Friday, January 6, 2012

പാടുന്ന പൈങ്കിളികള്‍.....
ദിഗന്തം പിളര്‍ക്കുന്ന ഒരു നിലവിളി മുഴങ്ങി.(തുടരും), റെസ്റ്റോറന്റിന്റെ ഒരു മൂലയില്‍ അവരറിയാതെ അവരെ ശ്രദ്ധിച്ച് രണ്ട് ചാര കണ്ണുകള്‍ തിളങ്ങി.(തുടരും), ഇരുളില്‍ മുങ്ങിയ തറവാടിന്റെ മുറ്റത്ത് ഒരു ടാറ്റാ എസ്റ്റേറ്റ് ബ്രേക്കിട്ടു.(തുടരും) ഈ രീതിയില്‍ ഒരോ ലക്കവും അവസാനിച്ചിരുന്ന നോവലുകള്‍ ആവേശത്തോടെ വായിച്ചിരുന്ന ബാല്യം കുറച്ചകലെയാണ്.
കമലാഗോവിന്ദ്, ജോയ്സി, ജോസി വാഗമറ്റം, ബാറ്റണ്‍ബോസ്, മാത്യുമറ്റം,സുധാകര്‍ മംഗളോദയം, കോട്ടയം പുഷ്പനാഥ്, ഏറ്റുമാനൂര്‍ ശിവകുമാര്‍, മെഴുവേലി ബാബുജി, എം ഡി അജയഘോഷ്, എന്‍ കെ ശശിധരന്‍...തുടങ്ങി നിരവധി എഴുത്തുകാര്‍ വര്‍ണ്ണങ്ങള്‍ ചാലിച്ചിരുന്ന ബാല്യമായിരുന്നു അത്. ദൂരദര്‍ശന്‍ മാത്രം ഭരിച്ചിരുന്ന വിനോദസാമ്രാജ്യത്തില്‍ വീട്ടമ്മമാര്‍ക്കും കൌമാരക്കാര്‍ക്കും വീട്ടുജോലിക്കാര്‍ക്കും വേണ്ട വിനോദവിഭവങ്ങളെല്ലാം നോവല്ലെന്ന ചിമിഴിലൊതുക്കി ആഴ്ച്ചതോറും വീടു കയറി വന്നവരാണവര്‍.
 കമലാഗോവിന്ദിന്റെ 'വസുന്ധരാ മെഡിക്കല്‍സ്', ജോസി വാഗമറ്റത്തിന്റെ 'പാളയം', ഏറ്റുമാനൂര്‍ ശിവകുമാറിന്റെ 'ആയില്യംകാവ്', സുധാകര്‍ മംഗളോദയത്തിന്റെ 'നിറമാല' മാത്യുമറ്റത്തിന്റെ 'മണവാട്ടി', എം ഡി അജയഘോഷിന്റെ 'സ്നേഹമുള്ള സിംഹം' തുടങ്ങിയ നോവലുകള്‍ക്ക് ചുരുങ്ങിയത് എന്റെ വായനാജീവിതത്തിലെങ്കിലും സമാന്തരമായ ഒരു സ്ഥാനമുണ്ട്. മുട്ടത്ത്വര്‍ക്കി, കാനം ഇ ജെ, നീലകണ്ഠന്‍ പരമാര തുടങ്ങിയ പൂര്‍വ്വസൂരികളുടെ മാര്‍ഗം പിന്തുടര്‍ന്ന് ലളിതമായ റാപ്പറില്‍ വിനോദമാകുന്ന മിഠായി പൊതിഞ്ഞു നല്‍കുന്നതില്‍ ഇവര്‍ കാണിച്ച പ്രാഗല്‍ഭ്യം സാധരണക്കാരില്‍ സാധരണക്കാരായ വായനക്കാരെങ്കിലും നന്ദിയോടെ സ്മരിക്കും. അമ്മയുടെ 'മ' പ്രിയത്തെ വെറുത്തിരുന്ന അച്ഛന്‍ പോലും അമ്മയോ ചേച്ചിയോ വീട്ടിലില്ലാത്ത സമയത്ത് അവയില്‍  ചിലത് വായിക്കുന്നത് ഞാന്‍ കണ്ണാലേ കണ്ടിട്ടുണ്ട്. തലയിണകള്‍ക്കടിയിലും കിടപ്പുമുറിയിലെ ടീപ്പോയിലും അടുക്കളയുടെ അരപ്ളെയ്സിലും അവ അലക്ഷ്യമായി കിടക്കുന്നതും കണ്ടിട്ടുണ്ട്. മതിലുകള്‍ക്ക് മുകളിലൂടെ ഈ ലക്കം കിട്ടാത്ത അയല്‍ക്കാരിക്കായി അമ്മ ചിലപ്പോള്‍ അത് കൈമാറും. മധുരപലഹാരങ്ങളോ, വിശിഷ്ട വിഭവങ്ങളോ കൈമാറുമ്പോഴോ നിരുപദ്രവകരമായ ചില ഗോസിപ്പുകള്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞതിന് ശേഷമോ, വാങ്ങിയ പുതിയ സാരികള്‍ പരസ്പരം കാണിച്ച് താരതമ്യം നടത്തിയതിന് ശേഷമോ വിടരാറുള്ള പുഞ്ചിരി അവരുടെ മുഖത്ത് അപ്പോള്‍ കാണാം.
മുഖചിത്രമായി സുന്ദരികളായ നടിമാരുടെ ക്ളോസപ്പ് പുഞ്ചിരികള്‍, പുതിയ സിനിമാ വിശേഷങ്ങള്‍, മന:ശാസ്ത്രജ്ഞനോട് ചോദിക്കാം, കിനാവും കണ്ണീരും, വിധിയുടെ ബലിമൃഗങ്ങള്‍, ജുബ്ബാച്ചേട്ടന്‍, എല്‍ബി, ലോലന്‍-തുടങ്ങിയ കാര്‍ട്ടൂണ്‍ നമ്പറുകള്‍, നര്‍മ്മമുത്തുകള്‍, ഇന്ദ്രജിത്തിന്റെ പുരാണകഥനം, ഇമാമിന്റെ 'മെക്കയിലേക്കുള്ള മാര്‍ഗം', മിസിസ് കെ എം മാത്യു, ടോഷ്മ ബിജുവര്‍ഗീസ് തുടങ്ങിയവരുടെ പാചകകുറിപ്പുകള്‍...എല്ലാത്തിനും പുറമേ ഖണ്ഡശയായി പുഞ്ചിരികളും കണ്ണീരും വാഗ്ദാനം ചെയ്യുന്ന നോവലുകള്‍. മംഗളവും മനോരമയും പാടാറുള്ള പതിവ് പല്ലവിയുടെ ചിട്ടവട്ടങ്ങള്‍ ഇതൊക്കെ തന്നെ.
ജോസി വാഗമറ്റത്തിന്റെ ലോറിക്കാരന്‍ നോബിള്‍ വിഖ്യാത കഥാപാത്രമാണ്. കാരിരുമ്പിന്റെ കരുത്തുള്ളപ്പോഴും കുട്ടികളുടേത് പോലെ നിര്‍മ്മലമായ മനസ് കാത്തുസൂക്ഷിക്കുന്ന നോബിള്‍ 'പാളയം', 'വലയം' തുടങ്ങിയ നോവലുകളില്‍ പ്രധാനകഥാപാത്രമാണ്. പിന്നീട് മനോജ് കെ ജയന്‍ നോബിളായി 'പാളയം' എന്ന സിനിമ പുറത്തിറങ്ങി. പൊടിപ്പാറവക്കന്‍ എന്ന മലയോര ഗുണ്ടയുടെ മകനായി പിറന്ന രാരിച്ചനെ അറിയുമോ...? വക്കന്റെ ശല്യം സഹിക്കാന്‍ കഴിയാതെ നാട്ടുകാര്‍ അയാളെ വകവരുത്തുന്നു. എന്നാല്‍ കലിയടങ്ങാത്ത നാട്ടുകാര്‍ തന്റെ അമ്മയുടെയും പെങ്ങമാരുടെയും മാനത്തിന് വില പറഞ്ഞപ്പോള്‍ രാരിച്ചനും കഠാരയെടുക്കേണ്ടി വന്നു. ഈ കഥയാണ് ജോസിയുടെ തന്നെ 'ദ്രാവിഡന്‍' എന്ന നോവല്‍ പറയുന്നത്. വിജയരാഘവന്‍ നായകനായി ദ്രാവിഡന്‍ എന്ന ആക്ഷന്‍ ചിത്രവും പുറത്തിറങ്ങിയിട്ടുണ്ട്. ജോസിയുടെ മാസ്റ്റര്‍പീസ് പക്ഷേ 'തടങ്കല്‍ പാളയമാണ്'. അത്മാര്‍ത്ഥ സ്നേഹിതന്റെ വഞ്ചനയെ തുടര്‍ന്ന് മരണം മുന്നില്‍ കണ്ട വിന്‍സെന്റ് ആത്മരക്ഷാര്‍ത്ഥം നടത്തുന്ന തിരിച്ചടികളാണ് 'തടങ്കല്‍പാളയം'.
വസുന്ധര എന്ന താന്‍പോരിമയുള്ള സ്ത്രീകഥാപാത്രം തന്നെ വഞ്ചിച്ച ഭര്‍ത്താവിന്റെ കുടുംബക്കാരോടും മറ്റ് ദുഷ്ടന്‍മാരോടും പടപൊരുതി  'വസുന്ധര മെഡിക്കല്‍സ്' എന്ന വന്‍സംരഭം കെട്ടിപടുത്തതിന്റെ കഥയാണ് കമലാഗോവിന്ദിന്റെ 'വസുന്ധരാമെഡിക്കല്‍സ്'. ശ്രീവിദ്യ വസുന്ധരയായി ഈ നോവല്‍ സീരിയല്‍ രൂപത്തിലും പുറത്തിറങ്ങിയിട്ടുണ്ട്. കല്യാണം കഴിഞ്ഞ് അധികമാവുന്നതിന് മുമ്പ് കാര്‍ഗില്‍ യുദ്ധത്തില്‍ ജവാനായ ഭര്‍ത്താവിനെ നഷ്ടപ്പെട്ട ഒരു യുവ വിധവയുടെ കഥയാണ് കമലാഗോവിന്ദിന്റെ 'സഹനം'. ഏഴാം ക്ളാസില്‍ 38 ലക്കമുള്ള ഈ നോവല്‍ നാല് പേജുള്ള കഥയായി ചുരുക്കിയെഴുതിയാണ് കെവിആര്‍ ഹൈസ്കൂളില്‍ ഏഴാം ക്ളാസ് വിദ്യാര്‍ത്ഥിയായ ഞാന്‍ കഥാരചനയില്‍ ആദ്യമായി ഒന്നാം സ്ഥാനം നേടുന്നത്. പിന്നീട് വളരെക്കാലം കഴിഞ്ഞ് ബോര്‍ഹെസ് കാഫ്ക്കയുടെ ഒരു നോവല്‍ നാല് പേജുള്ള ഒരു കഥയാക്കി ചുരുക്കിയിട്ടുണ്ടെന്ന സത്യമറിഞ്ഞ് സത്യത്തില്‍ ഞാന്‍ നടുങ്ങി പോയി.
കുടുംബ നോവലുകളുടെ ചക്രവര്‍ത്തിയാണ് സുധാകര്‍ മംഗളോദയം. 'നിറമാല', 'ഒറ്റക്കൊലുസ്', 'പത്നി', 'വാസ്തുബലി', 'നന്ദിനി ഒപ്പോള്‍' തുടങ്ങി മംഗളോദയത്തിന്റെ നോവലുകളാണ് ഞാന്‍ ഏറ്റവും കൂടുതല്‍ വായിച്ചിട്ടുള്ളത്. അച്ഛനും അമ്മയും രണ്ട് പെണ്‍കുട്ടികളുമടങ്ങിയ കുടുംബത്തിന് വിധി വൈപരീത്യത്താല്‍ സംഭവിക്കുന്ന ചില പ്രതിസന്ധികളാണ് മംഗളോദയത്തിന്റെ ഇഷ്ട വിഷയം. ഇവയില്‍ പലതും സിനിമയായിട്ടുണ്ട്. തുളസിക്കതിര്‍ ചൂടിയ മുട്ടറ്റം മുടിയുള്ള, ചന്ദനകുറിയ്ക്ക് പോലും അലങ്കാരമായ നെറ്റികളുള്ള മംഗളോദയത്തിന്റെ ഗ്രാമീണ കന്യകമാരെ എനിക്കിഷ്ടമായിരുന്നു.
ആക്ഷന്‍ നോവലുകളിലൂടെ വായനക്കാരെ ത്രസിപ്പിച്ച നോവലിസ്റ്റുകളാണ് ബാറ്റണ്‍ബോസും മെഴുവേലി ബാബുജിയും എന്‍ കെ ശശിധരനും. ചടുലമായ കഥാഖ്യാനവും സ്റ്റണ്ടും മാദകത്വമുള്ള പെണ്‍കൊടികളും ഇവരുടെ നോവലുകളെ ശ്രദ്ധേയമാക്കി. ബോസിന്റെ 'ഗര്‍ജനം', മെഴുവേലി ബാബുജിയുടെ 'സ്രാവ്', എന്‍ കെ ശശിധരന്റെ 'വന്യം' തുടങ്ങിയ നോവലുകളെ മറക്കുവതെങ്ങനെ...?
മാന്ത്രികതയുടെ ആവാഹനകളങ്ങളിലേക്ക് വായനക്കാരെ കാന്തിക ശക്തിയോടെ വലിച്ചിഴക്കുകയായിരുന്നു ഏറ്റുമാനൂര്‍കാരന്‍ ശിവകുമാര്‍. 'സൂര്യകിരീടം' എന്ന നോവല്‍ നോക്കൂ. മന്ത്രവാദം പഠിക്കാനായി പ്രശസ്ത മന്ത്രവാദിയായ സൂര്യ നമ്പൂതിരിയുടെ ഇല്ലത്തെത്തിയ ഫ്രാങ്ക്ളിന്‍ ജാക്ക് എന്ന അമേരിക്കക്കാരന്‍ നല്ല മന്ത്രവാദവും ചീത്ത മന്ത്രവാദവും പഠിച്ച് വെടക്കായി, നമ്പൂതിരിയുടെ മകളെയും പെഴപ്പിച്ച്, നമ്പൂതിരിയെ കാലപുരിയ്ക്കയച്ച് ആ ദേശത്തിന്റെ തന്നെ ഭയമായി മാറിയ കഥ എത്രയോ രാത്രികളില്‍ എന്റെ ഉറക്കം കെടുത്തി. കോട്ടയം പുഷ്പനാഥിന്റെ ഡിറ്റക്ടീവ് നോവലുകള്‍ ജെയിംസ്ബോണ്ട്, ഷെര്‍ലക്ക്ഹോംസ് തുടങ്ങി സാധാരണക്കാര്‍ക്ക് അപ്രാപ്യരായ വിദേശ ബുജികളെ മലയാളം പേശുന്ന കഥാപാത്രങ്ങളിലൊതുക്കി. ജോയ്സിയുടെ നോവലുകള്‍ ഇപ്പോള്‍ ഓര്‍മ്മയില്‍ നിന്ന് എടുത്ത് പറയാന്‍ പറ്റുന്നില്ല. നോവല്‍ അവസാനിക്കുമ്പോള്‍ നോവലിസ്റ്റിന്റെ പാസ്പോര്‍ട്ട് സൈസ് പടം കൊടുക്കുന്നതും പതിവായിരുന്നു. ആ ചിത്രങ്ങളില്‍ നോക്കി- ഈശ്വരാ ഇങ്ങേരായിരുന്നല്ലോ ഇത്രയും കാലം വാക്കുകളാവുന്ന പാശം കൊണ്ട് അനങ്ങാന്‍ കഴിയാത്ത വണ്ണം എന്നെ കെട്ടിയിട്ടിരുന്നതെന്ന് ഓര്‍ക്കുമ്പോള്‍ ഒരുപാട് കുന്നുകളുടെ മുകളില്‍ നിന്നും ഒഴുകിയിറങ്ങിയ തണുത്ത കാറ്റില്‍ മേലാസകലം കുളിരുകോരും.രോമാഞ്ചങ്ങള്‍ കതിരിടും. "ആരാധകര്‍ ഉണ്ണാക്കന്‍മാര്‍''- എന്ന് ആര്‍ത്തട്ടഹസിച്ച സാഗര്‍ കോട്ടപ്പുറമായിരുന്നില്ല (മോഹന്‍ലാല്‍) അവരാരും...എനിക്കുറപ്പുണ്ട്. ഒരു അഭിനന്ദനത്തിനായി, അംഗീകാരത്തിന്റെ പുഞ്ചിരിക്കായി അവരെല്ലാവരും ദാഹിച്ചിരുന്നു. 'നന്നായെടോ...' എന്ന് അന്യന്റെ മുഖത്ത് നോക്കി അഭിനന്ദിക്കുന്നതിലും കവിഞ്ഞൊരു ചങ്ക്പറിയല്‍ മലയാളികള്‍ക്കില്ലല്ലോ....അത് കൊണ്ട് ഇവരെല്ലാവരും പൈങ്കിളി എഴുത്തുകാരായി. പക്ഷേ പൈങ്കിളികളുടെ ചിറകുകളില്‍ എല്ലാ വര്‍ണ്ണങ്ങളും ഒത്തിണങ്ങിയിരുന്നു. അവരുടെ കിളി കൊഞ്ചലുകള്‍ക്ക് ഞങ്ങള്‍ കാതോര്‍ത്തിരുന്നിരുന്നു....

അടിക്കുറിപ്പ്: വിഖ്യാത എഴുത്തുകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള പോലും മനോരമയില്‍ നോവലെഴുതുന്നതാണ് തനിക്കിഷ്ടം എന്ന് പറഞ്ഞിരുന്നു. 'കണ്ണാടിവീടുകള്‍', 'അഗ്നിചിറകുകള്‍' തുടങ്ങി അബ്ദുള്ളാക്ക മനോരമയില്‍ എഴുതിയ നോവലുകള്‍ വായിച്ച് ഒട്ടോക്കാരും ബസുകാരും വീട്ടമ്മമാരും കച്ചവടക്കാരും വരെ അങ്ങേരെ സ്നേഹം കൊണ്ട് പൊതിഞ്ഞ മധുര സ്മരണകള്‍ അയവിറക്കിയാണ് അങ്ങോര്‍ അങ്ങനെ പറഞ്ഞത്.

വാല്‍കഷ്ണം: ഈ നോവലുകളുടെ പടങ്ങള്‍ എല്ലാം ഒറ്റവാക്കില്‍ 'സൊയമ്പന്‍' എന്ന് വിശേഷിപ്പിക്കാവുന്നവയാണ്. ചിത്രകാരന്‍മാര്‍ ഭാവനയിലുള്ള എല്ലാ മാതൃകകളെയും മനസിലിട്ടുഴിഞ്ഞ് വരയ്ക്കുന്ന സ്ത്രീജനങ്ങള്‍ക്ക് വല്ലാത്ത മുഴുപ്പും കരുത്തും ഉള്ളതിനാല്‍ ഇവര്‍ പേജുകള്‍ പൊളിച്ച് ഇപ്പോഴെങ്ങാനും പുറത്ത് ചാടുമോ...? എന്നോര്‍ത്ത് ചില കുറുക്കന്‍മാര്‍ എല്ലാം ആഴ്ച്ചകള്‍ തോറും വായ് പൊളിച്ച് ഇരുന്നിരുന്ന് പോല്‍....

No comments: