങ്ങളെല്ലാം ചേര്‍ന്ന് നില്‍ക്കുമ്പോഴും ഈ സിനിമ ഒരു കൊമേഴ്സ്യല്‍ ത്രില്ലര്‍ എന്ന് വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. പ്രതികാരം ചെയ്യാനുള്ള ടെസയുടെ നീക്കങ്ങള്‍ 'ലോജിക്കിനെ' പൂര്‍ണ്ണമായും തൃപ്തിപ്പെടുത്തുന്നില്ല. ശരാശരി തിരക്കഥയില്‍ ആഷിക്ക്അബു എന്ന യുവസംവിധായകന്റെ പ്രതിഭ സൃഷ്ടിച്ച ലോകമാണ് '22 എഫ്കെ' എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ഫെമിനിസത്തിന്റെയോ ലിംഗസമത്വത്തിന്റെയൊ താരതമ്യപഠനങ്ങള്‍ നമ്മളെ നിരാശപ്പെടുത്തിയേക്കും. ആഴമേറിയ ദൈവവിശ്വാസത്തില്‍ നിന്നാണോ ഈ പെണ്‍കുട്ടി പ്രതികാരത്തിനുള്ള ഊര്‍ജം കണ്ടെത്തിയതെന്ന സംശയം എന്നെ ഇപ്പോഴും മഥിക്കുന്നു. ജയില്‍രംഗങ്ങള്‍ പലതും 80കളില്‍ പുറത്തിറങ്ങിയ ബാലുമഹേന്ദ്രയുടെ 'യാത്ര'യില്‍ നിന്നും പുരോഗമിച്ചിട്ടില്ല. ഇതിലും കടുത്ത ശിക്ഷയില്ലെന്ന് ആലോചിച്ചുറപ്പിച്ചാണ് 'ആ ശിക്ഷ' ടെസ സിറിളിന് നല്‍കുന്നത്. എന്നാലും ജയിച്ചത് സിറിള്‍ തന്നെയല്ലേ എന്ന് തോന്നും അവസാന സീനുകളില്‍. 'ഐ അയാം നോട്ട് എ വിര്‍ജിന്‍' എന്ന ടെസ തുറന്ന് പറഞ്ഞത് കൊള്ളാമെങ്കിലും മറ്റ് പല സംഭാഷണങ്ങളും ഒന്നാന്തരം കല്ലുകടികളാണ്. നാലോ അഞ്ചോ കോട്ടുവായകള്‍ വിട്ടാലേ ക്ളൈമാക്സ് കഴിഞ്ഞുകിട്ടുകയുള്ളു. ശ്രീരാം രാഘവന്റെ 'ഏക് ഹസീനാ ദി' എന്ന ബോളിവുഡ്ചിത്രത്തില്‍ നിന്നും സിനിമ പ്രചോദനം ഉള്‍കൊണ്ടിട്ടുണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ സൂചിപ്പിച്ചിട്ടുണ്ട്.
 'സ്പിറ്റ് ഓണ്‍ ദി ഗ്രേവ്' സിനിമയില്‍ നിന്നാണ് ക്ളൈമാക്സ് കടം കൊണ്ടതെന്നുംചിലര്‍ ഇതിനോടകം പറഞ്ഞിട്ടുണ്ട്. മറുപാതികളോട് ഒരുപറ്റം മനോരോഗികള്‍ നടത്തുന്ന നരകീയ പീഡനങ്ങളെ ആഴത്തില്‍ തിരിച്ചറിയാനും അത് പ്രതിരോധിക്കാനും പറഞ്ഞ ഒരു ചിത്രമെന്ന നിലയില്‍ ഈ സിനിമ ഞാന്‍ ഇഷ്ടപ്പെടുന്നു.