Monday, December 12, 2011

ജോണ്‍സണ്‍, ഒരോര്‍മ്മ തന്‍ ക്രൂരമാം സൌഹൃദം.....

ജോണ്‍സണ്‍, ഒരോര്‍മ്മ തന്‍ ക്രൂരമാം സൌഹൃദം.....

  • മുറ്റത്ത് ഷട്ടില്‍ കളിക്കുമ്പോഴാണ് എനിക്ക് ആദ്യം തോന്നിയത്. എന്തോ ചെറിയ മാറ്റം എന്നില്‍ ഉണ്ടായിട്ടുണ്ടെന്ന്. ഷോട്ടുകള്‍ ഒന്നും വിചാരിച്ച രീതിയില്‍ ഏശുന്നില്ല. കുറെ എളുപ്പമുള്ള ടേക്കുകള്‍ ഒക്കെ മിസ് ആവുകയും ചെയ്തു''- വിളിച്ചാല്‍ വിളിച്ച ഇടത്ത് ഈണങ്ങളെ എത്തിക്കുന്ന അനശ്വര സംഗീത സംവിധായകന്‍ ജോണ്‍സണ്‍ ഒടുവില്‍ കണ്ടപ്പോള്‍ ജീവിതത്തിലെ ഒരിരുണ്ട കാലഘട്ടം ഓര്‍ത്തെടുത്തു.
  • എറണാകുളത്തെ ഹോട്ടല്‍ കൊച്ചിന്‍ ടവറിലായിരുന്നു കൂടിക്കാഴ്ച്ച. ഡിസംബര്‍ മാസം. ക്രിസ്മസിനോടനുബന്ധിച്ച് ഇറക്കുന്ന പുതിയ ക്രിസ്തീയ ഭക്തിഗാനങ്ങളുടെ റിലീസിനായി എത്തിയതായിരുന്നു അദ്ദേഹം. ട്രേഡ് മാര്‍ക്കായ കറുത്ത ടീഷര്‍ട്ടും, കള്ളി ലുങ്കിയും ധരിച്ച് കട്ടിലില്‍ ചമ്രം പടിഞ്ഞിരുന്ന് നിഴലും നിലാവും ഇടകലര്‍ന്ന ആ കാലഘട്ടം അദ്ദേഹം ഓര്‍ത്തെടുത്തു. സംഗീതലോകത്ത് നിന്ന് നിര്‍ബന്ധിത അവധിയെടുത്ത് മനസ്സില്‍ വിടര്‍ന്ന ഈണങ്ങള്‍ പുറംലോകത്തിന് പകര്‍ന്ന് കൊടുക്കാന്‍ അശക്തനായി സ്വയം ഉള്ളില്‍ ഒതുങ്ങിയ വര്‍ഷങ്ങള്‍. അപ്പോഴും ധൈര്യം കൈവിടാതെ ജോണ്‍സണ്‍ ഗിത്താര്‍ തന്റെ നെഞ്ചോട് ചേര്‍ത്തുപിടിച്ചിരുന്നു. എന്റെ മുന്നിലിരിക്കുമ്പോഴും അദ്ദേഹം ഗിറ്റാര്‍ നെഞ്ചോട് ചേര്‍ത്തിരുന്നു. "പവിഴം പോല്‍ പവിഴാധരം പോല്‍...''ജോണ്‍സണ്‍ മൂളി.
  • സത്യന്‍ അന്തിക്കാടിന്റെ 'യാത്രക്കാരുടെ ശ്രദ്ധയ്ക്ക്' (2002) സംഗീതസംവിധാനം നിര്‍വഹിച്ച ശേഷം സംഗീതത്തില്‍ നിന്നും ജോണ്‍സണ്‍ സ്വയം ഇടവേളയെടുക്കുകയായിരുന്നു. "ഇടവേള സ്വയം സൃഷ്ടിച്ചതായിരുന്നു. കാര്യങ്ങള്‍ ശരിയല്ലെന്ന് എനിക്ക് തന്നെ ബോധ്യപ്പെട്ട നാളുകള് -ജോണ്‍സണ്‍ തന്നെ ആ കാലം ഇങ്ങനെ ഓര്‍മ്മിച്ചു.  ജീവന്‍ തന്നെ നഷ്ടപ്പെട്ടേക്കാവുന്ന ഒരപകടത്തില്‍ നിന്നും മനസ്സിനേയും ശരീരത്തിനെയും ബദ്ധപ്പെട്ട് കരകയറ്റിയപ്പോള്‍ സംഭവിച്ചതാകാം അതെന്ന ബോധ്യവും ജോണ്‍സണുണ്ട്. ചിട്ടപ്പെടുത്തിയ 'മ്യൂസിക്ക് നോട്ടുക' ളില്‍ ഏതോ ചിലത് തിരുത്താനാവാത്ത വിധം തെറ്റിയത് പോലുള്ള ഒരനുഭവമായിരുന്നു അതെന്ന് അദ്ദേഹം പറഞ്ഞു. ഒരു ട്രെയിന്‍യാത്രയ്ക്കിടയില്‍ കംപാര്‍ട്ട്മെന്റില്‍ നിന്നും പുറത്തേക്ക് വീണ് ജോണ്‍സണ് ഗുരുതരമായി പരിക്കേറ്റിരുന്നു. ഏതോ വീടിന്റെ ഉമ്മറത്ത് വീണ് കിടന്ന ജോണ്‍സണെ തിരിച്ചറിഞ്ഞ ചിലര്‍ അദ്ദേഹത്തിന് വെള്ളം കൊടുത്തു. ആശുപത്രിയിലെത്തിച്ചു.
  • ഷട്ടില്‍ കളികള്‍ക്കിടയിലെ തോല്‍വികള്‍ക്കിടയില്‍ നിന്ന് ചെന്നൈയിലെ വീടിന്റെ ഉള്ളറകളിലേക്കും മനസ്സിന്റെ ഇരുട്ടറകളിലേക്കും ചേക്കേറിയ ജോണ്‍സണ് സ്വന്തം പാട്ടുകള്‍ പോലും തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. "യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സിനിമയിലെ പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്യുമ്പോള്‍ എനിക്ക് തീരെ വയ്യ. തലയ്ക്കുള്ളില്‍ വല്ലാത്ത പെരുപ്പ്. എവിടെ നിന്നെക്കെയൊ ചെവി തുളയ്ക്കുന്ന ഒച്ച കേട്ടു. സത്യന്‍ നിര്‍ബന്ധിച്ച് എങ്ങനെയൊക്കെയൊ ചെയ്തു തീര്‍ത്തെന്ന് പറഞ്ഞാല്‍ മതി''- ജോണ്‍സണ്‍ കൂട്ടിചേര്‍ക്കുന്നു. 27 ഗുളികകള്‍ വരെ കഴിച്ചിരുന്ന കാലമായിരുന്നു അത്. തുടര്‍ച്ചയായ ചികിത്സകളെല്ലാം തീര്‍ന്നപ്പോഴേക്കും മനസ്സിലെ മൌനത്തിന് കനം വെച്ചു. ഒഎന്‍വിയുടെ വരികളില്‍ ജോണ്‍സണ്‍ തന്നെ ചിട്ടപ്പെടുത്തിയ സമുദ്രത്തിന്റെ ആഴമുള്ള സ്വരത്തില്‍ യേശുദാസ് പാടിയ- 'എന്റെ മണ്‍ വീണയില്‍ കൂടണയാനൊരു മൌനം പറന്നു പറന്നു വന്നു...' എന്ന പാട്ട് അക്ഷരാര്‍ത്ഥത്തില്‍ അറംപറ്റുകയായിരുന്നു. വോയ്സ് ഓഫ് ട്രിച്ചൂര്‍ സംഗീതലോകത്തിന് സമ്മാനിച്ച ആ രുദ്രവീണയിലും മൌനം കൂടുകെട്ടി.
  • ദേവരാജന്‍ മാസ്റ്ററുടെ  പ്രിയപ്പെട്ട ശിഷ്യനായിരുന്നു ജോണ്‍സണ്‍. ഓര്‍ക്കസ്ട്ര കണ്‍ഡക്റ്റിങ്ങില്‍ ദേവരാജന്‍ കഴിഞ്ഞാല്‍ പിന്നെ തലയെടുപ്പുള്ളത് ജോണ്‍സണാണെന്ന് തിരക്കഥാകൃത്ത് ജോണ്‍പോള്‍ ഓര്‍ക്കുന്നു. ദക്ഷിണേന്ത്യന്‍ സംഗീതവസന്തമായിരുന്ന ഇളയരാജയും അന്ന് ദേവരാജന്റെ ശിഷ്യനായിരുന്നു. "റെക്കോഡിങ്ങിന്റെ ഇടവേളയില്‍ ജോണ്‍സണ്‍ ഒരു സന്ദര്‍ഭം പറയും. ഇളയരാജ അതിന് ചേര്‍ന്ന പശ്ചാത്തല സംഗീതം വയലിനിലോ ഗിറ്റാറിലോ വായിക്കും. തിരിച്ച് ഇളയരാജ പറയുന്ന സന്ദര്‍ഭത്തിന് ജോണ്‍സണ്‍ ചേര്‍ന്ന സംഗീതമൊരുക്കും. ഇതെല്ലാം നോക്കി ഒരു ചെറുപുഞ്ചിരിയോടെ ദേവരാജന്‍ മാസ്റ്റര്‍ ഇരിക്കുന്നത് ഇപ്പോഴും ഓര്‍മ്മയിലുണ്ട്''- ജോണ്‍പോള്‍ പറഞ്ഞു.
  • പിന്നീട് രഞ്ജന്‍ പ്രമോദ് ആദ്യമായി സംവിധാനം ചെയ്ത ഫോട്ടോഗ്രാഫര്‍' (2006) എന്ന ചിത്രത്തിലാണ് ജോണ്‍സണ്‍ മടങ്ങി വന്നത്. രഞ്ജന്റെ പിടിവാശിയാണ് തന്നെ മടക്കികൊണ്ടുവന്നതെന്ന് ജോണ്‍സണ്‍ പറഞ്ഞു. വര്‍ഷം ഇരുപതും മുപ്പതും പാട്ടുകള്‍ക്ക് ഈണമിട്ട ജോണ്‍സണെ സംബന്ധിച്ചിടത്തോളം ഇത് വല്ലാത്തൊരു അനുഭവമായിരുന്നു. മലയാളികള്‍ക്ക്് നഷ്ടമായതാവട്ടെ ഒരുപിടി നല്ല ഗാനങ്ങളും.
  • സിനിമയുടെ പശ്ചാത്തല സംഗീതം ജോണ്‍സണ്‍ തന്നെ നിര്‍വഹിക്കണമെന്ന് സിനിമാസംവിധായകര്‍ വാശിപിടിച്ചിരുന്ന കാലമുണ്ടായിരുന്നു. ജോണ്‍സണ്‍ സംഗീതമിട്ടാല്‍ മാത്രം പോര. 'തൂവാനതുമ്പികള്‍', 'നമ്മുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍' തുടങ്ങിയ ചിത്രങ്ങള്‍ക്ക് ചിറകുകള്‍ നല്‍കിയ സംഗീതമാണ് ആവശ്യം."പത്മരാജന്റെയും ഭരതന്റെയും സിനിമകള്‍ക്ക് ആ സംഗീതം നല്‍കിയെങ്കില്‍ അത് അവ അര്‍ഹിക്കുന്നതായിരുന്നു. അതുപോലുള്ള കഥാസന്ദര്‍ഭങ്ങള്‍ തന്നാല്‍ ആ സംഗീതം തരാം''- ജോണ്‍സണ്‍ അവരോട് തുറന്നടിച്ചു. പശ്ചാത്തല സംഗീതത്തില്‍ ജോണ്‍സണ്‍ മലയാള സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ക്ക് സമാനതകളില്ല. ഒരു ചിത്രത്തിന്റെ റീ-റെക്കോര്‍ഡിങ്ങ് വേള. ഒരു പഴയ കായികതാരം ട്രാക്കിലെ തന്റെ വിജയകാലം ഓര്‍മ്മിച്ചെടുക്കുന്ന സീന്‍. ഓര്‍ക്കെസ്ട്ര റെഡി. കുറച്ച് നേരം ട്യൂണുകള്‍ ആലോചിച ജോണ്‍സണ്‍ എല്ലാവരോടും ഉപകരണങ്ങള്‍ താഴെ വെക്കാന്‍ പറഞ്ഞു. "എല്ലാവരും സ്ക്രീനില്‍ നോക്കിയേ, എന്നിട്ട് നന്നായി ഒന്ന് കൈയ്യടിച്ചേ.....'' അതായിരുന്നു റീ-റെക്കോര്‍ഡിങ്ങിലെ ജോണ്‍സണ്‍ സ്റ്റെല്‍.ആ രംഗത്തിന് ഏറ്റവും അനുയോജ്യം നല്ലൊരു കൈയ്യടിയാണെന്ന് തിരിച്ചറിയാനുള്ള വിവേകമാണ് ജോണ്‍സണെ ജോണ്‍സണാക്കിയത്. പൊന്തന്‍മാടയിലെ വെസ്റ്റേണ്‍ കോമ്പസിഷന്‍ മുക്തകണ്ഠ പ്രശംസ നേടിയതും ഓര്‍ക്കുന്നു.
  • ഗായകന്റെ 'തൊണ്ട പിഴിഞ്ഞ്' പാട്ടുകള്‍ ഹിറ്റാക്കുന്നതില്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ ജോണ്‍സണ്‍ ആരെയാണ് മനസില്‍ ഉദ്ദേശിച്ചതെന്ന് ആര്‍ക്കും മനസിലാവും.കവിതകള്‍ക്ക് വലിയ വില നല്‍കിയിരുന്നു അദ്ദേഹം. ധിക്കാരിയെന്ന് ചിലര്‍ പറഞ്ഞപ്പോഴും സ്വന്തം പ്രതിഭയില്‍ ആത്മ വിശ്വാസമുള്ളവന്റെ ധിക്കാരമായി അത് കണക്കാക്കിയാല്‍ മതിയെന്ന് ജോണ്‍സണ്‍ പറയും. അതേ സമയം തന്റെ സംഗീതത്തിന് ഗുണകരമായ ഏതൊരു നിര്‍ദേശവും ഇരു കൈയ്യും നീട്ടി സ്വീകരിക്കുമായിരുന്നു. 'കിരീടം' സിനിമയിലെ ഏക്കാലത്തെയും മികച്ച ഹിറ്റായ 'കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി' എന്ന ഗാനം ചടുലതാളത്തില്‍ ഒരു നാടോടി ഗാനമെന്ന നിലയിലാണ് ആദ്യം ചിട്ടപ്പെടുത്തിയത്. എന്നാല്‍ ഈണം കേട്ട ലോഹിതദാസാണ് 'അതിന്റെ വേഗമൊന്ന് കുറച്ചേ' എന്ന നിര്‍ദേശം നല്‍കിയത്. കിരീടത്തിലെ സേതുമാധവന്റെ മുറിഞ്ഞ മനസ്സിന്റെ ആഴമറിഞ്ഞ ഗാനം പിറന്നതങ്ങനെയാണ്. സന്തൂറിന്റെ നേര്‍ത്ത ശ്രുതിയില്‍ നിന്നാണ് 'കണ്ണീര്‍പൂവ്' തുടങ്ങുന്നത്. സന്തൂര്‍ ജോണ്‍സണ് പ്രിയപ്പെട്ട സംഗീതോപകരണമായിരുന്നു. ആ ശ്രുതി പോലെ നേര്‍ത്ത് നേര്‍ത്തലിഞ്ഞ് പോയി വീണ്ടും പുനര്‍ജ്ജനിക്കുന്ന  ഹൃദ്യമായ ഈണമായി ജോണ്‍സണ്‍ ഇന്നും നമ്മോടൊപ്പമുണ്ട്.....

Sunday, December 11, 2011

പാടാനോര്‍ത്തൊരു മധുര ഗാനം...........

പാടാനോര്‍ത്തൊരു മധുര ഗാനം...........
സ്വാതന്ത്രത്തിന് മുമ്പ് കൊല്‍ക്കത്തയില്‍ ഹിന്ദു-മുസ്ലീം കലാപം പകര്‍ച്ചവ്യാധി പോലെ പടര്‍ന്നു പിടിച്ച നാളുകള്‍. കൊല്‍ക്കത്തയിലെ ഏതോ തെരുവില്‍ ഒരുനാള്‍ കലാപനാളങ്ങള്‍ അണയ്ക്കാന്‍ ഗാന്ധിജിയും രംഗത്തെത്തി. പരസ്പരവിദ്വേഷത്തിന്റെ മുറിവുണക്കാന്‍ മുസല്‍മാന്റെയും ഹിന്ദുവിന്റേയും വീട്ടില്‍ തങ്ങി ഉപവാസവും പ്രാര്‍ത്ഥനയും നടത്താനായിരുന്നു മഹാത്മാവിന്റെ തീരുമാനം. സംഘര്‍ഷം മുറ്റിയ അന്തരീക്ഷത്തില്‍ പച്ചയൂണിഫോമും തലപ്പാവുമണിഞ്ഞ് കൈയ്യില്‍ തോക്കേന്തി ആ ദിനം ഗാന്ധിയുടെ പ്രാര്‍ത്ഥനാലയമായ ഒരു മുസല്‍മാന്റെ വീടിനു വെളിയില്‍ കാവല്‍ നിന്ന പട്ടാളക്കാരുടെ കൂട്ടത്തില്‍ കോട്ടയം നാഗമ്പടത്ത് കുന്നേല്‍ ജോസഫുമുണ്ടായിരുന്നു.
യുദ്ധത്തിന് ശേഷം പട്ടാളം വിട്ട ജോസഫ്  കോട്ടയത്ത് സ്വന്തംനാടകട്രൂപ്പ് തുടങ്ങി. നാടകങ്ങളില്‍ നായകനായും ഗായകനായും തിളങ്ങി.  1952ല്‍ എറണാകുളം അരവിന്ദ് പ്രൊഡക്ഷന്‍സ് നിര്‍മിച്ച 'പ്രേമലേഖ' എന്ന ചിത്രത്തിലൂടെ ജോസഫ് സിനിമാഭിനയത്തിന് ഹരിശ്രീ കുറിച്ചു.  'ശരിയോ തെറ്റോ' എന്ന ചിത്രത്തില്‍ പാടി അഭിനയിക്കാനുള്ള അവസരവും ലഭിച്ചു. ചിത്ത്രിന്റെ ഗ്രാമഫോണ്‍ റെക്കോര്‍ഡില്‍ പേര് വെക്കാനുള്ള സമയമായപ്പോള്‍  ഒത്തിരി സിനിമാതാരങ്ങള്‍ക്ക് ഭാഗ്യനാമമിട്ട തിക്കുറുശി പറഞ്ഞു. 'റെക്കോര്‍ഡില്‍ ജോസഫ് എന്ന് വേണ്ട, ജോസ്പ്രകാശ് എന്നായിക്കോട്ടെ'. 1925 ഏപ്രില്‍ 14ന് കോട്ടയത്ത് മുന്‍സിഫ് കോടതി ഉദ്യോഗസ്ഥനായ കെ ജെ ജോസഫിനും ഭാര്യ ഏലിയാമ്മയ്ക്കും പിറന്ന ജോസഫ് എന്ന ബേബി  ജോസ്പ്രകാശ് എന്ന പേരില്‍ സിനിമയിലേക്ക് ജ്ഞാനസ്നാനം ചെയ്യപ്പെട്ടു. 'ബേബി ശ്രീ പത്മനാഭന്റെ പത്ത് ചക്രം വാങ്ങണമെന്ന'  പിതാവ് കെ ജെ ജോസഫിന്റെ ആശ ഒരുനാളും നിറവേറിയില്ല. മലയാളസിനിമയിലെ മികച്ച അഭിനേതാക്കളില്‍ ഒരാളാവാനായിരുന്നു നിയോഗം.
ഫോര്‍ത്ത് ഫോറത്തില്‍ പഠിക്കുന്ന കാലത്താണ് ജോസഫ് നാടു വിട്ട് പട്ടാളത്തില്‍ ചേരുന്നത്. പാതി രാത്രി  വീട്ടില്‍ നിന്ന് മുങ്ങി കിലോമീറ്ററുകള്‍ നടന്ന് സിനിമയും നാടകവും കാണാന്‍ പോകുന്ന പതിവ് ബേബിക്കുണ്ടായിരുന്നു. അച്ഛന്‍ കൈയ്യോടെ പിടിച്ചപ്പോള്‍ ഉണ്ടായ കൊടുങ്കാറ്റിന് ശേഷമാണ് നാടു വിടാന്‍ തീരുമാനമെടുത്തത്. വെള്ളക്കാരുടെ കീഴില്‍  റോയല്‍ ഇന്ത്യന്‍ ആര്‍മി സര്‍വ്വീസ് കോറില്‍ ചേര്‍ന്നതിന് ശേഷം ഫിറോസ്പൂരിലെ മണിപ്പൂരി ക്യാമ്പിലായിരുന്നു ആദ്യ നിയമനം. ഒരുച്ചയ്ക്ക് ട്രഞ്ചില്‍ നിന്നും ക്യാമ്പിലേക്ക് മടങ്ങിയ  ജോസഫ് തന്റെ പണവും വസ്ത്രങ്ങളുമെല്ലാം ആരോ അടിച്ചുമാറ്റിയതായി കണ്ട് ഞെട്ടിത്തരിച്ചു.ജീവിതത്തില്‍ പൊട്ടികരഞ്ഞ ആദ്യ സന്ദര്‍ഭമായി 86ാമത്തെ വയസില്‍ ജോസ്പ്രകാശ് ഓര്‍ത്തെടുക്കുന്നത് ഈ മുഹൂര്‍ത്തമാണ്. ചില്ലറ നേരനുഭവങ്ങള്‍ക്കും ഒരുപാട് ദുരിതങ്ങള്‍ക്കും ശേഷം 1949ല്‍ പട്ടാളത്തില്‍ നിന്നും പിരിഞ്ഞ് നാട്ടിലെത്തി. കോട്ടയത്ത് കുടുംബക്കാര്‍ നടത്തിയിരുന്ന തേയിലകച്ചവടം ഏറ്റെടുത്തു. എറണാകുളത്തും ചെറിയ രീതിയില്‍ തുണി കച്ചവടം നടത്തി. കുറച്ചു കാലം എറണാകുളത്ത് ഫിലിം റെപ്രസന്റേററ്റീവിന്റെ വേഷവും  ജോസ്പ്രകാശ് കെട്ടിയിരുന്നു. തമിഴ്പടങ്ങളുടെ പെട്ടിയും തലയിലേറ്റി തുച്ഛമായ വരുമാനത്തില്‍ ജീവിച്ചപ്പോഴും കൊട്ടകകളിലെ വെളിച്ചവും ആര്‍പ്പുവിളികളും ജീവിക്കാന്‍ പ്രചോദനമായി.
ജോസഫിന്റെ മനസ്സിലെ നാടകാഭിനിവേശം മാത്രം കെട്ടടങ്ങിയില്ല. 1954ല്‍ മണര്‍ക്കാട് കുഞ്ഞിന്റെ പാലാഐക്യകേരള നടന കലാസമിതിയുമായി ചേര്‍ന്ന് സഹകരിച്ചു. കമ്യൂണിസ്റ്റുകാരുടെ കൂടെ ചേരണ്ടെന്ന് പറഞ്ഞ് കെപിഎസിയിലേക്കുള്ള ക്ഷണം അച്ഛന്‍ തട്ടി തെറിപ്പിച്ചതായിരുന്നു കാരണം.  1956ല്‍ കോട്ടയത്ത് നാഷണല്‍ തിയറ്റേഴ്സ് എന്ന പുത്തന്‍ നാടകകമ്പനി തുടങ്ങി. നാഷണല്‍ തിയ്യറ്റേഴ്സ് കുറേ നല്ല നാടകങ്ങള്‍ അവതരിപ്പിച്ചു. 'സാത്താന്‍ ഉറങ്ങുന്നില്ല','പൊലീസ്സ്റ്റേഷന്‍', 'ഫ്ളോറി' എല്ലാത്തിലും നായകനായി . നായകനായപ്പോള്‍ കുറേ പാട്ടുകളും പാടി.  ഇതിനിടയില്‍ ചില സിനിമകളില്‍ തലകാണിച്ചു. മെറിലാന്‍ഡിന്റെ  സ്നാപകയോഹന്നാനില്‍ അഭിനയിച്ചതോടെയാണ് ഈ തൊഴില്‍ കൊണ്ട് പത്ത് ചക്രമുണ്ടാക്കാമെന്ന വിശ്വാസമുണ്ടായത്. 22ാമത്തെ സിനിമയായ കൊട്ടാരക്കര നിര്‍മിച്ച 'ലൌ ഇന്‍ കേരള' ജോസ്പ്രകാശിന്റെ അഭിനയജീവിതത്തിലെ നാഴികകല്ലായി. ചിത്രത്തിലെ 'സില്‍വര്‍ ഹെഡ് ' എന്ന വില്ലന്‍  മലയാള സിനിമയിലെ പ്രതിനായക സങ്കല്‍പ്പത്തിനുള്ള  ദിശാസൂചിയായി. തല മൊട്ടയടിച്ച് വെള്ളിനിറത്തിലുള്ള പെയിന്റടിച്ച് സില്‍വര്‍ഹെഡാകാന്‍ ജോസ്പ്രകാശ് മടി കാണിച്ചില്ല.
കൂളിങ് ഗ്ളാസും, വാക്കിങ് സ്റ്റിക്കും പുകചുരുളുയരുന്ന ഹുക്കയും കോട്ടുംസ്യൂട്ടും ധരിച്ച് താളത്തില്‍ നിരവധിതവണ മലയാള സിനിമയുടെ സ്റ്റെയര്‍കെയ്സുകളിറങ്ങി ജോസ്പ്രകാശ് താരമായി. ജീവിതത്തിലെ തിരക്കേറിയ 27 വര്‍ഷം മദ്രാസിലെ സ്വാമീസ് ലോഡ്ജിലെ വിവിധ മുറികളിലായിരുന്നു. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും ആത്മമിത്രങ്ങളായി. ഓണവും വിഷുവും ക്രിസ്മസും ഒന്നിച്ചാഘോഷിച്ചു. സ്വാമീസില്‍ ആഘോഷമില്ലാത്ത ദിവസങ്ങളിലും നിറഞ്ഞ സന്തോഷമായിരുന്നെന്ന് ജോസ് പ്രകാശ് ഓര്‍മിക്കുന്നു. പ്രേം നസീറുമായുള്ള സൌഹൃദനിമിഷങ്ങളാണ് ഏറ്റവും വിലമതിക്കുന്നത്.
"വെള്ളിത്തിരയില്‍ പ്രേംനസീര്‍ എന്നെ ഇടിച്ചുമറിക്കുമ്പോള്‍ സ്ത്രീകളടക്കമുള്ള കാണികള്‍ 'ഇടിയവനെ..കൊല്ലവനെ..'  എന്നൊക്കെ  ആര്‍പ്പുവിളിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. മലക്കംമറിഞ്ഞും തെറിച്ചുവീണും വില്ലന് പരിക്ക് പറ്റുമ്പോള്‍ കൊട്ടകയെ പ്രകമ്പനം കൊള്ളിച്ച് കൈയ്യടികളുയരും. വില്ലനാണെങ്കിലും ഞാന്‍ നല്ലവനാണെന്ന് നസീറിനറിയാമായിരുന്നു. സിനിമാക്കാര്‍ക്കും അറിയാമായിരുന്നു. പക്ഷേ സാധാരണക്കാര്‍ എന്തറിഞ്ഞു..? അവരുടെ പ്രതികരണം കണ്ട് ആദ്യമൊക്കെ സങ്കടം തോന്നിയിരുന്നു.''-86 ന്റെ രോഗശയ്യയില്‍ ജോസ്പ്രകാശ് പറഞ്ഞു.
പാടിയ പാട്ടുകള്‍ കേട്ട നാള്‍ മുതല്‍ തന്നെ പ്രേം നസീര്‍ ജോസ്പ്രകാശിന്റെ ആരാധകനായിരുന്നു. അളിയാ പാട്ട് നന്നായി' എന്നായിരുന്നു ആദ്യം കണ്ടപ്പോള്‍ നസീറിന്റെ സ്നേഹം നിറഞ്ഞ പ്രതികരണം. നസീറിന്റെ മരണം വരെ തുടര്‍ന്ന അതുല്യബന്ധത്തിന്റെ തുടക്കമായിരുന്നു അത്.  അഭിനയിച്ച സിനിമകള്‍ പൊളിഞ്ഞാല്‍ നിര്‍മാതാവിന് സൌജന്യമായി അടുത്തചിത്രത്തിനുള്ള ഡേറ്റ് നല്‍കുന്ന സൂപ്പര്‍സ്റ്റാറായിരുന്നു പ്രേം നസീര്‍. "ബാങ്കുകളില്‍ നിന്ന് പണമില്ലാതെ മടങ്ങുന്ന ചെക്കുകളുടെ പേരില്‍ പാപ്പരായ നിര്‍മാതാക്കളെ കോടതിവരാന്ത കയറ്റാത്ത നടന്‍മാരായിരുന്നു ഞങ്ങള്‍. ഒരാള്‍ നായകനും മറ്റൊരാള്‍ വില്ലനും...''- തിരിച്ചറിയപ്പെടാത്ത നന്‍മയുടെ വേദന ജോസ്പ്രകാശിന്റെ വാക്കുകളില്‍ നിറഞ്ഞു.
350 ലേറെ ചിത്രങ്ങളില്‍ വില്ലനായും വികാരിയച്ചനായും പൊലീസ്സൂപ്രണ്ടായും മുത്തച്ഛനായും നിറഞ്ഞാടിയ ശേഷമായിരുന്നു വിധിയുടെ നിര്‍ദയാക്രമണം.  2003ല്‍ കൊച്ചിയിലെ സ്റ്റുഡിയോയില്‍ സീരിയലിന്റെ റെക്കോര്‍ഡിങ്ങിനായി പോയപ്പോഴാണ് കാല്‍തെറ്റി വീണത്. തുടയെല്ല് പൊട്ടിയതോടെ ഒരു കാല്‍ മുറിച്ചു മാറ്റി. കാലത്തിന്റെ മുറിവുകള്‍ മനസ്സിലും പ്രമേഹം ഉണക്കാത്ത മുറിവുകള്‍ ശരീരത്തിലും പേറിയാണ് ദിവസങ്ങള്‍ തള്ളി നീക്കുന്നത്. കാഴ്ച്ച ഏതാണ്ട് പൂര്‍ണ്ണമായും നഷ്ടമായി. ഇയര്‍ഫോണിലൂടെ കേള്‍ക്കുന്ന റേഡിയോ സംഗീതമാണ് ഏകകൂട്ട്. 2010ല്‍ അനുജന്‍ പ്രേംപ്രകാശിന്റെ മക്കളായ ബോബിയും സഞ്ജയും തിരക്കഥയെഴുതിയ ട്രാഫിക്കില്‍ ഡോക്ടറുടെ വേഷമിട്ടു. ലേക്ക്ഷോര്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ സൈമണ്‍ ഡിസൂസയുടെ വേഷമാണ് ട്രാഫിക്കില്‍ അവതരിപ്പിച്ചത്. ചിത്രം റിലീസായപ്പോള്‍ ഒറ്റ സീനില്‍ മാത്രമാണ് അഭിനയിച്ചതെങ്കിലും ജോസ്പ്രകാശിന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. സിനിമാ നിര്‍മാണ രംഗത്തും ജോസ്പ്രകാശിന്റെ പേര് സജീവമായി. പ്രകാശ് മൂവി ടോണ്‍ എന്നായിരുന്നു ബാനറിന്റെ പേര്. കുറച്ച് നല്ല ചിത്രങ്ങള്‍ നിര്‍മിക്കാനായതിന്റെ ചാരിതാര്‍ത്ഥ്യവുമുണ്ട്.
മുറിവേറ്റ ഒരു ഗായകന്‍ ജോസ്പ്രകാശിന്റെ മനസ്സില്‍ എന്നുമുണ്ട്. ആരും കേള്‍ക്കാത്ത  വിഷാദഗാനങ്ങളുടെ പ്രപഞ്ചം നെഞ്ചിലുണ്ട്. "ഗായകനാവായിരുന്നു ഓര്‍മ വെച്ചപ്പോള്‍  മുതല്‍ ആശിച്ചത്. പാട്ട് പഠിക്കാത്തവന്‍ എങ്ങനെയാ പാട്ടുകാരനാവുന്നത്?. ജി കെ പിള്ളയും പറവൂര്‍ ഭരതനും ഞാനും മാത്രമാണ് പഴയ തലമുറയില്‍ ശേഷിക്കുന്നത്. ഒരുപാട് നല്ല ഓര്‍മകള്‍ മാത്രമാണ് കൂട്ടിനുള്ളത്''- ജോസ്പ്രകാശ് പറഞ്ഞു നിര്‍ത്തി.
ബിജിയുടെ ലോകം.....
ബിജിബാല്‍ ആല്‍ബര്‍ട്സിലെത്തി മാസങ്ങളായി. തന്നെ താനാക്കിയ കോളേജിനെ മനഃപൂര്‍വം മറന്നതല്ല. അതിരുകളില്ലാത്ത സൗഹൃദമാണ് ആല്‍ബര്‍ട്സ് തനിക്കു സമ്മാനിച്ചതെന്ന് ബിജിബാല്‍ പറയും. കോളേജ് മാനേജ്മെന്റ് അന്യായമായി പിരിച്ചുവിട്ട സെബാസ്റ്റ്യന്‍ സാറിനുവേണ്ടിയുള്ള ബിജിയുടെയും കൂട്ടുകാരുടെയും പോരാട്ടം ചിലരെയെങ്കിലും ചൊടിപ്പിച്ചിരുന്നു. "ബാന്‍ഡ് ഓഫ് പ്രൊട്ടസ്റ്റ്" എന്ന പരിപാടിയിലൂടെ പ്രതിഷേധത്തിന് സംഗീതത്തിന്റെ ഉള്‍ക്കരുത്തു പകരുകയായിരുന്നു ബിജി. "അന്യായം കാണുമ്പോള്‍ അതിനെ ചോദ്യംചെയ്യാതെ വയ്യ. അനീതിയോട് പ്രതിഷേധിക്കാനുള്ള മാര്‍ഗം സംഗീതമാണ്"- ബിജി പറയുന്നു. 1990ലാണ് ബിജിബാല്‍ എന്ന പയ്യന്‍ പ്രീഡിഗ്രിക്കാരനായി ആല്‍ബര്‍ട്സ് കോളേജിലെത്തുന്നത്. സംഗീതവും സാഹിത്യവും നാടകവും രാഷ്ട്രീയവും സിനിമയുമെല്ലാം ചര്‍ച്ചചെയ്യുന്ന ചെറിയ ചെറിയ കൂട്ടങ്ങള്‍ ക്യാമ്പസില്‍ അവിടെയും ഇവിടെയുമെല്ലാം ചിതറിക്കിടപ്പുണ്ടാവും. ക്യാമ്പസ്കാലം ബിജി ഓര്‍ത്തെടുത്തു. രാഷ്ട്രീയ സംഘട്ടനങ്ങളും സമരങ്ങളുംവഴി ആല്‍ബര്‍ട്സ് കൊച്ചിയിലെ ഏറ്റവും മോശം കോളേജാണെന്ന് ആളുകള്‍ക്ക് തോന്നിത്തുടങ്ങിയ കാലത്താണ് ബിജി ആല്‍ബര്‍ട്സിലെത്തുന്നത്. ആല്‍ബര്‍ട്സില്‍ ബിജി പഠിച്ചിരുന്ന കാലത്ത് മഹാരാജാസില്‍ അമല്‍ നീരദും അന്‍വര്‍ റഷീദും എത്തി. പിന്നീട് ആഷിക് അബുവും മഹാരാജാസില്‍ ഹാജരായി. മൂവരും ഇന്ന് സിനിമാ സംവിധായകര്‍ . പാട്ടിന്റെ വഴിയാണ് തന്റേതെന്ന നിശ്ചയത്തോടെയുള്ള സഞ്ചാരമാണ് ബിജിബാല്‍ എന്ന സംഗീതസംവിധായകനെ സൃഷ്ടിച്ചത്. കോളേജിലെ സുഹൃത്ത് രാജശേഖരനുമായി കൊച്ചിയില്‍ സ്റ്റുഡിയോ തുടങ്ങിയതും പരസ്യങ്ങളുടെ ജിങ്കിളുകളും ആല്‍ബങ്ങളുംവഴി അറബിക്കഥയിലെത്തുന്നതും ഒടുവില്‍ മലയാളികള്‍ ഓര്‍മയില്‍ സൂക്ഷിക്കുന്ന ഒരുപിടി നല്ല ഗാനങ്ങളൊരുക്കിയതും എല്ലാം സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ . 
വര്‍ഷങ്ങള്‍ക്കുശേഷം കോളേജിലെത്തിയപ്പോള്‍ അതൊരു കോണ്‍വെന്റായോ എന്ന സംശയമാണ് ബിജിക്കുണ്ടായത്. രാഷ്ട്രീയമില്ല, മുദ്രാവാക്യമില്ല, സര്‍ഗാത്മകതയുടെ തളിരുകളില്ല. എന്നാലും പഴയ ആല്‍ബര്‍ട്ട് തന്റെ ഉള്ളിലുണ്ടെന്ന് ബിജി. ആല്‍ബര്‍ട്ട്സ് ജീവിതത്തെ കുറിച്ച് ബിജിയ്ക്ക് പിന്നെയും ഓര്‍മ്മകളുണ്ട്. ബിജിയും സംഘവും മടങ്ങിയതിന് ശേഷമാണ് ആല്‍ബര്‍ട്ട്സില്‍ പാദസരകിലുക്കങ്ങളെത്തുന്നത്. ഇപ്പോള്‍ കോളേജിലേക്ക് മടങ്ങിയെത്തുമ്പോള്‍ തനിക്ക് പഴയ സുഖം കിട്ടുന്നില്ലെന്നാണ് ബിജിയുടെ പക്ഷം അതിന് കാരണമായി ബിജി നിരത്തുന്ന ന്യായമിതാണ്- "പെണ്‍കുട്ടികളുള്ള ലോകത്ത് ആണുങ്ങള്‍ തന്ത്രശാലികളാവും. ഞാനൊക്കെ പഠിച്ചിരുന്ന സമയത്ത് ആല്‍ബര്‍ട്ട്സില്‍ശുദ്ധ സൌഹൃദത്തിന്റെ പച്ചപ്പുണ്ടായിരുന്നു...''
പഴയ പാട്ടുകളെ റീമിക്സ്ചെയ്ത് കുളമാക്കുന്ന വര്‍ത്തമാനകാലത്ത് ജയരാജിന്റെ ലൗഡ്സ്പീക്കറില്‍ ജോബ് മാസ്റ്ററുടെ "അല്ലിയാമ്പല്‍ കടവില്‍" എന്ന പാട്ട് ബിജി റീമിക്സ്ചെയ്തിരുന്നു. ഓര്‍മകള്‍ക്ക് പോറലേല്‍ക്കാതെ സംഗീതത്തിന്റെ ചെറിയ വിരല്‍സ്പര്‍ശംമാത്രം നല്‍കിയ ആ ഗാനം ഏറെ ശ്രദ്ധ നേടി. ലൌഡ് സ്പീക്കറിലെ ഗൃഹാതുര സന്ദര്‍ഭത്തിനായി രണ്ട് പാട്ടുകളാണ് സംവിധായകന്‍ ജയരാജ് നിര്‍ദേശിച്ചത്. 'ആമ്പല്‍ പൂവേ, അണിയന്‍ പൂവേ..', 'അല്ലിയാമ്പല്‍ കടവിലന്ന് അരയ്ക്ക് വെള്ളം'എന്നീ രണ്ട് പാട്ടുകള്‍. മെലഡിയുടെ സ്പര്‍ശം കൂടുതലുള്ളത് കൊണ്ട് ജോബ് മാസ്റ്ററുടെ മാസ്റ്റര്‍ പീസായ 'അല്ലിയാമ്പല്‍ കടവിലന്ന്' ഗാനം ബിജി തെരഞ്ഞെടുത്തു. സംഗീതത്തിന്റെ ചെറു സ്പര്‍ശത്താല്‍ ആ പാട്ടിന് പുതിയൊരു ഭാവം പകരാന്‍ ബിജിയ്ക്ക് കഴിഞ്ഞു. തിയറ്ററില്‍ ഈ പാട്ട് ആസ്വദിച്ച് പ്രേക്ഷകര്‍ കൈയ്യടിക്കുന്ന സാഹചര്യം വരെയുണ്ടായി. ഓര്‍മ്മകളുടെ റീമിക്സിങ്ങില്‍ അസാമാന്യമായ കൈയ്യടക്കം പുലര്‍ത്തുന്ന ബിജി 'വെനീസിലെ വ്യാപാരി' എന്ന ചിത്രത്തിന് വേണ്ടി ബിച്ചു തിരുമല-ശ്യാം ടീമിന്റെ സൂപ്പര്‍ഹിറ്റ് ഗാനം 'കണ്ണും കണ്ണും...' റീമിക്സ് ചെയ്തിട്ടുണ്ട്. ഭാവം നഷ്ടപ്പെടാതെ പാട്ടിന് ഒരു പുതു ചിറക് നല്‍കാന്‍ റീമിക്സിങ്ങിനാവുമെന്നാണ് ഈ ചെറുപ്പക്കാരന്റെ വിശ്വാസം. 'സോള്‍ട്ട് ആന്‍ഡ് പെപ്പര്‍' എന്ന സിനിമയിലെ എല്ലാ പാട്ടുകളും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതിന്റെ ആഹ്ളാദത്തിലാണ് ബിജിബാല്‍. റോക്കും മെലഡിയും സമന്വയിപ്പിച്ച 'ചെമ്പാവ് പുന്നെല്ലിന്‍ ചോറ്' എന്ന പാട്ട് ഹിറ്റ്ചാര്‍ട്ടില്‍ തുടരുന്നുണ്ട്.

Saturday, December 10, 2011

'മൊതലാളീ...ഇത്രയും കാലമായിട്ട് അങ്ങനെ ഒരു മരം അവിടെ നില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടില്ല...


"മൊതലാളീ...ഇത്രയും കാലമായിട്ട് അങ്ങനെ ഒരു മരം അവിടെ നില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടില്ല...''
മഴവില്‍ക്കാവടിയില്‍ ശങ്കരന്‍കുട്ടി മേനോന്‍ (ഇന്നസെന്റ്) ആറ്റുനോറ്റ് വാങ്ങിയ പഴഞ്ചന്‍കാറ് 'ടെസ്റ്റ്ഡ്രൈവിന്' കൊണ്ടുപോയ കത്തിവാസു (പറവൂര്‍ ഭരതന്‍) വഴിയോരത്തുള്ള മരത്തില്‍ കാര്‍ കൊണ്ടിടിച്ച ശേഷം ഓടിവരുന്ന ദൃശ്യം ഏത് കഠോരഹൃദയനേയും ചിരിപ്പിക്കും. ഓടിവന്ന് കാറിടിച്ച വിവരം മുതലാളിയോട് ബോധിപ്പിച്ച ശേഷം വാസു നിഷ്കളങ്കസ്വരത്തില്‍ പറയുന്നത് കേള്‍ക്കുക-'മൊതലാളീ...ഇത്രയും കാലമായിട്ട് അങ്ങനെ ഒരു മരം അവിടെ നില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടില്ല... വാസുവിന്റെ മീശചേര്‍ത്തൊന്ന് പൊട്ടിക്കാന്‍ കൈയോങ്ങിയ മേനോന്‍ ആ ദീന ഭാവം കണ്ട് അത് വേണ്ടെന്ന് വെക്കുകയാണ്...
മലയാളം അറിയാവുന്നവര്‍ ഒരിക്കലും മറക്കാത്ത ഒരുപാട് സീനുകളില്‍ പറവൂര്‍ ഭരതനുമുണ്ടായിരുന്നു. കണ്ണില്‍ ചോരയില്ലാത്ത വില്ലനായി ബ്ളാക്ക് ആന്‍ഡ് വൈറ്റില്‍ നാട്ടുകാരെ പേടിപ്പിച്ച തിരശീലകള്‍ വര്‍ണ്ണപകിട്ടിലേക്ക് കൂടുമാറിയപ്പോള്‍ ചിരിചെപ്പുകള്‍ തുറന്ന് മലയാളികളെ പൊട്ടിചിരിപ്പിച്ചു. ഇരുന്നൂറിലധികം നാടകങ്ങളിലും 600 സിനിമകളിലും സീരിയലുകളിലും വ്യത്യസ്ത കഥാപാത്രങ്ങള്‍ക്ക് ഉയിര് പകര്‍ന്ന ഭരതന്‍ 81ന്റെ നിറവില്‍ വിശ്രമജീവിതം നയിക്കുകയാണ്. 1105 കുംഭമാസം 25ാം തിയതി വടക്കന്‍ പറവൂരിലെ വടക്കേകരയില്‍ വാവക്കാട് എന്ന ഗ്രാമത്തില്‍ കൊച്ചന്‍കോരന്റെയും കുറുമ്പക്കുട്ടിയുടേയും രണ്ടാമത്തെ മകനായി ജനിച്ച ഭരതന്റെ ബാല്യകാലം കടുത്ത ദാരിദ്രത്തിലൂടെയാണ് കടന്നുപോയത്. സാമ്പത്തികസാഹചര്യം അനുവദിക്കാത്തതിനാല്‍ പ്രാഥമിക വിദ്യാഭ്യാസം മാത്രമാണ് നേടാന്‍ കഴിഞ്ഞത്. സ്കൂള്‍ ആനിവേഴ്സറികളില്‍ മോണോആക്റ്റും കൊച്ചുനാടകങ്ങളും അവതരിപ്പിച്ച് കൊച്ചുഭരതന്‍ കൈയ്യടി നേടിയപ്പോള്‍ കത്തുന്ന വിശപ്പണക്കാനുള്ള ചെപ്പടിവിദ്യ കൂടിയാണതെന്ന് അദ്ധ്യാപകരും കൂട്ടുകാരും നാട്ടുകാരും തിരിച്ചറിഞ്ഞില്ല. ജീവിതസിനിമയില്‍ കഷ്ടപ്പാടിന്റെയും പ്രാരാബ്ധത്തിന്റെയും രംഗങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ ഉള്ളിലെ കലാകാരനെ താരാട്ട് പാടിയുറക്കി ഭരതന്‍ നാട്ടില്‍ കയര്‍റാട്ട് കറക്കുന്ന തൊഴിലാളിയുടെ വേഷമണിഞ്ഞു. രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ആ വേഷം മതിയാവാതെ വന്നപ്പോള്‍ ചേട്ടന്റെ ചായക്കടയില്‍ സഹായിയായി ചേര്‍ന്നു. ഒഴിവു കിട്ടുമ്പോള്‍ നാട്ടിന്‍പുറത്തെ നാടകസമിതികളില്‍ അഭിനയിച്ച് തകര്‍ത്ത് ഭരതന്റെ ഉള്ളിലെ നടന്‍ സായൂജ്യമടഞ്ഞു. പ്രൊഫഷണല്‍ പാഠങ്ങളൊന്നുമില്ലാതെ പറവൂരിലെ നാട്ടിന്‍പുറത്തുകാരന്‍ വേദിയില്‍ വിസ്മയം തീര്‍ക്കുന്നത് കണ്ട് പ്രൊഫഷണല്‍ നാടകസമിതികള്‍ ഭരതന്റെ പിന്നാലെ കൂടി. എന്നാല്‍ പട്ടിണിയുടെ വീട്ടരങ്ങില്‍ നിന്ന് നാടകവേദിയിലേക്കുള്ള പ്രയാണത്തിന് വീട്ടുകാര്‍ സമ്മതം നല്‍കിയില്ല.
ഒരിക്കല്‍ ഇടപ്പള്ളി കേരളനടനസമിതിയുടെ 'യാതന' എന്ന നാടകത്തില്‍ നടനെ ആവശ്യമുണ്ടെന്ന് ആരോ പറഞ്ഞറിഞ്ഞ ഭരതന്‍ രണ്ടും കല്‍പ്പിച്ച് നാടകസമിതിയിലെത്തി നാടകത്തിലെ ഒഴിവുള്ള വേഷത്തില്‍ കയറിപറ്റി. നാടകവേദിയിലെ പരിചയക്കാരനായ വിജയഭാനുവാണ് ഭരതനെ വെള്ളിത്തിരയിലെത്തിക്കുന്നത്. 1951ല്‍ പുറത്തിറങ്ങിയ രക്തബന്ധം എന്ന സിനിമയിലാണ് ആദ്യമായി മുഖം കാണിക്കുന്നത്. ആ വര്‍ഷം തന്നെ കേരളകേസരിയിലും 52ല്‍ പ്രേംനസീര്‍ ഹരിശ്രീ കുറിച്ച മരുമകളിലും വേഷമിട്ടു. സിനിമയുടെ വെള്ളിവെളിച്ചം ഭരതനിലേക്ക് വീശാന്‍ പിന്നെയും കാലം ഒരുപാട് കാത്തിരിക്കേണ്ടി വന്നു. അവസരങ്ങളില്ലാതായപ്പോള്‍ കേരളത്തിലെ വിവിധ പ്രൊഫഷണല്‍ സമിതികളുടെ കൂടെ ഭരതന്‍ ചുറ്റിത്തിരിഞ്ഞു. യേശുദാസിന്റെ പിതാവ് അഗസ്റ്റിന്‍ജോസഫ്, സെബാസ്റ്റ്യന്‍ കുഞ്ഞ്കുഞ്ഞ് ഭാഗവതര്‍, എസ്എല്‍ പുരം സദാനന്ദന്‍, ആറന്‍മുള പൊന്നമ്മ, മുന്‍ഷി പരമുപിള്ള, ആടൂര്‍ പങ്കജം, ടി ആര്‍ ഓമന, കുണ്ടറ ഭാസി, എന്നിവരോടൊപ്പമുള്ള അഭിനയ-ജീവിത മുഹൂര്‍ത്തങ്ങള്‍ പറവൂര്‍ ഭരതന്റെ ഉള്ളിലെ നടനെ കരു പിടിപ്പിച്ചു. പൂജ, സന്ദേശം, യാഥാര്‍ത്ഥ്യം, കാണാപ്പൊന്ന്, സത്യത്തിന്റെ വെളിച്ചം, വല്ലാത്ത പഹയന്‍, മാറ്റൊലി തുടങ്ങി നാടകചരിത്രത്തില്‍ തന്നെ മുദ്ര പതിപ്പിച്ച ഒരുപാട് നാടകങ്ങളില്‍ ഭരതന്‍ വേഷമിട്ടു. 'മാറ്റൊലി' എന്ന നാടകത്തില്‍ അഭിനയിക്കുമ്പോള്‍ കൂടെ അഭിനയിച്ച തങ്കമണിയോട് അനുരാഗം മൊട്ടിട്ടു. തുടര്‍ന്ന് അവരെ തന്റെ ജീവിതവേദിയിലെ ആത്മസഖിയാക്കി.
ആക്കാലത്ത് തന്നെയാണ് കഥാപ്രസംഗ വേദിയിലെ മുടിചൂടാമന്നനായ കെടാമംഗലം സദാനന്ദനുമായി സഹകരിച്ച് നാടകത്തിലും കഥാപ്രസംഗത്തിലും പ്രവര്‍ത്തിക്കുന്നത്. കെടാമംഗലത്തിന്റെ വീട് പറവൂര്‍ ഭരതന് അഭിനയ പാഠങ്ങള്‍ ഫ്രീയായി പഠിപ്പിച്ച ശാന്തിനികേതനായി. സത്യത്തിന്റെ വെളിച്ചമെന്ന നാടകത്തില്‍ അഭിനയിക്കുമ്പോള്‍ സിനിമയിലേക്കുള്ള വാതില്‍ വീണ്ടും തുറന്നു. മേരിലാന്റ് സുബ്രഹ്മണ്യം ആന വളര്‍ത്തിയ വാനമ്പാടി എന്ന തമിഴ്സിനിമ ഡബ്ബ് ചെയ്തപ്പോള്‍ കറുപ്പയ്യ എന്ന തമിഴ് നടന് വേണ്ടി ശബ്ദം നല്‍കിയത് ഭരതനായിരുന്നു. സുബ്രഹ്മണ്യം മുതലാളിക്ക് ഭരതനെ ഇഷ്ടപ്പെട്ടു. തുടര്‍ന്ന് അദ്ദേഹത്തിന്റെ അടുത്ത ചിത്രമായ ക്രിസ്ത്മസ് രാത്രിയില്‍ ചെറിയ വേഷം നല്‍കി. എന്നാല്‍ നടനെന്ന നിലയില്‍ നാലാളുകള്‍ ഭരതനെ തിരിച്ചറിയുന്നത് 'കറുത്തകൈ' എന്ന ത്രില്ലര്‍ ചിത്രത്തില്‍ ഖാദര്‍ എന്ന മൊട്ടത്തലയനായ വില്ലനെ അവതരിപ്പിച്ചതോടെയാണ്. ബ്രേക്ക് കിട്ടിയ ഭരതന്‍ മലയാളസിനിമയിലെ പ്രധാനതാരങ്ങളിലൊരാളായി. കുഞ്ചാക്കോ, സേതുമാധവന്‍, തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളില്‍ സ്ഥിരം നടനായി ഭരതന്‍. കറുത്തകൈ, കല്യാണ രാത്രി, കടത്തുകാരന്‍, മയിലാടുംകുന്ന്, ചെമ്മീന്‍, നഖങ്ങള്‍, തെറ്റ്, ഡോക്ടര്‍, മറുനാട്ടിലൊരു മലയാളി, നദി, ചക്രവാളം, നാണയം, മൃഗയ,തലയണ മന്ത്രം, മഴവില്‍ കാവടി, ഇന്‍ഹരിഹര്‍ നഗര്‍,  പട്ടണപ്രവേശം, ഗോഡ്ഫാദര്‍, കളിക്കളം, സ്ഫടികം, ചങ്ങാതിക്കൂട്ടം, തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് മലയാളികളുടെ ഹൃദയത്തിലിടം കണ്ടെത്തി ഈ പറവൂറുകാരന്‍. കമ്മ്യൂണിസ്റ്റ് പാര്‍ടിയോടുള്ള ഭരതന്റെ സ്നേഹം വിഖ്യാതമാണ്. സത്യന്‍ അന്തിക്കാട് അദ്ദേഹത്തിന്റെ ചില ലേഖനങ്ങളില്‍ ഭരതന്റെ കമ്മ്യൂണിസ്റ്റ് സ്നേഹത്തെ കുറിക്കുന്ന ചില സന്ദര്‍ഭങ്ങള്‍ ഓര്‍ത്തെടുക്കുന്നുണ്ട്. 98ല്‍ ഫിലിം ക്രിട്ടിക് അസോസിയേഷന്‍ ചലചിത്രപ്രതിഭ പുരസ്ക്കാരം നല്‍കി ഭരതനെ ആദരിച്ചു. 2004ല്‍ ബഹദൂര്‍ പുരസ്ക്കാരം സ്വീകരിക്കാന്‍ കൊടുങ്ങല്ലൂരിലെത്തിയപ്പോള്‍ പ്രായാധിക്യവും രോഗങ്ങളും അദ്ദേഹത്തെ തളര്‍ത്തിയിരുന്നു. ജീവിതവഴികളില്‍ തണലേകി നിന്ന സുഹൃത്തുക്കളുടെ എന്നേന്നക്കുമായുള്ള യാത്രപറച്ചിലുകളും ഭരതനെ നൊമ്പരപ്പെടുത്തിയിരുന്നു.
മഴവില്‍ക്കാവടിയില്‍ തന്നെ വീട്ടില്‍ നിന്നും ഒളിച്ചോടി വരുന്ന മുതലാളിയുടെ മകള്‍ അമ്മിണിക്കുട്ടിയേയും(സിത്താര) കാമുകനെയും കത്തിവാസു കൈയ്യില്‍ ഒരു കത്തിയുമായി  വഴി തടയുന്നുണ്ട്.
വാസു: (സംശയിച്ച് നില്‍ക്കുന്ന കമിതാക്കളോട്) അമ്മിണികൊച്ച് വീട്ടില്‍ പോ...ഇല്ലെങ്കില്‍ ഞാന്‍ കത്തിവീശും..
അമ്മിണി: പോടാ...
കത്തിവാസുവിന്റെ മുഖത്ത് 'ബ്ളിങ്ങസ്യ' ഭാവം..
വട്ടത്തൊപ്പിയും ചോരക്കണ്ണും കഴുത്തില്‍ കൈലേസ് കെട്ടും കൈയ്യില്‍ മൂര്‍ച്ചയുള്ള കത്തിയുമായി നിന്ന കറുത്ത കൈയിലെ ഖാദറില്‍ നിന്ന് കത്തിവാസുവിലേക്കുള്ള പരിണാമം കാലം നടത്തിയതാണ്. അതിനുള്ള വഴിയൊരുക്കിയതോ ഒരിക്കലും തളരാത്ത ഒരു നാട്ടിന്‍പുറത്തുകാരന്റെ ഉള്ളിലെ നന്‍മ നിറഞ്ഞ കലാഹൃദയവും...

'ന്യൂദല്‍ഹി-2.'

'ന്യൂദല്‍ഹി-2.'
റീമേക്കുകളുടെയും റീലോഡഡുകളുടെയും കാലത്ത് ആ സിനിമ തീര്‍ച്ചയായും ഒരു രണ്ടാംഭാഗം അര്‍ഹിക്കുന്നു. നേര്‍ത്ത മഞ്ഞ് പാറികളിക്കുമ്പോള്‍ തിരക്കില്ലാത്ത റോഡിലൂടെ ഒഴുകിയകലുന്ന പൊലീസ് ജീപ്പില്‍ കൈകളില്‍ വിലങ്ങുമായി ഇരിക്കുന്ന ജികെയേയും മരിയാ ഫെര്‍ണാണ്ടസിനേയും കണ്ടതിന് ശേഷം ഇന്ത്യാഗെയ്റ്റിന്റെ ഒരു ദീര്‍ഘദൂര ഷോട്ടില്‍ അവസാനിക്കുന്ന 'ന്യൂദല്‍ഹി'. ഇര്‍വിങ്ങ് വാലസിന്റെ 'ഓള്‍മൈറ്റി' എന്ന നോവലിനെ ആസ്പദമാക്കി ഡെന്നീസ്ജോസഫ് തയാറാക്കിയ തിരക്കഥയുടെ ബലതന്ത്രത്തില്‍ മലയാളസിനിമയിലെ ഷോമാന്‍ ജോഷി തയാറാക്കിയ 'ന്യൂദല്‍ഹി' മെഗാസ്റ്റാര്‍ മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം അവസാനത്തെ കച്ചിത്തുരുമ്പായിരുന്നു. ആ സിനിമ കൂടി തിയറ്ററില്‍ പരാജയപ്പെട്ടിരുന്നെങ്കില്‍ മമ്മൂട്ടി എന്ന നടന്‍ മലയാളസിനിമയില്‍ കാണുമായിരുന്നോ എന്ന കാര്യം സംശയമാണ്.
'പെട്ടി-കുട്ടി-മമ്മൂട്ടി'എന്ന സമവാക്യം പൊട്ടിപൊളിഞ്ഞ കാലഘട്ടമായിരുന്നു അത്. സാജനേയും പി ജി വിശ്വംഭരനേയും പോലുള്ള സംവിധായകര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉപയോഗപ്പെടുത്തിയ ആ സമവാക്യം പ്രേക്ഷകരില്‍ ചെടിപ്പുണ്ടാക്കി. മര്യാദ പുരുഷോത്തമനായ കുടുംബനാഥനായി മമ്മൂട്ടിയെ കാണാന്‍ അവര്‍ ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ പുതിയ കുപ്പിയായാലും പഴയ വീഞ്ഞ് പഴയത് തന്നെയാണല്ലോ....അടുപ്പിച്ച് അടുപ്പിച്ച് സിനിമകള്‍ പൊളിഞ്ഞ ജോഷിയുടെ നിലയും പരുങ്ങലിലായിരുന്നു.ആക്ഷന്‍ സിനിമകള്‍ അന്നത്തെ പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടിരുന്നു.പക്ഷേ എല്ലാം ഒത്തിണങ്ങിയ ചേരുവ കണ്ടെത്താനായിരുന്നു പ്രയാസം.
കുടുംബസിനിമകളുടെ വഴിയിലേക്ക് മാറാന്‍ ജോഷി തീരുമാനിക്കുന്നു. കലൂര്‍ഡെന്നിസിന്റെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി 'ജനുവരി ഒരോര്‍മ്മ' സംവിധാനം ചെയ്യാന്‍ ജോഷി തീരുമാനിക്കുന്നു. മമ്മൂട്ടി എന്ന താരത്തിന്റെ കഥ കഴിഞ്ഞതായി മാധ്യമങ്ങളും സിനിമാലോകവും ഒരു പോലെ വിലയിരുത്തിയപ്പോള്‍ മമ്മൂട്ടിയെ നായകനാക്കി റിസ്ക്ക് ഏറ്റെടുക്കാന്‍ സാധിക്കില്ലായിരുന്നു. ഇനി അഥവാ ജോഷി സമ്മതിച്ചാല്‍ തന്നെ നിര്‍മ്മാതാവ് അത് അനുവദിക്കില്ലെന്ന കാര്യം ഉറപ്പായിരുന്നു. ഷൂട്ടിങ്ങിന് ഊട്ടിയിലേക്ക് ജോഷി പോകുന്ന ദിവസം മമ്മൂട്ടി വീട്ടിലുണ്ടായിരുന്നു. സ്വയം ഉള്‍വലിഞ്ഞ് വല്ലാത്ത ഒരവസ്ഥയിലായിരുന്നു അദ്ദേഹം. സിനിമയില്‍ വലിയ ഉയരങ്ങള്‍ കീഴടക്കണമെന്ന സ്വപ്നവുമായി എത്തിയ മമ്മൂട്ടി പഴയ അഭിഭാഷക ജോലിയിലേക്ക് മടങ്ങാന്‍ ഏതാണ്ട് തീരുമാനമെടുത്തിരുന്നു. കാറിലേക്ക് കയറുന്ന വേളയില്‍ തിരിഞ്ഞു നോക്കിയ ജോഷി കണ്ടത് മമ്മൂട്ടിയുടെ കണ്ണുകളായിരുന്നു. 'എന്നെ വിട്ടിട്ടു പോകുകയാണോ...?' എന്നൊരു സാന്ദ്രഭാവം അതിലുണ്ടായിരുന്നു. തുടര്‍ന്നാണ് മമ്മൂട്ടിയ്ക്ക് തിരിച്ചുവരാന്‍ സഹായകമായ ഒരു സിനിമ തയാറാക്കണം എന്ന ചിന്ത ജോഷിയില്‍ മുളപൊട്ടിയത്. തിരക്കഥാകൃത്തായി ജോഷി തെരഞ്ഞെടുത്തത് ഏറ്റുമാനൂര്‍കാരനായ ഡെന്നീസിനെയാണ്. മലയാളസിനിമ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച കൊമേഴ്സ്യല്‍ സ്ക്രീന്‍റൈറ്റേഴ്സില്‍ ഒരാളാണ് ഡെന്നീസ്.
തീരുമാനിച്ചുറപ്പിച്ച ഒരു കഥയ്ക്ക് മറ്റൊരു സിനിമയുടെ കഥയുമായി സാമ്യമുണ്ടെന്ന് വന്നപ്പോള്‍ ഷൂട്ടിങ്ങ് പോലും മുടങ്ങി പോകുന്ന സാഹചര്യത്തില്‍ ഒറ്റ രാത്രി കൊണ്ട് 'ശ്യാമ' എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ തിരക്കഥയെഴുതി ജോഷിയെ അമ്പരപ്പിച്ചിരുന്നു ഡെന്നീസ്. 'നിറക്കൂട്ട്' എന്ന സൂപ്പര്‍ഹിറ്റിലൂടെ മലയാളസിനിമയിലേക്ക് വഴിതെളിച്ച ഡെന്നീസിന് മാത്രമേ അത്രയും ശക്തമായ ഒരു തിരക്കഥയെഴുതാന്‍ സാധിക്കുവെന്ന് ജോഷി വിശ്വസിച്ചു.
"ആദ്യ സീനില്‍ തന്നെ മമ്മൂട്ടി അവതരിപ്പിച്ച ജി കെ (ജി കൃഷ്ണമൂര്‍ത്തി' കാണികളുടെ സഹതാപം പിടിച്ചുപറ്റിയതാണ് ന്യൂഡല്‍ഹിയുടെ വിജയകാരണം. ഒരു കൈയ്ക്കും കാലിനും സ്വാധീനമില്ലാതെ ജയില്‍വേഷത്തില്‍ പഴയ ഒരു ബോര്‍ഡ് പെയിന്റ് ചെയ്യുന്ന നിലയിലാണ് മമ്മൂട്ടിയെ നമ്മള്‍ കാണുന്നത്. ഫ്രെയിം പൊട്ടിയ ഒരു കണ്ണടയാണ് അയാള്‍ വെച്ചിരിക്കുന്നത്''-ഡെന്നിസ് ഓര്‍മ്മിച്ചു. സിനിമകളെല്ലാം പൊളിഞ്ഞ് മമ്മൂട്ടി എത്തി ചേര്‍ന്ന സാഹചര്യത്തിന് ജി കെയുടെ അവസ്ഥയുമായി സമാനതകളുണ്ടായിരുന്നു. ഒരു സംഘട്ടനം പോലും നടത്താതെ തട്ടുപൊളിപ്പന്‍ ഡയലോഗ് കാച്ചാതെ ശാരീരിക വൈകല്യം അനുഭവിക്കുന്ന ഒരു നായകന്‍ മലയാളസിനിമയെ പ്രകമ്പനം കൊള്ളിക്കുന്നത് ആദ്യമായിരുന്നു. നവഭാരത് ടൈംസിലെ ഒരു പാവം കാര്‍ട്ടൂണിസ്റ്റ്. ഡല്‍ഹിയിലെ രാഷ്ട്രീയ ഉപജാപങ്ങളില്‍ മന്നന്‍മാരായ ശങ്കറിന്റെയും പണിക്കറിന്റെയും പക അയാളെ ശാരീരികമായി തകര്‍ക്കുന്നു. ജയിലിലെത്തിയ ജികെയുടെ മനസില്‍ പക കനലായി എരിയുന്നുണ്ട്. പുതിയ പത്രം തുടങ്ങാന്‍ സഹായിക്കണം എന്ന ആവശ്യവുമായി മാരിയ ഫെര്‍ണാണ്ടസ് (സുമലത) ഇടയ്ക്കിടയ്ക്ക് ജയിലില്‍ ജികെയെ സന്ദര്‍ശിക്കുന്നുണ്ട്.
അത്തരം ഒരു സന്ദര്‍ശനത്തിന് ശേഷം ഒരു തടവുകാരനായ അനന്തന്‍ (വിജയരാഘവന്‍) ജികെയോട് മരിയയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കണം എന്ന് പറയുന്ന രംഗം.

ജികെ: "നീ ഇതെന്തറിഞ്ഞിട്ടാ അനന്താ...ഒരു പത്രം തുടങ്ങുക എന്ന് വെച്ചാല്‍ കുട്ടികളിയാണോ...?''.

അനന്തന്‍: "എനിക്കെന്തറിയാം, അതിന് വേണ്ട പഠിപ്പും അറിവും ലോകപരിചയവുമൊന്നും എനിക്കില്ല. പക്ഷേ....എനിക്ക് സാറിനെ അറിയാമല്ലോ...?''
വ്യക്തിപരമായി എനിക്ക് ഇഷ്ടപ്പെട്ട രംഗമായത് കൊണ്ടാണ് ഞാന്‍ ഇതോര്‍ത്തത്. കോടതിമുറിയില്‍ എല്ലാവരാലും ഒറ്റു കൊടുക്കപ്പെട്ട് ഭ്രാന്തനെന്ന് മുദ്രകുത്തപ്പെട്ടപ്പോള്‍ "നോ....ഐ ആം നോട്ട് മാഡ്...എനിക്ക് ഭ്രാന്തില്ല...മേ പാഗല്‍ നഹീ ഹും..'' എന്നിങ്ങനെ അലറി വിളിക്കുന്ന ജികെയുടെ രൂപം മിഴിവുറ്റതാണ്. ഒടുവില്‍ ആശുപത്രിയില്‍ വെച്ച് ശങ്കറുടെയും പണിക്കരുടെയും ഗുണ്ടകള്‍ അയാളുടെ വലത് കൈയും കാലും തല്ലി തകര്‍ക്കുന്നു. "ഈ കൈ വെച്ച് ഇനി ഇവന്‍ വരക്കരുത്..' എന്നാണ് പണിക്കരുടെ ആക്രോശം. ഒടിഞ്ഞുതൂങ്ങിയ കൈകാലുകളുമായി ചോര വന്ന് നീരുവീര്‍ത്ത മുഖവുമായി ഇടനാഴിയിലൂടെ പൊലീസ് വലിച്ചിഴച്ച് കൊണ്ടു പോകുന്ന ജികെയുടെ ശരീരം, അത് നോക്കി നില്‍ക്കുന്ന മരിയ, പിന്നീട് ന്യൂഡല്‍ഹി ഡയറി എന്ന പുതിയ പത്രം തുടങ്ങി സംഹാരത്തിന്റെ നാഥനാകുന്ന വേളയില്‍- "ഇവിടെ ഇപ്പോള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഞാനാണ്. ആരൊക്കെ ജീവിക്കണം. ആരൊക്കെ മരിക്കണം. ഏത് ട്രെയിനൊക്കെ പാളം തെറ്റണം...'' എന്ന് ഉന്‍മാദത്തോടെ പറയുന്ന ജികെ, ജികെയുടെ സഹായിയായി മാറുന്ന സിംഹഗാംഭീര്യമുള്ള നട്രാജ് വിഷ്ണു(ത്യാഗരാജന്‍)....മികച്ച വാണിജ്യ സിനിമയ്ക്ക് വേണ്ട ചേരുവകളെല്ലാം ന്യൂഡല്‍ഹിയില്‍ ഒത്തുചേര്‍ന്നിരുന്നു. ചിലപ്പോള്‍ ചിലതെല്ലാം സംഭവിക്കുന്നതല്ല, സംഭവിച്ച് പോകുന്നതാണ് എന്ന സത്യം അരക്കിട്ടുറപ്പിക്കുന്നതായിരുന്നു ആ സിനിമ.
ഡല്‍ഹി, നൈനിറ്റാള്‍, റിപബ്ളിക്ക് ഡേ പരേഡ്, സംവിധായകന്‍ ജോഷിയുടെ പ്രാഗല്‍ഭ്യം വെളിവാക്കുന്നതായിരുന്നു ന്യൂഡല്‍ഹി എന്ന സിനിമ.
നൈനിറ്റാളില്‍ ഇലക്ഷന്‍ ലിസ്റ്റ് തയാറാക്കാന്‍ പോയ പണിക്കര്‍ക്ക് സമ്മാനമായി കേള്‍ക്കാന്‍ ചില ഗസലുകള്‍ നാല്‍വര്‍ സംഘത്തിന്റെ കൈയില്‍ കൊടുത്തയച്ചിരുന്നു ജികെ. ടേപ്പ് റെക്കോര്‍ഡര്‍ ഓണ്‍ ചെയ്യുമ്പോള്‍ കേള്‍ക്കുന്ന മമ്മൂട്ടിയുടെ ശബ്ദം റിഫൈന്‍ഡ് ആണ്- 'നമസ്ക്കാരം പണിക്കര്‍ ചേട്ടാ...ഞാന്‍ എല്ലാം മറന്നു എന്ന് നീ കരുതി അല്ലേടാ പട്ടീ...അത് നിന്റെ കാലമായിരുന്നു. നിയമവും പൊലീസും എല്ലാം നിന്റേതായിരുന്നു..' എന്ന് തുടങ്ങുന്ന സംഭാഷണവും എനിക്ക് പ്രിയപ്പെട്ടതാണ്.
എല്ലാവരും അവരവരുടെ റോളുകള്‍ ഭംഗിയാക്കിയ ചിത്രമായിരുന്നു അത്. ഉര്‍വ്വശി, സുരേഷ്ഗോപി, സിദ്ദിഖ്, ത്യാഗരാജന്‍, ജഗന്നാഥവര്‍മ, ദേവന്‍...1987ല്‍ പുറത്തിറങ്ങിയ സിനിമ കലക്ഷന്‍ റെക്കോര്‍ഡുകളെ ഭേദിച്ചു. മമ്മൂട്ടി താരരാജാവിന്റെ സിംഹാസനത്തിലേക്ക് മടങ്ങിയെത്തി. ജോഷിയുടെ സംവിധാനമികവ് മാലോകര്‍ വാഴ്ത്തി. ഡെന്നീസ് ജോസഫ് മികച്ച തിരക്കഥാകൃത്ത് എന്ന ഖ്യാതിയും നേടി. (സിഡ്ണി ഷെല്‍ട്ടന്റെ റേജ് ഓഫ് എഞ്ചല്‍സ് എന്ന നോവല്‍ 'രാജാവിന്റെ മകനാക്കി' മോഹന്‍ലാലിനെയും താരരാജാവാക്കിയത് ഡെന്നീസാണ്).
ഡല്‍ഹിയുടെ ഏതോ തിരക്കുള്ള റോഡരുകില്‍ നിന്ന് ജി കൃഷ്ണമൂര്‍ത്തിയുടെ ചെയ്തികളെ കുറിച്ച് സംസാരിച്ച മരിയയോട് ജികെ പറഞ്ഞവസാനിപ്പിക്കുന്നു- "മരിയാ......നീ എന്നെ ചോദ്യം ചെയ്യരുത്..'.

Thursday, December 8, 2011

ത്രികോണപ്രണയകഥയിലെ ഒരു ദുരന്തനായകന്....

ത്രികോണപ്രണയകഥയിലെ ഒരു ദുരന്തനായകന്....
ജയിക്കാന്‍ നാല് റണ്‍സ് മാത്രം ആവശ്യമുള്ളപ്പോള്‍, ബാറ്റിങ്ങിനിറങ്ങിയ വാലറ്റക്കാരനെ പോലെയാണ് ഒരര്‍ത്ഥത്തില്‍ ത്രികോണപ്രണയ കഥയിലെ പരാജയപ്പെട്ട നായകന്‍. സിംഗിള്‍ എടുത്താല്‍ അപ്പുറത്ത് നില്‍ക്കുന്ന പേരെടുത്ത ബാറ്റ്സ്മാന്‍ സ്ട്രൈക്കെടുത്ത് ബൌണ്ടറി പായിച്ച് വിജയം നേടുമെന്ന പ്രതീക്ഷ അയാള്‍ക്കുണ്ട്. എഡ്ജോ പാഡോ തട്ടി ബോള്‍ ബൌണ്ടറിയിലേക്ക് പാഞ്ഞേക്കുമെന്ന ശുഭാപ്തി വിശ്വാസമുണ്ട്. എന്നാല്‍ എണ്ണം പറഞ്ഞ ഒരു യോര്‍ക്കര്‍ അയാളുടെ മിഡില്‍ സ്റ്റമ്പ് തെറിപ്പിച്ചാല്‍, നിസംഗനായി, ഹെല്‍മെറ്റ് ഊരി കൈയ്യില്‍ പിടിച്ച്, സ്വയം പഴിച്ച്, തല കുനിച്ച് അയാള്‍ മടങ്ങുന്നു.
എല്ലാ ത്രികോണപ്രണയകഥയിലും ദുരന്തനായകന് ഇത്തരം പ്രതീക്ഷകളും സ്വപ്നങ്ങളും അവസാന നിമിഷം വരെ ശേഷിക്കാറുണ്ട്. താന്‍ മൂന്നാമനായി മാറുന്നതും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താവുന്നതും കളിക്കളത്തില്‍ മറ്റ് രണ്ടു പേരുടെ കളികള്‍ കണ്ടിരിക്കേണ്ടിക്കേണ്ടി വരുന്നതും അയാളുടെ വിധിയാണ്.
പെണ്‍കുട്ടിയ്ക്കും ആണ്‍കുട്ടിയ്ക്കും പരസ്പര സ്നേഹമുണ്ടെന്ന് അവര്‍ക്കിരുവര്‍ക്കും ബോധ്യപ്പെട്ട് കഴിഞ്ഞാല്‍ മൂന്നാമന്‍ അപ്രത്യക്ഷനാവുക സ്വഭാവികമാണ്. പിന്നീട് അയാള്‍ ജീവിക്കുന്നത് ചില മിഥ്യാലോകങ്ങളിലായിരിക്കും. ഒറ്റപ്പെട്ട്, വിഷണ്ണനായി നടക്കുന്ന തന്നോട് പെണ്‍കുട്ടിയ്ക്ക് സഹതാപമുണ്ടാകുമെന്നും ആ സഹതാപം രണ്ടാമനോടുള്ള അനുരാഗത്തെ ജയിക്കുമെന്നും അയാള്‍ കരുതുന്നതാണ് ഒന്നാംഘട്ടം. എത്ര തീവ്രമായി, അസാധാരണമായി താന്‍ പെണ്‍കുട്ടിയെ പ്രണയിക്കുന്നുണ്ടെന്ന് ആത്മസാക്ഷ്യം നടത്താന്‍ അയാള്‍ പലവട്ടം ഒരുമ്പെടും. പിന്നീട് 'എല്ലാം തുലഞ്ഞു പോകട്ടെ'എന്ന ജീവിതവീക്ഷണവുമായി അയാള്‍ അലഞ്ഞുതിരിയും.
കണ്‍മുന്നിലുള്ള ഏറ്റവും വലിയ കെട്ടിടത്തിന്റെ മുകളിലേറി ആത്മഹത്യയ്ക്ക് ഒരുമ്പെടുന്നതും അതറിഞ്ഞ് പെണ്‍കുട്ടി ഓടിയെത്തുന്നതും ഒടുവില്‍ കണ്ണീരോടെ രണ്ടാമനേക്കാള്‍ കൂടുതല്‍ അവള്‍ തന്നെ പ്രണയിക്കുന്നുവെന്ന് സമ്മതിച്ച് നെഞ്ചിലേക്ക് ചായുന്നതും മനസ് വീണ്ടും വീണ്ടും റിവൈന്‍ഡ് ചെയ്ത് കാണിക്കും. അതുമല്ലെങ്കില്‍ കുളിമുറിയില്‍ ഈ ലോകത്തെ മുഴുവന്‍ ഉള്ളിലൊതുക്കി കൊണ്ട് നില്‍ക്കുന്നതും മൂര്‍ച്ചയേറിയ ബ്ളെയ്ഡിന്റെ വായ്ത്തല ഉള്ളിലൊരു പുളിപ്പും ദേഹമാകെ പൊട്ടിത്തരിപ്പും ഉണ്ടാക്കി കൈത്തണ്ടയില്‍ ചുവപ്പുരേഖ ഉണ്ടാക്കുന്നതും, ചോരയൂറുന്ന കൈത്തണ്ട തണുത്ത വെള്ളത്തിലേക്ക് തൂക്കിയിടുന്നതും, നിഴലും നിലാവും ഊറിക്കൂടുന്ന വേളയില്‍ അകംപുറം മറിഞ്ഞ് മരിക്കുന്നതും, മരണശേഷം മൃതദേഹം കാണാന്‍ അവള്‍ എത്തുന്നതും, ആരോ എങ്ങനെയൊ മൂന്നാമന്റെ ഡയറിക്കുറിപ്പുകളും കാല്‍പ്പനിക ലിഖിതങ്ങളും പെണ്‍കുട്ടിയുടെ അടുത്ത് എത്തിക്കുന്നതും, രാത്രിയില്‍ എല്ലാം മയങ്ങിയ നേരത്ത് ബെഡ്ലാമ്പിന്റെ അരണ്ട വെട്ടത്തില്‍ എത്ര ഓടിയിട്ടും ഫിനിഷിങ്ങ് പോയിന്റില്‍ എത്താത്ത അയാളുടെ ദൈന്യമോഹങ്ങളും നഷ്ടനെടുവീര്‍പ്പുകളും ഓര്‍ത്ത് അവള്‍ നിശ്വസിക്കുന്നതും, അവള്‍ക്ക് കാണാന്‍ കഴിയില്ലെങ്കിലും അവളെയും മറ്റ് പലതിനെയും കണ്ടു കൊണ്ട് അത് കണ്ട് നില്‍ക്കുന്നതുമുള്‍പ്പടെ അയാള്‍ പല കാഴ്ചകളും കണ്ടെന്നിരിക്കും. ഒരോ മെസേജ് റിങ്ങ്ടോണും അയാളുടെ ഹൃദയത്തെയും ശരീരത്തെയും പ്രകമ്പനം കൊള്ളിക്കും.
ടിവി സ്ക്രീനില്‍ സെവന്‍ ജി റെയിന്‍ബോ കോളനിയില്‍ ഹൃദയം തകര്‍ന്ന - 'കണ്‍പേസും വാര്‍ത്തകള്‍ പുരിവതിലൈ' എന്ന പാട്ടിലെ നായകന്റെ തല മാറുന്നതും തന്റെ തല പകരം കയറുന്നതായും അയാള്‍ സങ്കല്‍പ്പിക്കും. 'വാരണം ആയിരം' എന്ന സിനിമയിലെ 'അവ എന്ന എന്ന തേടി വന്ത അഞ്ജല..' എന്ന പാട്ടില്‍ പ്രണയം നഷ്ടപ്പെട്ട നായകന്‍ മയക്കുമരുന്നിന് അടിമയാകുന്നതും കൈത്തണ്ടയില്‍ വയര്‍ മുറുക്കി സിറിഞ്ച് അതിലേക്കിറക്കി ഉന്‍മാദഹാസം പൊഴിക്കുന്നതും അയാളെയും ഉന്‍മാദിയാക്കും. അടിമുടി കാല്‍പ്പനികതയിലും പകല്‍ക്കിനാവിലും മുഴുകി അയാള്‍ ഒരു 'എടുക്കാചരക്കാവും'. പിന്നെ 'പോട്ടെ പുല്ല്' എന്ന ഭാവത്തില്‍ സഞ്ചരിക്കുന്ന അയാള്‍ക്ക് മുന്നില്‍ പ്രണയലീലകള്‍ പിന്നെയും തുടരും. അടുത്തടുത്തിരിക്കുന്ന കാമുകി-കാമുകന്‍മാരെ ഒരു കൊല്ലിയുടെ മുകളില്‍ നിന്ന് അവര്‍ കാഴ്ച്ചകള്‍ കാണുകയായിരുന്നെങ്കില്‍ എന്ന് മൂന്നാമന്‍ ചിലപ്പോള്‍ സങ്കല്‍പ്പിച്ച് പോകും...........
വ്യക്തിപരമായ കാര്യമാണെങ്കിലും കലവറയില്ലാത്ത സ്നേഹവും സഹാനുഭൂതിയും ഒരിക്കലും പ്രതീക്ഷിക്കാത്ത കോണുകളില്‍ നിന്ന് അയാള്‍ക്ക് സുലഭമായി കിട്ടിയെന്നിരിക്കും. സത്യത്തില്‍ ആരും ഈ കേസില്‍ കുറ്റക്കാരല്ലെന്ന് ബോധം തെളിയുന്ന വേളയില്‍ അയാള്‍ക്ക് ബോധ്യമുണ്ടാകും.
സത്യത്തില്‍ എന്തിന് വേണ്ടിയാണ് പ്രണയിക്കുന്നതെന്ന് ബോധ്യമില്ലാത്ത ഒരാള്‍ പ്രണയിക്കാന്‍ ശ്രമിച്ചതിന്റെ ഭവിഷ്യത്തുകളാണ് ഇതെല്ലാം എന്നയാള്‍ വീണ്ടും വീണ്ടും പറഞ്ഞ് ബോധ്യപ്പെടുത്തും. 'ശപിച്ച് കൊണ്ട് കൊഞ്ചുന്ന, മോഹിച്ച് കൊണ്ട് വെറുക്കുന്ന' പെണ്‍കുലത്തെ അയാള്‍ വെറുക്കാന്‍ പഠിക്കും. ഐസിലേറെയും തണുത്ത വെള്ളത്തില്‍ പോലും ചാടാന്‍ കഴിയാതെ മുന്‍കാലത്ത് ചൂടുവെള്ളത്തില്‍ വീണ അനുഭവമുള്ള ആ പൂച്ച മടിച്ച് നില്‍ക്കും. പെണ്‍കുട്ടികളോട് സംസാരിക്കാന്‍ അസാധാരണമായ ഭയമുള്ള അയാള്‍ തന്റെ പിടിപ്പ്കേടാണ് പ്രണയനഷ്ടത്തിന് കാരണമായതെന്ന് വിലയിരുത്തി, ആ വിലയിരുത്തലില്‍ വെന്തുരുകും.
എത്ര മയത്തില്‍, സ്നേഹത്തില്‍ സംസാരിച്ചാലും-"നിന്നോട് ഇഷ്ടം തോന്നില്ല. നിന്റെ ചോദ്യങ്ങള്‍ക്ക് ഒരാത്മാര്‍ത്ഥയില്ലാത്ത പോലെ'' തോന്നുന്നുവെന്ന് ചിലര്‍ പറയുന്നത് കേട്ട് വിസ്മയിപ്പിച്ച്, പിന്നീട് ആത്മപരിശോധന നടത്തി അതും ശരിയാണല്ലോ എന്ന് കണ്ടെത്തി എനിക്ക് എന്തോ പറ്റിയല്ലോ...? എന്നോര്‍ത്ത് അയാള്‍ അന്തിച്ച് നില്‍ക്കും. പ്രശസ്ത നോവലിസ്റ്റായ ഓര്‍ഹന്‍ പാമുക് പറയുന്നത്- 'ഒരു പെണ്‍കുട്ടി ഒരാളെ പരിചയപ്പെട്ട് 20 നിമിഷത്തിനുള്ളില്‍, അയാള്‍ ഭാവിയില്‍ തനിക്ക് ആര്‍ക്കായിരിക്കണം...' എന്ന തീരുമാനം കൈകൊള്ളുമെന്നാണ്. എന്തോ അയാള്‍ക്കത് അങ്ങനെ വിശ്വസിക്കാന്‍ കഴിയില്ല. പുസ്തകങ്ങളില്‍ എഴുതി വെച്ചതെല്ലാം ആരെല്ലാമോ എത്രയോ പാടുപെട്ടും ചിന്തിച്ചും എഴുതി വെച്ചതാണെന്ന് പ്രാചീനമായ ഒരു വിശ്വാസം അയാള്‍ക്കുണ്ടെങ്കിലും, സ്വന്തം അനുഭവം തൊടാത്ത ഒരു വാക്കും അയാള്‍ ഇനി വിശ്വസിക്കില്ല....അതിനും ചില കാരണങ്ങളുണ്ട്.
പെണ്‍കുട്ടി ഇന്ന് കറുത്ത നിറത്തിലുള്ള ചുരിദാര്‍ ഇട്ടാല്‍ തന്റെയും അവളുടെയും മനസ് ഒരേ രീതിയിലാണ് ചിന്തിക്കുന്നതെന്ന് ആശ്വസിച്ച് നല്ല പ്രണയം സംഭവിക്കുമെന്ന് വിശ്വസിച്ചിരുന്ന ഒരു മഠയനായിരുന്നു അയാള്‍.അവളും താനും ഭക്ഷണം കഴിക്കുന്ന ഹോട്ടലിലെ റേഡിയോയില്‍ ചിത്രഗീതം പരിപാടി നടക്കുമ്പോള്‍ അടുത്ത് വരുന്ന പാട്ട് 'തൂവാനതുമ്പികളിലെ' 'ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടി....' എന്ന പാട്ടാണെങ്കില്‍ തങ്ങള്‍ വിവാഹം കഴിക്കുമെന്ന് സങ്കല്‍പ്പിക്കുന്നതും മൂക്കിലൂടെയുള്ള സുഖകരമല്ലാത്ത ശബ്ദത്തില്‍- 'ശ്രോതാക്കള്‍ ആവശ്യപ്പെട്ട ചലചിത്ര ഗാനത്തില്‍ അടുത്തത് തുവാനതുമ്പികളിലെ ഒന്നാം രാഗം പാടി. ഗാനരചന: ശ്രീകുമാരന്‍ തമ്പി,സംഗീതം: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്, ആലാപനം: ജി വേണുഗോപാല്‍' എന്ന് കേള്‍ക്കുന്നതും അതില്‍ വിസ്മയിക്കുന്നതും ആഹ്ളാദിക്കുന്നതും അയാളുടെ ശീലമായിരുന്നു. ബസില്‍ പോകുമ്പോള്‍ നീണ്ടു മെലിഞ്ഞ കൈത്തണ്ട മുകളിലെ കമ്പിയില്‍ ചുറ്റിപിടിച്ചിരിക്കുന്നതും, കാതിലെ സ്വര്‍ണ്ണനൂലിന്റെ അറ്റത്ത് പളുങ്ക്മണി കൊരുത്ത കമ്മല്‍ അയാളുടെ മനസ് പോലെ ആടിയുലയുന്നതും കാണുന്നതും അയാളില്‍ തരംഗമുയര്‍ത്തിയിരുന്നു. മാര്‍ക്വേസിന്റെ നോവലുകളിലെ പ്രണയത്തിന്റെ ജനാലയിലൂടെ ലോകത്തെ മുഴുവന്‍ കാണാനും ഏതോ തെരുവിലെ ഇലകള്‍ പൊഴിയുന്ന മരത്തിന് കീഴില്‍ പ്രണയിനിയെ കാത്ത് വഴിയോരത്തുള്ള ബെഞ്ചില്‍ യുഗയുഗാന്തരങ്ങളോളം കാത്തിരിക്കുന്നതാണ് പ്രണയമെന്നും അയാള്‍ ചിന്തിക്കും.
ഇതിനെല്ലാം ഉപരിയായി ഒരു പെണ്‍കുട്ടി തകര്‍ത്ത അഹന്തയുടെ കോട്ടകളുടെ അവശിഷ്ടങ്ങള്‍ പേറി സഞ്ചരിക്കേണ്ടി വരിക എന്നതാണ് അയാള്‍ക്ക് കിട്ടുന്ന ഏറ്റവും വലിയ പാരിതോഷികം. പെണ്‍കുട്ടികളോട് കൂടുതല്‍ മര്യാദയ്ക്ക് പെരുമാറാനും, ആ മര്യാദയില്‍ അഭിമാനിക്കാനുമുള്ള വക ഈ തകര്‍ച്ച അയാള്‍ക്ക് നല്‍കുമെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല.

ഭൂമിയിലെ ദൈവത്തിന്റെ ചാരന്‍.....................

ഭൂമിയില്‍ ദൈവത്തിന്റെ ചാരനായിരുന്നു ഹെമിങ്വേ: ആര്‍ച്ചീബാള്‍ഡ് മാക്ലീഷ്.
മീന്‍ പിടിക്കാന്‍ കഴിയാതെ, ശിക്കാറിന് പോകാന്‍ സാധിക്കാതെ, കാളപ്പോര് ആസ്വദിക്കാനാവാതെ, മനസില്‍ ആഴത്തില്‍ പതിഞ്ഞ ചില മുദ്രകള്‍ തൃപ്തികരമായി എഴുതി പിടിക്കാനാവാതെ ഈ ജീവിതം എന്ത് ജീവിതമാണ്.....?, അങ്ങനെയുള്ള ജീവിതം 'പാപ്പയ്ക്ക്' വേണ്ട. അത് കൊണ്ട് ഭൂമിയില്‍ പിറന്ന ദൈവത്തിന്റെ സ്വന്തം ചാരന്‍ ആത്മാവിനെ ഇല്ലാതാക്കി.
"എല്ലാ കഥകളും നീണ്ടു പോകുമ്പോള്‍ മരണത്തിലവസാനിക്കുന്നു. അത് മാറ്റി നിര്‍ത്തി കഥ പറയുന്ന ആളാകട്ടെ നല്ല കാഥികനുമല്ല'' 'ഡെത്ത് ഇന്‍ ദി ആഫ്റ്റര്‍ നൂണ്‍' എന്ന കൃതിയില്‍ ഹെമിങ്വേ തന്നെ കുറിച്ചിട്ട വരികള്‍. 1928 ഡിസംബറിലെ ഒരു തണുത്ത പ്രഭാതത്തില്‍ അദ്ദേഹത്തിന്റെ പിതാവ് ക്ളാരന്‍സ് എഡ്വേര്‍ഡ് ഹെമിങ്വേയും ജീവന്‍ ഒടുക്കുകയായിരുന്നു. "എനിക്ക് വല്ലാത്ത ക്ഷീണം. മുകളില്‍ പോയി ഒന്നു മയങ്ങട്ടെ''എന്ന സ്നേഹത്തില്‍ പൊതിഞ്ഞ യാത്രാമൊഴി ഭാര്യയ്ക്ക് നല്‍കി സ്റ്റെയര്‍കെയ്സ് കയറി പോയ അദ്ദേഹം പിന്നീട് തിരിച്ചിറങ്ങുകയുണ്ടായില്ല.
വീട്ടില്‍ മടങ്ങിയെത്തിയ ഏണസ്റ്റ് അനിയന്‍ ലീസെസ്റ്ററോട് പറഞ്ഞു- "സംസ്ക്കാരസമയത്ത് കരയരുത്. എനിക്കത് നിര്‍ബന്ധമാണ്. മറ്റുള്ളവര്‍ കരയട്ടെ. പക്ഷേ, നമ്മുടെ കുടുംബത്തില്‍ ആരും കരയരുതെന്ന കാര്യത്തില്‍ എനിക്ക് നിര്‍ബന്ധമുണ്ട്.''. 33 കൊല്ലങ്ങള്‍ക്ക് ശേഷം ഇഡാഹോവിലെ മലഞ്ചെരിവില്‍ ഒരു വെടിയൊച്ച കൂടി പ്രകമ്പനം സൃഷ്ടിച്ചു. ഇത്തവണ യാത്ര പോയത് പ്രിയപ്പെട്ട 'പാപ്പ' തന്നെയായിരുന്നു.
ജീവിതാഘോഷത്തിന്റെ മാസ്മരികതയിലൂടെ ലോകത്തെ വിശ്വസിപ്പിച്ച പാപ്പ, മനുഷ്യന്‍ അധൃഷ്യനാണെന്നും പോരാട്ടങ്ങള്‍ക്ക് അവനെ തോല്‍പ്പിക്കാന്‍ മാത്രമേ കഴിയുകയുള്ളുവെന്നും ഉള്ളിന്റെയുള്ളില്‍ എരിഞ്ഞുകത്തുന്ന ആത്മചൈതന്യത്തിന്റെ ദീപശിഖയെ കെടുത്താനാവില്ലെന്നും ഉള്ള ആപ്തവാക്യം ലോകത്തിന്റെ ചുവരിലെഴുതി വെച്ച പാപ്പ, ലഭ്യമായ എല്ലാ ഫോട്ടോഗ്രാഫിലും ചിരി മങ്ങാതെ മാത്രം ലോകം കണ്ട പാപ്പ.....എല്ലാ രീതിയിലും അദ്ദേഹം ഒരു പ്രസ്ഥാനമായിരുന്നു. എഴുത്തിന്റെ ശൈലിയില്‍, ജീവിതം ജീവിച്ച് തീര്‍ത്ത രീതിയില്‍, ഒടുവില്‍ കാലത്തിന് മുന്നില്‍ കീഴടങ്ങാതെ താന്‍ നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ മൃത്യുവുമായി കൂടിക്കാഴ്ച്ച നടത്തിയ മിടുക്കന്‍. 1954 ജനുവരിയില്‍ ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ ഉണ്ടായ വിമാനാപകടത്തില്‍ ഹെമിങ്വേ മരിച്ചുവെന്ന് പത്രങ്ങള്‍ എഴുതിയിരുന്നു. ഹെമിങ്വേയും ഭാര്യയും സഞ്ചരിച്ച വിമാനത്തിന്റെ പൈലറ്റായ റോയ് മാര്‍ഷിന് നിയന്ത്രണം തെറ്റുകയായിരുന്നു. നിലത്ത് വീണ വിമാനത്തിന് തീ പിടിച്ചു. പൊന്തക്കാട്ടില്‍ നിന്നും സാരമായ പരിക്കുകളോടെ കയറി വന്ന ഹെമിങ്വേ ചിരിച്ച് കൊണ്ട് ചോദിച്ചു- "കുട്ടികളേ, ജീവിതം അത്ഭുതകരമല്ലേ...?''. പക്ഷേ അപകടത്തില്‍ ഭാര്യ മേരിയുടെ രണ്ട് വാരിയെല്ലുകള്‍ ഒടിഞ്ഞിരുന്നു.
പക്ഷേ ഹെമിങ്വേ മരിച്ചുവെന്ന് ലോകം കരുതി. പത്രങ്ങളില്‍ ചരമക്കുറിപ്പുകളും അനുശോചനലേഖനങ്ങളും മുഖപ്രസംഗങ്ങളും നിറഞ്ഞു. ആശുപത്രി കിടക്കയില്‍ അവയെല്ലാം വിസ്തരിച്ച് വായിച്ച് പൊട്ടിചിരിച്ച് പാപ്പ പറഞ്ഞു- "പല ചരമക്കുറിപ്പുകളും നന്നായിട്ടുണ്ട്. ചിലേടത്ത് വസ്തുതകള്‍ തെറ്റിയിരിക്കുന്നു. സത്യത്തില്‍, എന്നെ കുറിച്ച് പറഞ്ഞ നല്ല വാക്കുകള്‍ ഞാന്‍ അര്‍ഹിക്കുന്നതല്ല''.
പ്രാപഞ്ചികമായ എതിര്‍പ്പുകളെ തച്ചുടച്ച് കൊണ്ട് മനുഷ്യന്‍ നടത്തുന്ന അജയ്യമായ യാത്രകളായിരുന്നു ഹെമിങ്വേയെ ഹരം കൊള്ളിച്ചിരുന്നത്. ലൈഫ് മാസികയില്‍ അച്ചടിച്ച് വന്ന 'കിഴവനും കടലും' അത്തരം അജയ്യഗാഥകളുടെ ഗിരിപ്രഭാഷണമായിരുന്നു. മാര്‍ലോ മത്സ്യത്തിന്റെ പിന്നാലെ ഒരു കടല്‍കിഴവന്‍ നടത്തുന്ന യാത്രകള്‍ ഉള്ളുലയ്ക്കുന്ന ഹെമിങ്വേ ശൈലിയില്‍ അദ്ദേഹം ചരിത്രത്തിന്റെ ഭാഗമാക്കി. ക്യൂബന്‍ കടലുപ്പിന്റെ രുചിയറിഞ്ഞ പാപ്പയ്ക്ക് ആ പുസ്തകം ജീവിതത്തിന്റെ ഭാഗമായിരുന്നു. പുസ്തകത്തിന്റെ കൈയ്യെഴുത്ത് പ്രതി വായിച്ച ലേലന്റ് ഹോവാര്‍ഡ് നിറകണ്ണുകളോടെ ഹെമിങ്വേയോട് പറഞ്ഞു- 'പാപ്പ, ഇത് പ്രസിദ്ധീകരിക്കണം..'. 1952 സെപ്റ്റംബറില്‍ ലൈഫ് വാരികയില്‍ നോവല്‍ അച്ചടിച്ച് വന്നു. ആ വര്‍ഷം ലൈഫിന്റെ 50 ലക്ഷം കോപ്പികളാണ് വിറ്റഴിഞ്ഞത്.
കൊടുമ്പിരി കൊള്ളുന്ന യുദ്ധരംഗത്ത് ഹെമിങ്വേ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പട്ടാളക്കാരനായും റെഡ്ക്രോസിന്റെ ആംബുലന്‍സ് ഡ്രൈവറായും യുദ്ധ റിപ്പോര്‍ട്ടറായും ഹെമിങ്വേ സേവനമനുഷ്ഠിച്ചു. നിരവധി തവണ മരണത്തെ മുഖാമുഖം കണ്ടു. നിരവധി സ്ത്രീകള്‍ ഹെമിങ്വേ എന്ന വാടകവീട്ടില്‍ അന്തിയുറങ്ങി. ഇറങ്ങി പ്പോയി. അപ്പോഴും പാപ്പാ പാപ്പ തന്നെയായി നിലകൊണ്ടു. അതിനിടയിലും അദ്ദേഹം എഴുതി കൊണ്ടേയിരുന്നു. "എഴുത്ത് ഒരു ആഫ്രിക്കന്‍ ശിക്കാര്‍ പോലെയാണ്. ഒരു സിംഹം വീണാല്‍ അടുത്തതിന് വേണ്ടിയുള്ള കാത്തിരിപ്പാണ്. ശ്രദ്ധ മുഴുവന്‍ അതൊന്നില്‍ മാത്രമായിരിക്കും''. ഒരിക്കലും ക്ഷീണിക്കാത്ത പ്രതിഭയുടെ രസതന്ത്രം മനസിലാക്കാന്‍ ഈ ഒരു ഡയലോഗ് മാത്രം മതി.
1954ല്‍ നൊബേല്‍ സമ്മാനം കിട്ടിയപ്പോള്‍ ഹെമിങ്വേ ആശുപത്രി കിടക്കയിലായിരുന്നു. അമേരിക്കന്‍ അംബാസിഡറാണ് ഹെമിങ്വേയ്ക്ക് വേണ്ടി പുരസ്ക്കാരം ഏറ്റുവാങ്ങിയത്. നൊബേല്‍ സമിതിയ്ക്ക് കൃതജ്ഞത രേഖപ്പെടുത്തുന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ലോകത്തെ എല്ലാ എഴുത്തുകാര്‍ക്കും ഇനി എഴുത്തിന്റെ വഴി തെരഞ്ഞെടുക്കുന്നവര്‍ക്കും സുവിശേഷമായി തോന്നും- "പ്രസംഗിക്കാനുള്ള സൌകര്യമോ, അതുണ്ടെങ്കില്‍ തന്നെയും വേണ്ടത്ര വാക്പാടവമോ ഇല്ലാത്തതു കൊണ്ടാണ് ആല്‍ഫ്രഡ് നൊബേലിന്റെ മഹനീയമായ ഈ ഉദാരതയ്ക്ക് ഞാന്‍ ഈ വിധത്തില്‍ അധികൃതരോട് നന്ദി പറയുന്നത്. സമ്മാനം നേടാത്ത മഹാന്‍മാരായ സാഹിത്യകാരന്‍മാരെപ്പറ്റി അറിയുന്ന ഒരെഴുത്തുകാരനും താഴ്മയോടെയല്ലാതെ ഇത് സ്വീകരിക്കാന്‍ കഴിയില്ല.
യഥാര്‍ത്ഥ സാഹിത്യകാരന് ഒരോ പുസ്തകവും ഒരു പുതിയ തുടക്കമായിരിക്കണം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നേടാന്‍ കഴിയുന്നതിനപ്പുറമുള്ള എന്തോ നേടിയെടുക്കാനുള്ള മറ്റൊരു പരിശ്രത്തിന്റെ തുടക്കം. ഒരിക്കലും ചെയ്തിട്ടില്ലാത്തതോ മറ്റുള്ളവര്‍ ശ്രമിച്ച് പരാജയപ്പെട്ടതോ ചെയ്തു തീര്‍ക്കാനായിരിക്കണം അയാള്‍ എപ്പോഴും ശ്രമിക്കേണ്ടത്. അങ്ങിനെ വരുമ്പോള്‍ വല്ലപ്പോഴും മഹാഭാഗ്യം കൊണ്ട് അയാള്‍ വിജയിച്ചേക്കും. നന്നായി മുമ്പെഴുതപ്പെട്ട ചിലത് മറ്റൊരു വിധത്തിലെഴുതുകയേ വേണ്ടുവെങ്കില്‍ സാഹിത്യരചന എത്ര ലഘുവായിരിക്കും....!''. സാഹിത്യത്തോടുള്ള ഹെമിങ്വേയുടെ സമീപനവും ദര്‍ശനവും തെളിയിക്കുന്നതാണ് ഈ വാക്കുകള്‍. എഴുത്ത് എത്രത്തോളം ദുര്‍ഘടം പിടിച്ച ഷിക്കാറാണെന്നും ഈ വാക്കുകള്‍ നമ്മെ ബോധ്യപ്പെടുത്തും.
പപ്പാ എന്ന ഓമനപേര് ഹെമിങ്വേ ഇഷ്ടപ്പെട്ടിരുന്നു. പരിചയത്തിലുള്ള പെണ്‍കിടാങ്ങളെയെല്ലാം 'മോളേ' എന്ന് വിളിക്കുന്നത് കൊണ്ടാണ് അദ്ദേഹത്തിന് ആ പേര് കിട്ടിയതെന്ന് ജീവചരിത്രകാരന്‍മാര്‍ പറയുന്നു. പ്രസിദ്ധ നടി മേരിലിന്‍ ഡിയട്രി താനാണ് ആ പേരിട്ടതെന്ന് സൂചിപ്പിച്ചിരുന്നു. മേരിലിന്‍ മാത്രമല്ല നേരത്തെ പറഞ്ഞത് പോലെ അദ്ദേഹത്തിന്റെ ജീവിതസത്രത്തില്‍ നിരവധി താമസക്കാരികള്‍ ഉണ്ടായിരുന്നു.
'മരണത്തിന്റെ ദിവസമാണ് മനുഷ്യന് ജനനത്തിന്റെ ദിവസത്തേക്കാള്‍ മനോഹരം', എം ടി വാസുദേവന്‍നായര്‍ ഇടയ്ക്കിടയ്ക്ക് ആവര്‍ത്തിക്കുന്ന ആ മനോഹരമായ ആപ്തവാക്യം- 'ഒരു മരണത്തിന് നാം ദൈവത്തോട് കടപ്പെട്ടിരിക്കുന്നു', തുടങ്ങി മൃത്യുവിനെ ആഴത്തിലറിഞ്ഞവന്റെ നിരവധി ആത്മഗതങ്ങള്‍ ഹെമിങ്വേയുടെ രചനാലോകത്തിലുണ്ട്. അതിനോടൊപ്പം തന്നെ വൈലോപ്പിള്ളി പാടിയത് പോലെ 'ഹാ! വിജിഗീഷു, മൃത്യുവിന്നാമോ ജീവിതത്തിന്‍ കൊടിപടം താഴ്ത്താന്‍' എന്ന മട്ടിലുള്ള വീരേതിഹാസങ്ങളുമുണ്ട്.
കിഴവനും കടലിലും എന്ന നോവലില്‍ 84 ദിവസം കരിംപട്ടിണി അനുഭവിച്ച് ഈ ദിവസം ഞാന്‍ വിജയം കാണും എന്ന് പറഞ്ഞ് ബോട്ട് കടലിലേക്കിറക്കുന്ന സാന്തിയാഗോവിനെ ഞാന്‍ നമിക്കുന്നു.ഒടുവില്‍ സ്രാവുകള്‍ കൊത്തി തീര്‍ത്ത മാര്‍ലിന്‍ മത്സ്യത്തിന്റെ അസ്ഥികൂടവുമായി കരയ്ക്ക് കയറി വീട്ടിലെത്തി അന്തിയുറങ്ങിയ സാന്തിയാഗോ സ്വപ്നം കണ്ടത് നല്ല എണ്ണം പറഞ്ഞ സിംഹങ്ങളെയാണ്.... അതായിരുന്നു ഹെമിങ്വേ എന്ന് പറയുന്നതിനോടൊപ്പം സിനിമാസ്റൈലില്‍ അതാവണമായിരുന്നു ഹെമിങ്വേ എന്ന് നാം ഇന്ന് ഓര്‍ക്കുന്നു...