Monday, January 2, 2012

അനൂപ്
ബ്യൂട്ടിഫുള്‍ കോക്ക്ടെയില്‍...
എന്തിനും ഏതിനും അനൂപ്മേനോന് അയാളുടേതായ ഒരു ശൈലിയുണ്ട്. അത്മാനുരാഗത്തിന്റെ ഊര്‍ജപ്രവാഹമാണ് അയാളുടെ ചേഷ്ടകളെ വേറിട്ടതാകുന്നത്. രാജേഷ്പിള്ള സംവിധാനം ചെയ്ത ട്രെന്‍ഡ്സെറ്റര്‍ 'ട്രാഫിക്'(2011) സിനിമയിലെ സിറ്റിപൊലീസ് കമ്മീഷണര്‍ അജ്മല്‍ നാസര്‍ എന്ന കഥാപാത്രത്തെ നോക്കൂ. ചിത്രത്തിന്റെ പ്രധാന രംഗങ്ങളിലെല്ലാം കണ്‍ട്രോള്‍ റൂമിലിരുന്ന് ഒരു റിമോട്ട് കണ്‍ട്രോളിലൂടെ മറ്റ് കഥാപാത്രങ്ങളുടെ ചലനങ്ങള്‍ നിയന്ത്രിക്കുന്ന ഒന്നാന്തരം ഒരാസൂത്രകനാണ് അയാള്‍. ഇന്റര്‍വെല്ലിനടുത്ത സീനില്‍ ശ്രീനിവാസനും കുഞ്ചാക്കോബോബനും ആസിഫ് അലിയും സഞ്ചരിക്കുന്ന ആംബുലന്‍സിലെ വയര്‍ലസ്സെറ്റുമായി കണ്‍ട്രോള്‍ റൂമിനുള്ള ബന്ധം നഷ്ടമാകുന്നു. കൈയ്യിലെ വയര്‍ലസ് സെറ്റ് സഹപ്രവര്‍ത്തകന് നേരേ നീട്ടി ധൃതിയില്‍-"ചെക്ക്ഇറ്റ്...ചെക്ക്ഇറ്റ്..''എന്ന് പറയുന്നതിലെ സ്വഭാവികതയുടെ ഒരൊഴുക്ക് ഇതെഴുതുമ്പോള്‍ മുന്നില്‍ തെളിയുന്നുണ്ട്. പിന്നെ ഇന്റര്‍വെല്‍ സീനില്‍- "സര്‍..ദി വാന്‍ ഈസ് മിസിങ്ങ്'' എന്ന് സഹപ്രവര്‍ത്തകന്‍ വിധി കല്‍പ്പിക്കുമ്പോള്‍- "വാട്ട്...?''-എന്ന അജ്മല്‍ നാസറിന്റെ വിസ്മയതള്ളിച്ചയാണ് ആ സിനിമയുടെ ജാതകം തിരുത്തിക്കുറിച്ച ഘടകങ്ങളിലൊന്നെന്ന് ഞാന്‍ വിശ്വസിക്കുന്നു.
അര്‍ബന്‍ യൂത്തിന്റെ പ്രതിരൂപമായി ചിലപ്പോള്‍ ഇയാളുടെ ചേഷ്ടകളും ചലനങ്ങളും വിലയിരുത്തപ്പെടും. ഏത് ഷോപ്പിങ്ങ് മോളിലെ നക്ഷത്രവെളിച്ചത്തിനിടയിലും ഈ 'ഹാന്‍സം-ഗൈ' നമ്മുടെ ശ്രദ്ധ നേടും. ഏലവേറ്ററില്‍ പിടിച്ച് ആത്മവിശ്വാസം നിറഞ്ഞ മുഖഭാവത്തോടെ ഇയാള്‍ കയറിവരുന്ന ഷോട്ടില്‍ ഒരു സിനിമ തുടങ്ങാം. ഏകാന്തമായി ബീച്ചിലിരുന്ന് നഷ്ടപ്രണയിനിയുടെ ഓര്‍മകള്‍ നുണയുന്ന കാമുകനായും ഇയാളെ എളുപ്പത്തില്‍ സങ്കല്‍പ്പിക്കാം. നേര്‍ത്ത പുഞ്ചിരിക്കിടയില്‍ അഗാധമായ വിഷാദം ഒളിപ്പിക്കാനും ചെറിയ ചില ചിട്ടകള്‍ മകനെയൊ/മകളെയൊ പഠിപ്പിക്കുന്ന കര്‍ക്കശകാരനായ, എന്നാല്‍ സ്നേഹനിധിയായ ഒരച്ഛനായും ഇയാളെ നിരൂപിക്കാം. കന്യാമറിയത്തിന്റെ കണ്ണാടികൂടിന് മുന്നില്‍ കൈവെച്ച് മെഴുകുതിരി നാളങ്ങളുടെ വെളിച്ചത്തില്‍ പ്രാര്‍ത്ഥനാനിര്‍ഭരമായ അനൂപിന്റെ മുഖം ചിലപ്പോള്‍ ഓര്‍മയിലേക്ക് ഓടിയെത്താറുണ്ട്.
രഞ്ജിത്തിന്റെ 'തിരക്കഥ'യിലെ അജയചന്ദ്രനായി ഇയാള്‍ തകര്‍ത്തഭിനയിച്ചപ്പോള്‍ മലയാളസിനിമയുടെ ഭാവി യില്‍ നിര്‍ണ്ണായക പങ്കാളിത്തം വഹിക്കാന്‍ പോന്ന ഒരാളെ പലരും ഇയാളില്‍ കണ്ടു. എന്നാല്‍ അഹങ്കാരിയും തന്റേടിയുമാണ് ഇയാളെന്ന് മുദ്രകുത്തി അവസരങ്ങളുടെ കിളിവാതിലുകള്‍ ഇയാള്‍ക്ക് നേരെ ചാരിയിടുകയാണുണ്ടായത്. അനൂപാകട്ടെ അതിലൊട്ടും സങ്കടം രേഖപ്പെടുത്തിയതുമില്ല. അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ളവനാണ് താനെന്ന ആത്മവിശ്വാസം അയാള്‍ക്കുണ്ടായിരുന്നു. മിക്ക യുവതാരങ്ങളെയും പോലെ അക്ഷരം കണ്ടാല്‍ അലര്‍ജിയുണ്ടാവില്ലെന്നതും അനൂപിന്റെ സവിശേഷതയാണ്. ഓര്‍ഹന്‍ പാമുക്കിന്റെ നോവല്‍ മൈ നെയിം ഈസ് റെഡിനെ കുറിച്ച് സംസാരിക്കാനാണ് സംവിധാകന്‍ രഞ്ജിത്ത് തന്നെ ആദ്യം വിളിച്ചതെന്ന് അനൂപ് ഓര്‍ക്കുന്നു. അജയചന്ദ്രന്റെയും മാളവികയുടെയും കഥ മുഴുവന്‍ വിവരിച്ച് രഞ്ജിത്ത് അജയചന്ദ്രന്‍ ഒഴിച്ചുള്ള കഥാപാത്രങ്ങള്‍ക്ക് പറ്റിയ നടീനടന്‍മാര്‍ ആരൊക്കെ എന്ന് അനൂപിനോട് പറഞ്ഞു. അജയചന്ദ്രനാവാന്‍ ആരാണ് നല്ലതെന്ന ചോദ്യത്തിന് തന്റെ കാഴ്ച്ചപ്പാടില്‍ ആ കഥാപാത്രത്തിനിങ്ങിയ ചില നടന്‍മാരെ കുറിച്ച് അനൂപും രഞ്ജിത്തിനോട് പറഞ്ഞു. എന്നാല്‍ നീയാണ് അജയചന്ദ്രനാവുന്നത് എന്ന രഞ്ജിത്തിന്റെ ഡയലോഗ് കേട്ട് താന്‍ ഞെട്ടിയതായി അനൂപ് പറയുന്നു.
'ബട്ടര്‍ഫ്ളൈ ഓണ്‍ ദീ വീല്‍സ്' 'കോക്ക്ടെയ്ല്‍' എന്ന സിനിമയായപ്പോള്‍ ആ സിനിമ ഒരു സ്ലീപ്പര്‍ഹിറ്റായപ്പോള്‍ ചിലര്‍ അനൂപിന് നേരെ പിന്നെയും മുഖംതിരിച്ചു. 'അടിച്ച് മാറ്റി പടമുണ്ടാക്കുന്നത് വലിയ കാര്യമല്ല' എന്ന് പറഞ്ഞവര്‍ ഇപ്പോള്‍ 'ബ്യൂട്ടിഫുള്‍' മലയാളികള്‍ കൈ നീട്ടി സ്വീകരിച്ചപ്പോള്‍ അതിന്റെ ഒറിജിനലുകള്‍ കണ്ടെത്താനുള്ള സത്യാന്വേഷണ പരീക്ഷണങ്ങളില്‍ മുഴുകുകയാണ്. പ്രണയത്തില്‍ അനുപംഖേറിന്റെ മകനായും അനൂപ് പ്രേക്ഷകപ്രീതി നേടി.
തിരസ്ക്കരിക്കപ്പെടുന്ന പ്രണയത്തിന്റെ നൊമ്പരവും, ഇന്നലെ വരെ ഒളിച്ചു വെക്കേണ്ടതെന്ന് പലരും കരുതിയ ചില മുഹൂര്‍ത്തങ്ങളുടെ വെളിപാടുകള്‍, കഥാഗതിയെ മാറ്റിമറിക്കുന്ന ചടുലമായ ട്വിസ്റ്റുകള്‍, വണ്‍ലൈന്‍ ഡയലോഗുകളുടെ സൂചികൂര്‍പ്പ്...തിരക്കഥാകൃത്തെന്ന നിലയിലും അനൂപ് ഇവിടെ വേരുറപ്പിക്കുകയാണ്. യാത്രകള്‍, വായന, സിനിമകള്‍, സംഗീതം അഭിനയിക്കാത്ത അനൂപിന്റെ ഇഷ്ടലോകങ്ങളും കൌതുകരം.
'വെണ്‍ശംഖിലെ ലയഗാന്ധര്‍വ്വമായി'-എന്നൊക്കെ കുറിക്കാന്‍ കഴിയുന്ന ചെറുപ്പക്കാരനായ ഒരു ഗാനരചയിതാവും അനൂപിലുണ്ടെന്ന്
വി കെ പ്രകാശ് സംവിധാനം ചെയ്ത 'ബ്യൂട്ടിഫുള്‍' സിനിമയിലെ 'മഴനീര്‍തുള്ളികള്‍ നിന്‍ തനുനീര്‍മുത്തുകള്‍' എന്ന ഗാനം തെളിയിച്ചു. 'അവനവനോട് തന്നെ നുണ പറയുന്ന ജീവിയാണ് മനുഷ്യന്‍',(കോക്ക്ടെയ്ല്‍) 'മെച്ചുരിറിറ്റി ഈസ് ഓള്‍ എബൌട്ട് ലോസിങ്ങ് മൈ ഇന്നസെന്‍സ'് (ബ്യൂട്ടിഫുള്‍) തുടങ്ങിയ ഓര്‍മ്മയില്‍ നില്‍ക്കുന്ന സംഭാഷണങ്ങളും ജീവിത മുഹൂര്‍ത്തങ്ങളും എഴുതുന്ന തിരക്കഥാകൃത്തായും നല്ല നടനായും അനൂപ് ഇനിയും നേട്ടങ്ങള്‍ കൈവരിക്കട്ടെ. സ്ക്രീനിലെ ആദ്യദര്‍ശനത്തില്‍ തന്നെ വര്‍ണ്ണകടലാസുകള്‍ വാരിയെറിയുന്ന ഫാന്‍സ്അസോസിയേഷന്‍ ബാലാരിഷ്ടതകള്‍ക്കും സംവിധായകരെയും അണിയറപ്രവര്‍ത്തകരെയും ആജ്ഞാനുവര്‍ത്തികളാക്കുന്ന താരസിംഹാസനങ്ങള്‍ക്കും അപ്പുറത്തേക്കുള്ള ആര്‍ജ്ജവമുള്ള ഒരു അടയാളപ്പെടുത്തലാവും അതെന്ന കാര്യത്തില്‍ സംശയമില്ല...

No comments: