Thursday, January 5, 2012

ഓര്‍മകളുടെ പിന്നിട്ട് കളി!
എല്ലാ കളികളിലും ഭാഗ്യത്തിന്റെ അംശമുണ്ട്. കുട്ടിക്കാലത്തെ കളികളെ കുറിച്ച് ആലോചിക്കുമ്പോള്‍ ഭാഗ്യത്തിന്റെ സ്വാധീനത്തെ കുറിച്ച് കൂടിയാണ്  ആലോചന. ഉദാഹരണം: 'പിന്‍' ഇട്ട് കളി. ഞങ്ങള്‍ക്ക് വളരെ ഇഷ്ടമുണ്ടായിരുന്ന കളി. ഞങ്ങള്‍ എന്നാല്‍ ഞാനും ചേച്ചിയും. കണ്ണുകളെല്ലാം പൂട്ടി നില്‍ക്കുന്ന കുട്ടികള്‍ക്കായി നിഷ്പക്ഷരെന്ന് പൊതുവിശ്വാസമുള്ള ആരെങ്കിലും എവിടെയെങ്കിലും സേഫ്റ്റി പിന്‍ ഒളിപ്പിക്കും. ചിലപ്പോള്‍ അലക്ഷ്യമായി മുറ്റത്തേക്കിടും, ചിലപ്പോള്‍ ആരുടെയെങ്കിലും വസ്ത്രത്തില്‍ അവരറിയാതെ തൊടുത്ത് വെക്കും. പിന്‍ തേടിയുള്ള ഭാഗ്യാന്വേഷണ യാത്രകള്‍ക്ക് നിധി തേടി പോകുന്നവന്റെ മനസുണ്ടെന്ന് ഇപ്പോള്‍ തോന്നുന്നു. കരിയിലകള്‍ക്കും ചെറുകല്ലുകള്‍ക്കും പുല്ലുകള്‍ക്കും ഇടയില്‍ തിളങ്ങുന്ന പിന്‍ കണ്ടെത്തുന്നവന്റെ ഹര്‍ഷം.....പിന്‍ തേടിയുള്ള യാത്രയ്ക്ക് ലക്ഷ്യബോധം നല്‍കുന്നത് പിന്‍ ഇട്ട ആള്‍ തന്നെയാണ്. പിന്നിനോട് അടുക്കും തോറും 'ചൂട്...ചൂട്...ചൂട്...' എന്നും അകലുംതോറും 'തണുപ്പ്...തണുപ്പ്....ഐസ് പോലെത്തെ തണുപ്പ്' എന്നുമുള്ള മുന്നറിയിപ്പുകള്‍. പിന്നെടുത്ത് മറ്റ് ഭാഗ്യാന്വേഷികളുടെ കണ്ണും കൈയ്യും വെട്ടിച്ച് പിന്‍ ഇട്ട ആള്‍ക്ക് കൊടുക്കുന്നതോടെ ഗെയിം ഓവര്‍.
ചൂതാട്ടക്കാരന്റെ മനസ് എപ്പോഴും ഭാഗ്യത്തില്‍ വിശ്വസിക്കുന്നു. അച്ഛന് ചീട്ടുകളിയിലായിരുന്നു കമ്പം. ചീട്ടുകള്‍ മ
ച്ച്  'അകത്തോ പുറത്തോ...?' എന്ന് ഒരാള്‍ ചോദിക്കുന്നതും നിര്‍ഭാഗ്യവാനായ ഒരാള്‍ 'അകത്ത്..' എന്ന് പറയുന്നതും ചീട്ടുകള്‍ തിരിച്ച് വെക്കുമ്പോള്‍ അയാളുടെ മുഖത്ത് പരിഭ്രമം പടരുന്നതും  ബൈക്കിന്റെ താക്കോല്‍ മേശപ്പുറത്ത് വെച്ച് എതിരാളിയുടെ മുന്നിലേക്ക് അയാസത്തോടെ അയാള്‍ തള്ളി നീക്കുന്നതുമായ ദൃശ്യങ്ങള്‍ അച്ഛന്റെ വാക്കുകളിലൂടെ എന്റെ മനസില്‍ ദൃശ്യങ്ങളായി കിടപ്പുണ്ട്. എനിക്ക് ചീട്ടുകളി അറിയില്ല. ആയിരങ്ങളും വാഹനങ്ങളും പുരയിടങ്ങളും ആത്മാഭിമാനവും വട്ടമേശയ്ക്ക് മുന്നില്‍ അടിയറ വെക്കുന്ന കളിയായിരിക്കണം അത്.
ഒളിച്ചുകളി, നാലുമൂല, കൊച്ചികളി, ഓടിതൊടല്‍, സിനിമാപേര് എഴുതി കളിക്കല്‍, അന്താക്ഷരി, കള്ളനും പൊലീസും,  ...തുടങ്ങിയ കളികളാണ് ഞങ്ങള്‍ കൂടുതലും കളിച്ചിട്ടുള്ളത്. കൂട്ടുകാരികളെല്ലാം പെണ്‍കുട്ടികള്‍. മുതിര്‍ന്നവര്‍. ചേച്ചിയുടെ കൂട്ടുകാര്‍. ഉച്ചയ്ക്ക് ശേഷം കോലായില്‍ വട്ടമിട്ടിരുന്ന് പാട്ടുകള്‍ പാടി ഏറ്റവും പ്രയാസമുള്ള ഒരക്ഷരത്തില്‍ മറ്റുള്ളവരെ കുരുക്കാനുള്ള ഉദ്യമമായി അന്താക്ഷരി മാറും. പാട്ടുകള്‍ പാടുമ്പോള്‍ മുഖവും ഭാവാര്‍ദ്രമാകുന്ന ചിത്രങ്ങളും ഓര്‍മ്മയിലുണ്ട്. അനുരാഗഗാനങ്ങള്‍ കണ്ണുകളടച്ച് ഭാവസാന്ദ്രമായി ആലപിച്ച് തീരുമ്പോള്‍ ചുറ്റുമുള്ളവ+ കളിയാക്കല്‍ തുടങ്ങും. 
'ലണ്ടന്‍...ലണ്ടന്‍...സ്റ്റാച്യു' എന്ന പ്രഖ്യാപനത്തിന് ശേഷം എല്ലാവരും പ്രതിമകളാവുന്നു. ഇളകാതെ നില്‍ക്കുന്ന പ്രതിമകളെ നോട്ടം കൊണ്ടും സ്പര്‍ശം കൊണ്ടും വാക്കുകള്‍ കൊണ്ടും ചിരിപ്പിക്കാനുള്ള തീവ്രയജ്ഞ പരിപാടിയാണ് അടുത്തത്. ചിരിച്ചില്ലെങ്കിലും പല്ല് പുറത്ത് കാണിച്ചാല്‍ മതി ഔട്ടാവാന്‍. നെയിം, പ്ളെയ്സ്, അനിമല്‍, തിങ്ങ്, സിനിമ.... എന്നിവയൊക്കെ എഴുതിയുണ്ടാക്കുന്ന മറ്റൊരു കളിയുണ്ട്. എഴുതി എഴുതി എഴുതി ലോകത്തെവിടെയുമില്ലാത്ത സ്ഥലങ്ങളും സിനിമകളും പേരുകളും കണ്ടെത്തുമ്പോള്‍ തര്‍ക്കം മുറുകുന്നു. തര്‍ക്കത്തിനൊടുവില്‍ എഴുതി കൊണ്ടിരുന്ന കടലാസെല്ലാം കീറി കഷ്ണങ്ങളാക്കി പരസ്പരം മുഖത്തെറിയുന്നതോടെ ഈ കളിക്ക് യവനിക  വീഴും.
ക്യാരംസാണ് എനിക്ക് ഇഷ്ടമുള്ള കളി. തേക്കില്‍ തീര്‍ത്ത ഒരൊന്നാന്തരം ക്യാരംബോര്‍ഡ് ഏതോ ക്ളബ്ബ് പൂട്ടിപോയപ്പോള്‍ അച്ഛന്‍ ചുളുവിലയ്ക്ക് വാങ്ങി വീട്ടിലെത്തിച്ചിരുന്നു. ആനകൊമ്പില്‍ തീര്‍ത്ത ഒരു സ്ട്രൈക്കറും ഉണ്ടായിരുന്നു. ഓണപ്പൂക്കളം പോലെ കോയിനുകള്‍ അടുക്കി വെച്ച 'കളര്‍' ഒന്നിന് മുകളില്‍ ഒന്നൊയി കോയിനുകള്‍ അടുക്കി വെച്ച് (ഇന്‍ഷുറന്‍സ് പരസ്യങ്ങളില്‍ നാണയങ്ങള്‍ അടുക്കി വെക്കുന്നത് പോലെ) 'റുപ്പീസും' കളിക്കുമായിരുന്നു. സ്ട്രൈക്കര്‍ പോയിന്റില്‍ വെച്ച് ആദ്യ ഷോട്ടില്‍ തന്നെ നാല് കോയിനുകള്‍ നാല് പോക്കറ്റുകളിലേക്കും പായിക്കുന്ന മികവുണ്ടായിരുന്നു മുതിര്‍ന്നവര്‍ക്ക്. 'റെഡും' 'ഫോളോവറും' ഫിനിഷ് ചെയ്താല്‍ പകുതി കളി കഴിഞ്ഞെന്നാണ് പ്രമാണം. കണ്ണ് തെറ്റുമ്പോള്‍ ബോര്‍ഡില്‍ നിന്ന് കോയിനുകള്‍ അടിച്ചുമാറ്റാന്‍ ശ്രമിക്കുമ്പോള്‍- "ബോര്‍ഡീന്ന് കൈയ്യെടുക്ക്...''- എന്ന് കര്‍ശനമായി വിലക്കുന്ന അച്ഛന്റെ ശബ്ദം ഓര്‍മയുണ്ട്.
ബുദ്ധിമാന്‍മാരുടെ കളി എന്ന ഖ്യാതിയുള്ളതിനാല്‍ ചെസിനോട് ഭയം കലര്‍ന്ന ഭക്തിയുണ്ടായിരുന്നു. കുട്ടികള്‍ ചെസ് കളിക്കുന്നതില്‍ അച്ഛനും അമ്മയ്ക്കും സന്തോഷമേ ഉള്ളു. ചെസ് കളിക്കാന്‍ പെട്ടെന്ന് ഉണ്ടാകുന്ന 'പൂതി' ചെക്ക്മെയ്റ്റുകളില്‍ കണ്ണീര്‍ പുരളും. ബാലരമയില്‍ നിന്നോ പൂമ്പാറ്റയില്‍ നിന്നോ സമ്മാനമായി കിട്ടിയ 'കാട്ടിലെ കളി' ബോര്‍ഡിലൊട്ടിച്ച് കുട്ടികളും മുതിര്‍ന്നവരും വാശിയോടെ കളിക്കുമായിരുന്നു. ചതുര രൂപത്തില്‍ വെട്ടിയെടുത്ത മരക്കട്ട ചുറ്റിയെറിഞ്ഞ്, കുത്തുകളുടെ എണ്ണം നോക്കി ബട്ടണ്‍ കരുക്കള്‍ നീക്കി വെക്കുമ്പോള്‍ ചില അക്കങ്ങളില്‍ പാമ്പുകളും കടുവകളും തക്കം പാര്‍ത്തിരിക്കുന്നുണ്ടാവും. വായില്‍ വീണാല്‍ കളങ്ങള്‍ താഴേക്ക് ചാടി വീണ്ടും തുടക്കത്തില്‍ ചെന്നിരിക്കും. അച്ഛനും അമ്മാവനും വാശിയോടെ കാട്ടിലെ കളി കളിക്കുമ്പോള്‍ നൂറിന്റെ നോട്ടുകളാണ് സമ്മാനതുകയാവുക. നോട്ട് ടീപ്പോയില്‍ വെച്ചാണ് കളി തുടങ്ങുക. കുട്ടികള്‍ ആകാംക്ഷയോടെ ചുറ്റും കൂടി നില്‍ക്കും.
വെസ്റ്റിന്തീസും ഇന്ത്യയും തമ്മിലുള്ള ക്രിക്കറ്റ് കളിയാണ് ഞാന്‍ ടിവിയില്‍ ആദ്യമായി കാണുന്ന ക്രിക്കറ്റ് മാച്ച്. ലാറയും ഹൂപ്പറും ബാറ്റ് ചെയ്യുന്നു. ആ കളി ഇന്ത്യ തോറ്റു. തുടര്‍ന്ന് ക്രിക്കറ്റിലേക്ക് ഞങ്ങളുടെ കളികള്‍ ചേക്കേറി.
നിരയായി പോകുന്ന ഉറുമ്പുകളുടെ മധ്യത്തില്‍ വിരല്‍ കൊണ്ടൊരു വര വരച്ച് വഴി തെറ്റിക്കുന്നതും വിനോദമായിരുന്നു. 'സ്വാമിയേ ശരണമയപ്പ...' എന്ന് വിളിച്ച് വാടകവീടിന്റെ ഉമ്മറതിണ്ണയില്‍ വന്നിരിക്കാറുണ്ടായിരുന്ന 100 വയസുകാരി മുത്തിയമ്മയുടെ വരണ്ട് ചുളുങ്ങി ചെതുമ്പല്‍ പറ്റിയത് പോലെയുള്ള പുറത്ത് ഗ്രില്ലുകള്‍ക്കിടയിലൂടെ ഈര്‍ക്കില്‍ ഇട്ട് കുത്തി രസിച്ചതും ഓര്‍മ്മയുണ്ട്. ഭാഗ്യത്തിന്റെ നൂല്‍പാലത്തിലൂടെയുള്ള യഥാര്‍ത്ഥ സഞ്ചാരമാണ് 'നൂറാം കോല്'. ഏറ്റവും തര്‍ക്കമുണ്ടാക്കുന്ന കളിയും ഇത് തന്നെ. ഒരു ഈര്‍ക്കില്‍ കഷ്ണം കൊണ്ട് ഒരുപാട് ഈര്‍ക്കില്‍ കഷ്ണങ്ങള്‍ ഇളകാതെ തട്ടി മാറ്റുന്ന സര്‍ക്കസ് വിദ്യ. കഞ്ഞിയും കറിയും വെച്ച് കളിക്കുന്നതില്‍ മിഡില്‍ ക്ളാസ് കുടുംബത്തിന്റെ സകല രംഗങ്ങളും സമര്‍ത്ഥമായി എഡിറ്റ് ചെയ്ത് ചേര്‍ക്കാന്‍ ശ്രമിച്ചിരുന്നു. വ്യാപാരത്തില്‍ കണിശക്കാരനായ കച്ചവടക്കാരന്‍ ചിരട്ട തുലാസുമായി അരിയും സാമാനങ്ങളും വിറ്റ് പണമുണ്ടാക്കി. വടി ലാത്തിയാക്കി കുറ്റവാളികളെ അടിച്ചമര്‍ത്തുന്ന പൊലീസ് ഉദ്യോഗസ്ഥനും നീതിമാനായ രാജാവും കുടുംബത്തെ പ്രാണന് തുല്യം സ്നേഹിച്ചിരുന്ന ഗൃഹനാഥനും കാറില്‍ വന്നിറങ്ങുന്ന സൂപ്പര്‍സ്റ്റാറും സമൂഹത്തിലെ എല്ലാ നിയമങ്ങളും അനുസരിക്കുന്ന മര്യാദാപുരുഷോത്തമന്‍മാരായിരുന്നു. ഏത് പ്രായത്തിലാണോ ഒരാളുടെ ജീവിതത്തില്‍ നിന്ന് കളികളും കളിനിയമങ്ങളും പടിയിറങ്ങുന്നത്....?

No comments: