Wednesday, June 8, 2016

                               




                                    ഒരു നീണ്ട പൈങ്കിളി കഥ



ഈ കഥയിൽ പറയുന്ന സംഭവങ്ങൾ തുടങ്ങുമ്പോൾ, ഉണ്ണി പത്താം ക്ലാസ്സിൽ രണ്ടാം വട്ടവും തോറ്റ്, പുഴയോരത്തെ പഞ്ചാരമണലിലും ബസ്‌സ്റ്റോപ്പിനരികിലെ കലുങ്കിലും ശിവക്ഷേത്രത്തിലെ ആൽത്തറയിലും പ്രഭാതം മുതൽ പ്രദോഷം വരെ ചെലവിടുന്ന കാലമാണ്. കളിക്കൂട്ടുകാരി തങ്കമണി നഗരത്തിലെ കോളേജിൽ പ്രീഡിഗ്രിക്ക്‌ ചേർന്നതും, പട്ടുപാവാടയും ദാവണിയും സാരിയും ചുറ്റി  ഓരോദിവസവും ഓരോ വർണത്തിലുള്ള തുമ്പിയായി ബസ്‌ കയറുന്നതും ഇറങ്ങുന്നതും അവൻ അസൂയയോടെ നോക്കിനിൽക്കുമായിരുന്നു. സന്ധ്യകളിൽ അവൾ അമ്പലത്തിലേക്ക് വരുന്നത് വരെ   അവൻ ആൽത്തറയിൽ കാത്തുനിൽക്കും. എന്നാൽ, തന്നോടുള്ള തങ്കമണിയുടെ പരിഗണന ഓരോ സന്ധ്യയിലും ഇടിയുന്ന  കാര്യം അവന് ശരിക്കും ബോധ്യപ്പെട്ടു. അതായത് വിടർന്ന പൂവിൽ നിന്നും വാടിയപൂവായും പൂമൊട്ടായും അവളുടെ ചുണ്ടുകൾ പൂട്ടിക്കെട്ടുന്നത് അവൻ അറിഞ്ഞു. പിന്നെ, പിന്നെ കൺവെട്ടത്ത് വരാതെ ദൂരെ നിന്ന് മാത്രം അവളുടെ തേർവാഴ്ച്ചകൾക്ക് അവൻ സാക്ഷ്യം വഹിച്ചു.
എന്നാൽ, അപ്പോൾ മുതൽ തങ്കമണിയുടെ സമാധാനം  ഇല്ലാണ്ടായി തുടങ്ങി. ആദ്യം കാണാതായത് കോളേജിൽ പോകുന്ന കുട്ടിക്ക് അച്ഛൻ പട്ടണത്തിൽ നിന്നും വാങ്ങിക്കൊടുത്ത വള്ളിക്കെട്ടുള്ള ആ പുതിയ ചെരുപ്പാണ്. ക്ഷേത്രമതിലിന് പുറത്തെ നന്ത്യാർവട്ടത്തിന് മുന്നിൽ അഴിച്ചിട്ടതാണ്. എന്നാൽ, തിരിച്ചുഇറങ്ങി, ഒരിക്കൽക്കൂടി തേവരെ തൊഴുത്‌,  നന്ത്യാർവട്ടത്തിന് മുന്നിൽ എത്തിയപ്പോൾ അവിടെ തേഞ്ഞു ബ്ലേഡ് പരുവത്തിലായ ഒരു സ്ലിപ്പെർ.. കരഞ്ഞു കരഞ്ഞു കണ്മഷി മുഴുവൻ ഒലിച്ച് വീട്ടിൽ തിരിച്ചെത്തിയ തങ്കമണിയെ എന്ത് ചൊല്ലി ആശ്വസിപ്പിക്കേണ്ടൂ എന്നറിയാതെ ദാമോദര-ദാക്ഷായണി ദമ്പതികൾ വിഷമിച്ചു. അടുത്തതവണ ക്ഷേത്രത്തിൽ പോകുമ്പോൾ അമ്മയുടെ പ്ലാസ്റ്റിക്‌ ചെരുപ്പാണ് അവൾ ഇട്ടത്. എന്നാൽ, തിരിച്ചുവന്നപ്പോ അതും കാണാതായി. കല്ലിലും മുള്ളിലും ചവിട്ടി പൂപാദങ്ങൾ   വിഷമിച്ച് നടന്നകലുന്നത്  പകയോടെ ഉണ്ണി നോക്കിനിന്നു. ഈ രീതിയിൽ ഒരു ജോഡി തല്ലിപൊളി ചെരുപ്പ് കൂടി നഷ്ടമായതോടെ ''ഞാൻ ഇനി അമ്പലത്തിൽ പോവില്ല'' എന്ന് പ്രതിജ്ഞ എടുത്തു തങ്കമണി കട്ടിലിലേക്ക് ആർത്തലച്ചു വീണു. എന്നാൽ, ഒരാഴ്ച കഴിഞ്ഞ് തങ്കമണിക്ക് അമ്പലത്തിൽ പോകാതെ നിവർത്തിയില്ല..അന്ന് അവളുടെ പിറന്നാൾ ആണ്. അച്ഛൻ പറമ്പിൽ ഇടുന്ന ചെരുപ്പ് ഇട്ട് മനസില്ലാമനസോടെ പുറത്തേക്ക് ഇറങ്ങിയ തങ്കമണിയോട് ദാമോദരൻ നായർ പറഞ്ഞു- '' നീ ആ നല്ല ചെരുപ്പ് എടുത്തിട്''- അവൾ ആശങ്കയോടെ അച്ഛനെ നോക്കി.   എന്നാൽ, പുള്ളി എന്തോ ഉറച്ചമട്ടിൽ ആണെന്ന് കണ്ട് അവൾ താതവാക്യം അനുസരിച്ചു.
തങ്കമണിക്കും ഏറെ പിന്നിലായി ഒരു അപരിചിതനെ പോലെ ദാമോദരൻ
നായർ പമ്മി നടന്നു. പതിവുപോലെ, നന്ത്യാർവട്ടത്തിന് മുന്നിൽ ചെരുപ്പ് ഊരിയിട്ട് അവൾ ക്ഷേത്രതിനുള്ളിലേക്ക് പോയി.  വാസു മേസ്തിരിയുടെ പൂട്ടിയ പലചരക്കുകടയുടെ പിന്നിൽ ആരോ പതുങ്ങുന്നത് ഉണ്ണിയുടെ സൂക്ഷ്മനേത്രങ്ങളിൽ തെളിഞ്ഞു. അമ്പലക്കുളത്തിന്റെ മതിൽക്കെട്ടിന് പിന്നിലാണ് അവൻ . അവിടെ ഇരുന്നാൽ നന്ത്യാർവട്ടം ഉൾപ്പടെ ക്ഷേത്രമതിൽക്കെട്ട് മുഴുവൻ കാണാം.. കറുപ്പിൽ സ്വർണനിറമുള്ള വാറുള്ള പുത്തൻചെരുപ്പ്.. രണ്ടും കൽപ്പിച്ച് മുഖത്തിന്റെ പാതി കൈലേസ് കൊണ്ട് മൂടിക്കെട്ടി അവൻ പുറത്തേക്കിറങ്ങി. ഒറ്റ ഓട്ടത്തിന് നന്ത്യാർവട്ടത്തിന് മുന്നിലെത്തി ചെരുപ്പ് റാഞ്ചി തിരിച്ചോടിയ അവൻ ''കള്ളാ...നിക്കെടാ അവിടെ...'' തുടങ്ങിയ ആക്രോശങ്ങൾ കേട്ടില്ല, ചീറിപാഞ്ഞു  വന്ന രണ്ടോ മൂന്നോ കല്ലുകളിൽ നിന്നും അവൻ നിഷ്പ്രയാസം ഒഴിഞ്ഞുമാറി. ക്ഷേത്ര ദർശനം കഴിഞ്ഞ് പുറത്തെത്തിയ തങ്കമണി  നായയെ പോലെ കിതക്കുന്ന അച്ഛനെ കണ്ടു അന്ധാളിച്ചു. നെട്ടൊട്ടത്തി നിടെ , എവിടെയോ തട്ടിവീണ്‌ അയാളുടെ മുട്ടുപൊട്ടിയിരുന്നു.  നിരാശയും അരിശവും കൊണ്ട് പുകഞ്ഞില്ലാതായ പരുവത്തിൽ വീട്ടിലെത്തിയ ദാമോദരൻ നായർ ഉറങ്ങും വരെ 'നമ്മുക്ക് അറിയാവുന്ന ആരോ ആണെന്ന്' പറഞ്ഞുകൊണ്ടിരുന്നു. പിറ്റേന്നു കാലത്ത്, പൂമുഖ വാതിൽ തുറന്ന ദാക്ഷായണി അമ്മ നാലോ അഞ്ചോ ജോഡി ചെരുപ്പുകളുടെ കബന്ധങ്ങൾ കണ്ടുഞെട്ടി. പിഞ്ഞിക്കീറിയും പല കഷ്ണങ്ങൾ ആക്കിയും ചെരുപ്പ് എന്ന സങ്കൽപ്പത്തെ പോലും നിലത്തടിച്ചു കൊന്ന  ക്രൂരത കണ്ട് തങ്കമണി തളർന്നുവീണു. മൂന്നുദിവസം പനി  പിടിച്ചു കിടന്നു.  ''എന്റെ കുട്ടി കോളേജിൽ പോയി പഠിക്കണ പിടിക്കാത്ത ആരോ ആണ്‌ ''- ദാമോദരൻ  നായർ ഒരു നിഗമനത്തിൽ  എത്തി.
നാലാം ദിവസം പനി മാറി കുളിച്ച വൈകിട്ട് അമ്പലത്തിലേക്ക് ഇറങ്ങിയ തങ്കമണി നഗ്നപാദയായിരുന്നു. എന്തൊക്കെയോ  ശാന്തത മുഖത്ത്  കളിയാടിയിരുന്നു. തങ്കമണിയുടെ ചെരുപ്പ് ഇല്ലാത്ത സന്ധ്യകൾ ഉണ്ണിക്ക് അസഹനീയമായിരുന്നു. കുറച്ചുദിവസങ്ങൾ കൊണ്ട് അവളുടെ ചെരുപ്പ് റാഞ്ചൽ അവന്റെ ജീവിതവ്രതം ആയി മാറിയിരുന്നു. ഇപ്പോൾ ജീവിതത്തിന് ഒരു ലക്ഷ്യവും ഇല്ലാണ്ടായിരിക്കുന്നു. വിരസത താങ്ങാനാവാതെ മറ്റു ചില പെൺകുട്ടികളുടെ  ചെരുപ്പുകൾ റാഞ്ചി നോക്കിയെങ്കിലും തങ്കമണിയുടെ ചെരുപ്പുകൾ കൈക്കലാക്കുമ്പോൾ ലഭിച്ചിരുന്ന ഉന്മാദം- അതില്ല. അവളുടെ നഗ്നപാദങ്ങൾ കാണുമ്പോൾ തോന്നിയിരുന്ന സന്തോഷം എവിടെ ??. പിന്നെ, പിന്നെ അവൻ വീണ്ടും ആൽതറയിൽ അവളുടെ വരവും കാത്തിരുന്നു. ഇപ്പോൾ, അവനെ കാണുമ്പോൾ അവൾ വാടിയ ഒരു ചിരി സമ്മാനിക്കാറുണ്ട്. നിരാശയും ആത്മനിന്ദയും  ഏറിയ ഒരു രാത്രിയിൽ അവൻ ബോംബയിലേക്ക് കള്ളവണ്ടി കയറി. അഞ്ചു വർഷങ്ങൾക്ക് ശേഷം വീണ്ടും ആ പഴയ ആൽത്തറയിൽ എത്തുമ്പോൾ ഉണ്ണി ആളാകെ മാറിയിരുന്നു.
അഞ്ചു വർഷത്തെ ബോംബെ വാസം ശാരീരികമായും മാനസികമായും അയാളെ ഏറെ കടുപ്പിച്ചിരുന്നു. വലത്തേ പുരികത്തിനു താഴെ, തേരട്ടയെ പോലെ പോലെ ഉണങ്ങിയ ഒരു മുറിപ്പാട്, പിരിച്ചു വെച്ച കൊമ്പൻ മീശയുടെ വായ്ത്തലകൾ, ഉരുണ്ടുകളിക്കുന്ന പേശികൾ- എല്ലാം കൂടി ഒരു ദാദയുടെ മട്ട്...ആൽത്തറയിൽ കുത്തിയിരുന്ന് പഴയ ചങ്ങായിമാരുമായി ബോംബെ കഥകൾ പൊട്ടിച്ചുരസിക്കുന്ന ഉണ്ണി ഭായിയുടെ കണ്ണുകൾ, നിറം മങ്ങിയ ഓയിൽ സാരി ചുറ്റിയ മെലിഞ്ഞ പെൺരൂപത്തിലേക്ക് വീണതും, നാലു കണ്ണുകൾ തിരിച്ചറിവിന്റെ പ്രകാശത്തിൽ അൽപ്പം വിടർന്നതും വേറെ ആരും കണ്ടില്ല. തങ്കമണിയുടെ ചുണ്ടിൽ ഇപ്പോൾ ഒരു പുഞ്ചിരി മിന്നിമാഞ്ഞു. ഉണ്ണിയാകട്ടെ ചിരിക്കാൻ മറന്നെങ്കിലും അവളുടെ പാദങ്ങളിലേക്ക് നോക്കാൻ മറന്നില്ല. ഉണ്ട്... ഒരു പ്ലാസ്റ്റിക്‌ ചെരുപ്പ്... നന്ത്യാർവട്ടത്തിന് മുന്നിൽ ചെരുപ്പ് ഊരിയിട്ട് അവൾ അകത്തേക്ക് പോയപ്പോൾ അവൻ പ്രത്യേകിച്ച് ഒരു താൽപര്യവും തോന്നിക്കാത്ത രീതിയിൽ അവൻ കൂട്ടുകാരോട് അവളെ കുറിച്ച് അന്വേഷിച്ചു. മൂന്ന് കൊല്ലം മുൻപ് ഒരു വല്ല്യ തറവാട്ടിലേക്ക് പുതുപെണ്ണായി ചെന്നുകയറിയ ദിവസം മുതൽ ഒരു കുഞ്ഞിനു വേണ്ടിയുള്ള സമ്മർദം ആയിരുന്നു തങ്കമണിക്ക് നേരിടേണ്ടി വന്നത്. ആദ്യ പേരകുട്ടിക്ക് എല്ലാ സ്വത്തുക്കളും എഴുതിവെക്കുമെന്ന അമ്മായിഅമ്മയുടെ വിളംബരത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് ആണ്മക്കളും ഒരു കുഞ്ഞിക്കാലിന് വേണ്ടി കൊണ്ടുപിടിച്ചു പരിശ്രമിക്കുന്ന കാലമായിരുന്നു അത്. മൂത്ത രണ്ടുപേരും തോൽവി അംഗീകരിച്ച്, വ്രതങ്ങളും വഴിപാടുകളുമായി  ഭാര്യമാരെ ശപിച്ച് ജീവിക്കുന്ന കാലത്താണ് ഇളയവൻ ജിനച്ചന്ദ്രനെ കൊണ്ട് ഒരു ഭാഗ്യപരീക്ഷണം നടത്താൻ തള്ള തയാറായത്. രണ്ടുതവണ ഗർഭിണിയായി, തങ്കമണി ആ പ്രതീക്ഷക്ക് ചെറുചിറക് നൽകിയെങ്കിലും അഞ്ചാം മാസത്തിലും നാലാം മാസത്തിലും കുടം വീഞ്ഞുടഞ്ഞു. കപ്പിനും ചുണ്ടിനും ഇടയിൽ തോറ്റതോടെ ജിനചന്ദ്രൻ മുഴുക്കുടിയനായി. മണിക്കൂറുകൾ ഇടവിട്ടുള്ള കുടിയും വിരസത അകറ്റാൻ തങ്കമണിയെ തൊഴിക്കലുമായി അവരുടെ ജീവിതം മുന്നോട്ടുപോയി. ഒടുവിൽ സഹിക്കാൻ പറ്റാതായപ്പോൾ ദാമോദരൻ നായർ മകളെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോന്നു. കഴിഞ്ഞ വർഷം അയാളും മരിച്ചതോടെ അവൾക്ക് അമ്മയും അമ്മക്ക് അവളും എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറി. ഇപ്പോൾ പത്താം ക്ലാസ്സിലെ കുട്ടികൾക്ക് ട്യൂഷനും അല്ലറ ചില്ലറ തയ്യൽപണിയുമായി അവളുടെ ജീവിതം മുന്നോട്ടുപോകുന്നു...


രണ്ടു ദിവസം കഴിഞ്ഞ് ഒരു സന്ധ്യക്ക്‌ നന്ത്യാർവട്ടത്തിന് മുന്നിലിട്ട ചെരുപ്പ് കാണാതായപ്പോൾ തങ്കമണിയുടെ ചുണ്ടിൽ വിടർന്ന പുഞ്ചിരിയുടെ നിഴൽ കണ്ടപ്പോൾ ഉണ്ണിയുടെ ചുണ്ടിലും ഒരു  പുഞ്ചിരി വിടർന്നു..



Tuesday, May 17, 2016

ഡിസ്ഗ്രൈസ് 

ജെ എം കൂറ്റ്സെ



എത്ര ദിവസം താങ്ങാനാണ് ആലോചിക്കുന്നത് ?

ഒരാഴ്ച, തൽക്കാലത്തേക്ക് ഒരാഴ്ച, അത്രയും ദിവസം എന്നെ സഹിക്കാൻ പറ്റുമോ?

നിങ്ങൾക്ക് ഇഷ്ടമുള്ളത്  വരെ ഇവിടെ തങ്ങാം. പക്ഷെ, ബോറടിക്കുമോ എന്ന് പേടിയുണ്ട്.

                                           ഒരിക്കലുമില്ല

                 ഒരാഴ്ചക്ക് ശേഷം എന്താ പരിപാടി ?

     എനിക്കറിയില്ല, ഒരുപക്ഷെ ഒരു ദീർഘ യാത്ര.

     എന്തായാലും, നിങ്ങൾ ഇവിടെയുള്ളത് സന്തോഷം

എനിക്കും ഇഷ്ടമാണ്, പക്ഷെ നീയുമായുള്ള സൌഹൃദം കാത്തുസൂക്ഷിക്കണം. കുറേക്കാലം ഒരുമിച്ച് കഴിയുന്നവർ ഒരിക്കലും നല്ല സുഹൃത്തുക്കൾ ആകില്ല

വെറും സന്ദർശനം അല്ലിത്. ഒരു അഭയം തേടലാണെന്ന് എനിക്ക് തോന്നുന്നു. ഉപാധികളില്ലാത്ത അഭയം തേടൽ...അങ്ങനെ കരുതട്ടെ ??

അഭയാർഥികളുടെ ഇടത്താവളത്തെക്കാൾ എത്രയോ മെച്ചമാണ് ഇവിടെ...ഇതെല്ലാം ഞാൻ ചോദിച്ചുവാങ്ങിയതാണ്. അവർ എനിക്ക് മുന്നിൽ ഒരു ഡീൽ വെച്ചിരുന്നു. അതിനെക്കാൾ മെച്ചം ഇതാണെന്ന് എനിക്ക് തോന്നി..

എന്തായിരുന്നു ആ ഡീൽ ?

നല്ലനടപ്പ്‌. കൌൺസിലിങ്ങ് എന്ന് ഓമനപ്പേര്.

എന്തായിരുന്നു അവർ പറഞ്ഞത് ?

ആരോപണ-പ്രത്യാരോപണങ്ങൾ, സ്വയം വിമർശനം , പൊതുമാപ്പ്...അതെല്ലാം അംഗീകരിക്കാൻ പറ്റാത്ത വിധം പഴഞ്ചനായി പോയി ഞാൻ. അതിനെക്കാൾ ഭേദം, ഒരു ചുവരിനോട് വെറുതെ ചേർത്തുനിർത്തി എന്നെ വെടിവെച്ചു കൊല്ലാമായിരുന്നു. പൌരോഹിത്യത്തിന്റെ കാലമാണിത്. സ്വകാര്യജീവിതം പൊതുമദ്ധ്യത്തിൽ വിചാരണ ചെയ്യപ്പെടുന്നു. അവർക്ക് വേണ്ടത് ഒരു കാഴ്ചവസ്തു. പശ്ചാത്തപിച്ച്, നെഞ്ചത്തടിച്ച്  കരയാൻ പറ്റിയ ഒരു കാഴ്ച വസ്തു.

( സത്യത്തിൽ,അവർ ആശിച്ചത് എന്നെ ഷണ്ഡൻ ആക്കുകയാണ്, എന്നുകൂടി അവളോട്‌ പറയണം എന്നുണ്ടായിരുന്നു. പക്ഷെ, ഒരു മകളോട് എങ്ങനെയാണ് അത് പറയുക ?. മറ്റൊരാൾ പറയുന്നതുപോലെ , സ്വന്തം വാക്കുകൾക്ക് ചെവിയോർക്കുമ്പോൾ, ഇത് വരെ അനുഭവിച്ച നിന്ദയെല്ലാം അതിഭാവുകത്വമായി മാറുകയാണോ എന്നയാൾ സംശയിച്ചു)


അപ്പോൾ, നിങ്ങൾ ഇപ്പോഴും നിന്ന ഇടത്ത് തന്നെ നിൽക്കുകയാണോ? അൽപ്പമൊരു വിട്ടുവീഴ്ച കാണിച്ചാൽ എന്താണ് പ്രശ്നം ?. പിടിവാശി കാണിക്കുന്നത് ഹീറോയിസം അല്ല കേട്ടോ ?

ഞാൻ പരാതിപ്പെടുന്നില്ലല്ലോ?. മോശമെന്ന് മറ്റുള്ളവർ വിധിയെഴുതിയ ഒരു കുറ്റത്തിന് മാപ്പിരക്കുന്നതും, അവരുടെ  അനുകമ്പ പ്രതീക്ഷിക്കുന്നതും  വെറുതെയാണ്.  ഒരു പ്രായം കഴിഞ്ഞാൽ, ഒരാൾ ഒന്നിനും കൊള്ളാത്തവനാകും. അനിവാര്യമായ വിധി അംഗീകരിച്ച്,
ശിഷ്ട ജീവിതം നയിക്കുകയാണ് നല്ലത്.

നേരത്തെ കിടന്നെങ്കിലും, അർദ്ധരാത്രി നായ്ക്കളുടെ പരിഭ്രമിപ്പിക്കുന്ന കുരകൾ അയാളെ ഉണർത്തി. ഒരു നായ യാന്ത്രികമായി തുടങ്ങിയ കുര, മറ്റുള്ളവർ തോൽക്കാൻ മനസില്ലാതെ ഏറ്റുപിടിച്ചു.

നിങ്ങൾ ഒരു കല്യാണം കൂടി കഴിക്കുന്നോ ?

എന്റെ തലമുറയിൽ പെട്ട ആൾക്കാർക്ക് പറഞ്ഞിട്ടുള്ള കാര്യമല്ലത്.

അപൂർണകാമനകൾ, ചെറുപ്പത്തിലും വാർധക്യത്തിലും മ്ലേച്ചമാണ്.

ഞാൻ കണ്ടുമുട്ടിയ ഓരോ പെണ്ണും ജീവിതത്തെ കുറിച്ച് എന്തെങ്കിലുമൊക്കെ എന്നെ പഠിപ്പിച്ചിട്ടുണ്ട്. ഒരർത്ഥത്തിൽ എന്നെ കൂടുതൽ മെച്ചപ്പെട്ട ഒരു പുരുഷനാക്കിയതും അവരാണ്.

നിങ്ങളുമായി ഇടപഴകിയ സ്ത്രീകൾക്കും അങ്ങനെതന്നെ തോന്നിയിട്ടുണ്ടാവുമോ?

 ഒന്ന് തറപ്പിച്ചുനോക്കിയപ്പോൾ, പൊട്ടിച്ചിരിച്ച് - 'വെറുതെ തമാശ പറഞ്ഞതാണെന്ന് ' അവൾ കൊഞ്ചി.

ശരി, എനിക്ക് തോന്നും വരെ ഇവിടെ തന്നെ നിൽക്കാം. പക്ഷെ, കൂടുതൽ മിടുക്കൻ ആകണമെന്ന് എന്നോട് ആരും പറയരുത്. നന്നാവാൻ ഞാൻ മാനസികമായി തയ്യാറായിട്ടില്ല. എനിക്ക് എന്നും ഞാനായി തന്നെ ജീവിക്കണം.

അപ്പോൾ, നിങ്ങൾ ഒരിക്കലും നന്നാകാൻ ഉദ്ദേശിച്ചിട്ടില്ലാല്ലേ ? -  അമ്മയുടെ സ്വരത്തിൽ അവൾ അയാളെ കളിയാക്കി. പക്ഷേ, മകളുടെ നർമ്മം കൂടുതൽ മൂർച്ചയുള്ളതാണ്. അഴകും നർമ്മവും ഉള്ള സ്ത്രീകളോടാണ് അയാൾ എന്നും ആകർഷിക്കപ്പെട്ടിട്ടുള്ളത്. ആത്മാർഥമായി പരിശ്രമിച്ചിട്ടും മെലാനിയിൽ നർമ്മത്തിന്റെ തരിമ്പുപോലും കണ്ടെത്താൻ അയാൾക്ക് സാധിച്ചിരുന്നില്ല. വീണ്ടും ആസക്തിയുടെ ചെറുതിര അയാളുടെ ശരീരത്തിലൂടെ കടന്നു പോയി. മകളിൽ നിന്നും അത് മറച്ചുവെക്കാൻ അയാൾ പാടുപെട്ടു. ലൂസി തന്നെ സാകൂതം നിരീക്ഷിക്കുന്നതറിഞ്ഞ് അയാൾ വെളിയിലേക്കിറങ്ങി. നായക്കുട്ടികൾ അയാളെ കണ്ടതും ഉന്മെഷവാന്മാരായി. കൂട്ടിനുള്ളിൽ, മുന്നോട്ടും പിന്നോട്ടും തിരിഞ്ഞുകളിച്ച് അവറ്റ മുരണ്ടു. പക്ഷെ,  ബുൾഡോഗ് തള്ള, കൂട്ടിനുള്ളിൽ നിശ്ചലം കിടന്നു.  അയാൾ  കൂട് തുറന്നപ്പോൾ, അവൾ തലപൊക്കി ഒന്നുനോക്കി,  അയഞ്ഞ  മുലകളുമായി
വീണ്ടും ചാഞ്ഞുകിടന്നു. അയാൾ കൂടിനുള്ളിൽ കയറി, അവളുടെ അരികിൽ മുട്ടുകുത്തിയിരുന്നു, രോമച്ചെവികളിൽ ഉഴിഞ്ഞുകൊണ്ട് മന്ത്രിച്ചു - ''നമ്മൾ ഉപേക്ഷിക്കപ്പെട്ടവരല്ലേ ......?''



Saturday, February 7, 2015

                                   'യെന്നെ അറിന്താല്‍'


എത്രവട്ടം പറഞ്ഞാലും ഗൌതം മേനോന് മതിയാവാത്ത കഥയാണ് 'യെന്നെ അറിന്താല്‍' എന്ന ചിത്രത്തിന്റെയും പ്രമേയം. "നല്ലവനും കെട്ടവനും  തമ്മിലുള്ള അന്ത്യമില്ലാത്ത യുദ്ധവും  ആ -യുദ്ധത്തില്‍ ആര് ജയിക്കുന്നുവെന്നതുമാണ് ഉലകത്തിന്റെ സമ്മറിയെന്നും''- ക്ളൈമാക്സില്‍ നായകന്റെ  അന്തര്‍ഗതം. സത്യദേവ് ഐപിഎസ് (അജിത്‌) എന്ന പൊലീസ് ഉദ്യോഗസ്ഥനും 'ചുവന്നതാടി'ക്കാരും തമ്മിലുള്ള അവസാനിക്കാത്ത  സമരം,  ഹെമാനിക  (തൃഷ കൃഷ്ണന്‍) എന്ന നര്ത്തകി യുമായി  അയാളുടെ അനുരാഗം, ഹെമാനികയുടെ  കൊലപാതകത്തിനു  ശേഷം അവളുടെ മകള്‍ ഇഷയുമൊത്തുള്ള അയാളുടെ ജീവിതം,  വീണ്ടും ഔദ്യോഗിക ജീവിതത്തിലേക്ക് അയാളെ തിരിച്ചെത്തിക്കുന്ന തേന്‍മൊഴി (അനുഷ്ക), വിക്ടര്‍ (അരുണ്‍വിജയ്) എന്ന പ്രതിനായകനുമായുള്ള അന്ത്യയുദ്ധം...ഇത്രയുമാണ് 'യെന്നെ അറിന്താല്‍' എന്ന സിനിമയുടെ ആകെത്തുക. 

'കാക്ക കാക്ക', വേട്ടയാട് വിളയാട്' എന്നീ പൊലീസ് കഥകളുടെ സ്വാഭാവികമായ തുടര്‍ച്ചയും അന്ത്യവുമാണ് പൊലീസ് ട്രലജിയിലെ മൂന്നാംഭാഗമായ  'യെന്നെ അറിന്താല്‍'. എത് പ്രതിസന്ധിയിലും ഉലയാത്ത നായകന്,

നീണ്ട മുടിയും മരണം വരെ ഒടുങ്ങാത്ത ആത്മവിശ്വാസവും കൈമുതലായുള്ള പ്രതിനായകന് , നിലപാടുള്ളവളും ദാമ്പത്യജീവിതത്തിന്റെ കയ്പ്പറിഞ്ഞവളുമായ നായിക,  മകനെ / മകളെ ഒരു പൂര്‍ണമുഷ്യായി വളര്‍ത്തിയെടുക്കാന്‍ രക്ഷിതാക്കള്‍ക്കുള്ള ഗുണപാഠങ്ങള്‍, തുടങ്ങി-

ഗൌതം സിനിമകളുടെ  എല്ലാ സ്വഭാവവും കോര്‍ത്തിണക്കിയിരിക്കുന്നു  ഈ മൂന്നാംഭാഗത്തില്‍. അസ്വാഭാവികമായ ആഖ്യാനം ആണ്  'യെന്നെ അറിന്താല്‍' എന്ന സിനിമയുടേത്. പ്രവചനീയമായ കഥയ്ക്ക് പ്രതീക്ഷ തെറ്റിക്കുന്ന ആഖ്യാനം കൂടിയില്ലെങ്കില്‍ സംഭവിച്ചേക്കാവുന്ന അത്യാഹിതത്തെ കുറിച്ച് സംവിധായകനുള്ള  ബോധ്യമാണ് ഇതിനു  കാരണം. സംഭവിക്കാന്‍ പോവുന്നതെല്ലാം ഒരൊറ്റ സ്വീക്വന്‍സില്‍ ആദ്യം തന്നെ അവതരിപ്പിച്ച ശേഷം പിന്നീട് വിശദാംശങ്ങളിലേക്ക് കടക്കുന്ന ശൈലി കൌതുകകരമാണ്. കൊടുംകുറ്റവാളിയെ പിടികൂടാന്‍ ഓട്ടോഡ്രൈവര്‍ വേഷത്തില്‍ കാത്തുനില്ക്കുന്ന  സത്യദേവ് പൂര്‍ണഗര്‍ഭിണിയായ ഹെമാനികയെ  ആശുപത്രിയില്‍ എത്തിക്കുന്നതും തുടര്‍ന്ന് ഇവര്‍ തമ്മില്‍ ആത്മബന്ധം ഉടലെടുക്കുന്നതും സ്വാഭാവികമായി ചിത്രീകരിച്ചിരിക്കുന്നു. രക്തചൊരിച്ചിലുകള്‍ക്കിടയില്‍ ഇതള്‍വിടരുന്ന ഈ  പ്രണയകഥയ്ക്ക് അസാധാരണമായ ഒരു വശ്യതയുണ്ട്. വേട്ടയാട് വിളയാടില്‍ രാഘവന്‍ ഐപിഎസും (കമല്‍ഹാസന്‍) ആരാധനയും  (ജ്യോതിക) തമ്മിലുള്ള പ്രണയം തന്നെയല്ലേ ഇതെന്ന് ചോദിച്ചാല്‍, അതിന്റെ മറ്റൊരു വെര്‍ഷന്‍ ആണെന്നാവും സംവിധായകന്റെ ഉത്തരം. 

ആകാശത്തോളം വലിപ്പമുള്ള വിക്ടര്‍ എന്ന പ്രതിനായകനെ അതുല്യമാക്കിയ അരുണ്‍വിജയിന്റെ പ്രകടത്തിന്റെ പേരിലാവും 'യെന്നെ അറിന്താല്‍' ഭാവിയില്‍ ഓര്‍മിക്കപ്പെടുക. നായകൻറെ  ഒരോ അടവും മുന്‍കൂട്ടികാണുന്ന വിക്ടറും സത്യദേവും തമ്മിലുള്ള ആത്മബന്ധം ആകര്‍ഷണീയമാണ്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, വിക്ടറും സത്യദേവും തമ്മിലുള്ള അന്തരം ചെറുതാണ്. നന്മയോ  തിന്‍മയോ ഏത് തെരഞ്ഞെടുക്കണമെന്ന സ്വാതന്ത്രം വ്യക്തികള്‍ എങ്ങനെ വിനിയോഗിക്കുന്നു എന്നതാണ്  പ്രധാനം.  തെരഞ്ഞെടുത്ത നിലപാടിൽ ഉറച്ചു നില്കേണ്ടത്  നിലനില്പ്പിന്റെ പ്രശ്നം ആണ് . ഇതിൽ കഥാപാത്രങ്ങളെ അശക്തരാക്കുന്നത് ബന്ധങ്ങളാണ്. ഈ രീതിയില്‍ ചിട്ടപ്പെടുത്തിയ കഥയ്ക്ക് അതുകൊണ്ടു തന്നെ ആഗോള മാനം അവകാശപ്പെടാം.. എന്നാല്‍ ഇനി ഒരിക്കല്‍കൂടി ഈ കഥ വിജയിക്കുമോയെന്ന സന്ദേഹം സംവിധായകന് ഉണ്ടാകും എന്ന്   തന്നെയാണ് പ്രേക്ഷകന്റെ  പ്രതീക്ഷയും..

Tuesday, November 4, 2014

  'ഗോണ്‍ ഗേള്‍' ദാമ്പത്യഅപരലോകം

ഓര്‍ഹന്‍ പാമുക്കിന്റെ 'ബ്ലാക്ക്‌ബുക്ക്' എന്ന നോവലും  ഡേവിഡ് ഫിഞ്ചറുടെ പുതിയ സിനിമ  'ഗോണ്‍ഗേളും' തുടങ്ങുന്നത് ഒരേ ഇടത്ത് തന്നെ. ബ്ലാക്ക്‌ബുക്കില്‍ ഒരു സായാഹ്ത്തില്‍ വീട്ടിലെത്തുന്ന ഗാലിപ്പ് എന്ന അഭിഭാഷന്‍ ഭാര്യ റൂയയുടെ അഭാവത്തില്‍ അത്ഭുതപ്പെടുന്നു. ഗോണ്‍ഗേളില്‍ നായകന്  നിക്ക് വീട്ടിലെത്തുമ്പോള്‍ ഭാര്യ ആമിയെ കാണാതെ ഭയപ്പെടുന്നു. അന്നേ ദിവസം ആമിയുടെയും നിക്കിന്റെയും  അഞ്ചാം വിവാഹവാര്‍ഷികമാണെന്ന പ്രത്യേകതയുമുണ്ട്.
ആമിയുടെ സ്വര്‍ണ്ണതലമുടിയിഴകള്‍ താലോലിക്കുന്ന നിക്കിലാണ്‌  സിനിമ തുടങ്ങുകയും അവസാനിക്കുകയും  ചെയുന്നത്.  അങ്ങനെ ചെയ്യുമ്പോള്‍ അയാളുടെ ആത്മഗതം ഇങ്ങയൊണ്- '' നീ  എന്താണ് ആലോചിക്കുന്നത്?. നിനക്ക്  എന്താണ് അനുഭവപ്പെടുന്നത്?. നാം ഇരുവരും പരസ്പരം എന്തൊക്കെയാണ് ചെയ്തുകൂട്ടുന്നത്?''-  ഏത് വിവാഹവും സൃഷ്ടിക്കുന്ന അടിസ്ഥാനചോദ്യങ്ങള്‍ ഇതൊക്കെയാണെന്ന് നിക്ക് കൂട്ടിചേര്‍ക്കുന്നു.
ആമിയും നിക്കും  പരസ്പരം കണ്ടുമുട്ടുന്നതും പ്രണയബദ്ധരാവുന്നതും വിവാഹിതരാവുന്നതും ദാമ്പത്യജീവിതത്തില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാവുന്നതും നിക്കിന്റെ  ഓര്‍മകളിലൂടെയും ആമിയുടെ ഡയറിക്കുറിപ്പിലൂടെയും നാം  കാണുന്നു. മനശാസ്ത്രജ്ഞരായ ആമിയുടെ മാതാപിതാക്കള്‍ അവളുടെ കുട്ടിക്കാലത്തെ അവലംബിച്ച് സൃഷ്ടിച്ച
ആമി കഥാപരമ്പരയിലെ നായികയായത്‌ കൊണ്ട്   ആമിയുടെ അഭാവം വലിയവാര്‍ത്തയാവുന്നു. ഭാര്യയുടെ ദിനചര്യകളെ കുറിച്ചോ സുഹൃത്തുക്കളെ പറ്റിയോ രക്തഗ്രൂപ്പിനെ  പറ്റിയോ കാര്യമായ വിവരമൊന്നുമില്ലെന്ന നിക്കിന്റെ  വെളിപ്പെടുത്തല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ അയാളെ സംശയത്തിന്റെ നിഴലിലാക്കുന്നു. അടുക്കളയിലെ രക്തക്കറയും ആമി ആറ് ആഴ്ച്ച ഗര്‍ഭിണിയായിരുന്നുവെന്ന അവളുടെ സുഹൃത്തിന്റെ വെളിപ്പെടുത്തലും അഞ്ചാം വിവാഹവാര്‍ഷികത്തിനു  ആമി ഭര്‍ത്താവിനോരുക്കിയ  'സര്‍പ്രൈസ് ട്രഷര്‍ ഹണ്ടിന്റെ' സൂചകളും നിക്കിനെ  കൂടുതല്‍ കുരുക്കിലാക്കുന്നു.


ആദ്യ പകുതി പ്രധാമായും കുറ്റാന്വേഷണ  ചിത്രമെന്ന പോലെ നീങ്ങുന്ന ഗോണ്‍ഗേള്‍ രണ്ടാം പകുതിയില്‍ ദാമ്പത്യത്തിന്റെ ഇടവഴികളെ കുറിച്ചുള്ള അന്വേഷണം ആകുന്നു . തന്നെ വഞ്ചിച്ച ഭര്‍ത്താവിനു  ആമി കാത്തുവെച്ച പ്രതികാരം ചുരുളഴിയുമ്പോള്‍ സമൂഹം മുദ്രവെച്ച വിവാഹഉടമ്പടികള്‍ ഉള്ളിലൊതുക്കിയ ഇരുണ്ട ലോകങ്ങള്‍ പ്രേക്ഷകരെ ഭയപ്പെടുത്തുന്നു. ആമിയുടെ സ്വപ്ത്തിലെ നായകന് ആകാനുള്ള  തന്റെ പ്രയത്ങ്ങള്‍ പരാജയപ്പെട്ടതിനെ പറ്റി നിക്കിന്റെ വിവരണങ്ങളും തന്റെ വിശ്വാസത്തെ വഞ്ചിച്ച പങ്കാളിയുടെ ക്രൂരതയെ കുറിച്ചുള്ള ആമിയുടെ ഓര്‍മകളും വ്യക്തിത്വങ്ങള്‍ തെരഞ്ഞെടുക്കുന്ന വ്യത്യസ്ത വഴികളിലേക്ക് വെളിച്ചം വീശുന്നു.
നിക്കായി  ബെന്‍ ആഫ്ളെക്കും ആമിയായി റോസാമൊണ്ട് പിക്കെയും നിറഞ്ഞു നില്ക്കുന്നു . 'ഫൈറ്റ് ക്ളബ്ബിലും', 'സെവേനിലും ' 'സോഡിയാക്കിലും' കണ്ട അപരലോകം തന്നെയാണ് ഗോണ്‍ഗേളിലും ഫിഞ്ചര്‍ ഒരുക്കുന്നത്. മൂര്‍ച്ചയുള്ള എഡിറ്റിങ്ങാണ് ചിത്രത്തിന്റെ എടുത്തുപറയേണ്ട മറ്റൊരുസവിശേഷത. പ്രണയത്തിന്റെയും പങ്കുവെക്കലിന്റെയും മശാസ്ത്രം ചികയുന്ന സംഭാഷണങ്ങള്‍ ഓര്‍മയില്‍ നില്ക്കുന്നു,

Tuesday, October 21, 2014



 കോഫിബൈറ്റും കാരാമില്‍ക്കും കിറ്റ്‌കാറ്റും...

വായിലിട്ടാല്‍ അലിഞ്ഞില്ലാതാവുന്ന മിഠായികള്‍ മാത്രമേ ഉണ്ണിക്കുട്ടന്‍ അതുവരെ കഴിച്ചിരുന്നുള്ളു. കോഫിബൈറ്റും ട്രിഫാനിയും കാരാമില്‍ക്കും ഒക്കെ അക്കൂട്ടത്തില്‍പ്പെടുന്നു.ലാക്റ്റോകിങ്ങ് മാത്രമാണ് അവനൊട് അല്‍പ്പം കടുപ്പം കാട്ടിയിരുന്നത്. കുറെ നേരം വായിലിട്ട് തുഴഞ്ഞാലും ലാക്റ്റോ  അലിയില്ല. മഞ റാപ്പറില്‍ 'ലാക്റ്റോകിങ്ങ്' എന്ന കറുത്ത ഇംഗ്ളീഷ്അക്ഷരങ്ങള്‍. അലിഞ്ഞില്ലെങ്കില്‍ പിന്നെ 'കടുംപിടും' എന്ന് കടിച്ചുപൊട്ടിക്കേണ്ടി വരും ലാക്റ്റോകിങ്ങിനെ. 'പൂമ്പാറ്റ'യുടെ പുറംചട്ടയിലും മറ്റും ലാക്റ്റോയുടെ വര്‍ണ്ണചിത്ര പരസ്യങ്ങള്‍ അവന്‍ കണ്ടിരുന്നു. മല പോലെ കിടക്കുന്ന ലാക്റ്റോകിങ്ങ് കൂമ്പാരം കണ്ട് അന്തംവിട്ട് കണ്ണുതള്ളുന്ന കൊച്ചുസിംഹമായിരുന്നു ആ പരസ്യങ്ങളിലെ നായകന്‍.. 

തന്റെ ബെര്‍ത് ഡേയ്ക്ക്  മൂന്നാം ക്ളാസില്‍ വിതരണം ചെയ്യാന്‍ ലാക്റ്റോകിങ്ങ് തന്നെ വേണമെന്ന് അച്ഛനോടവൻ വാശി പിടിച്ചതും ഇതൊക്കെ കൊണ്ടാണ്. ചെളിയില്‍ ചവിട്ടിയ പോലെ ഒറ്റയടിക്ക് 'പ്ളീ' എന്നാകുന്ന മിഠായികളേക്കാള്‍ കടുപ്പക്കാരായ ലാക്റ്റോ തന്നെയാണ് തന്റെ ബെര്‍ത്ത്ഡേയേക്ക് കൊടുക്കേണ്ടത്. ടീച്ചര്‍മാര്‍ക്ക് കൊടുക്കാന്‍ 'കിസ്മീ' ബാര്‍ തന്നെ വാങ്ങണമെന്നും അവനു നിര്‍ബന്ധമുണ്ടായിരുന്നു. 'കിസ്മി എല്ലാച്ചി', 'കിസ്മി കോഫി' എന്നിങ്ങനെ  രണ്ട് രുചികളില്‍ 'കിസ്മീ ബാര്‍' കുട്ടികള്‍ക്കിടയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ചുവപ്പും പച്ചയും 
നീറങ്ങളിലുള്ള ഈ മിഠായികള്‍ക്ക് വിലയും കൂടുതലായിരുന്നു. ലാക്റ്റോയ്ക്കും കോഫിബൈറ്റിനും ഒക്കെ 50 പൈസയുള്ളപ്പോള്‍ കിസ്മീയ്ക്ക് രണ്ട് രൂപയാണ് വില. അതില്‍ തന്നെ കിസ്മീ എലാച്ചിയ്ക്ക് തനി ഏലക്കായുടെ മണവും രുചിയും. 

തൊട്ടപ്പുറത്തെ ബെഞ്ചിലിരുന്ന് ക്ളാസിലെ ഒന്നാംറാങ്കുകാരി രജനി യു. പിയും രണ്ടാം റാങ്കുകാരി അഫ്സ മുഹമ്മദും തമ്മില്‍ ചര്‍ച്ച ചെയ്യുന്നത് ഈ പറഞ്ഞ മിഠായികളെ കുറിച്ചല്ലെന്ന് അവനു  അറിയാമായിരുന്നു. ഇത് അഫ്സയുടെ വാപ്പ ഗള്‍ഫില്‍ നിന്നും  കൊണ്ടുവന്ന മിഠായിയാണ്. ഇന്റര്‍വെല്‍ സമയമായത് കൊണ്ട് ക്ളാസില്‍ ഉണ്ണിക്കുട്ടും അഫ്സയും രജനിയും  ഉള്‍പ്പടെ അഞ്ചോ ആറോ കുട്ടികള്‍ മാത്രമേയുള്ളു. അടുത്ത പിരീഡ് അരിത്തമറ്റിക്ക്സ് ആണ്. തലേന്ന് റംല ടീച്ചര്‍ ഹോംവര്‍ക്കായി തന്ന നാല് വഴികണക്കുകളില്‍ മൂന്നെണ്ണത്തിന്റെ ഉത്തരം മാത്രമേ ഉണ്ണിക്കുട്ടനു  പിടിക്കിട്ടിയിരുന്നുള്ളു. ഒരുപാട് വഴികളിലൂടെ കയറിയിറങ്ങിയിട്ടും നാലാമത്തെ കണക്ക് അയയുന്ന മട്ടില്ല.  റംല  ടീച്ചറുടെ എണ്ണയിട്ട് മിനുക്കിയ  ചൂരലും അതിന്റെ അറ്റത്തുള്ള റബ്ബര്‍ബാന്‍ഡിന്റെ കെട്ടും ഓര്‍ത്തപ്പോള്‍, അത് കൊണ്ടൊരെണ്ണം കിട്ടിയ പോലെ ഉണ്ണിക്കുട്ടന്‍ ഒന്നു ചൂളി. അതിനിടെയാണ്  രണ്ട് ബെഞ്ചപ്പുറത്ത് നിന്നും  അഫ്സ 'കിറ്റ്കേറ്റ് മിഠായി' എന്ന് രജിയോട് മന്ത്രിക്കുന്നത് കേട്ടത്. "വാപ്പ ഗള്‍ഫീന്ന് കൊണ്ടന്നതാ. ഉമ്മച്ചി കാണാതെ ഒരെണ്ണം ബാഗിലിട്ട് കൊണ്ടന്നതാ..''- എന്ന് പറഞ്ഞ് അഫ്സ ബേഗ് തുറക്കുന്ന നീമിഷത്തിലാണ് ഉണ്ണിക്കുട്ടന്‍ മുകളില്‍ പറഞ്ഞ അത്രയും കാര്യം ഓര്‍മ്മിച്ചത്. 

അതാ.. അഫ്സ ചുറ്റുംപാടും നോക്കുന്നു. അവള്‍ പിന്നോട്ടു നോക്കിയപ്പോള്‍, ഉണ്ണിക്കുട്ടന്‍  നോട്ടുബുക്കിലേക്ക് കൂടുതല്‍ തല കുമ്പിട്ടിരുന്നു. പെന്‍സിലിന്റെ അറ്റത്തെ റബ്ബര്‍കട്ടയില്‍ കടിച്ച് ചിന്തയില്‍ മുഴുകുന്നതായി അഭിനയിച്ചു . അതാ.. ബാഗിന്റെ കൊച്ചറയില്‍ നിന്നും അവള്‍ ഒരു കൊച്ചു ചുവന്നപായ്ക്കറ്റ് എടുക്കുന്നു. ശ്രദ്ധാപൂര്‍വ്വം മുകളിലെ ചുവന്നറേപ്പര്‍ ഊരിയെടുക്കുന്നു. അടിയില്‍ വെള്ളി നീറമുള്ള ഒരു പൊതി കൂടിയുണ്ട്. അഫ്സ ശ്രദ്ധാപൂര്‍വ്വം അത് ചീന്തിയെടുക്കുമ്പോള്‍, രജനി ചുവന്നറേപ്പര്‍ തിരിച്ചും മറിച്ചും നോക്കുന്നു. അതാ........നാല്  ചോക്ളേറ്റ് ബാറുകള്‍...!. 

അഫ്സ ഒന്നുകൂടി തിരിഞ്ഞുനോക്കിയപ്പോള്‍ നോട്ടുബുക്കില്‍ തല താഴ്ത്താനുള്ള സാവകാശം ഉണ്ണിക്കുട്ടനു കിട്ടിയില്ല. അവന്‍ എതിരെയുള്ള ചുവരിലോട്ട് നോക്കിയിരുന്നു. "ഒരു ബാര്‍ നിനക്ക്... ഒരെണ്ണം എനിക്ക് ....ബാക്കി ജാസിമ്മിനാ...... അവനാ പൊക്കത്തില്‍ നിന്നും എടുത്ത് തന്നതേ.. കൊടുത്തില്ലേല്‍ ഓന്‍ ഉമ്മച്ചിയോട് പറഞ്ഞുകൊടുക്കും''- അഫ്സയുടെ വിശദീകരണം രജനി  തലയാട്ടി അംഗീകരിച്ചു. അഫ്സ ശ്രദ്ധാപൂര്‍വ്വം ഒരു കട്ട പൊട്ടിച്ച് രജനിക്ക്  കൊടുത്തു. ഇരുവരും മിഠായി ചുണ്ടോടടുപ്പിച്ചപ്പോള്‍ ഉണ്ണിക്കുട്ടനു കൊതി സഹിക്കാനായില്ല... അവന്റെ വായില്‍ വെള്ളമൂറി. അവന്‍ ചാടിയെഴുന്നേറ്റ് ക്ളാസ് മുറിയ്ക്ക് പുറത്തിറങ്ങി. 

'കിറ്റ്കേറ്റ്... കിറ്റ്കേറ്റ്'- മൂത്രമൊഴിക്കുന്നതിിടെ അവന്‍ മന്ത്രിച്ചു. വീട്ടിലെത്തി, അച്ഛനോട്  ഈ പേര് തെറ്റാതെ പറയാന്‍ വേണ്ടി ഉണ്ണിക്കുട്ടന്റെ ഉള്ളം തുടിച്ചു. അപ്പോള്‍ പെട്ടെന്ന് എവിടെ നിന്നോ  ഒരു മണിയടി ശബ്ദം പൊട്ടിവീണു. അവന്റെ ശ്രദ്ധപാളി. ട്രൌസറില്‍ മൂത്രം വീണു. അവന്‍ 'ഇച്ചിച്ചീ'- യെന്ന് പറഞ്ഞ് സങ്കടപ്പെട്ടു. അപ്പോള്‍ അടുത്ത പിരീഡായല്ലോയെന്നും നാലാമത്തെ വഴികണക്ക് ചെയ്തില്ലല്ലോയെന്നും റംല ടീച്ചര്‍ ഇപ്പോ വരുമല്ലോയെന്നും അവന്‍ ഓര്‍മ്മിച്ചു. 

റംല ടീച്ചര്‍ ഹോംവര്‍ക്കായ വഴികണക്കുകള്‍ ഒരോന്നും ബോര്‍ഡില്‍ കുട്ടികളെ കൊണ്ട് ചെയ്യിക്കുന്നു. ആദ്യത്തെ കണക്ക് പതിവുപോലെ രജനി ചെയ്തു. രണ്ടാമത്തെ കണക്ക് ചെയ്യാത്ത അശ്വിന്റെ കൈത്തലത്തില്‍ രണ്ട് തവണ ചൂരല്‍ വീണു. വിതുമ്പലോടെ അവന്‍ തന്റെ അടുത്ത് വന്നിരുന്നത് ഉണ്ണിക്കുട്ടന്‍ അറിഞ്ഞു. മൂന്നാമത്തെ കണക്ക് നിത്യ ചെയ്തു.നാലാമത്തെ കണക്ക് ചെയ്യാനായി 'ഉണ്ണിക്കുട്ടന്‍'- എന്ന് റംല  ടീച്ചര്‍ വിളിച്ചു. ബോര്‍ഡില്‍ ചോക്കും കുത്തി നീന്നതല്ലാതെ, ഒരക്കം പോലും എഴുതാന്‍ ഉണ്ണിക്കുട്ടനു  കഴിഞ്ഞില്ല.... 
ടീച്ചര്‍ പതിവ് രണ്ടിന് പകരം മൂന്ന് തല്ല് ഉണ്ണിക്കുട്ടനു  കൊടുത്തു. ആദ്യത്തെ തല്ല് നന്നായി  വേദിച്ചു. രണ്ടാമത്തെ തല്ലിന് മുമ്പ് കൈ പിന്നിലോട്ടു വലിച്ചതിനാണ്  ഒരു തല്ല് എക്സ്ട്രാ കിട്ടിയത്. ബെഞ്ചില്‍ പോയി ഇരുന്നപ്പോള്‍, അവൻ കണ്ണീർ തുടച്ചില്ല.. മനസ്സ് അപ്പോഴും കിറ്റ്‌കാറ്റ്‌ .....കിറ്റ്‌കാറ്റ്‌... എന്ന് മന്ത്രിച്ചു...

Wednesday, October 15, 2014

ഹൈദര്‍ - കശ്മീരിന്റെ വെളുപ്പും


അങ്ങനെ വിശാല്‍ഭരദ്വാജിന്റെ പുതിയ ചിത്രമായ 'ഹൈദര്‍' കണ്ടു. വിദേശ-ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പടെ ഈ ചിത്രത്തെ  കുറിച്ചുള്ള ഗംഭീര വിലയിരുത്തലുകള്‍ വായിച്ചിരുന്നു. കശ്മീരിലെ പ്രത്യേക രാഷ്ട്രീയ-സാമൂഹ്യ പശ്ചാത്തലത്തില്‍ ഷേക്ക്സ്പിയറിന്റെ 'ഹാംലറ്റ് ' അവതരിപ്പിച്ചിരിക്കുന്നു എന്നാണ് പൊതുവിലയിരുത്തല്‍.
'കാശ്മീര്‍. കാശ്മീര്‍'  എന്ന് പറയുമ്പോള്‍ ദാല്‍ തടാകവും ഷിക്കാരകളും മഞ്ഞുമൂടിയ മലനിരകളും പൂക്കളും സുന്ദരികളും സുന്ദരന്‍മാരുമായ മനുഷ്യരും  ഒക്കെകൂടി ഒരവിയല്‍ പരുവമാണല്ലോ ഇന്ത്യന്‍ ചലചിത്രങ്ങള്‍ കാലാകാലമായി പറഞ്ഞുപഠിപ്പിച്ചിരിക്കുന്നത്. നല്ലചൂടന്‍ ഗാനരംഗങ്ങള്‍ ചിത്രീകരിക്കാന്‍ വേണ്ട തണുപ്പുള്ള സ്ഥലം കൂടിയാണ് കാശ്മീര്‍. അതുമല്ലെങ്കില്‍ ഭരണകൂട ഭാഷ്യങ്ങള്‍ക്ക് അടിത്തറയേകാന്‍ വേണ്ട എന്‍കൌണ്ടറുകളും  മാസ് എക്സിക്യൂഷുകളും ചിത്രീകരിച്ച് കൈയ്യടി വാങ്ങാവുന്ന പാട്രിയോട്ടിക്ക് ചലചിത്രങ്ങളുടെ ലാബാകും 'ഭൂമിയിലെ ഈ സ്വര്‍ഗം'. എന്നാല്‍ ഹൈദര്‍ ഒരു ചാപിള്ളയാണ്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ കൂട്ടവഞ്ചനയുടെ (mass betrayal ) കഥ. വ്യക്തിപരമായ വഞ്ചന.. സാമൂഹ്യ വഞ്ചന... രാഷ്ട്രീയ വഞ്ചന.... അങ്ങനെ നീളുന്ന വഞ്ചനകളുടെ മഞ്ഞ് പുതച്ച വഴികള്‍.. ഹിമവെണ്‍മയില്‍ ചിതറി വീഴുന്ന ചോരയ്ക്ക് തീക്ഷ്ണത കൂടും. ചാവേറുകള്‍ ജനിക്കുന്ന സാമൂഹ്യ-സാംസ്കാരിക ഗര്‍ഭപാത്രങ്ങളെ തേടിയുള്ള അന്വേഷണം കൂടിയാകുന്നു ഹൈദര്‍.  
 
രാവിലെ മസ്ജിദുകളുടെ ഉച്ചഭാഷിണികളില്‍ നിന്നും അറിയിപ്പ്. ഐ ഡി കാര്‍ഡുകളുമായി സൈനികർക്കു  മുന്നില്‍ ഹാജരാവുക. മഞ്ഞ് പുകയുന്ന ഒരു സുപ്രഭാതത്തില്‍ ഹൈദറുടെ പിതാവ് ഡോ. ഹിലാല്‍ മീറും (നരേന്ദ്ര ജാ)  ഐഡി കാര്‍ഡുമായി ഇറങ്ങുന്നു. അയാള്‍ ഒറ്റയ്ക്കല്ല. നീളൻ രോമക്കുപ്പായങ്ങളണിഞ്ഞ് വെടിയുണ്ടകള്‍ നേരിടാൻ  പരിചകള്‍ പോലെ ഐഡി കാര്‍ഡുകള്‍ നീട്ടിപ്പിടിച്ച് 100 കണക്കിന് കാശ്മീരികളുമുണ്ട്. e റൈഫിളുകള്‍ക്കും ബാരിക്കേഡുകള്‍ക്കും ഇടയിലൂടെ ആ പ്രയാണം കാണുമ്പോള്‍ തന്നെ തിരിച്ചറിയാം- ''ഇത് കൊള്ളേണ്ട ഇടങ്ങളില്‍ കൃത്യമായി കൊള്ളും''. സൈനികവാഹങ്ങള്‍ക്കുള്ളില്‍ മുഖം മറച്ചിരിക്കുന്ന പട്ടാളമേധാവി മുന്നിലെത്തുന്നവരെ അളന്നുമുറിച്ചുനോക്കും പിന്നെ തങ്ങളുടെ പട്ടികയില്‍ ഉള്ള ആളാണെങ്കില്‍  നീട്ടി  ഒരു ഹോണടിക്കും. അയാളുടെ ജാതകം പിന്നെ അവര്‍ തിരുത്തിക്കുറിക്കും. അതാണ് നീതി . അതാണ് നിയമം..
ഹൈദറിന്റെ അമ്മയുടെ പേര് ഗസാല. തബു അവതരിപ്പിച്ച ഈ കഥാപാത്രം ഇന്ത്യന്‍ സിനിമയിലെ  തന്നെ മികച്ച സ്ത്രീകഥാപാത്രങ്ങളില്‍ ഒന്നെന്ന് പറയാം. ഗസാല കാശ്മീരാണ്. അല്ലെങ്കില്‍ കാശ്മീര്‍ ഗസാലയാണ്. ഭര്‍ത്താവിന്റെ തിരോധാനത്തിനു  ശേഷം അയാളുടെ സഹോദരന്‍ ഖുറാമിന്റെ (കെ കെ മേനോൻ) ഭാര്യയാകേണ്ടി വരുന്ന ഗസാല. ഗസാലയും ഹൈദറും  തമ്മിലുള്ള ബന്ധത്തിലുള്ള ഈഡിപ്പല്‍ എലമെന്റുകള്‍ സംവിധായകന്‍ പൊതിഞ്ഞുപിടിച്ചിട്ടുണ്ട്. എന്നാല്‍ ഹൈദറിനെ  അവതരിപ്പിക്കുന്ന ഷാഹിദ് കപൂറും ഗസാലയെ അവതരിപ്പിച്ച തബുവും അവരുടെ കഥാപാത്രങ്ങളെ ആവിഷ്കരിച്ചിരിക്കുന്ന രീതി തന്നെ സംവിധായകന്റെ കണക്കുക്കൂട്ടലുകളെ വഞ്ചിച്ചിരിക്കുന്നു.
 
അച്ഛനെ വധിച്ച് അമ്മയെ സ്വന്തമാക്കിയ അമ്മാവാടുള്ള ഹാംലറ്റിന്റെ പ്രതികാരമാണ് ഡോ. ഹിലാല്‍ മീര്‍, ഗസാല, ഖുറാം, ഹൈദര്‍ എന്നീ കഥാപാത്രങ്ങളിലൂടെ ആവിഷ്കരിച്ചിരിക്കുന്നത്. എന്നാല്‍ പശ്ചാത്താലം കാശ്മീരാണെന്നതാണ് പ്രശ്നം . അപ്പോള്‍ കഥ വ്യക്തിപരമായ പ്രതികാരത്തിനും  അപ്പുറത്തേക്ക് സഞ്ചരിക്കും. ഒരോ കഥാപാത്രങ്ങള്‍ക്കും പകരം വെക്കാന്‍ ചരിത്രം നമ്മുക്ക്  മുന്നില്‍ മറ്റൊരാളെ നിര്ത്തി തരും . 'പ്രതികാരത്തിലൂടെ പ്രതികാരം മാത്രമാണ് ജനിക്കുന്നതെന്ന്'- ഈ സിനിമയിൽ  ആവര്‍ത്തിക്കപ്പെടുന്ന ഒരു സംഭാഷണമാണ്. ക്ളൈമാക്സിലെ ഉഗ്രസ്ഫോടത്തിന്റെ മാറ്റൊലി കാഴ്ച്ചക്കാരെ വിടാതെ പിന്തുടരുന്നതിനുള്ള  കാരണവും ഇത് തന്നെ.
 
ദേശീയഗാനം കേട്ടാല്‍ അറ്റന്‍ഷന്‍ അടിക്കാത്തവരെ പാഠം
പഠിപ്പിക്കണമെന്ന രാജ്യബോധം ഉള്ളവര്‍ ഹൈദര്‍ കാണാതിരിക്കുന്നതാണ് നല്ലത്.. അല്ലെങ്കില്‍ അവജ്ഞയോടെ പുച്ഛിച്ച് തള്ളുക. രാജ്യമെന്ന ഉത്തരക്കടലാസിന്റെ മാർജിനുകളിൽ  ഒതുങ്ങിയ അക്കങ്ങളെ ആ രീതിയില്‍ കണ്ടാല്‍ മതിയാകും. കൂട്ടിയും കിഴിച്ചും കൃത്യം ഉത്തരം കിട്ടുമ്പോള്‍ മാര്‍ജിനുകളിൽ  തിക്കിതിരക്കുന്ന അക്കങ്ങളെ അവഗണിക്കുക. അതിര്‍ത്തിരേഖകള്‍ ഇടിച്ചുതകര്‍ത്ത് അക്കങ്ങള്‍ ഉത്തരക്കടലാസിലേക്ക് പടരുന്നത് വരെ നമ്മുക്ക് സമയമുണ്ട്.

Wednesday, October 1, 2014



( ''THE LIVES OF OTHERS'' 

NOVEL BY NEEL MUKHERJIEE ) 

 ഒന്നാം അധ്യായം  (സ്വതന്ത്ര പരിഭാഷ)

ടന്നതും നടക്കാനിരിക്കുന്നതുമായ സംഭവങ്ങളുടെ ഒരു വിവരണം നല്‍കണം എനിക്ക്.... കെട്ടുകഥകളും നുണകളും പാതിവെന്ത സത്യങ്ങളും നിഴല്‍ വീഴ്ത്തിയ വ്യത്യസ്തമായ സ്വരങ്ങള്‍ കേള്‍ക്കുമ്പോള്‍, നിനക്ക്, നിനക്ക് മാത്രം ഈ വിവരണത്തിലേക്ക് മടങ്ങിവരാം. സത്യം അറിയാം. ഇതു മാത്രമേ എനിക്ക് നിനക്ക്  നല്‍കാനുള്ളു. പക്ഷേ, വായിച്ച് കഴിഞ്ഞ ശേഷം ഈ കത്തുകളെല്ലാം കത്തിച്ചുകളയാന്‍ മറക്കരുത്. ഈ കത്തുകളുടെയോ പത്രികകളുടെയോ ഒരുതുണ്ട് പോലും  നിന്നില്‍  നിന്നോ  നിന്റെ വീട്ടില്‍ നിന്നോ  കണ്ടെടുക്കാന്‍ ഇടയാക്കരുത്. ഞാനിങ്ങനെ പറയാനുള്ള കാരണം  നിനക്ക് പിന്നീട് മനസിലാകും...
1912 വരെ കല്‍ക്കത്ത ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥനമായിരുന്നുവെന്ന കാര്യം അറിയാമോ?. കൊതുകുകള്‍ നുരച്ചിരുന്ന ചതുപ്പില്‍ നിന്നും ചെളിയില്‍ നിന്നും അവര്‍ കെട്ടിപ്പൊക്കിയതാണ് ഈ  നഗരം.
ഇന്ന്, ഒരുവശത്ത് കൊട്ടാരസദൃശ്യമായ കെട്ടിടങ്ങളും കടകളും കല്‍മണ്ഡപങ്ങളും മറുവശത്ത് വിശാലമായ മൈതാനവും സ്ഥിതിചെയ്യുന്ന ചൌരംഗിയിലൂടെ നടക്കുമ്പോള്‍,  മയോ റോഡില്‍ മസ്തകമുയര്‍ത്തി നില്‍ക്കുന്ന സ്മാരകം കാണുമ്പോള്‍ ഇതെല്ലാം തന്നെ ഒരു ചെറിയ ചീന്ത്, വലിച്ചു നീട്ടിയുണ്ടാക്കിയതാണെന്ന് പറയാന്‍ പറ്റുമോ?... ബ്രിട്ടീഷുകാര്‍ വ്യാഴവട്ടം മുമ്പ്  രാജ്യം വിട്ടുപോയിരിക്കാം. പക്ഷേ, അവരുടെ 'കൈപ്പണികള്‍'  എന്നന്നേക്കും നിലനില്‍ക്കും.

ചൌരംഗിയിലൂടെ അലഞ്ഞുതിരിയാനുള്ള അവസരം ഒരിക്കലും നിനക്ക് കിട്ടിയിട്ടുണ്ടാവില്ലെന്ന് എനിക്ക് അറിയാം. അതുകൊണ്ട് അല്‍പ്പം വിസ്തരിച്ച് അവയെല്ലാം ഞാന്‍ വര്‍ണ്ണിക്കാം. ഗ്രേറ്റ് ഈസ്റ്റേണ്‍ ഹോട്ടലിന്റെ പ്രതാപമൊന്ന് മാത്രം അതിശയം കൊണ്ട് നിന്റെ വാ പൊളിക്കുമെന്ന കാര്യം എനിക്ക് ഉറപ്പാണ്. തെരുവിലേക്കിറങ്ങി,  കല്‍ത്തൂണുകളുടെ നീണ്ട നിരയുണ്ട് ഈ ഹോട്ടലിനു. ചിലയിടത്ത് ഇടറോഡുകള്‍ ഈ തൂണുകളുടെ നിര മുറിച്ചുപോകുന്നു. ഒരുവശത്ത് കല്ലുകള്‍ പാകിയ ഈ വഴിത്താര ചൌരംഗി റോഡിലേക്കും ബെന്റിങ്ക് സ്ട്രീറ്റിലേക്കും നീളുന്നു.  മറുവശത്ത്- ആഭരണങ്ങളും ഫാന്‍സി സാധനങ്ങളും  മദ്യവും തുണികളും ആഡംബരവസ്തുക്കളും ഇറക്കുമതി ചെയ്ത ഭക്ഷ്യവസ്തുക്കളും വാച്ചുകളും ഷാളുകളും ചവിട്ടികളും പരവതാനികളും വിളക്കുകളും കൊത്തുപണികളുള്ള മരപ്പെട്ടികളും പുരാവസ്തുക്കളും പൈസ കൊണ്ട് എന്തൊക്കെ വാങ്ങാമോ അതൊക്കെയും  വില്‍ക്കുന്ന കടകള്‍ നിരന്നു നില്‍ക്കുന്നു. വില്‍പ്പന വസ്തുക്കളുടെ ഒരിക്കലുംമുറിയാത്ത ജലധാരായന്ത്രം പോലെ തോന്നും..

നിന്റെ  കണ്ണഞ്ചിപ്പിക്കാനും നിന്നെ  അന്ധയാക്കാനും പോന്നവ........... ഓള്‍ഡ് കോര്‍ട്ട് ഹൌസ് സ്ട്രീറ്റിന്റെ സാമാജ്യത്വ ഗരിമയില്‍ ഗ്രേറ്റ് ഈസ്റ്റേണ്‍ ഹോട്ടല്‍ കുടികൊള്ളുന്നു. ഞാന്‍ നേരത്തെ  പറഞ്ഞ തൂണുകളുടെ ആ നീണ്ട നിരയുടെ മുകളിലാണ് ഹോട്ടലിന്റെ ഒന്നാം നില. പുറത്തെ സാധാരണക്കാരുടെ കുത്തിയൊഴുക്കില്‍ നിന്നും  അന്തസുള്ള അതിഥികളെയും താമസക്കാരെയും കുറച്ചടി ഉയര്‍ത്തിനിരത്താൻ  ആണിതെന്നു തോന്നും.
 

ഗ്രേറ്റ് ഈസ്റ്റേണിലെ റൂമുകളുടെ അകം ഞാന്‍ കണ്ടിട്ടില്ല. ഭക്ഷണശാലയോ സല്‍ക്കാരമുറിയോ മദ്യശാലയോ കണ്ടിട്ടില്ല. ബ്രിട്ടീഷ് കിരീടമുദ്രയോടൊപ്പം "ചക്രവര്‍ത്തി തിരുമനസ്സിന്റെ  സേവനാർ ര്‍ഥമെന്ന''- അടയാളങ്ങള്‍ ഇപ്പോഴും ചുവരില്‍ അവശേഷിക്കുന്ന കടകള്‍ കണ്ടിട്ടില്ല. മുറുക്കിക്കെട്ടിയ അരപ്പട്ടയും ഞൊറികളുള്ള ഉയര്‍ന്ന തലപ്പാവുകളും പിച്ചളകുടുക്കുകളും കഞ്ഞിപ്പശ മുക്കിയ യൂണിഫോമുകളും ഇട്ട്, മുഴുവന്‍ രാജചിഹ്ങ്ങളോടെയും കാണാവുന്ന ഭൃത്യന്‍മാര്‍ കുമ്പിട്ട് കൊണ്ടുവരുന്ന ചായ ഞാനോ നീയോ  കുടിക്കാൻ ഇടയില്ല.പക്ഷേ, നന്നായി  വേഷമിട്ടാല്‍, യൂണിഫോമിട്ട കാവല്‍ക്കാര്‍ക്കോ ജീവക്കാര്‍ക്കോ പന്തികേട് തോന്നാതിരുന്നാല്‍ അവിടെ മൊത്തമൊന്ന് ചുറ്റിത്തിരിയാം. ചരല്‍വിരിച്ച മുറ്റവും നീല നീന്തൽക്കുളവും കല്ലും മാര്‍ബിളും ചില്ലും പൂന്തോട്ടവും വൃത്തിയായി പരിപാലിച്ച പുല്‍തകിടിയും പൂക്കളും കാണാം.
പക്ഷേ, എന്നെ ബാധിക്കുന്ന വിഷയം ഇതൊന്നുമല്ല. ഇത്തരം കാര്യങ്ങളുടെ ചെറിയ സൂചന പോലും നിനക്ക്  ഞാന്‍ തന്നല്ലോ. ഇനി,നിനക്ക്  സ്വന്തമായി ഇതിനെക്കാൾ  നന്നായി  ഊഹിക്കാവുന്നതേയുള്ളു. ഗ്രേറ്റ് ഈസ്റ്റേണ്‍ ഹോട്ടലിന്റെ ചുവരുകള്‍ക്കപ്പുറത്തുള്ള ലോകം. അതിന്റെ പടിവാതില്‍ക്കല്‍ തുടങ്ങുന്ന ഒരു ലോകം.....

ഒരു കഷ്ണം ചാക്കോ  ടാര്‍പ്പായയോ പ്ലാസ്ടിക്കോ  തുണിയോ പുതച്ച് ഭ്രൂണങ്ങളെ പോലെ ചുരുണ്ടുകൂടി കിടക്കുന്ന മനുഷ്യരുടെ  ഒരു നിര നിനക്ക് അവിടെ കാണാം. ചെരുപ്പുകള്‍ തലയിണയാക്കി ശയിക്കുന്നവര്‍; അല്ലെങ്കില്‍ നേരം  വെളുത്ത് നോക്കുമ്പോൾ  അവ കാണില്ല. ചെരുപ്പില്ലാത്തവര്‍ കോണ്‍ക്രീറ്റിട്ട നടപ്പാതയില്‍ തല വെച്ച് കിടക്കുന്നു. തുളകള്‍ നിറഞ്ഞ മേല്‍വസ്ത്രം. മുഷിഞ്ഞ ലുങ്കികള്‍. കിടന്നുറങ്ങുമ്പോള്‍ ഇവയൂരി അവര്‍ മേലാസകലം പുതയ്ക്കും. ഉറക്കത്തിനിടയിൽ അവ സ്ഥാനം മാറും. തങ്ങളുടെ നാണം പുറംലോകത്തിനു  പ്രദര്‍ശിപ്പിച്ച് അവര്‍ കിടന്നുറങ്ങും. വരള്‍ച്ചയില്‍ വിണ്ടുകീറിയ ഭൂമി പോലെ അവരുടെ കാല്‍പാദങ്ങള്‍. പുലരികളിലെ അതിശീതത്തില്‍ നിന്നും 
 രക്ഷ  നല്കാൻ  അവര്‍ക്ക് ഒന്നുമില്ല. അങ്ങേയറ്റത്തെ ക്ഷീണവും കണ്‍തടങ്ങളിലെ കറുപ്പും മരിച്ചവരെ പോലെ കിടന്നുറങ്ങുമ്പോഴും അവരുടെ മുഖങ്ങളില്‍ ഉറഞ്ഞുകൂടിയിരിക്കുന്നു. പത്തടി വ്യത്യാസമേയുള്ളു അവരും അതിസമ്പന്നതയുടെ ഒരു ലോകവും തമ്മില്‍. എന്നിട്ടും ആ ദൂരം അവരെ രണ്ടു വ്യത്യസ്ത വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു.പുല്‍ത്തകിടികളും പൂന്തോട്ടങ്ങളും നനക്കാന്‍ അകത്ത് ഒരുദിവസം ചെലവിടുന്ന വെള്ളമുണ്ടെങ്കില്‍ ഈ കിടക്കുന്നവരില്‍ ഒരോരുത്തര്ക്കും   ഒരുമാസം സുഭിക്ഷമായി ശുദ്ധജലം കുടിക്കാം. മൈലുകള്‍ക്കപ്പുറത്തുള്ള പൊതുപൈപ്പിലേക്ക് നടക്കുന്ന  വഴി, ദാഹത്താല്‍ പൊരിഞ്ഞ് ഇവര്‍ നിലം പൊത്തിയാല്‍, വഴിയേ പോകുന്ന നായ  പോലും മൂത്രമൊഴിച്ച് ഇവരുടെ നാക്ക് നനക്കാന്‍ മിനക്കെടില്ലെന്ന കാര്യം തീര്‍ച്ചയാണ്. 
റോഡരികില്‍  മൂത്രമൊഴിക്കും. ചെടിപ്പടര്‍പ്പിന്റെ മറവിലോ റെയില്‍വേട്രാക്കിലോ തൂറും. ഒരു മുറി 'ച്ഛാത്തുവോ' ഒരുനേരം  അന്നമോ കിട്ടിയാലായി. ന്യൂ  മാര്‍ക്കറ്റില്‍ പോയാല്‍, ഭാഗ്യമുണ്ടെങ്കില്‍- ആരെങ്കിലും തൊലിയോടു കൂടി വലിച്ചെറിഞ്ഞ പഴക്കഷ്ണമോ ഷിങ്കാരയുടെ അരികോ കിട്ടും. പണക്കാര്‍ വലിച്ചെറിഞ്ഞ അവശിഷ്ടട്ടത്തിനായി  പിച്ചക്കാരുമായി തല്ലുകൂടും. പൈപ്പ് പൊട്ടിത്തെറിക്കുന്ന കറുത്ത നിറത്തിലുള്ള വെള്ളത്തില്‍ കുളിക്കും. ഞാന്‍ നിനക്ക്  വായിച്ച് തന്ന ആ കവിതയിലെ വരികള്‍ ഓര്‍മിക്കുന്നുണ്ടോ...
"കവിതേ, ഞാന്‍ നിന്നോട്  വിട പറയുന്നു
ഈ ലോകം മുഴുവന്‍ പട്ടിണിയിൽ  പൊരിയുന്നു
ഇളംചെമ്പ്  നീറമാര്‍ന്ന ചന്ദ്രനെ  നോക്ക് -
ഒരു റൊട്ടിക്കഷ്ണം പോലെ തോന്നുന്നുവല്ലോ''