Thursday, December 22, 2011

  • പാടാത്ത വീണയും പാടിയ  നാളുകള്‍....
  • കാളിദാസ കലാകേന്ദ്രത്തിന്റെ 'ഡോക്ടര്‍' നാടകത്തിന് ഹാര്‍മോണിയം വായിക്കാന്‍ ആളെ ആവശ്യമുണ്ടെന്ന് ആരോ പറഞ്ഞറിഞ്ഞാണ് 1961ലെ ഒരു സുപ്രഭാതത്തില്‍ കൊച്ചിക്കാരന്‍ അര്‍ജുനന്‍ കൊല്ലത്തെത്തിയത്.
    കലാകേന്ദ്രത്തിന്റെ പടിക്കലെത്തിയപ്പോള്‍ ചെറിയ വിറയലുണ്ടായി. മുറിക്കകത്തിരിക്കുന്നത് സാക്ഷാല്‍ ദേവരാജന്‍ മാസ്റ്ററാണ്. ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയുമായ മാസ്റ്ററെ ഇഷ്ടരാഗങ്ങളോടൊപ്പം മനസ്സില്‍ സൂക്ഷിച്ച് ആരാധിച്ചിരുന്നു, ആ ഇരുപത്തിനാലുകാരന്‍. ആരാണെന്ന് അന്വേഷിച്ച ആളോട് ഹാര്‍മോണിയം വായിക്കാന്‍ വന്ന കൊച്ചിക്കാരന്‍ അര്‍ജുനന്‍ ആണെന്ന് അകത്ത് അറിയിക്കാന്‍ പറഞ്ഞേല്‍പ്പിച്ചു.
    'ഹാര്‍മോണിയം വായിക്കാന്‍ കൊച്ചിക്കാരന്‍ അര്‍ജുനന്‍ വന്നു നില്‍ക്കുന്നു..' അകത്തുചെന്നു പറയുന്നതു കേട്ടു. അല്‍പ്പസമയത്തിനു ശേഷം പരുക്കന്‍സ്വരത്തില്‍ ഒരു മറുപടി- 'അര്‍ജുനനായാലും ഭീമനായാലും പണി അറിയില്ലെങ്കില്‍ ഞാന്‍ പറഞ്ഞുവിടും...'. നെഞ്ചിടിപ്പോടെ പുറത്തുനിന്ന അര്‍ജുനന്‍ മുന്നിലെ തൂണില്‍ ഉറപ്പിനായി പിടിച്ച നിമിഷം ദേവരാജന്‍ മാഷ് വരാന്തയിലേക്കിറങ്ങി വന്നു.
    അതുല്യമായ ഗുരു-ശിഷ്യ ബന്ധത്തിന്റെ തുടക്കമായിരുന്നു ആ കൂടിക്കാഴ്ച. മാസ്റ്ററുടെ മരണശേഷവും തന്നിലെ നന്മയെല്ലാം ഗുരുക്കന്‍മാരില്‍നിന്നു പകര്‍ന്നുകിട്ടിയതാണെന്ന് അര്‍ജുനന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തപ്പോള്‍ ആ മുഹൂര്‍ത്തം ജനി-മൃതികള്‍ക്കപ്പുറത്തേക്കും നീണ്ടു.
     പഴനി ജീവകാരുണ്യാശ്രമത്തില്‍ വച്ചാണ് അര്‍ജുനന്‍ ആദ്യമായി ഹാര്‍മോണിയം കാണുന്നത്. എല്ലാ സായാഹ്നങ്ങളിലും ആശ്രമത്തില്‍ ഭജനകള്‍ പാടുന്ന ഗായകസംഘമുണ്ടായിരുന്നു.  ഗഞ്ചിറയുടെയും ദോലക്കിന്റെയും ഹാര്‍മോണിയത്തിന്റെയും ഈണവും താളവും ആത്മാവില്‍ ഏറ്റുവാങ്ങിയ നാളുകള്‍. ഫോര്‍ട്ട്കൊച്ചിയിലെ ചിരട്ടപ്പാലത്ത് കൊച്ചുകുഞ്ഞിന്റെയും പാറുവിന്റെയും 14 കുട്ടികളില്‍ ഏറ്റവും ഇളയവനായി 1936 മാര്‍ച്ച് ഒന്നിനു ജനിച്ച എം കെ അര്‍ജുനനെ ജീവിതപ്രാരാബ്ധങ്ങളാണ് പഴനി ആശ്രമത്തിലെത്തിച്ചത്. ആശ്രമത്തില്‍ സ്വാമിമാര്‍ പറഞ്ഞുതരുന്നത് കുട്ടികള്‍ പാടിത്തുടങ്ങിയപ്പോള്‍ അര്‍ജുനനും ജ്യേഷ്ഠന്‍ പ്രഭാകരനും വാസനയുണ്ടെന്നു ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് പാട്ടു പഠിപ്പിക്കാന്‍ അവര്‍തന്നെ സൌകര്യമൊരുക്കി. ജനിച്ച് ആറുമാസം തികയുന്നതിനുമുമ്പ് അച്ഛന്‍ നഷ്ടപ്പെട്ട കുട്ടിയുടെ മനസ്സിലെ മണ്‍വീണയില്‍ അനാഥത്വം കൂടുകെട്ടിയിരുന്നു. ജീവിതമെന്ന ഗാനത്തിന്റെ  സ്വരസ്ഥാനവും ഭാവിരാഗത്തിന്റെ  സഞ്ചാരഗതികളും  ഉറപ്പിച്ചത് പഴനി ജീവകാരുണ്യാശ്രമത്തിലെ ബാല്യകാലമാണെന്ന് അര്‍ജുനന്‍ മാസ്റ്റര്‍ ഓര്‍ക്കുന്നു.
    'ജനനീ ജന്മഭൂമി', 'അള്‍ത്താര', 'മുത്തുച്ചിപ്പി', 'കടല്‍പ്പാലം' തുടങ്ങി നിരവധി നാടകങ്ങള്‍ക്ക് അര്‍ജുനന്റെ ഹാര്‍മോണിയം ശ്രുതി പകര്‍ന്നു. കാളിദാസകേന്ദ്രത്തിന് നാടകമില്ലാത്ത സമയത്ത് കായംകുളം പീപ്പിള്‍സ് തിയറ്റേഴ്സ് (കെപിഎസി), ചങ്ങനാശേരി ഗീഥ, സൂര്യസോമ, ആലപ്പി തിയറ്റേഴ്സ്, കോഴിക്കോട് ചിരന്തന, ആറ്റിങ്ങല്‍ ദേശാഭിമാനി തുടങ്ങിയ സമിതികളുമായി സഹകരിച്ചു. കറുത്ത പൌര്‍ണമി (1968) ചിത്രത്തിലൂടെ അര്‍ജുനന്‍ മാഷ് സ്വതന്ത്ര സംഗീതസംവിധായകനായി. കറുത്ത പൌര്‍ണമിയിലെ പാട്ടുകള്‍ കേട്ട് ഇഷ്ടപ്പെട്ട ശ്രീകുമാരന്‍ തമ്പിയാണ് കെ പി കൊട്ടാരക്കരയോട് അര്‍ജുനന്റെ പേരു പറയുന്നത്. റസ്റ്റ്ഹൌസ് എന്ന ചിത്രം നിര്‍മിക്കാനുള്ള ഒരുക്കത്തിലായിരുന്നു കൊട്ടാരക്കര അപ്പോള്‍. മദ്രാസിലെത്തി തന്നെ കണ്ട ഉയരംകുറഞ്ഞ മെലിഞ്ഞ ചെറുപ്പക്കാരനെ കൊട്ടാരക്കരയ്ക്ക് കാഴ്ചയ്ക്കു പിടിച്ചില്ല. എന്നാല്‍ ചമ്രംപടിഞ്ഞിരുന്ന് ഹാര്‍മോണിയത്തില്‍ വിരലോടിച്ചപ്പോള്‍ കഥ മാറി. എത്രയോ ചുണ്ടുകള്‍ മൂളിനടന്ന 'പാടാത്ത വീണയും പാടും', 'യദുകുലരതിദേവനെവിടെ' തുടങ്ങിയ ഗാനങ്ങളും എം കെ അര്‍ജുനന്‍ എന്ന സംഗീതസംവിധായകനും ശ്രീകുമാരന്‍തമ്പി-എം കെ അര്‍ജുനന്‍ ജോഡിയും മലയാളത്തില്‍ പിറന്നത് 1964 ല്‍ പുറത്തിറങ്ങിയ റസ്റ്റ് ഹൌസോടെയാണ്. 1970-80 കാലഘട്ടം മലയാളസിനിമയ്ക്കു നല്‍കിയ സുവര്‍ണഗാനങ്ങളില്‍ എം കെ അര്‍ജുനന്റെ പങ്ക് വലുതാണ്.
    പണ്ട് കാലത്ത് റെക്കോഡിങ്ങ് വേളകള്‍ ഉത്സവപ്രതീതിയാണ് ജനിപ്പിച്ചിരുന്നതെന്ന് അദ്ദേഹം ഓര്‍ക്കുന്നു. ഓര്‍ക്കസ്ട്രയിലെ എല്ലാവര്‍ക്കും അവരവരുടേതായ പങ്കുവഹിക്കാനുണ്ടാവും. അവരുടെയെല്ലാം നാഥന്റെ റോളാണ് സംഗീതസംവിധായകന്- അദ്ദേഹം പറഞ്ഞു. സിനിമയില്‍ തിരക്കേറിയ '70-'80 കാലഘട്ടങ്ങളിലും മദ്രാസില്‍ താമസിക്കാനൊന്നും അര്‍ജുനന്‍ മാഷ് നില്‍ക്കില്ല. പണി കഴിഞ്ഞാല്‍ നാട്ടില്‍ ഭാര്യ ഭാരതിയും മക്കളുമടങ്ങുന്ന കൊച്ചുലോകത്തേക്കു മടങ്ങിയെത്താനാണ് തിടുക്കം.
    പാട്ടിന് സംഗീതം നല്‍കി എന്ന് അര്‍ജുനന്‍ മാഷ് ഒരിക്കല്‍പ്പോലും പറഞ്ഞില്ല. അര്‍ഥമുള്ള കവിതയ്ക്ക് സംഗീതചിറകു നല്‍കുന്ന മൃദുസ്പര്‍ശം നല്‍കാനാണ് മാഷ് എന്നും ശ്രദ്ധിച്ചിട്ടുള്ളത്. ആരു പാടണമെന്ന് ഞാന്‍ ഒരിക്കല്‍പ്പോലും പറഞ്ഞിട്ടില്ല. ആരു പാടിയാലും സന്തോഷമാണ്. 'യേശുവിന് അക്ഷരസ്ഫുടതയുണ്ട്. കവിതയുടെ ഭാവം ചോരാതെ പാടും. രാഗങ്ങളുടെ സഞ്ചാരത്തെപ്പറ്റി നല്ല ധാരണയാണ്'- മറ്റു ഗായകരെ അപേക്ഷിച്ച് യേശുദാസിനുള്ള ഗുണങ്ങളെപ്പറ്റി മാഷ് വാചാലനായി. ഫോര്‍ട്ട്കൊച്ചി ഇലഞ്ഞിക്കല്‍ വീട്ടില്‍വച്ച് യേശു പാടിയ ഒരു പാര്‍ടി ഗാനം താന്‍ റെക്കോഡ്ചെയ്തു കേള്‍പ്പിച്ചപ്പോഴാണ് യേശുദാസ് ആദ്യമായി സ്വന്തം സ്വരം റെക്കോഡില്‍ കേട്ടതെന്ന് സന്തോഷത്തോടെ മാഷ് സ്മരിച്ചു. 'അയാള്‍ക്കത് വലിയ സന്തോഷമായിരുന്നു. പിന്നീട് പലപ്പോഴും യേശു അതു പറഞ്ഞിട്ടുണ്ട്'- അര്‍ജുനന്‍ മാഷ് പറഞ്ഞു.
    ജയരാജ് സംവിധാനംചെയ്യുന്ന 'നായിക' എന്ന ചിത്രത്തില്‍ എം കെ അര്‍ജുനന്‍ ഈണമിട്ട 'കസ്തൂരി മണക്കുന്നല്ലോ' എന്ന പാട്ട് ദാസ് വീണ്ടും ആലപിച്ചിരുന്നു. 'റെയില്‍വേസ്റ്റേഷനില്‍ നില്‍ക്കുമ്പോള്‍ ചിലര്‍ പെട്ടെന്ന് തിരിച്ചറിയും. അരികിലേക്ക് ഓടി വന്ന് കാലില്‍തൊട്ട് നമസ്കരിക്കുമ്പോള്‍ അവര്‍ പറയും- മാഷിന്റെ പാട്ട് പാടിയാണ് എനിക്ക് മത്സരത്തില്‍ സമ്മാനം കിട്ടിയത്. മാഷിന്റെ എല്ലാ പാട്ടും ഇഷ്ടമാണ്. ചിലപ്പോള്‍ ചിലര്‍ ഫോണില്‍ വിളിച്ച് സന്തോഷം പറയും. സംഗീതംകൊണ്ട് ചിലതെല്ലാം നമ്മള്‍ ചെയ്തെന്നു തോന്നുന്ന നിമിഷങ്ങള്‍...'- അര്‍ജുനന്‍ മാഷ് പറഞ്ഞുനിര്‍ത്തി. ഹാര്‍മോണിയം ചേര്‍ത്തുപിടിക്കാന്‍ വലതു കൈയിന് ചെറിയ അസൌകര്യമുള്ളതൊഴിച്ചാല്‍ 75-ാം വയസ്സില്‍ അര്‍ജുനന്‍ മാഷ് എല്ലാ അ
    ര്‍ഥത്തിലും സന്തുഷ്ടനാ
    ണ്.

No comments: