Wednesday, June 13, 2012

'shanghai'- കാലഘട്ടത്തിന്റെ സ്വരം...
ദിബാകര്‍ ബാനര്‍ജിയുടെ 'ഷാങ്ങ്ഹായ്' ഇന്ത്യന്‍ സിനിമ കണ്ടിട്ടുള്ളതില്‍ വെച്ച് മികച്ച രാഷ്ട്രീയ സിനിമകളില്‍ ഒന്നാണ്. 12 കോടി നിര്‍മാണത്തിന് മുടക്കുകയും 8 കോടി മാര്‍ക്കറ്റിങ്ങിന് വേണ്ടി ചെലവിടുകയും ചെയ്ത 'ഷാങ്ങ്ഹായ്' ഈ കാലഘട്ടത്തിന്റെ കഥയാണ് പറയുന്നത്. സമകാലീന ഇന്ത്യന്‍ അവസ്ഥയുടെ മുഖത്ത് കരിഓയില്‍ ഒഴിക്കുന്ന നിരവധി രംഗങ്ങളുള്ള ഈ സിനിമ ജനാധിപത്യത്തിന്റെ മൂല്യശോഷണത്തെ കുറിച്ചുള്ള സംവിധായകന്റെ വിയോജനകുറിപ്പാണ്.
'ഭാരത്നഗര്‍' എന്ന സാങ്കല്‍പ്പികനഗരത്തെ ആഡംബരത്തിന്റെ പര്യായമായ 'ഷാങ്ങ്ഹായ്' പറുദീസയായി മാറ്റിയെടുക്കാന്‍ കോര്‍പറേറ്റുകളും രാഷ്ട്രീയകക്ഷികളും കൈകോര്‍ത്തുണ്ടാക്കിയ അവിശുദ്ധസഖ്യം നടത്തുന്ന ഹീനമായ ചതുരംഗകളിയാണ് സിനിമ പ്രമേയവല്‍കരിക്കുന്നത്. എല്ലാ സ്വര്‍ഗത്തിനും കൊടുക്കേണ്ട വില ഇവിടെയും ജനങ്ങള്‍ കൊടുക്കേണ്ടി വരും. വീട്, ഭൂമി, സ്വാതന്ത്രം,ഉപജീവന മാര്‍ഗങ്ങള്‍. അങ്ങനെ 'ഷാങ്ങ്ഹായ്ക്ക്' വേണ്ടി പലതും ജനങ്ങള്‍ ത്യജിക്കേണ്ടി വരുമെന്ന് ചൂണ്ടികാണിച്ച് പ്രൊഫ. അഹമ്മദിയെ (പ്രൊസെന്‍ജിത്ത്) പോലുള്ള സാമൂഹ്യപ്രവര്‍ത്തകര്‍ രംഗത്തിറങ്ങുന്നതോടെ രക്തം മുക്കി എഴുതേണ്ട ചില രാഷ്ട്രീയചലനങ്ങള്‍ക്കാണ് കാലം വഴിയൊരുക്കിയത്.
ഇന്റര്‍നാഷണല്‍ ബിസിനസ് പാര്‍ക്കിന്റെ നേതൃത്വത്തില്‍ തുടങ്ങുന്ന പദ്ധതിയ്ക്ക് എതിരെ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ സംസാരിച്ച ശേഷം പ്രൊഫ. അഹമ്മദി ഓഡിറ്റോറിയത്തിന് പുറത്തേക്കിറങ്ങിയപ്പോള്‍ പാഞ്ഞു വന്ന ട്രക്ക് അദ്ദേഹത്തെ ഇടിച്ചുതെറിപ്പിക്കുന്നു. നൂറുകണക്കിനാളുകളും പൊലീസും നോക്കി നില്‍ക്കുമ്പോഴാണ് ട്രക്ക് അഹമ്മദിയെ ഇടിച്ച്തെറിപ്പിച്ച് ഇരുളിലേക്ക് മറഞ്ഞത്. അഹമ്മദിയ്ക്ക് നേരേയുണ്ടായത് കൊലപാതക ശ്രമമാണ് തെളിയിക്കാന്‍ അദ്ദേഹത്തിന്റെ വിദ്യാര്‍ഥിനിയായ ശാലിനിയും (കല്‍ക്കി), ആ രാത്രിയിലെ നിര്‍ണ്ണായകമായ വീഡിയോ ഫൂട്ടേജ് കൈയ്യില്‍ വന്നു പെട്ട നീലചിത്ര ഛായാഗ്രാഹകനായ ജോഗിന്ദര്‍ പാര്‍മറും (ഇമ്രാന്‍ ഹഷ്മി), സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി നിയമിച്ച ടി എ കൃഷ്ണന്‍ (അഭയ് ഡിയോള്‍)  അന്വേഷണ കമ്മീഷനും രംഗത്ത് എത്തുന്നതോടെ ഷാങ്ങ്ഹായ് വേഗം കൈവരിക്കുന്നു.
മികച്ച ഒരുപിടി രംഗങ്ങളുണ്ട് ഈ സിനിമയില്‍- പ്രൊഫ. അഹമ്മദിയ്ക്ക് നേരേയുണ്ടായ കൊലപാതകശ്രമത്തെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കുന്ന കൃഷ്ണന്‍ കമ്മീഷന്റെ മുറിയുടെ ഒത്തനടുക്ക് തൊട്ടടുത്ത മൈതാനത്ത് നിന്നും കുട്ടികള്‍ എറിഞ്ഞ ബാസ്ക്കറ്റ്ബോള്‍ വന്നു വീണപ്പോള്‍ ഉണ്ടായ നിശബ്ദതയ്ക്ക് മാനങ്ങള്‍ പലതാണ്. പ്രകൃതിയേയും പരിസ്ഥിതിയേയും ചൂഷണം ചെയ്ത് കീശ വീര്‍പ്പിക്കുന്ന ചോരകുടിയന്‍ നേതാക്കള്‍ ഫോണ്‍ എടുത്ത ഉടനെ 'ജയ് പ്രകൃതി' എന്ന് അഭിസംബോധന ചെയ്യുന്നത് രസകരമാണ്. എത്ര കഴുകിയാലും വൃത്തിയാകില്ലെന്ന പോലെ സര്‍ക്കാര്‍ ഓഫീസുകള്‍ അടിച്ച്തുടക്കുന്ന ശിപായികള്‍ മിക്കവാറും ഫ്രെയിമുകളില്‍ നിറയുന്നതും ശ്രദ്ധേയം. അഹമ്മദിയ്ക്ക് നേരേയുണ്ടായ ആക്രമണങ്ങളെ കുറിച്ചുള്ള കൃഷ്ണന്‍ കമ്മീഷന്റെ ചോദ്യങ്ങള്‍ക്ക് 'for every action, there is an equal and opposite reaction' എന്ന മോഡി വചനമാണ് ഉന്നത പൊലീസുദ്യോഗസ്ഥന്‍ മറുപടിയായി നല്‍കുന്നത്.

നാടകീയതയില്ല. അതി വൈകാരികതയല്ല. ഇമ്രാന്‍ഹഷ്മിയും അഭയ് ഡിയോളും പ്രൊസെന്‍ജിത്ത് ചാറ്റര്‍ജിയും ഉള്‍പ്പടെയുള്ള താരനിര ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വെച്ചത്. വാസ്ലിസ് വസ്ലിക്കോസിന്റെ 'z' എന്ന നോവലിനെ അാവലംബിച്ച് സംവിധായകന്‍ ഒരുക്കിയ തിരക്കഥ മികച്ചതാണ്. നമ്രതാറാവുവിന്റെ എഡിറ്റിങ്ങും നിക്കോസ് ആന്‍ഡ്രിസാകിസിന്റെ ക്യാമറയും വിശാല്‍ ശേഖറിന്റെ സംഗീതവും ചിത്രത്തിന് മാറ്റുകൂട്ടുന്നു. ഭരണവര്‍ഗവും പ്രതിപക്ഷവും കൈകോര്‍ത്ത് പിടിച്ച കറുത്ത ഇടനാഴികളില്‍ ചീഞ്ഞളിയുന്ന ജനാധിപത്യത്തിന്റെ ജാതകമാണ് 'ഷാങ്ങ്ഹായ്'...

No comments: