Sunday, December 18, 2011

  • ഷൊര്‍ണ്ണൂരില്‍  ഒരുസിനിമാക്കാലം...
  •  റെസ്റ്റ്ഹൌസിനു താഴെ ഷൂട്ടിങ്ങ് യൂണിറ്റ്വണ്ടികളുംകാറുകളും നിന്നപ്പോഴേക്കും സമീപവാസികളും വഴിപോക്കരും റോഡിനിരുവശത്തും കാഴ്ച്ചക്കാരായി. റെസ്റ്റ്ഹൌസ് കയറ്റത്തിലായതു കൊണ്ട് എല്ലാവരും നടന്നുകയറാന്‍ തുടങ്ങി. പ്രമുഖതാരങ്ങളെയൊന്നും കാണാത്തതിനാല്‍ കാഴ്ച്ചക്കാരില്‍ ചിലര്‍ പിരിഞ്ഞുപോയി. വിയര്‍പ്പൊട്ടിയ മെറൂണ്‍ ടീഷര്‍ട്ടും മഞ്ഞ തലക്കെട്ടുമായി വരുന്ന താടിക്കാരനെ സമീപവാസികള്‍ക്കു പരിചയമുണ്ട്. ആരോ പറഞ്ഞു- ലോഹിതദാസിന്റെ പടമാ.മുന്നില്‍ നടക്കുന്ന പെണ്‍കുട്ടിക്ക് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളെ ഓര്‍മ്മിപ്പിക്കുന്ന നിറച്ചാര്‍ത്തുകളുള്ള വേഷവും ആഭരണങ്ങളും. "മീരാ...'' ലോഹിതദാസ് വിളിച്ചു. അവള്‍ തിരിഞ്ഞു നോക്കി. കാതിലെ വെള്ളിക്കമ്മലിന്റെ പ്രകാശം പ്രതിഫലിക്കുന്ന സുന്ദരമുഖം. സൂത്രധാരനിലെ ശിവാനിയിലേക്കുള്ള വേഷപകര്‍ച്ചയായിരുന്നു അത്. അവരിരുവരും എന്തൊക്കെയൊ സംസാരിച്ച് റസ്റ്റ്ഹൌസിലേക്ക് നടക്കുമ്പോള്‍ പുതിയ നായികയെ കുറിച്ചുള്ള വിലയിരുത്തല്‍ ആരംഭിച്ചു നെറം പോരാ കൂട്ടത്തില്‍ നിന്ന വല്യമ്മയുടെ ശബ്ദം. നിമിഷങ്ങള്‍ക്കുള്ളില്‍ എല്ലാവരും പിരിഞ്ഞു പോയി.
ഷൊര്‍ണ്ണൂര്‍-ഒറ്റപ്പാലം നിവാസികള്‍ക്ക് അങ്ങനെ ചില ഭാഗ്യങ്ങളുണ്ട്. മറ്റുള്ളവര്‍ക്ക് രണ്ടര-മൂന്ന് മണിക്കൂര്‍ നേരത്തേക്ക് മിന്നിമറയുന്ന ദൃശ്യപ്പൊലിമയാണ് സിനിമയെങ്കില്‍ ഇവര്‍ക്കിത് സ്വന്തം നാടിന്റെ അല്ലെങ്കില്‍ പ്രദേശത്തിന്റെ സൃഷ്ടിയാണ്. ഷൂട്ടിങ്ങിന് സാക്ഷ്യം വഹിച്ചു കൊണ്ട് സിനിമയുടെ ഭാവി പ്രവചിക്കുന്നു. പല നടന്‍മാരും നടിമാരും നെഞ്ചിടിപ്പോടെ ആദ്യ രംഗത്തിന് ഹരിശ്രീ കുറിക്കുന്നതും ഇവരുടെ മുന്നിലായിരിക്കും. അഭിനയം ഇഷ്ടമായിലെങ്കില്‍ അഭിപ്രായവും മുഖത്തടിച്ചതു പോലെ മുഴങ്ങും. 'എവിടെ രക്ഷപെടാനാ?'. തിയറ്ററുകളില്‍ ചിലര്‍ ചില്ലറ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നതും മറക്കാനാവില്ല. അതിനിവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. സല്ലാപത്തിലെ ശാലീന സുന്ദരിയായ മഞ്ജു വാര്യര്‍ പഞ്ചവര്‍ണ്ണപൈങ്കിളിയെ തേടിപോവുന്നത് തന്റെ മുറ്റത്തിനു മുന്നിലെ ഇടവഴിയിലൂടെയാണെന്ന് പറയുന്നത് തെറ്റാണോ?. ചില വിരുതന്‍മാര്‍ താരം വെള്ളിത്തിരയില്‍ സംഭാഷണം പറയുന്നതിന് മുമ്പായി വള്ളിപുള്ളി തെറ്റാതെ തിയ്യറ്ററിലിരുന്ന് പറയും. " സിനിമയില്‍ എല്ലാവരും വന്നില്ല്യാ, തന്നില്യാ എന്നൊക്കെ പറയൂ. അതെന്താ ഞങ്ങള്‍ക്കൊന്നും ഭാഷയില്ലേ..?'' അസഹിഷ്ണുവായ ഒരു സുഹൃത്തിന്റെ സംശയം ഓര്‍മ വരുന്നു. മറുനാട്ടിലുള്ള നായികാനായകന്‍മാരുടെ മലയാളിത്തം സൂചിപ്പിക്കാന്‍ ഒറ്റപ്പാലത്തുകാരാണെന്നു പറയുന്നത് സാധാരണം.  ലോഹിത ദാസിന്റെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത 'പാഥേയം' (1995) ത്തിലെ സംഭാഷണമാണ് ഓര്‍മയിലെത്തുന്നത്. കല്‍ക്കട്ടയില്‍ വെച്ച് ചന്ദ്രദാസിനെ (മമ്മൂട്ടി) കണ്ടുമുട്ടുന്ന ഹരികുമാരമേനോന്‍ (ലാലു അലക്സ്) "നാടെവിടെയാ?''
ചന്ദ്രദാസ്: "മണ്ണാര്‍ക്കാട്.''
ഹരി: "ഞങ്ങള്‍ ഒറ്റപ്പാലമാണ്. കേട്ടിട്ടുണ്ടാവും ശങ്കരമംഗലം. ഇനി പറഞ്ഞു വന്നാല്‍ ചിലപ്പോള്‍ ബന്ധുക്കളുമാവും''.


വരിക്കാശേരി വ്യാധിക്കും മുമ്പ്
ഓര്‍മ്മകളിലേക്ക് ആദ്യം ഓടിയെത്തുന്നത് 'കരി പുരണ്ട ജീവിതങ്ങളാണ് '. ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ വെയിലില്‍ കുതിര്‍ന്ന് കരിവണ്ടികളിലേക്ക് കരി കോരിയിടുന്ന നസീറും ജയനും. പ്രായത്തിന്റെ ഇറുകിപിടിച്ച കുട്ടിക്കുപ്പായങ്ങളുമായി ചട്ടക്കാരിയിലെ ജൂലി (ലക്ഷ്മി) തുള്ളിത്തിമിര്‍ത്ത്  നടന്നതും ഈ പരിസരങ്ങളില്‍. റെയില്‍വേ ക്വാര്‍ട്ടേഴ്സുകളിലെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചകള്‍ അവതരിപ്പിക്കുന്ന പാളങ്ങളില്‍ ഭരത് ഗോപിയും സറീനാ വഹാബും നെടുമുടി വേണുവും ഇവിടത്തുകാരായി കൂടുമാറി. ആര്‍ഭാടങ്ങളും അലങ്കാരങ്ങളുമില്ലാത്ത സിനിമാജീവിതവും നാട്ടുകാര്‍ക്ക് പരിചയമുണ്ട്. ഇടയ്ക്കിടയ്ക്ക് മദ്രാസ് മെയിലില്‍ ഭരത് ബാലന്‍ കെ നായര്‍ വന്നിറങ്ങും. കൈയ്യിലൊരു തുകല്‍പെട്ടിയുമായി വിയര്‍ത്തു കുളിച്ചായിരിക്കും വരവ്. പ്ളാറ്റ്ഫോം മുറിച്ചു കടക്കുന്നത് പരിചയക്കാര്‍ക്കുള്ള നിറഞ്ഞ ചിരിയുമായി. താരവഴക്കുകളുടേയും പഴിചാരലുകളുടേയും വര്‍ത്തമാനകാല കാഴ്ച്ചകള്‍ക്കിടയിലും ആ ഫ്രെയിമിന്റെ ചാരുത മങ്ങിയിട്ടില്ല.
ഒരുപാടോര്‍മകള്‍ക്കു നടുവിലും പ്രിയ ദത്തുപുത്രന്‍-ലോഹിതദാസിന്റെ സ്മരണകള്‍ക്കു വേറിട്ട ഈണം. ഷൊര്‍ണ്ണൂര്‍- പരുത്തി= റോഡിലുള്ള പ്രിയദര്‍ശിനി ലോഹി താവളമാക്കിയ കാലം. രചനയ്ക്ക് വേണ്ട സാഹചര്യങ്ങള്‍ ഒരുക്കുന്ന ഭൂപ്രകൃതി. മാന്തോപ്പുകളും കിളികളഉടെ ചിലയ്ക്കലുകള്‍ കൊണ്ട് മുഖരിതമായ അന്തരീക്ഷവും.(അഭയം എന്ന വൃദ്ധസദനമാണ് അവിടെ ഇപ്പോള്‍). ചിലപ്പോള്‍ മാത്രം എഴുത്തുമാളത്തില്‍ നിന്നും ലോഹി പുറത്തിറങ്ങും. തലയില്‍ പതിവു കെട്ടും. കഥയുടെ പിരിമുറുക്കത്തിനനുസരിച്ച് കെട്ടിന്റെ മുറുക്കവും കൂടും. കഥാപാത്രം അനുഭവിക്കുന്ന മാനസിക സംഘര്‍ഷത്തിന്റെ ഒരംശമെങ്കിലും സ്വന്തമാക്കാനാണ് ഇതെന്ന് ലോഹിയുടെ ന്യായീകരണം. സിഗരറ്റ് വലിച്ച് നാട്ടുകാരില്‍ ഒരാളായി വഴിയരികില്‍ കുറ്റിയടിക്കുന്നു. തിരക്കിട്ട് അങ്ങാടിയിലേക്ക് പോകുന്ന ആരെങ്കിലും ഒന്നു ബ്രേക്കിട്ട് കഥയുടെ വളര്‍ച്ചയെ കുറിച്ച് ആരായുന്നു. കോണ്‍വെന്റിലെ കുട്ടികള്‍ മടങ്ങിപോവുന്ന നേരമായിരിക്കും അത്. പരിചയം തോന്നുന്ന കുട്ടികള്‍ ഒന്ന് പുഞ്ചിരിച്ചാല്‍ കഥാകാരന്‍ ലോഭമില്ലാതെ പുഞ്ചിരികള്‍ പൊഴിക്കും. പിന്നീട്സംവിധാനം ചെയ്ത കാരുണ്യത്തില്‍ ജയറാമിന്റെ സഹോദരി പഠിക്കുന്നതും ഈ കോണ്‍വെന്റില്‍ തന്നെ. ഉദ്യാനപാലകനിലെ സുധാകരന്‍ നായരുടെ(മമ്മൂട്ടി) പൂങ്കാവനം കണ്ടുപിടിക്കാന്‍ കുറച്ചൊന്നുമല്ല ലോഹി പാടുപെട്ടത്.ഒടുവില്‍ ഷൊര്‍ണ്ണൂര്‍ അറ്റത്ത് കുന്നത്താഴത്താണ് മനസ്സിനിണങ്ങിയ വീട് കണ്ടെത്തിയത്. വീണ്ടും ചില വീട്ടുകാര്യങ്ങളിലെ കുഞ്ഞിരാമന്‍ ആശാന്റെ വണ്ടി കയറാത്ത വര്‍ക്ക്ഷോപ്പ് ഒറ്റപ്പാലം കണ്ണിയംപുറത്താണ്. ഗ്രാമീണയാത്രകള്‍ക്കിടയില്‍ എപ്പോഴോ മനസ്സിലുടക്കിയതാവണം. സര്‍ക്കസ് കൂടാരങ്ങളുടെ കഥ പറഞ്ഞ ജോക്കറും ചെറുതുരുത്തി പരിസരങ്ങളിലാണ് ഇതള്‍ വിടര്‍ന്നത്.


വിചിത്രാനുഭവങ്ങളും ഷൂട്ടിങിനിടയില്‍ ഉണ്ടായിട്ടുണ്ട്. മനിശേരിയില്‍ സമനിലതെറ്റിയ ഒരാള്‍ ഡയറക്ടറോട് റോളഭ്യര്‍ത്ഥിച്ചതും അവസരം കിട്ടാഞ്ഞിട്ടും നിരാശനാവാതെ ആദ്യാവസാനം മികച്ച പ്രൊഡക്ഷന്‍ കണ്‍ട്രോളറെ പോലെ ലൊക്കേഷനിലാകെ നിറഞ്ഞുനിന്നതും അന്ന് കണ്ടു ചിരിക്കാനുള്ള കാഴ്ച്ച മാത്രമായിരുന്നു. ചില വിദേശ നിര്‍മ്മിത കാറുകളും മറ്റും റോഡിലൂടെ പറക്കുമ്പോള്‍ മമ്മൂട്ടിയാണെന്ന് അനുമാനങ്ങളുണ്ടാവും. ഒരോ തവണ നേരിട്ട് കാണുമ്പോഴും വിസ്മയത്തിന്റെ ഒരല നാട്ടുകാര്‍ക്കിടയിലൂടെ കടന്നുപോവും. "കഴിഞ്ഞ തവണത്തേക്കാള്‍ ചെറുപ്പമായി'' എന്ന വിലയിരുത്തലുകള്‍... ഒരു രസികന്റെ അഭിപ്രായത്തില്‍ മമ്മൂട്ടി ചെയ്യേണ്ട റേആള്‍ യയാതിയുടേതാണെന്നാണ്. മമ്മൂട്ടിയുടെ മെനുവിനെ കുറിച്ചുള്ള ചര്‍ച്ചകളും രസകരമാണ്. പച്ചക്കറി കഷ്ണങ്ങളും ജ്യൂസുമാണെന്ന് ചിലര്‍ വാദിച്ചുറപ്പിക്കുന്നതും കേട്ടിട്ടുണ്ട്. ചിരി വെറുതേ കളയാത്ത ജഗതിയും, ലഹരിയുടെ വണ്ടിയില്‍ നിന്നും ഇടയ്ക്കിടക്ക് കൈ വീശി കാണിക്കാറുണ്ടായിരുന്ന ഒടുവിലും, ആള്‍ക്കൂട്ടത്തോടുള്ള പരിഭ്രമം ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത സ്വന്തം മോഹന്‍ലാലും ഏറ്റവും ഒടുവില്‍ ബോഡിഗാര്‍ഡിന്റെ ചിത്രീകരണവേളയില്‍ ബോഡിഗാര്‍ഡുകളുടെ അകമ്പടിയോടെ മനിശീരി കിള്ളിക്കാവ് ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാനെത്തിപുലിവാല്‍ പിടിച്ച ഡയാന മേരി കുര്യനെന്ന സാക്ഷാല്‍ നയന്‍താരയും... അങ്ങനെ എത്ര എത്ര മുഖങ്ങള്‍.. വരിക്കാശേരിയുടെ സ്ഥിതിയും പരിതാപകരം. ഒരോ തവണയും താരനായകരുടെ ഗരിമയ്ക്കൊത്ത് കോലം മാറുന്ന അകത്തളങ്ങള്‍ നിറയെ അവശിഷ്ടങ്ങള്‍, മെഴുക്ക് പിടിച്ച കുളങ്ങള്‍, പൊടിയും മാറാലയും തൂങ്ങുന്ന ഉള്ളകങ്ങള്‍, പരിക്ക് പറ്റിയ തൂണുകള്‍..

മാറ്റത്തിന്റെ ഗതിവേഗങ്ങള്‍ക്കിടയില്‍ മലയാളത്തിന്റെ വെള്ളിത്തിരയില്‍ നിന്നും ഈ പ്രദേശങ്ങളും മാഞ്ഞുപോയേക്കാം. പക്ഷേ കാലത്തിന്റെ, ചരിത്രത്തിന്റെ സ്ക്രീനുകളില്‍ ഒരു കാലഘട്ടത്തിന്റെ ഓര്‍മകള്‍ പിന്നെയും ബാക്കിയാവും. അതു കൊണ്ടു തന്നെയാണ് സിനിമയെ കാലത്തില്‍ കൊത്തിവെച്ച ശില്‍പ്പമായി ചിലരെങ്കിലും വിലയിരുത്തിയത്..

1 comment: