Monday, April 16, 2012

വരാന്‍ പോകുന്ന നല്ല നാളുകള്‍......

വിവേകമുള്ള ആസ്വാദകര്‍ കാത്തിരുന്ന സുമുഹൂര്‍ത്തം ഇതാ ആഗതമായി. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ രണ്ട് ചക്രവാളങ്ങളില്‍ മാത്രം ഉദിക്കുകയും അസ്തമിക്കുകയും ചെയ്തിരുന്ന മലയാളസിനിമ പുതിയ ആകാശങ്ങള്‍ തേടി തുടങ്ങിയിരിക്കുന്നു. പതിറ്റാണ്ടുകളോളം രംഗം അടക്കിഭരിച്ച താരശരീരങ്ങള്‍ സ്വഭാവ കഥാപാത്രങ്ങളിലേക്ക് കൂടുമാറി നല്ല സിനിമയുടെ ഭാഗഭാക്കായി തീരേണ്ട അനിവാര്യതയാണ് ഇടവേളയ്ക്ക് ശേഷം നാം കാണാന്‍ പോകുന്നത്. അവരെ സംബന്ധിച്ചിടത്തോളം ജന്‍മം കൊണ്ടും കര്‍മ്മം കൊണ്ടും നേടിയെടുത്ത പ്രതിഭ ഇമേജിന്റെ അതിര്‍വരമ്പുകളില്ലാതെ പ്രേക്ഷകര്‍ക്ക് സമ്മാനിക്കാന്‍ സഹായിക്കുന്ന രീതിയിലുള്ള കഥാഗതിയിലെ നിര്‍ണ്ണായകമായ വഴിത്തിരിവാകും അത്.  രാജേഷ് പിള്ളയുടെ ട്രാഫിക്, ആഷിക്ക്അബുവിന്റെ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, 22 ഫീമെയില്‍ കോട്ടയം, സമീര്‍താഹിറിന്റെ ചാപ്പാക്കുരിശ്, അരുണ്‍കുമാര്‍ അരവിന്ദിന്റെ ഈ അടുത്തകാലത്ത്,വി കെപ്രകാശിന്റെ ബ്യൂട്ടിഫുള്‍ തുടങ്ങി കലാപരമായും വാണിജ്യപരമായും വിജയിച്ച ഒരുപിടി സിനിമകളുടെ പ്രവാഹമാണ് ഈ അനിവാര്യമായ മാറ്റത്തിന് വേഗമേകുന്നത്.
ഈ അടുത്തകാലത്തിറങ്ങിയ പല സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളുടെയും ബോക്സ് ഓഫീസ് കളക്ഷന്‍ നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രമാണ് പറയുന്നത്. നഗരങ്ങളിലെ മള്‍ട്ടിപ്ളെക്സുകളെയും ന്യൂജനറേഷനെയും തൃപ്തിപ്പെടുത്തുന്ന സിനിമകള്‍ എന്ന് ഒരുപറ്റം നിരൂപകന്‍മാര്‍ വിമര്‍ശിക്കുമ്പോഴും ആ ഘടകം തന്നെയാണ് ഇനിയങ്ങോട്ട് മലയാളസിനിമയുടെ ജാതകം തിരുത്തികുറിക്കാന്‍ പോകുന്നതെന്ന തിരിച്ചറിവുള്ള ഒരുപറ്റം കലാകാരന്‍മാരാണ് ഈ കടപുഴക്കി എറിയലിന് ചുക്കാന്‍ പിടിക്കുന്നത്. മികച്ച ഒന്നോ രണ്ടോ വിജയങ്ങള്‍ കനിഞ്ഞനുഗ്രഹിച്ചില്ലെങ്കില്‍ വമ്പന്‍താരങ്ങള്‍ മണ്‍മറഞ്ഞു പോയേക്കുമെന്ന വൃത്താന്തമാണ് മലയാളം സിനിമാലോകത്ത് നിന്ന് അറിയാന്‍ സാധിച്ചത്. അടുത്തെങ്ങും അതിനുള്ള സാധ്യതയില്ലെന്നാണ് നിരീക്ഷകരും പറയുന്നത്.
നല്ല സിനിമയല്ലെങ്കില്‍ സൂപ്പര്‍താരങ്ങളെ ആവശ്യമില്ലെന്ന നിലപാടാണ് യുവതലമുറയ്ക്കുള്ളത്. സിനിമകള്‍ തിയറ്ററില്‍ പോയി കാണുന്നതും അവരാണ്. കണ്ട ഉടനെ സിനിമയെ കുറിച്ചുള്ള വിലയിരുത്തലുകള്‍ എസ്എംഎസ്, സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളിലൂടെ ജ്വരം പോലെ പടര്‍ന്നുപിടിക്കുന്നു. "ഹൌ ഈസ് ...........? ഫ്രണ്ട്സ്...''- എന്ന് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്ത് അതിന് കിട്ടുന്ന കമന്റുകള്‍ തുലനം ചെയ്ത് വീട്ടില്‍ നിന്നോ ഓഫീസില്‍ നിന്നോ തിയറ്ററിലേക്ക് തിരിക്കുന്നവരാണ് പലരും. സിനിമ അടിച്ചുമാറ്റിയതാണെങ്കില്‍ മൂന്നോ നാലോ ദിവസത്തിനുള്ളില്‍ അത് അങ്ങാടി പാട്ടാകും. പുതിയ സിനിമകള്‍ അരങ്ങ് തകര്‍ക്കുന്നതിന്റെ അലോസരം ശ്രീനിവാസനെ പോലുള്ള തലമുതിര്‍ന്ന (!) ബുദ്ധിജീവികള്‍ പോലും തുറന്ന് പ്രകടിപ്പിക്കുന്നു- "മിക്ക സിനിമകളും കൊറിയന്‍ സിനിമകളില്‍ നിന്ന് അടിച്ച് മാറ്റിയതാണെന്ന്''- അങ്ങോര്‍ ഒരു ടെലിവിഷന്‍ ചാനലില്‍ തട്ടിവിടുന്നത് കണ്ടപ്പോള്‍ സത്യത്തില്‍ എനിക്ക് ആ മനുഷ്യനോട് പുച്ഛം തോന്നി. മാറുന്ന കാലത്തിന്റെ മിടിപ്പെടുക്കാന്‍ മിനക്കെടാതെ, തന്റെ ധാര്‍ഷ്ട്യങ്ങളും ജല്‍പ്പന്നങ്ങളും തിരക്കഥയില്‍ വിളക്കി ചേര്‍ത്ത് ഇലയറിയാതെ വിളമ്പിവിടുന്ന ഇത്തരക്കാരുടെ ചരമഗീതം കൂടിയാകും ഇനിയുള്ള സിനിമകള്‍ പാടാന്‍ പോകുന്നത്.
മാറാന്‍ തയാറാല്ലാത്ത എല്ലാവരും പടിയിറങ്ങേണ്ടി വരും. ഷാജി കൈലാസ്, സിബിമലയില്‍, സത്യന്‍ അന്തിക്കാട്, കമല്‍, ഫാസില്‍ തുടങ്ങി ഇതിനോടകം പേരെടുത്തവര്‍ ആ പേര് സൂക്ഷിച്ചു വെക്കുന്നതാണ് നല്ലതെന്ന് സമീപകാല സൃഷ്ടികള്‍ ബോധ്യപ്പെടുത്തി. പുതിയ ചെറുപ്പക്കാരുടെ ഊര്‍ജ്ജം അവരോട് സംസാരിക്കുമ്പോള്‍ അറിയാം. അവര്‍ക്ക് അവരുടെ സിനിമയെ കുറിച്ച് വ്യക്തമായ കാഴ്ച്ചപാടുണ്ട്. അത് ആരോടാണ് സംവദിക്കേണ്ടത് എന്നും വ്യക്തമായ ധാരണയുണ്ട്. എന്തെങ്കിലും നന്‍മയുണ്ടെങ്കില്‍ ആ ചിത്രത്തെ സ്നേഹിക്കുന്ന മലയാളികളുടെ പാരമ്പര്യത്തിന് ഇളക്കം തട്ടിയിട്ടില്ല. ഉദയ്കൃഷ്ണ-സിബി കെ തോമസ് ഉള്‍പ്പടെയുള്ള ചില്ലറ എഴുത്തുകാരും സുരാജ് വെഞ്ഞാറമ്മൂടിനെ പോലെയുള്ള ഇന്‍സ്റ്റന്റ് പാലടകളും  കൂടി കടന്നുപോകുന്നതോടെ ഈ വീട് ഇനിയും പച്ച പിടിക്കും....

No comments: