Sunday, March 25, 2012

ടുത്തകാലത്ത്, പിന്നല്ല................


  • മുരളി ഗോപി തല പുകച്ച് എഴുതിയ തിരക്കഥ, അങ്ങനെ എഴുതിയ തിരക്കഥയിലെ കേന്ദ്രകഥാപാത്രമായ അജയ് കുര്യനെ അദ്ദേഹം തന്നെ വിസ്മയിപ്പിക്കും വിധം അവതരിപ്പിച്ചതിന്റെ ഓര്‍മ, അരുണ്‍കുമാര്‍ അരവിന്ദിന്റെ മികച്ച സംവിധാനം, 'ഈ അടുത്ത കാലത്ത്' എന്ന സിനിമയെ ഇഷ്ടപ്പെടാനുള്ള കാരണങ്ങള്‍ ഇവയാണ്.
    അവിഹിതം, പോര്‍ണോ സിനിമാപിടുത്തം, ദാദാഗിരി, ഒറ്റപ്പെട്ട വാര്‍ധക്യജീവിതങ്ങള്‍, ലൈവ് ടെലികാസ്റ്റിങ്ങിന്റെ കുണ്ടാമണ്ടികള്‍, മാലിന്യപ്രശ്നങ്ങള്‍, യെല്ലോ ജേണലിസം, ലൈംഗിക പ്രശ്നങ്ങള്‍, ലിംഗപ്രശ്നങ്ങള്‍, നാഗരികജീവിതകാഴ്ച്ചകള്‍ ഇവയെല്ലാം കോര്‍ത്തിണക്കി ഒരു സീരിയല്‍ കില്ലറെ നടുക്ക് പ്രതിഷ്ഠിച്ച് ഒരുക്കിയ ചിത്രം ജനങ്ങളെ വിനോദിപ്പിക്കുന്നുണ്ടെന്നാണ് തിയറ്റുകളിലെ പ്രതികരണങ്ങള്‍ തെളിയിക്കുന്നത്. റൂബിക്സ് ക്യൂബിന്റെ മാതൃകയിലാണ് ചിത്രം ഒരുക്കിയതെന്ന് അണിയറക്കാര്‍ പറയുന്നുണ്ടെങ്കിലും എനിക്ക് അങ്ങനെ അനുഭവപ്പെട്ടില്ല.
    തിരുവനന്തപുരം നഗരത്തിലെ പ്രശസ്തമായ സ്വകാര്യ ആശുപത്രിയുടെ എംഡി അജയ്കുര്യന്‍ (മുരളി ഗോപി), അയാളുടെ ഭാര്യയും പഴയ ബോളിവുഡ് സോഫ്റ്റ്-പോണ്‍ സിനിമകളിലെ നായികയുമായ മാധുരി (തനുശ്രീഘോഷ്), മാധുരി-അജയ് ദമ്പതികളുടെ
    ദാമ്പത്യത്തിലെ പാളിച്ചകള്‍ മുതലെടുത്ത് മാധുരിയെ വളയ്ക്കാനും, അത് വഴി ഒരു ബ്ളൂഫിലിം സിഡി ഒരുക്കാനും കച്ചകെട്ടിയിറങ്ങിയ ഉത്തരേന്ത്യന്‍ ചെത്ത്പയ്യന്‍ രുസ്തം (നിഷാന്‍), മാലിന്യ കുമ്പാരത്തില്‍ തപ്പി നടന്ന്, മാലിന്യങ്ങളില്‍ നിന്ന് കൌതുകവസ്തുക്കള്‍ നിര്‍മ്മിക്കാന്‍ ഒരുമ്പെട്ട് പായുന്ന വിഷ്ണു (ഇന്ദ്രജിത്ത്), അയാളുടെ ഭാര്യ രമണി (മൈഥിലി), നഗരത്തെ നടുക്കിയ പരമ്പര-കൊലപാതകിയെ തപ്പി ക്ഷീണിച്ചവശനായ സ്കോട്ട്ലാന്‍ഡ് യാര്‍ഡ് പരിശീലനം നേടിയ പൊലീസ് സിങ്കം കമ്മീഷണര്‍ ടോം ചെറിയാന്‍ (അനൂപ്മേനോന്‍), അയാളുടെ പ്രതിശ്രുതവധുവും 'ബര്‍ക്കദത്ത്' മോഡല്‍ ടിവി റിപ്പോര്‍ട്ടറുമായ രൂപ (ലെന), ആവശ്യമില്ലാതെ തെറി വിളിച്ച് നടക്കുന്ന ദാദ വാട്ട്സണ്‍ (ബൈജു, വേയ്സ്റ്റ് കഥാപാത്രം) തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങള്‍. ലൊട്ടുലൊടുക്ക്, ഗുലുഗുലുമാല്‍ കഥാപാത്രങ്ങള്‍ വേറെയുമുണ്ട് ഒരുലോഡ്....
    അജയ്കുര്യന്‍-മാധുരി ദമ്പതികളുടെ ദാമ്പത്യതകര്‍ച്ചയാണ് പ്രധാന വിഷയം. ഒരിക്കല്‍ ഗഡാഗഡിയന്‍ 'വുമണൈസര്‍' ആയിരുന്ന അജയ്കുര്യന്‍ ഹൈദരാബാദിലെ ഒരു പബ്ബില്‍ വെച്ച് ഒരു കിടിലന്‍ സര്‍ദാര്‍ജിയുടെ കിടു ഭാര്യയുടെ ചന്തിയ്ക്ക് പിടിക്കുകയും  കോപാകുലനായ സര്‍ദാര്‍ജി ഒറ്റചവിട്ടിന് അജയ്കുര്യന്റെ 'ഫിലമെന്റ്'ചവിട്ടി പൊട്ടിക്കുകയും ചെയ്ത ശേഷം (ഈ കഥ സത്യമാണോ എന്നറിയില്ല അജയ് അയാളുടെ ഡോക്ടറോട് പറഞ്ഞ ഈ കഥയ്ക്ക് ഒരു കറുത്ത നുണക്കഥയുടെ എല്ലാ നിറവുമുണ്ട്) 'ഇംപൊട്ടന്റ്' ആയ അജയ് സുന്ദരിയും മദാലസയുമായ ഭാര്യയ്ക്ക് മുന്നില്‍ പുരുഷകേസരിയാണെന്ന് തെളിയിക്കാന്‍ നടത്തുന്ന നാടകങ്ങളാണ് ഒന്നാംപകുതിയെ സജീവമാക്കിയത്. ഹോസ്പിറ്റലില്‍ സ്റ്റാഫിലെ സുന്ദരിയായ യുവതിയെ കൊണ്ട് 15 മിനിറ്റ് കൂടുമ്പോള്‍ പ്രണയ എസ്എംഎസ് സെല്ലിലേക്ക് അയപ്പിക്കുകയും ഭാര്യയെ കൊണ്ട് അത് വായിപ്പിക്കുകയും 'എന്തായിതെന്ന്...?' അവള്‍ അമ്പരക്കുമ്പോള്‍ "ഓ...ഈ പിള്ളേരുടെ ഒരു കാര്യം..ഇന്‍ഫാക്ചേഷന്‍..'' എന്ന് മൊഴിയുകയും ചെയ്യുന്ന അജയ് കുര്യനായി മുരളി സ്വയം പകര്‍ന്നിരിക്കുന്നു. ഭാര്യയെ ദേഷ്യം പിടിപ്പിക്കാന്‍ ഏതോ മാഗസിനിലെ അര്‍ദ്ധനഗ്നയായ മോഡലിന്റെ ഫോട്ടോഗ്രാഫില്‍ ആസക്തിയോടെ വിരലോടിക്കുകയും "ഇന്ന് ഇനി ഉഷാറായി ഒന്ന് കുളിക്കണം..''-എന്ന് അശ്ളീലചുവയില്‍ അവളോട് പറഞ്ഞ ശേഷം ടോയ്ലെറ്റില്‍ കയറി 'എന്തോ നടക്കുന്നു' എന്നറിയിക്കാന്‍ ശബ്ദമുണ്ടാക്കുകയും ചെയ്യുന്ന സൈക്കിക് കഥാപാത്രം അജയ്കുര്യന് മലയാളസിനിമയില്‍ പൂര്‍വ്വ മാതൃകകളില്ല.
    അജയ് കുര്യന്റെ പെരുമാറ്റത്തില്‍ നിരാശയായ മാധുരി രുസ്തത്തിന്റെ വലയില്‍ വീഴുന്നു. അവര്‍ ഒരുമിച്ച് മാധുരിയുടെ വീട്ടില്‍ (അവിടെ തളര്‍ന്ന് കിടക്കുന്ന അവളുടെ അമ്മ മാത്രമാണ് ഉള്ളത്)ഒരു രാത്രി കൂടാനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ ആ വീട് കൊള്ളയടിക്കാനുള്ള പ്ളാനുമായി വിഷ്ണു അവിടെ ഓടി കയറുകയും ചെയ്യുന്നു. രുസ്തവും വിഷ്ണുവും തമ്മില്‍ നടക്കുന്ന സംഘട്ടനത്തിനിടയില്‍ പലതും സംഭവിക്കുന്നു. ഇടവേള വരെ ഇങ്ങനെ നീങ്ങുന്നു സിനിമ.
    'മള്‍ട്ടിലീനിയര്‍ നരേഷന്‍' ഈ സിനിമയ്ക്ക് ആവശ്യമായിരുന്നോ എന്ന് സംശയിക്കുന്നവരുണ്ട്. എന്നാല്‍ അത് കൊണ്ട് പ്രത്യേകിച്ച് ദോഷമൊന്നും പറ്റിയിട്ടില്ലെന്നാണ് എനിക്ക് തോന്നിയത്. 'രസികന്‍' എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിയ മുരളി എഴുത്തിലെ തന്റെ രണ്ടാമൂഴം വേസ്റ്റാക്കിയില്ല. "ഹേ...ചേച്ചി..'' എന്ന് കാതരമായി വിളിച്ച് മാധുരിയുടെ പിറകേ നടക്കുന്ന രുസ്തവും, മല വന്ന് മുന്നില്‍ നിന്നാലും 'പിന്നല്ല.....''- എന്ന് പറയുന്ന ഇന്ദ്രജിത്തും നല്ല കഥാപാത്രങ്ങളാണ്. മാധുരിയുടെ കുമ്പസാരം കേള്‍ക്കാന്‍ കുമ്പസാരകൂടിനുള്ളില്‍ നൊട്ടിനുണഞ്ഞിരുന്ന പുരോഹിതന്‍ തുറന്ന് പറയാന്‍ കരുത്തില്ലാതെ അവള്‍ നടന്ന് നീങ്ങിയപ്പോള്‍ ഹതാശനായി നോക്കിനില്‍ക്കുന്നത് നല്ല മുഹൂര്‍ത്തമാണ്. കടക്കാരില്‍ നിന്ന് ഓടി രക്ഷപ്പെടുന്ന വിഷ്ണുവിനെ രണ്ട്വട്ടം രക്ഷിച്ചത് ശാഖ നടത്തുന്ന ആര്‍എസ്എസുകാരാണ് എന്ന് സൂചിപ്പിച്ചത് കല്ലുകടി.
    ഷെഹ്നാദ് ജെലാലിന്റെ ദൃശ്യങ്ങളും കൊള്ളാം. ശരിയുടെയും തെറ്റിന്റെയും കള്ളികളില്‍ ഒതുക്കി നിര്‍ത്താനാവാത്ത കഥാപാത്രങ്ങളാണ് ഈ സിനിമയില്‍ ഉള്ളത്. അപ്രതീക്ഷിത്മായ വളവ് തിരിവുകള്‍ അവരെ നയിക്കുന്നു. പക്ഷേ.. എല്ലാം നഷ്ടപ്പെട്ട് ഒതുങ്ങാന്‍ അവര്‍ക്കാവില്ല. ചാരത്തിനിടയില്‍ അവര്‍ ജീവിതം വാരികൂട്ടുന്നു. വീണ്ടും ജീവിക്കുന്നു. ഇന്ദ്രജിത്ത് വളരെ മനോഹരമായി അവതരിപ്പിച്ച 'പിന്നല്ല.........''- എന്ന സംഭാഷണം ഇതിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും ഇണങ്ങുന്നു. 





No comments: