Saturday, April 7, 2012


മനുഷ്യനെ മടുപ്പിക്കുന്ന ചില കാര്യങ്ങള്‍...
സിനിമ കാണിക്കാമെന്നോ മിഠായിയോ പേരക്കയോ തരാമെന്നോ ഉള്ള ചെറുപ്രലോഭനങ്ങളുടെ ചൂണ്ടയില്‍ കുരുക്കി കൊച്ച് ഇരകളെ തങ്ങളുടെ മാളങ്ങളിലേക്ക് വിളിച്ച് വരുത്തുന്നവരാണ് മിക്കരും. 
ചിലര്‍ വേട്ടക്കാരന്റെ മകളുടെ സഹപാഠിയോ കളിക്കൂട്ടുകാരിയോ ആവും. നരകീയപീഡനം കഴിഞ്ഞ് കഴുത്തിറുക്കി കൊലപ്പെടുത്തി മരങ്ങളുടെ വിടവിലോ സെപ്റ്റിക് ടാങ്കിലോ പണി തീരാത്ത വീട്ടിനുള്ളിലെ ചാക്കിലോ ഒളിപ്പിക്കുന്നു. ഇതിന് ശേഷം പിന്നീട് അവന്‍ കുഞ്ഞിനെ തപ്പി അലയുന്ന വീട്ടുകാരുടെ നൊമ്പരത്തില്‍ പങ്കാളിയാവുന്നു. അന്വേഷിച്ചലയുന്ന നാട്ടുകാരുടെ കൂട്ടത്തിന് മുന്നില്‍ ചൂട്ടും കത്തിച്ച് മുന്നില്‍ നടക്കുന്നു. ചിലപ്പോള്‍ ദൃക്സാക്ഷികളില്‍ ആരെങ്കിലും ചൂണ്ടികാണിക്കുമ്പോള്‍ അവന്റെ പൊയ്മുഖം അഴിഞ്ഞ് വീഴുന്നു. നാട്ടുകാര്‍ അരിശം തീരുന്നത് വരെ പട്ടിയെ പോലെ തല്ലിചതയ്ക്കുമ്പോള്‍ അവന്‍ മനുഷ്യനെ പോലെ നിലവിളിക്കുന്നു.
ജനിച്ച് വീണ കുഞ്ഞിന്റെ ഓമനതുടയ്ക്കിടയിലും സുഖത്തിന്റെ പറുദീസ കാണുന്ന മനോരോഗികള്‍ നമ്മുക്കിടയില്‍ പതുങ്ങിയിരിക്കുന്നുണ്ട്. ഏറ്റവും ഒടുവില്‍ കേട്ടത് നിലമ്പൂരിലെ കഥയാണ്. കൊച്ചുകുട്ടികളുടെ മൃതദേഹം എവിടെ നിന്നെങ്കിലും കിട്ടിയെന്ന് വാര്‍ത്തകള്‍ വരുമ്പോള്‍ തന്നെ മനസിന്റെ അലാറം ശബ്ദിക്കുന്നു- 'മൃഗയാ വിനോദത്തിനിടയില്‍ വീണ ഒരു ഇരയാവും' എന്ന്. സ്വന്തം കുട്ടിയുടെ കവിളുകള്‍ തലോടി, നെറ്റിയില്‍ ഉമ്മ വെക്കുമ്പോള്‍ വാത്സല്യം മാത്രം തോന്നുന്നവന് അന്യന്റെ കുട്ടിയെ കാണുമ്പോള്‍ അരക്കെട്ട് തരിക്കുന്നത് മാനസിക വൈകല്യം മാത്രമായി പരിഗണിക്കാനാവില്ല. എല്ലാ മാതാ-പിതാക്കള്‍ക്കും എല്ലാ സമയവും സ്വന്തം കുട്ടികള്‍ക്ക് ചുറ്റും ജാഗ്രതയുടെ വലയം തീര്‍ക്കാന്‍ കഴിയില്ല. മാനായി വന്ന മാരീചനെ പോലെയാണ് പലപ്പോഴും വേട്ടക്കാര്‍ അവതരിക്കുക. അച്ഛനെയോ ചേട്ടനെയോ നോക്കികാണുന്നത് പോലെ തന്നെയാണ് കുഞ്ഞികണ്ണുകള്‍ അയല്‍പക്കത്തെ ചേട്ടനെയും കാണുന്നത്. ഒരു മനുഷ്യായുസിനെ നെടുകെ പിളര്‍ക്കുന്നവര്‍ക്ക് കുഞ്ഞിചിരിയോ കണ്‍പീലിയോ ഓര്‍മയുടെ ഏഴയലത്ത് പോലും എത്താറില്ലെന്നാണ് അവരുടെ പ്രവൃത്തികള്‍ സാക്ഷ്യപ്പെടുത്തുന്നത്.
സ്വന്തം മക്കളെ പീഡിപ്പിച്ച അച്ഛന്‍മാരും (!) വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. മരവിച്ച ജഡം പോലെ മുറ്റത്ത് കിടന്ന ഒരു പത്രത്തില്‍ പത്രത്തില്‍ പട്ടാമ്പിയിലെ റെജികുമാര്‍ സ്വന്തം ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി സെപ്റ്റിക്ടാങ്കില്‍ തള്ളിയ വാര്‍ത്തയുമുണ്ടായിരുന്നു. മടവാളു കൊണ്ട് വെട്ടികൊലപ്പെടുത്തുകയായിരുന്നു. മരിക്കുന്നതിന് മുമ്പ് സ്വന്തം മകളെ അയാള്‍ പലവട്ടം ലൈംഗികമായി പീഡിപ്പിച്ചിരുന്നു. അയാള്‍ ഇപ്പോള്‍ തൂക്കുകയര്‍ കാത്ത് കഴിയുകയാണെന്ന് തോന്നുന്നു. ഒരു തരത്തിലുള്ള മാനസിക വിഭ്രാന്തിയുമില്ലാത്ത ആളാണ് അയാളെന്ന് ചില അയല്‍ക്കാരും സഹപ്രവര്‍ത്തകരും ചാനലുകളോട് പറഞ്ഞത് എനിക്ക് ഓര്‍മ്മയുണ്ട്. 

പെണ്‍കുട്ടിയെ കൊന്ന് ജഡം മരത്തിന്റെ വിടവില്‍ തിരുകി രക്ഷപ്പെട്ട 10 വയസുകാരന്റെ പ്രചോദനം വീട്ടില്‍ അച്ഛന്‍ കണ്ടിരുന്ന നീലചിത്രങ്ങളായിരുന്നു. മൊബൈലുകളില്‍ സഞ്ചരിക്കുന്ന നീലപ്രവാഹം  ജിംനാസ്റ്റിക്സോ എയറോബിക്സോ പോലെയുള്ള കായിക ഇനമായി സെക്സിനെ കാണാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നവയാണ് അവയില്‍ മിക്കതും. ഉപയോക്താക്കളില്‍ അധികവും കൌമാരക്കാരാണ്. ലൈംഗിക വിദ്യഭ്യാസമെന്നാല്‍ രഹസ്യഭാഗങ്ങള്‍ ചൂണ്ടികാണിച്ച് പാഠങ്ങള്‍ നല്‍കുന്നതാണെന്ന് അറച്ച് അത് പടിക്ക് പുറത്ത് നിര്‍ത്തേണ്ടതാണെന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കില്‍ എത്രയോ തവണ അവരുടെ മനസ് മാറാന്‍ കേരളത്തിലെ ദൈംദിന വാര്‍ത്തകള്‍ സഹായിക്കേണ്ടതാണ്.
പലയിടത്തും വിദ്യാര്‍ത്ഥികള്‍ക്ക് നടത്തുന്ന കൌണ്‍സിലിങ്ങിലൂടെയാണ് മൃഗയാവാര്‍ത്തകള്‍ പുറത്തുവരുന്നത്. അതുവരെ സമൂഹത്തില്‍ മാന്യന്‍മാരായി ഒളിച്ചുകളി നടത്തിയിരുന്ന പലരും അഴിക്കുള്ളിലാവുന്നത് നാട്ടുകാര്‍ക്ക് കൌതുകമായി. പശ്ചിമകൊച്ചിയില്‍ ഒരിടത്ത് മോഹന്‍ലാലിന്റെ സിനിമകള്‍ കാണിക്കാമെന്ന് പ്രലോഭിപ്പിച്ച് വീട്ടില്‍ കൊണ്ടുവന്ന കുട്ടികളെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. കാലം മാറും തോറും വാര്‍ത്തകള്‍ ക്രൂരവും നിഷ്ഠൂരവുമാകുന്നു. എല്ലായിടത്തും വേട്ടക്കാര്‍ മറഞ്ഞിരിക്കുന്നു. കവി എഴുതിയത് പോലെ ഒരു കത്തിയോ തേറ്റയോ അവര്‍ കരുതി വെച്ചിട്ടുണ്ട്. കന്‍മഷമില്ലാത്ത ആകാശങ്ങളെ പിളര്‍ക്കാന്‍ അവര്‍ക്ക് തെല്ലും മടിയില്ല..

No comments: