Wednesday, December 7, 2011

"ഹു ദി ഹെല്‍ ഈസ് ഹീ....?''.




"ഹു ദി ഹെല്‍ ഈസ് ഹീ....?''.
നല്ല തറവാട്ടില്‍ പിറന്ന ത്രില്ലറുകള്‍ മനുഷ്യനെ എപ്പോഴും ജീവിക്കാന്‍ പ്രേരിപ്പിക്കും. മരണത്തേക്കാള്‍ വലിയ പരിശ്രമങ്ങള്‍ നടത്തുന്നതിന് അവരെ പ്രേരിപ്പിക്കും. മരണത്തേക്കാള്‍ വലിയ പരിശ്രമങ്ങള്‍ നടത്തുന്നതിന് അവരെ പ്രേരിപ്പിക്കും.ചിലപ്പോള്‍ ഈ ജന്‍മത്തിലും അതിന്റെ പോക്കിലുമുള്ള വ്യസനം കാരണം ആത്മഹത്യയുടെ പടിവാതിലില്‍ ചെന്നെത്തിയ മനുഷ്യനെ ശുഭപ്രതീക്ഷയുടെ ബലിഷ്ഠമായ കൈ കൊണ്ട് അത് തള്ളിയകറ്റും. ഞാന്‍ പറഞ്ഞു വന്നത് ഫ്രെഡറിക്ക് ഫോര്‍സിത്തിന്റെ 'ഡേ ഓഫ് ജാക്കള്‍' എന്ന നോവലിനെ കുറിച്ചാണ്. ഫ്രഞ്ച് പ്രസിഡന്റായ ചാള്‍സ് ഡിഗോളിനെ കൊല്ലുകയെന്ന എണ്ണം പറഞ്ഞ ദൌത്യമേറ്റെടുത്ത 'ജാക്കള്‍' എന്ന പ്രൊഫഷണല്‍ അസാസിന്‍ (മലയാളത്തിലെ വാടക കൊലയാളിയേക്കാള്‍ ഗരിമയുണ്ട് ഇതിന്) നടത്തിയ ശ്രമങ്ങള്‍ കൊണ്ട് പ്രകമ്പനം കൊള്ളുന്ന നോവലാണ് ഫോര്‍സിത്തിന്റെ 'ഡേ ഓഫ് ജാക്കള്‍'. നിശ്ചയദാര്‍ഡ്യം എന്ന വാക്കിന്റെ വില മനസിലാക്കാന്‍ 'ജാക്കള്‍' നടത്തിയ യാത്രകള്‍ നമ്മെ സഹായിക്കും. തോക്കിന്‍ കുഴലിലൂടെ, ഒറ്റകണ്ണടച്ച്, ഒരു മൊട്ടുസൂചിയുടെ അഗ്രത്തോളം ഏകാഗ്രതയെ കൂര്‍പ്പിച്ച്, ജാക്കള്‍ നോക്കുന്നു -മരണം ഒരിക്കലേയുള്ളു'എന്ന ദര്‍ശനമായിരിക്കാം ജാക്കളിനെ മുന്നോട്ടു നയിച്ചത്. 95ല്‍ ഇസ്രായേല്‍ പ്രധാനമന്ത്രിയായിരുന്ന ഇസഹാക്ക് റാബിനെ കൊലപ്പെടുത്തിയ യിഗാള്‍ അമീര്‍ എന്ന ചെറുപ്പക്കാരന്റെ പെട്ടിയില്‍ നിന്ന് 'ഡേ ഓഫ് ജാക്കള്‍' എന്ന നോവലിന്റെ ഹീബ്രു വിവര്‍ത്തനം പൊലീസ് കണ്ടെടുത്തിരുന്നു. തന്റെ ദൌത്യം നിറവേറ്റുന്നതിന് വേണ്ട ആസൂത്രണത്തിനായിട്ടാണ് ഈ നോവല്‍ ഉപയോഗിച്ചതെന്ന് അയാള്‍ പറഞ്ഞെങ്കിലും അതിനേക്കാള്‍ ഉപരിയായി മരണത്തേക്കാള്‍ വലിയ സ്വപ്നം കാണുന്നതിനായിട്ടാവാം അയാള്‍ ഈ പുസ്തകം ഉപയോഗിച്ചിരിക്കുക എന്നെനിക്ക് തോന്നുന്നു. വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ വലിയ സ്വപ്നങ്ങള്‍ തന്നെ കാണേണ്ടി വരുമെന്നും ജാക്കള്‍ ബോധ്യപ്പെടുത്തുന്നു. 'ഒണ്‍സ് ഇന്‍ എ ലൈഫ് ടൈം ജോബ്' എന്ന നിലയ്ക്കാണ് ഡിഗോളിനെ കൊല്ലാനുള്ള ദൌത്യം അയാള്‍ ഏറ്റെടുത്തത്. അള്‍ജീരിയ വിട്ടുകൊടുക്കാനുള്ള ഡിഗോളിന്റെ തീരുമാനം മൂലം അസ്വസ്ഥരായ ഒരു രഹസ്യസംഘമാണ് 'ഈ നന്ദികേടിന്' അയാളോട് കണക്കു ചോദിക്കാന്‍ ജാക്കളിനെ ഏര്‍പ്പെടുത്തിയത്. സ്വന്തം രീതിയില്‍ അവര്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു. തുടര്‍ന്നാണ് ക്രിമിനല്‍ റെക്കോര്‍ഡുകളില്‍ ഇടംപിടിക്കാത്ത, ലക്ഷ്യബോധമുള്ള ഒരു കൊലയാളിയെ ഈ ദൌത്യമേല്‍പ്പിക്കാന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ദി സീക്രട്ട് ആര്‍മി എന്ന സംഘടന തീരുമാനിക്കുന്നത്. 'ഫാഫ് എ മില്യണ്‍ ഫ്രാങ്ക്' എന്ന ഒറ്റ ആവശ്യമാണ് കൊലയാളി മുന്നോട്ട് വെച്ച നിര്‍ദേശം. ജാക്കളിനെ ഈ ദൌത്യമേല്‍പ്പിച്ച കേണല്‍ റോഡിന്‍ ചോദിക്കുന്ന ഒരു ചോദ്യം- "ഒരു പ്രൊഫഷണല്‍ എന്ന നിലയില്‍ നിങ്ങള്‍ക്ക് എന്ത് തോന്നുന്നു...?. ഇത്രയും വലിയ ദൌത്യം നിറവേറ്റാന്‍ സാധിക്കുമോ....?'. വെല്ലുവിളിയുയര്‍ത്തുന്ന ഈ ചോദ്യത്തിന് ജാക്കള്‍ പറയുന്ന മറുപടി ഇതാണ്: നടക്കും.പക്ഷേ ഇതുമായി മുന്നോട്ട് പോകുന്ന കാര്യമാണ് ബുദ്ധിമുട്ട്. ഒരു പ്രൊഫഷണല്‍ എന്ന നിലയില്‍ ഇതിന് വലിയ പ്രാധാന്യമുണ്ട്''.
ഒരിക്കലും ഒരു വാടക കൊലയാളിയായി ഫോര്‍സിത്ത് തന്റെ നായകനെ അവതരിപ്പിച്ചിട്ടില്ല. എല്ലാ കാര്യത്തിലും പ്രൊഫഷണല്‍ ആണയാള്‍. അതേ സമയം തികഞ്ഞ ഏകാകിയും. ലക്ഷ്യം നേടാന്‍ വേണ്ടി ഏതറ്റം വരെയും സഞ്ചരിക്കാന്‍ അയാള്‍ക്ക് മടിയില്ല. തന്റെ ഇരയെ കുറിച്ചും ഇരയുടെ ദിനസരികളെ കുറിച്ചും, ഫ്രാന്‍സിന്റെ ചരിത്രത്തെ കുറിച്ചും ഉയരമുള്ള കെട്ടിടങ്ങളെ കുറിച്ചും അയാള്‍ ഗവേഷണം തന്നെ നടത്തുന്നുണ്ട്.
ലിബറേഷന്‍ ഡേ എന്ന നിര്‍ണ്ണായകദിവസത്തില്‍ പരേഡ് ഗ്രൌണ്ടില്‍ നിന്ന് അഭിവാദ്യം സ്വീകരിക്കുന്ന ഡിഗോളിന്റെ തല ലക്ഷ്യമാക്കി ജാക്കള്‍ ഉതിര്‍ത്ത വെടിയുണ്ട, തന്റെ അടുത്തെത്തിയ മുതിര്‍ന്ന പട്ടാളക്കാരന്റെ അഭിവാദ്യം സ്വീകരിക്കാന്‍ കുനിഞ്ഞ ഡിഗോളിന്റെ തൊപ്പിയെ ഉരസി കടന്നു പോയത് ജാക്കളിന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. വിശദാംശങ്ങളില്‍ പോലും ശ്രദ്ധ പതിപ്പിച്ച് താന്‍ നടത്തിയ പദ്ധതിയില്‍ ആദ്യമായി വിധിയുടെ കരിനിഴല്‍ ഇടപെടുന്നത് ജാക്കള്‍ കണ്ടു. രണ്ടാമത് ഒരവസരത്തിന് വണ്ടി തോക്കുയര്‍ത്തിയെങ്കിലും വാതില്‍ ചവിട്ടി തുറന്നെത്തിയ കമ്മീഷണര്‍ ക്ളോഡ് ലേബലിന്റെ വെടിയേറ്റ് നിലത്ത് വീഴാനായിരുന്നു ജാക്കളിന്റെ വിധി. ഹോളിവുഡില്‍ എഡ്വാര്‍ഡ് ഫോക്സുമാണ് ജാക്കള്‍മാരായത്.ഫ്രെഡ് സിന്‍മാന്‍ സംവിധാനം ചെയ്ത ഡേ ഓഫ് ജാക്കളിന്റെ' ഏഴയലത്ത് എത്തില്ലെങ്കിലും സിബിമലയില്‍ സംവിധാനം ചെയ്ത ഓഗസ്റ്റ്-1 കലര്‍പ്പില്ലായ്മ കൊണ്ടും ക്യാപ്റ്റന്‍ രാജുവിന്റെ തകര്‍പ്പന്‍ പ്രകടനം കൊണ്ടും ശ്രദ്ധിക്കപ്പെട്ടു. 'ഈ ദൌത്യമേറ്റെടുത്താല്‍ എങ്ങനെയായിരിക്കും നിങ്ങളുടെ ഓപറേഷന്‍..?' എന്ന വിശ്വത്തിന്റെ (കെപിഎസി സണ്ണി) ചോദ്യത്തിന് 'ദാറ്റ്സ് നണ്‍ ഓഫ് യുവര്‍ ബിസിനസ്' എന്ന് പറഞ്ഞ് നടന്നടുക്കുന്ന ക്യാപ്റ്റന്‍രാജുവിന്റെ കഥാപാത്രം ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നതാണ്. "നമ്മള്‍ തമ്മില്‍ ഇതാദ്യമല്ലലോ തേവര്‍...' എന്നും സംശയിച്ചവരോട് അയാള്‍ മറുപടി പറയുന്നു. റോയിട്ടേഴ്സില്‍ റിപ്പോര്‍ട്ടര്‍ ആയിരുന്ന ഫ്രെഡറിക് ഫോര്‍സിത്ത് മികച്ച ഗവേഷണം നടത്തിയാണ് തന്റെ നോവലുകള്‍ തയാറാക്കുക. കള്ള പാസ്പോര്‍ട്ടുകള്‍ സംഘടിപ്പിക്കാന്‍ ജാക്കള്‍ നടത്തുന്ന വിശദമായ കരുനീക്കങ്ങള്‍ പിന്നീട് യഥാര്‍ത്ഥ ജീവിതത്തില്‍ പലരും അനുകരിച്ചത് പൊലീസിന് തലവേദനയായി. ചാള്‍സ് കാല്‍ത്രോപ്പ് എന്നയാളാണ് ജാക്കള്‍ എന്ന് കരുതിയാണ് ഫ്രഞ്ച് പൊലീസും ഇന്റലിജന്‍സും അവരുടെ നീക്കങ്ങള്‍ നടത്തിയത്. ഒടുവില്‍ ലിബറേഷന്‍ ഡേയില്‍ ജാക്കളിനെ ക്ളോഡ് ലേബല്‍ കൊന്ന ശേഷം കാല്‍ത്രോപ്പിന്റെ ഫ്ളാറ്റ് പരിശോധിക്കുകയായിരുന്ന പൊലീസിനെ അമ്പരപ്പിച്ച് താനാണ് കാല്‍ത്രോപ്പ് എന്ന് പറഞ്ഞ് ഒരാള്‍ പറയുന്നു.....അന്തം വിട്ട പൊലീസ് ചോദിക്കുന്നു- "ഹു ദി ഹെല്‍ ഈസ് ഹീ....?''. ഒരു അന്വേഷനും തൊടാന്‍ കഴിയാതെ ജാക്കള്‍ നിലനില്‍ക്കുന്നു. എനിക്കുറപ്പുണ്ട് വെടിയേറ്റ് വീണപ്പോഴും അയാള്‍ ആഗ്രഹിച്ചിരുന്നിരിക്കും- 'ഡിഗോള്‍ കുനിയാതിരുന്നെങ്കില്‍....തന്റെ വെടിയുണ്ട ലക്ഷ്യം കണ്ടിരുന്നെങ്കില്‍...' ദൈവത്തിന്റെയും വിധിയുടെയും ഇടപെടല്‍ ചില കളികളുടെ രസചരട് പൊട്ടിക്കുന്നത് പോലെയാണ് ജാക്കളിന്റെ കാര്യവും....

No comments: