Tuesday, December 13, 2011

' 
 'ഏറ്റവുംവലിയപണിഎന്നും സംവിധാകനായിരിക്കുമല്ലോ...!'.

ടപ്പള്ളി റെയില്‍വേ ഗെയ്റ്റ് പരിസരം മുതല്‍ കൊച്ചി നഗരം വരെയുള്ള യാത്രകളിലെന്നും വാപ്പച്ചിയുടെ തോളിനോട് പറ്റിചേര്‍ന്ന് കണ്ട അരുമക്കാഴ്ച്ചകളാണ് ആഷിക്കിന്റെ പ്രിയപ്പെട്ടസിനിമ.
ഷോപ്പിങ്ങ് കോംപ്ളക്സുകളും കെട്ടിട സമുച്ചയങ്ങളും ഫ്ളാറ്റുകളും മള്‍ട്ടിപ്ളെക്സുകളും കൊച്ചിയില്‍ അന്നില്ലായിരുന്നു. ഇന്ന് കൊച്ചി ആകാശം മുട്ടെ വളര്‍ന്നിരിക്കുന്നു. എന്നാലും ആഷിക്ക് അബു സ്നേഹത്തോടെ പറയും- "വാപ്പച്ചിയുടെ ചുമലില്‍ കയറി കണ്ട കാഴ്ച്ചയോളം വലിയ ഉയരമൊന്നും കൊച്ചിയിലെ ഒരു കെട്ടിടത്തിനുമില്ലെന്ന്''. വാപ്പച്ചിയോടുള്ള ആഷിക്കിന്റെ ഈ പ്രണയമാണ് 'ഡാഡികൂള്‍' സിനിമയില്‍ മമ്മൂട്ടി അവതരിപ്പിച്ച വീരനായ അച്ഛന്റെ ചമയങ്ങള്‍ക്ക് വര്‍ണ്ണമേകിയത്.  ഈ ഓണക്കാലത്ത് നാക്കിലതുമ്പില്‍ 'സോള്‍ട്ട് ആന്‍ഡ് പെപ്പറ'ിന്റെ വിജയമധുരം കൂടി വിളമ്പുമ്പോള്‍ വാപ്പച്ചിയ്ക്കും കൊച്ചിയ്ക്കും ആഷിക്കിനെ ഓര്‍ത്ത് അഭിമാനിക്കാനുള്ള വകയുണ്ട്.
കൊച്ചിയില്‍ നിന്നാണ് 'ഡാഡികൂള'ിന്റെ കഥയും ആഷിക്കിന് കിട്ടുന്നത്. എറണാകുളം ഗ്രൌണ്ട് സ്റ്റോപ്പില്‍ പണ്ട് ട്രാഫിക്ക് സിഗ്നല്‍ ഉണ്ടായിരുന്നില്ല. ഒരു വയര്‍ലെസ് സെറ്റും പിടിച്ച് ഗതാഗതം നിയന്ത്രിക്കുന്ന ഒരു പൊലീസുകാരനുണ്ടായിരുന്നു അവിടെ. ഇടയ്ക്ക് ഗ്രൌണ്ടില്‍ നിന്ന് ക്രിക്കറ്റ് കളിയുടെ ആരവമുയരുമ്പോള്‍ പൊലീസുകാരന്‍ ട്രാഫിക്ക് നിയന്ത്രണം പെരുവഴിയില്‍ ഉപേക്ഷിച്ച് മഹാരാജാസിലേക്ക് വലിയും. പുറത്ത് ട്രെയിന്‍ മറിഞ്ഞാലും പിന്നെ അദ്ദേഹം ശ്രദ്ധിക്കില്ല.അതിന്റെ പേരില്‍ അദ്ദേഹത്തിന് നേരെ പലനടപടിയും ഉണ്ടായിട്ടുണ്ട്. പക്ഷേ പൊലീസുകാരന്റെ ക്രിക്കറ്റ് കമ്പത്തിന് മാത്രം കുറവൊന്നും വന്നില്ല. ഈ പൊലീസുകാരനാണ് പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ഡാഡികൂളില്‍ മമ്മൂട്ടി അവതരിപ്പിച്ച ആന്റണി സൈമണായത്.
സിനിമാക്കാര്‍ക്ക് ഇന്ന് കൊച്ചി 'ചോട്ടാമുംബൈ'യാണ്. മാഫിയയും സെക്സ്റാക്കറ്റും ക്വട്ടേഷന്‍ സംഘങ്ങളും തടിമാടന്‍ ഗുണ്ടകളും മേയുന്ന കറുത്ത നഗരമാണ് ഫ്രെയിമുകളില്‍ നിറയുന്നത്. സിനിമാക്കാര്‍ക്ക് കൊച്ചിയോട് വല്ല വിരോധവുമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ആഷിക്കിന്റെ മറുപടി ഇതായിരുന്നു- "കൊച്ചിയില്‍ ഇല്ലാത്തത് ഒന്നുമില്ല. എല്ലാ അടിയൊഴുക്കുകളും ഇവിടെ കൂടി കടന്നുപോകുന്നുണ്ട്. എന്ന് കരുതി, പട്ടിച്ചങ്ങലയും മറ്റും കഴുത്തിലിട്ട് നടക്കുന്ന ഗുണ്ടകളുടെ നഗരമാണ് കൊച്ചിയെന്ന് വിചാരിക്കരുത്''.
ഒട്ടും സംശയിക്കണ്ട, സ്നേഹിക്കാവുന്ന, വിശ്വസിക്കാന്‍ കൊള്ളാവുന്ന തറവാട്ടില്‍ പിറന്ന ഗുണ്ടകളും ക്രിമിനലുകളും കൊച്ചിയിലുണ്ട്. പക്ഷേ അവരുടെ നെറ്റിയില്‍ ഗുണ്ടയെന്ന ലേബലൊന്നും ഒട്ടിച്ചിട്ടുണ്ടാവില്ല. കണ്ടാല്‍ നമ്മുടെ അയല്‍പക്കത്തെ പയ്യന്‍മാരെ പോലെയിരിക്കും അവരെന്നും ആഷിക്ക് കൂട്ടിചേര്‍ത്തു. മനുഷ്യപറ്റുള്ള  ഗുണ്ടകളെയും ഡോണുകളുടെ ഹൃദയാര്‍ദ്രതയുംമലയാളികള്‍ക്ക് പരിചയപ്പെടുത്തുന്ന മമ്മൂട്ടി ചിത്രം 'ഗ്യാങ്ങ്സ്റ്റര്‍' ആണ്ആഷിക്കിന്റെ അടുത്തചിത്രം. പക്ഷേ എല്ലാവരും പ്രതീക്ഷിക്കുന്ന പോലെ കൊച്ചിയിലല്ല കഥ നടക്കുന്നത്. കാസര്‍ഗോഡ്-മംഗലാപുരം പ്രദേശമാണ് ആഷിക്കിന്റെ മനസ്സിലുള്ളത്. "കാസര്‍ഗോഡും മംഗലാപുരത്തും മറ്റും ഇത്തരം ഡോണുകള്‍ ധാരാളമുണ്ട്. ഐ വി ശശി സംവിധാനം ചെയ്ത 'അതിരാത്ര' ത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച താരാദാസ് എന്ന അധോലോക നായകന്‍ പൊലീസുകാരില്‍ നിന്ന് രക്ഷപ്പെട്ടാന്‍ റോഡില്‍ പണം വിതറി തിരക്കുന്നുണ്ടാക്കുന്നുണ്ട്. ഇത് കാസര്‍ഗോഡ് പണ്ട് നടന്ന സംഭവമാണ്. അത്തരം യഥാര്‍ത്ഥസംഭവങ്ങളും കഥകളും ചേര്‍ത്താണ് 'ഗ്യാങ്ങ്സ്റ്റര്‍' തയാറാക്കുന്നത്''-ആഷിക്ക് പറഞ്ഞു.
ഷിക്കും കൂട്ടുകാരായ അമല്‍നീരദും അന്‍വര്‍റഷീദും കൊച്ചിയുടെ ഭൂമിശാസ്ത്രം മന:പാഠമാക്കിയവരാണ്. മഹാരാജാസ് കാലത്തും അതിനുമുമ്പും കൊച്ചി കണ്ട് നടന്ന് കുറെ ചെരുപ്പ് തേഞ്ഞതാണെന്ന് ഇവര്‍ പറയും. അതുകൊണ്ട് തന്നെ കൊച്ചിയെ പോലെ ചടുലതയും പുതുമയും നിറഞ്ഞതാണ് ഇക്കൂട്ടരുടെ സിനിമാസങ്കല്‍പ്പവും. മഹാരാജാസ് കാലത്ത് ചൂടിയ  എസ്എഫ്ഐ കുട സിനിമയിലെ വേനല്‍ചൂടില്‍ നിന്നും ആഷിക്കിനെ സംരക്ഷിച്ചിട്ടുണ്ട്. "എസ്എഫ്ഐ കാലത്ത് ബക്കറ്റ് പിരിവിനായി കയറിയിറങ്ങാത്ത വീടില്ല. പലപ്പോഴും അടിയും കൊള്ളേണ്ടി വന്നിട്ടുണ്ട്. ജയിലില്‍ കിടന്ന അനുഭവവുമുണ്ട്''. അതു കൊണ്ട് തന്നെ ഒരാളുടെ മുന്നിലും നട്ടെല്ല് വളച്ച് നില്‍ക്കേണ്ട സാഹചര്യമുണ്ടായിട്ടില്ലെന്ന് ആഷിക്ക് പറയുന്നു. "പുറത്ത് നിന്ന് ഒരാള്‍ കൊച്ചിയെ കാണുന്നത് പോലെയല്ല ഞാനും അമലും അന്‍വറും മറ്റും കാണുന്നത്. അതിന്റെ സ്നേഹവും പരിഗണനയും ഞങ്ങളുടെ ഫ്രെയിമിലുണ്ടാകും''-ആഷിക്ക് പറഞ്ഞു. 
ഥ ആവശ്യപ്പെട്ടത് കൊണ്ട്് 'സോള്‍ട്ട് ആന്‍ഡ് പെപ്പര്‍' അധികവും തിരുവനന്തപുരത്ത് ചിത്രീകരിച്ചത്. എപ്പോഴും കൊച്ചി കാണിച്ച് കാണികളെ ബോറടിപ്പിക്കണ്ടെന്ന് കരുതിയാണ് മാറ്റമെന്നും കരുതാം. പ്രേക്ഷകര്‍ക്ക് കൊച്ചുകൊച്ചു വിസ്മയങ്ങള്‍ നല്‍കാനാണ് ആഷിക്ക് ശ്രമിക്കുന്നത്. വിശദമായ തിരക്കഥയും കൂറ്റന്‍ ഡയലോഗുകളും കൊണ്ട് സിനിമ കെട്ടിപൊക്കുന്ന കാലം കഴിഞ്ഞെന്നാണ് ഈ സംവിധായകന്റെ പക്ഷം. കൊച്ചുകൊച്ചു വിസ്മയങ്ങള്‍ പ്രേക്ഷകര്‍ക്ക് നല്‍കാനാണ് ശ്രമം. 'സോള്‍ട്ട് ആന്‍ഡ് പെപ്പ' റില്‍ നായകന്‍മാരുടെ തല്ലു മാത്രം കൊണ്ട് നടന്ന എവര്‍ഗ്രീന്‍ വില്ലന്‍ ബാബുരാജിനെ മലയാളികളുടെ സ്വന്തം നളനാക്കിയതും, സിനിമയുടെ തുടക്കത്തില്‍ കേരളക്കരയിലെ എല്ലാ രുചിയും കോര്‍ത്തിണക്കിയൊരു 'കോക്ക്ടെയ്ല്‍' ടൈറ്റില്‍ സോങ്ങ് ഉണ്ടാക്കിയതും, അവിയല്‍ ബാന്‍ഡിന്റെ തട്ടുപൊളിപ്പന്‍ 'ആനക്കള്ളന്‍'പാട്ട് ചേര്‍ത്തൊരു അവസാനമുണ്ടാക്കിയതും ആഷിക്കുണ്ടാക്കിയ ചെറിയ ചില വിസ്മയങ്ങള്‍ മാത്രം...
കൊച്ചു വിസ്മയങ്ങള്‍ ചേര്‍ന്നാണ് വലിയ വിസ്മയം ഉണ്ടാകുന്നതെന്ന് ആഷിക്കിനറിയാം. പക്ഷേ ഇക്കാര്യം നിര്‍മാതാക്കളെ പറഞ്ഞ് ബോധ്യപ്പെടുത്തുന്നതാണ് ഏറ്റവും വലിയ പണി. "പുതിയ പുതിയ പരീക്ഷണങ്ങള്‍ പറയുമ്പോള്‍, അത് നടപ്പില്ലെന്ന് പറയുന്നവരോട് എനിക്ക് സഹതാപമേയുള്ളു. പക്ഷേ, അവരെ അത് പറഞ്ഞ് ബോധ്യപ്പെടുത്താന്‍ നമ്മള്‍ പരമാവധി ശ്രമിക്കും. ചിലപ്പോള്‍ നമ്മള്‍ വിജയിക്കും.''-ആഷിക്ക് പറയുന്നു. പക്ഷേ, അങ്ങനെ ചെയ്യേണ്ടത് ഒരു സംവിധായകന്റെ കടമയാണെന്ന് ആഷിക്ക് കൂട്ടിചേര്‍ക്കും.
കാരണം: 'ഏറ്റവും വലിയ പണി എന്നും സംവിധാകനായിരിക്കുമല്ലോ...!'.

No comments: